Tuesday, September 20, 2022

കാതോട് കാതോരമീയീണങ്ങൾ ..

ചില കർമ്മങ്ങൾ ജന്മസുകൃതമായി കൈപ്പറ്റിയവരുണ്ട് .അതവരുടെ ജീവിതം മുഴുവൻ സുഗന്ധം പരത്തിക്കൊണ്ട് പിന്തുടരും . കർമ്മമണ്ഡലം തളർന്നിരുന്നാലും ഊർജ്ജം നൽകിക്കൊണ്ട് കഴിഞ്ഞകാലങ്ങൾ അവരെ വിളിച്ചുണർത്തും . നിങ്ങളുടേതായ ഒരു കാലം ഉണ്ടായിരുന്നു എന്നോതിക്കൊണ്ട് ... ചലച്ചിത്രലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊണ്ട് അപൂർവ്വം ചിലരെ ഉണ്ടായിട്ടുള്ളൂ . സംഗീത രംഗത്തായാൽ കൂടുതൽ . കാലങ്ങൾ കഴിഞ്ഞിട്ടും മലയാളത്തിൽ യേശുദാസ് , ജയചന്ദ്രൻ തുടങ്ങിയവർ ഒഴിച്ചാൽ അരങ്ങൊഴിഞ്ഞവർ ഏറെ പേർ കാണും . മികച്ച ഗായകർ ആയിട്ടും അല്പകാലം മാത്രം ഇവിടെ വരാൻ വിധിക്കപ്പെട്ടവർ . സമ്മർദ്ദങ്ങൾ അനവധി ആണല്ലോ . അതിൽ പിന്തള്ളപ്പെട്ടവരാണ് ഏറെയും . പിടിപാടുകൾ ഉണ്ടായാലും മുന്നോട്ടോടാൻ സ്വയം തെയ്യാറാവാത്തവരും ഉണ്ടാവും. അവസരങ്ങൾ തേടിവരട്ടെ എന്ന് കരുതുന്നവരും പുറകോട്ടടിക്കപ്പെട്ടേക്കാം . കിട്ടിയതൊക്കെ ഭാഗ്യമായി കരുതുന്നവരും ഏറെ . മത്സരബുദ്ധി കാണിക്കാത്തവർ .കുറച്ചു കാലം സിനിമകളിൽ ചില ഹിറ്റുകൾ പാടുകയും പിന്നീട് ഔദ്യോഗികമായി മറ്റു വിഭാഗത്തിലേക്ക് പറിച്ചു നടപ്പെട്ടവരായവരും വിസ്മൃതിയുടെ നിഴലുകളിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നത് അനുഭവം ... തങ്ങൾ പാടിയ ഹിറ്റുഗാനങ്ങൾ പിന്നീട് വന്നവരായ പ്രസിദ്ധരുടെ പേരിൽ കേൾക്കപ്പെടുകയും ചെയ്യുന്നതും നിർഭാഗ്യകരമായ സംഭവങ്ങൾ . ഇത്തരം ചിലതിലൂടെയൊക്കെ വന്നു പോയ ഒരു പ്രസിദ്ധ കലാകാരിയാണ് ശ്രീമതി ലതിക എന്ന ഗായിക . 1976 ൽ " പുഷ്പതൽപ്പത്തിൽ നീ വീണുറങ്ങി " എന്ന പ്രസിദ്ധ ഗാനം യേശുദാസിനൊപ്പം പാടിക്കൊണ്ട് അരങ്ങേറ്റം. അക്കാലത്ത് പത്രത്തിൽ കണ്ട ഒരു കലാകാരിയെ പറ്റിയുള്ള കുറിപ്പിൽ നിന്നും സംവിധായകൻ ഐവി ശശി കണ്ടെത്തി സിനിമയിലേക്ക് കൊണ്ടുവന്നതാണ് ലതികയെ . തന്റെ അഞ്ചാമത്തെ ചലച്ചിത്രമായ അഭിനന്ദനത്തിലേക്ക് ... ശ്രീകുമാരൻ തമ്പി രചന , കണ്ണൂർ രാജൻ സംഗീതം. അതിലെ ഹമ്മിങ്ങുകൾ ഏറെ ഹൃദ്യമായിരുന്നു. ജാനകി , സുശീല എന്നിവർക്ക് ശേഷം ശ്രദ്ധിക്കപ്പെടേണ്ട ഗായിക എന്ന് അണിയറയിൽ സംസാരമായി ലതിക . എന്നാൽ അവസരങ്ങൾക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു. രവീന്ദ്രൻ നൽകിയ മറ്റൊരവസരവുമായി ചൂളയിൽ ഉപ്പിന് പോകണ വഴിയേത് ... എന്ന ഗാനം ജെൻസി എന്ന ഗായികയുമൊത്ത് ... അപ്പോഴേക്കും ഭരതന്റെ സംഗീതമനസ്സ് ഈ ഗായികയെ മനസ്സിലാക്കിയിരുന്നു. ചാമരം മുതൽ പിന്നീടിങ്ങോട്ട് എല്ലാ സിനിമയിലും ലതിക എന്ന ഗായിക ഒഴിച്ചുകൂടാനാവാത്തതായി മാറി. ഭരതന്റെ കണ്ടെത്തലിലൂടെ ആണ് ലതിക എന്ന ഗായിക അടയാളപ്പെട്ടതും . ചാമരത്തിൽ അത്ര കേൾക്കാത്ത ഒരു ഗാനമെങ്കിലും , 1984 ൽ; ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന ചിത്രത്തിൽ ഒരു പാട്ടിൽ തുടക്കത്തിലേ സ്വരങ്ങളും , പല്ലവിയും മാത്രം ആലപിച്ചു കൊണ്ട് തുടർന്നു . രണ്ടു വരി പാടിക്കാൻ ആയി ജാനകിയെ ഒക്കെ കൊണ്ടുവരേണ്ടതില്ലേ എന്നോർത്തപ്പോൾ നറുക്ക് വീണത് ലതികക്കും . "പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ" പക്ഷെ അത് മതിയായിരുന്നു . തുടക്കത്തിലെ സ്വരങ്ങളും , രണ്ടു വരികളും നൽകിയ ഊർജം ഒന്ന് വേറെ തന്നെയായിരുന്നു. ജാനകിക്ക് ശേഷം എന്നതിനും ഉത്തരം തന്നു ആ ഗാനം.... ചൂള എന്ന ചിത്രത്തിന് ശേഷം ഇത്തിരി നേരം ഒത്തിരി കാര്യം , മകളെ മാപ്പുതരൂ , കിന്നാരം , വിധിച്ചതും കൊതിച്ചതും, സ്വർണഗോപുരം ഈ ചിത്രങ്ങളിലൊക്കെ പാടിയെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല . എം കെ അർജുനൻ സംഗീതത്തിൽ മഹാബലിയിലെ " സ്വരങ്ങൾ പാദസരങ്ങളിൽ " എന്ന അർദ്ധ ശാസ്ത്രീയ ഗാനം വാണിജയറാമിനൊപ്പം ഗംഭീരമായിരുന്നു എന്നോർമ്മ ... വീണ്ടും അവ്യക്തത നിഴലിച്ചു . ചിത്ര എന്ന ഗായികയുടെ അരങ്ങേറ്റം നടന്ന കാലം . ഏറെ അവസരങ്ങൾ നേടിക്കൊണ്ട് ആ വാനമ്പാടി തകർക്കുകയായിരുന്നു. ജാനകി , സുശീല, എന്നിവരൊക്കെ താഴോട്ടൊതുങ്ങി . കൂട്ടത്തിൽ അവസരങ്ങൾ ലതികക്കും കുറഞ്ഞു . എങ്കിലും... കായാമ്പൂ കോർത്തു തരും കടാക്ഷമാല്യം ...( ആരോരുമറിയാതെ) ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ ( കൂട്ടിനിളം കിളി ) മധുമാസം പോയല്ലോ മതിലേഖ മാഞ്ഞല്ലോ ( ഇണക്കിളി ) വെള്ളാമ്പൽ പൂക്കുന്ന രാവിൽ ( ഇതാ ഇന്നുമുതൽ ) എന്നിവയൊക്കെ കിട്ടിക്കൊണ്ടിരുന്നു .. 1984 ൽ തന്നെ ശ്രീകൃഷ്ണപ്പരുന്ത് എന്ന മാന്ത്രിക ചിത്രത്തിൽ കെ രാഘവന്റെ സംഗീതത്തിൽ ഒരു ഭാസ്കര ഗാനം... " നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പ ഗന്ധം " എന്ന യക്ഷി ഗാനം പ്രസിദ്ധമായിരുന്നു. കുമാരേട്ടാ എന്ന വിളിയും എല്ലാം... വീണ്ടും രക്ഷയ്ക്കായി ഭരതൻ സ്പർശം ... സംഗീതത്തിന്റെ വഴിയിലും ഭരതൻ ടച്ച് ... കാതോട് കാതോരം എന്ന ചിത്രത്തിൽ ഒരു ഗാനം അദ്ദേഹം തന്നെ കമ്പോസ് ചെയ്‌തു . കാതോട് കാതോരം തേൻചോരുമാ മന്ത്രം എന്ന ഓ എൻ വി മാഹാത്മ്യത്തിന്‌ മാറ്റ് കൂട്ടിക്കൊണ്ട് ഭരതൻ സംഗീതവും ലതികാലാപാനവും ... ചിത്രയുടെ പേരിലേക്ക് ഇന്നും പലരും ചേർത്തുകൊടുക്കുന്ന ഒരു ഗാനം. ചിത്രയുടെ പല സ്റ്റേജിലും ഈ ഗാനം പാടാൻ ആവശ്യപ്പെടുമായിരുന്നു . പക്ഷെ അവർ തിരുത്തും . തന്റെ ഗാനമല്ല ... കൂട്ടുകാരി ലതിക ആലപിച്ചതാണ് എന്ന്... ആ ശബ്ദസാമ്യം ആണ് പലരെയും തെറ്റിദ്ധരിപ്പിക്കുന്നത് . കാതോട് കാതോരത്തിലെ മറ്റു രണ്ടു ഗാനങ്ങൾ ഔസേപ്പച്ചൻ സംഗീതം ആണ്. നീ എൻ സർഗ്ഗ സൗന്ദര്യമേ ... ദേവദൂതർ പാടി .... രണ്ടു ഗാനവും യേശുദാസിനൊപ്പം ... അതീവ ഹൃദ്യമായ രണ്ടു ഗാനങ്ങൾ .. രവീന്ദ്രൻ , എം കെ അർജുനൻ , ജോൺസൻ , ശ്യാം എന്നിവർ ഈ ഗായികയ്ക്ക് ഒട്ടേറെ അവസരങ്ങൾ കൊടുത്തിട്ടുണ്ട്.. ചൂള മുതൽ രവീന്ദ്രൻ അത് ശ്രദ്ധിക്കുന്നുമുണ്ട്. ഇത്തിരി നാണം പെണ്ണിൻ കവിളില് ( തമ്മിൽ തമ്മിൽ ) പുടവ ഞൊറിയും തിര തൻ തീരം ( ഓമനിക്കാൻ ഓർമ്മവെക്കാൻ) എന്നിവയിലൂടെ ഭരതന്റെ അമരം എന്നതിലും ... സ്‌കൂൾ പ്രാർത്ഥനാ ഗീതമായി ലതിക ഒന്ന് ആലപിക്കുന്നുണ്ട്. " ഹൃദയരാഗ തന്ത്രി മീട്ടി " എന്നത് ഒരു മതവിഭാഗത്തെ മുൻനിർത്തി എഴുതിയ പ്രാർത്ഥനാഗീതമല്ല എന്നതും ശ്രദ്ധേയം . കൈതപ്രത്തിന്റെ സുന്ദര രചന . പുലരേ പൂങ്കോടിയിൽ ... എന്ന ഗാനത്തിലും ലതികയ്ക്ക് പങ്കാളിത്തം ഉണ്ട്.. മകളേ പാതി മലരേ ...( ചമ്പക്കുളം തച്ചൻ ) ഒത്തിരി ഒത്തിരി മോഹങ്ങൾ കതിരിട്ട ( വെങ്കലം ) ... ഇവയൊക്കെ രവീന്ദ്രൻ സംഗീതം നൽകിയ നിറച്ചാർത്തുകളാണ് .. ശ്യാം സംഗീതത്തിൽ .. അരയന്നക്കിളിയൊന്നെൻ മാനസത്തിൽ ( മാന്യമഹാജനങ്ങളെ) പൂവുള്ള മേട കാണാൻ ( പണ്ട് പണ്ടൊരു രാജകുമാരി ) ജോൺസൻ കാലം വന്നപ്പോൾ ലതിക എന്ന ഗായികയെ അദ്ദേഹവും ശരിക്ക് ഉൾക്കൊണ്ടു.. നല്ല ഗാനങ്ങൾ തന്നെ നൽകിയിട്ടുണ്ട്. ഭരതന്റെ ഒഴിവുകാലത്തിൽ .. " ചൂളംകുത്തും കാറ്റേ .." രാഗോദയം മിഴിയിൽ സൂര്യോദയം ( അകലങ്ങളിൽ ) പൊന്നിൻ കുടം പൊട്ട് തൊട്ട് ( എന്റെ എന്റേത് മാത്രം ) ഭരതന്റെ തന്നെ മറ്റൊരു ചിത്രമായ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ ഗാനങ്ങൾ . പൂ വേണം പൂപ്പട വേണം ... കൺമണിയെ ആരിരാരോ ... ചീകിതിരുകിയ പീലിത്തലമുടി ( ശ്രുതി ) തുടങ്ങിയവയൊക്കെ തന്നെ കാലത്തിന്റെ ഹിറ്റുകളായിരുന്നു. ഭരതന്റെ സംഗീതമനസ്സറിഞ്ഞ ഔസേപ്പച്ചൻ . ഭരതൻ ആഗ്രഹിച്ചതെന്തോ അത് നല്കിയദ്ദേഹം .. താരും തളിരും മിഴിപൂട്ടി ( ചിലമ്പ് ) ഇതിൽ പാട്ടെഴുത്തിന്റെ കരവിരുതുമായി ഭരതൻ... പ്രണാമത്തിലെ ... കടലിളകി കരയോട് ചൊല്ലി എന്ന ഗാനവും ഭരതൻ കൈയെഴുത്തായിരുന്നു. ഭരതന്റെ വൈശാലിയിലെ ധും ധും ധും ദുംദുഭി നാദം എന്ന ഗാനം മറ്റു ഗായകരോടൊപ്പം ലതികയും ആലപിച്ചു. ബോംബേ രവിയുടെ സംഗീതത്തിൽ.. ആത്മസുഗന്ധം ഒളിപ്പിച്ചു വെക്കാനാവാത്ത ( ഭദ്രചിറ്റ) മൗനങ്ങൾ പോലും നാദങ്ങളായ് (ആർദ്രം ) സംഗീതം ആർ സോമശേഖരൻ . ദേവാംഗനേ ദേവസുന്ദരീ ( രാജാവിന്റെ മകൻ ) പാടാം ഞാനാ ഗാനം ( രാജാവിന്റെ മകൻ ) എന്നിവ എസ് പി വെങ്കിടേഷിന്റെ മികച്ചൊരു സംഭാവനയാണ്.. പിന്നീട് ജോലിയായി . തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ അധ്യാപിക . അവസരങ്ങൾക്ക് വേണ്ടി വാതിലുകൾ മുട്ടാൻ താല്പര്യമില്ലാത്ത ഈ ഗായികയെ തേടി കാലങ്ങൾ കഴിഞ്ഞാണ് ഒരു പാട്ട് തേടി വന്നത് .. തന്റെ ശിഷ്യരുടെ സംഗീതത്തിൽ പാടാൻ വേണ്ടി ... ഗപ്പി എന്ന സ്നേഹം തുളുമ്പുന്ന ഒരു ചിത്രത്തിലെ ഗാനം. അതിരലിയും കര കവിയും എന്ന ഗാനം ... ആദ്യഗാനം യേശുദാസുമൊത്ത് ... ഇപ്പോൾ പാടിയെത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ വിജയ് യേശുദാസുമൊത്ത് ... അതും കർമ്മത്തിന്റെ ഒരു ഭാഗം... സിനിമയിൽ തന്നെ പല വൈകാരിക മുഹൂർത്തങ്ങൾക്കും നാദമായ് വന്നു ചേർന്ന ലതികാലാപനം കൂടി പറയാതെ ഇതവസാനിപ്പിക്കാതെ വയ്യ .. പ്രിയദർശൻ ചിത്രങ്ങളായ വന്ദനം ,ചിത്രം ,താളവട്ടം എന്നിവയിലെ പിന്നണിയിലെ ഹമ്മിങ്ങുകൾ ഓർക്കുക .. ലാലാലല.... എന്ന വന്ദനത്തിലെ ശോകം നിറഞ്ഞ ശബ്ദം .... ചിത്രത്തിലും താളവട്ടത്തിലും എല്ലാം തന്നെ സിനിമയുടെ ശക്തിയായിരുന്നു അത് .... അതും കൂടെ പറയാതെ വയ്യ.... ഇനിയും തുടരട്ടെ ഗാനസഞ്ചാരം..... എല്ലാ ആശംസകളും പ്രിയ ഗായികയ്ക്ക് ... .

No comments:

Post a Comment