Tuesday, September 20, 2022

ഒരു യമുനാനദിയുടെ ഓളങ്ങൾ ...

പാട്ടുകളിലൂടെയും അവ സൃഷ്ടിച്ചവരിലൂടെയും കുറേയേറെ യാത്രകൾ നടത്തി. പ്രശസ്തരായവരിലും അപ്രശസ്തരായവരിലും സംഗീതത്തിന്റെ വർണനാളങ്ങൾ ദർശിച്ചു . സന്തോഷവും, വിഷാദവും ഒരേപോലെ ജ്വലിപ്പിക്കുന്ന വരികളുടെ, ഈണങ്ങളുടെ സംഗമതീരങ്ങളിൽ നിന്ന് ഒരിക്കലും മടങ്ങാനാവില്ല . പറഞ്ഞാലും , അറിഞ്ഞാലും തീരില്ല .മനുഷ്യജീവിതത്തിന്റെ അല്പകാലം മാത്രം ഇവിടെ നമ്മൾ സൃഷ്ടിക്കുന്നവരും , ആസ്വദിക്കുന്നവരും ആയി നിലനിൽക്കുന്നു . ഓർമ്മിക്കാനെന്തുണ്ട് എന്ന ഒരശരീരിയിൽ നിന്നും പിടഞ്ഞുണരുമ്പോഴേക്കും സമയം വൈകിയിരിക്കും. ജീവിച്ചിരുന്നിരുന്നു എന്നുപോലും ഒരടയാളവും നൽകാതെ പോയ്മറഞ്ഞവരെത്ര ! മത്സരമാണ് നമുക്ക് ചുറ്റും . ശബ്ദമില്ലാത്ത ഒരു ലോകം സങ്കല്പിക്കാനാവുമോ ! സംഗീതമില്ലാത്ത ഒരു ലോകം! സിനിമകളിൽ പാടി മണ്മറഞ്ഞു പോയ എത്രയോ പേർ . പലരും ഓർമ്മിക്കപ്പെടുന്നുണ്ട്. ആസ്വാദകർ നിലനിൽക്കും കാലം വരെ അതുണ്ടാവും. എന്നാലും ചിലരെയൊക്കെ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വഴുതി മാറ്റുന്നതും നമ്മൾ തന്നെയല്ലേ! ഒരു ഗാനത്തിന്റെ വരികളിലും, ഈണത്തിലും, ആലാപനത്തിലും മയങ്ങി കുറച്ചു ദിവസമായി. എത്രയോ കേട്ടതാണെങ്കിലും ആ ഗാനം പാടിയ ആളെ കുറിച്ച് ഒന്നെഴുതാനിരുന്നപ്പോൾ ആ ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം മനസ്സിലേക്ക് ഓടി വന്നു. --ഒരു യമുനാനദി ഓളമിളക്കിയെന്‍ ഓര്‍മ്മകള്‍ മേഞ്ഞുനില്‍ക്കും വൃന്ദാവനി‍യില്‍ ഏതോ യുഗങ്ങളിലെ സ്വപ്‌നങ്ങള്‍ നിഴലിടും മേദുരസന്ധ്യയെന്നില്‍ ചിറകൊതുക്കി--- അത് സംഗീതത്തിന്റെ മാസ്മരികത ആണോ ! വരികളുടെ വർണ്ണനാ വൈഭവമാണോ ! ആലാപനത്തിന്റെ മാധുര്യമാണോ! എല്ലാം കൂടിച്ചേർന്ന ഒന്ന് . പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയിൽ ആറാടി മനസ്സ് . വിഷാദത്തിന്റെ നീലഛവി പരന്ന കുറുകുന്ന ഇടമായെന്റെ മനസ്സ്. വിതുമ്പി... വിതുമ്പി... എന്തിനെന്നറിയാതെ ... ഈ ഗാനത്തിന്റെ വിവശതയിൽ നിന്നും അവരെ തേടി പോയി .വിവരങ്ങൾ കിട്ടുമിടങ്ങളിൽ ... വിവരങ്ങൾ ഏറെ കുറവ് . പാട്ടുകളെല്ലാം പല വട്ടം കേട്ടു . ഉഷാ രവി ! ജനറൽ പിക്ചേഴ്സ് ഉടമ കെ രവീന്ദ്രൻ നായരുടെ ഭാര്യ . 1970 തൊട്ട് 1983 വരെ പത്തോളം സിനിമകളിൽ പാടി . പതിനൊന്നോളം ഗാനങ്ങൾ മാത്രം! തമ്പ് എന്ന ചിത്രത്തിൽ കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് എംജി രാധാകൃഷ്ണൻ ഈണം നൽകിയ " ഒരു യമുനാനദി " ആണ് പാടിയതിൽ ഏറ്റവും മികച്ചതും. തുടക്കം ഡിറ്റക്ടിവ് 909 കേരളത്തിൽ എന്ന ചിത്രത്തിൽ " രംഗപൂജ തുടങ്ങി " എന്ന ഗാനത്തോടെ അരങ്ങേറ്റം .. പി ഭാസ്കരൻ- എം കെ അർജുനൻ ടീം ആയിരുന്നു സ്രഷ്ടാക്കൾ .. ഭരതൻ ചിത്രമായ ഗുരുവായൂർ കേശവൻ എന്നത്തിലെ ഹാസ്യഗാനമായ " ധിം ത തക്ക കൊടുമല ഗണപതി " എന്ന ഗാനം ജയചന്ദ്രനും , സി ഓ ആന്റോയ്ക്കും , ജോളി എബ്രാഹവുമൊത്ത് ... അതിലെ " അതിലെ ആരാനും ഊരാനും അങ്ങേലെ തട്ടാനും...." എന്ന ഭാഗം പാടി ഉഷാ രവി .. പി ഭാസ്കരന്റെ രചന. ദേവരാജന്റെ സംഗീതം .. 1978 ൽ ആയിരുന്നു തമ്പ് ഇറങ്ങിയത് . ഇത്തരം സമാന്തര സിനിമകളിൽ പാട്ടുകൾക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ നാടൻ പാട്ടിന്റെ ശീലുകൾ ... എന്നാൽ തമ്പിൽ രണ്ടു ഗാനങ്ങൾ , അതിന്നും നമ്മൾ മൂളുന്നത്... ഉഷാ രവി എന്ന ഗായിക ഇന്നും ഓർമ്മിക്കപ്പെടുന്നത് ഇതിലെ ഗാനങ്ങളിലൂടെ ആണ്... ആസ്വാദകരിൽ ... ഒരു യമുനാ നദി കൂടാതെ മറ്റൊരു ഗാനവും ഉണ്ട് .. കാവാലം രചനയിലെ നാടൻ കലാ വൈഭവം ഈ ഗാനത്തിൽ തിളങ്ങിയിരുന്നു. --കാനകപ്പെണ്ണ് ചെമ്മരത്തി കണ്ണേറാം കുന്നുമ്മേല്‍ ഭജനം പാര്‍ത്തൂ എഴുമലനാടുകടന്ന്‍ ഏലമലം കുടകില്‍ ഏലമലം കുടകില്‍ പൊരുതി വീണ കതിവനൂര്‍ വീരനേ സ്വപ്നം കണ്ടു പെണ്ണ് കതിവനൂര്‍ വീരനേ സ്വപ്നം കണ്ടൂ-- രണ്ടു ഗാനങ്ങളും തമ്പ് എന്ന സിനിമയോടൊപ്പം ഓർമ്മിക്കപ്പെടുന്നത്. ശ്രീ രവീന്ദ്രൻ നായർ കലാമൂല്യ സിനിമകളുടെ ഉപജ്ഞാതാക്കളായ അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ സൃഷ്ടികളുടെ നിർമ്മാതാവായിരുന്നു. അതുകൊണ്ടും കൂടെ ദേശീയതലത്തിലും, ആഗോളതലത്തിലും ശ്രദ്ധ നേടിയ നിർമ്മാതാവ് . തന്റെ ആദ്യ ചിത്രങ്ങളായ അന്വേഷിച്ചു കണ്ടെത്തിയില്ല , കാട്ടുകുരങ്ങ് , അച്ചാണി എന്നിവയ്ക്ക് ശേഷം പിന്നീടുള്ളതെല്ലാം ദേശീയ അന്തർദേശീയ തലങ്ങളിലേക്ക് പടർന്നു കയറിയ സിനിമകളായിരുന്നു ...സിനിമകളിൽ സൗന്ദര്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയവരായ അരവിന്ദൻ , അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ സിനിമകൾ ആയിരുന്നു മിക്കതും.. കാഞ്ചനസീത, തമ്പ് ,കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ , എലിപ്പത്തായം , അനന്തരം, വിധേയൻ , മുഖാമുഖം .... എം ടി വാസുദേവൻ നായരുടെ സംവിധാനത്തിൽ മഞ്‌ എന്ന സിനിമയും... ഇത്തരം സമാന്തര സിനിമകളിൽ പലതിലും പാട്ടുകൾ ഇല്ലായിരുന്നു. അതുകൊണ്ടും കൂടിയാവും ഉഷാ രവിക്ക് പാട്ടുകൾ കിട്ടാതിരുന്നതും. ഇദ്ദേഹം നിർമ്മിച്ച ചിത്രത്തിൽ മഞ്ഞിൽ മാത്രമാണ് തമ്പിനു ശേഷം പാടാൻ കഴിഞ്ഞതും... വദസി യദി കിഞ്ചിയദി എന്ന ട്രഡീഷണൽ സോങ്ങിന് എം ബി ശ്രീനിവാസൻ സംഗീതത്തിൽ... ഈ അഷ്ടപദി ഗാനം ഇവരുടെ ശബ്ദത്തിൽ യൂടൂബിൽ എവിടെയും കിട്ടിയതുമില്ല! അഭിമാനപുരസ്സരം ഓർക്കേണ്ട ഒരു സംഗതി ഉണ്ട്.. പാടിയ പാട്ടുകളെല്ലാം തന്നെ പ്രശസ്ത എഴുത്തുകാരുടേതോ , സംഗീതജ്ഞരുടേതോ ആണ് എന്നതാണ് കാവാലം നാരായണപ്പണിക്കരുടെ വരികൾ തമ്പിലും, വേനലിലും, ആമ്പൽപ്പൂവിലും ആലപിക്കാൻ ആയി. കാരി കിക്കിരി എന്ന ടൈറ്റിൽ സോങ് വേനൽ എന്ന ലെനിൻ രാജേന്ദ്രൻ ചിത്രത്തിൽ സി ഓ അന്റോവിനൊപ്പം .. മാൻതേൻ മിഴികളിൽ പുഞ്ചിരി കൊഴിഞ്ഞേ പോയ് എന്ന ഗാനം ആമ്പൽപ്പൂവിലേത് .. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഒരു സോളോ .. നല്ല ഒരു ഗാനമായിരുന്നു അത്.. ഓ എൻ വി യുടെ രചനയിൽ വിദ്യാധരൻ ഈണം പകർന്ന ആഗമനം എന്ന ചിത്രത്തിലെ ഒരു ടൈറ്റിൽ സോങ് .. " തപ്പ് കൊട്ടി തകിലുകൊട്ടി " എന്ന ഗാനം... --ഏതോ ഏതോ പൂങ്കാവനത്തിൽ എന്നും പൂക്കുന്ന പൂവരശിൽ എന്തിനോ പാടുന്ന പവിഴക്കിളി അവൾ ക്കേകാദശി നൊയമ്പ് എന്നും-- ഈ ഗാനം ശ്രീകുമാരൻതമ്പി രചനകളിൽ മികച്ചതായി കാണുന്നത്. ഏറെ ഇഷ്ടപ്പെട്ട ഗാനമാണ് . ദക്ഷിണാമൂർത്തി സംഗീതം ആലോലം തൊട്ടുഴിയുന്നത് ... മൃദു സംഗീതം കൊണ്ട് കണ്ണടഞ്ഞു പോവുന്നത്... ഇത്രയൊക്കെത്തന്നെയേ ഉള്ളൂ ഉഷാ രവി എന്ന ഗായികയെ കുറിച്ചുള്ള അറിവ്.. 2013 ൽ ഈ ലോകം വിട്ടു പോയി അനുഗ്രഹീത കലാകാരി .. ഇന്നും പാട്ടുകളിലൂടെ ഇഷ്ടക്കാരുടെ മനസ്സുകളിലേക്ക് സംഗീതമഴയായി പെയ്തിറങ്ങാനാവുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നു...

No comments:

Post a Comment