Sunday, September 20, 2020

സ്മൃതികൾ നിഴലുകൾ ...

 


മുല്ലനേഴിക്കവിതകളിലൂടെ സഞ്ചരിച്ചപ്പോൾ കിട്ടിയ അതെ നിർവൃതി ഗാനങ്ങളിലൂടെയും കിട്ടും. അതാണ് മുല്ലനേഴി വിരുത്!!ചിലതിലൂടെയൊക്കെ ഒന്ന് പോയി വരാം. വളരെ നനുനനുത്ത ആ മനസ്സിനെ സിനിമാ ഗാനങ്ങളിൽ കാണാം എന്നത് സന്തോഷിപ്പിക്കുന്ന ഒരു കാര്യം കൂടിയാണ്... 


നായകാ പാലകാ എന്ന ഭക്തി ഗാനം സിനിമയിൽ എവ്വിധമാണ് ചിത്രീകരിച്ചത് എന്നറിയില്ല . എന്നാലും യേശുവിനെ സ്മരിച്ചു കൊണ്ടാണെന്നു തോന്നുന്നു. എന്നാൽ മറ്റേതൊരു ദൈവത്തെ കുറിച്ചായാലും തെറ്റ് പറയാനും ആവില്ല. പൊതുവിലായൊരു  ഒരു ദൈവീക പ്രാർത്ഥന എന്ന് പറയാം. നായകനായാലും, സംരക്ഷിക്കുന്നവനായാലും അവൻ മനുജസ്നേഹമുള്ളവനാണ്... മനുഷ്യനെയും ദൈവത്തെയും അടുപ്പിച്ചു നിർത്തുന്ന മാഹാത്മ്യത്തെ പുകഴ്ത്തുന്ന ഒരു ഗാനമായി തോന്നി... 


ഞാവല്പഴങ്ങളിലെ കറുകറുത്തൊരു പെണ്ണാണ് എന്ന ഗാനത്തിന്റെ വരികളിലൂടെ പോകുമ്പോൾ മനസ്സിലാക്കിത്തരുന്നത് , കറുത്ത ചന്തത്തിനകത്തുരുകുന്ന കനവിന്റെ നോവാണവൾ, പോരെങ്കിൽ കറുത്ത ചിപ്പിതൻ അകത്തുറയുന്ന വെളുത്ത മുത്തുമാണ്.... കറുകറുത്തൊരു പെണ്ണാണ് എന്ന നേരിയ കല്ലുകടിയിൽ നിന്നും അവളെ വർണ്ണിക്കാൻ വാക്കുകളില്ലാതെ കവി കുഴങ്ങുന്നുണ്ട്. എല്ലാത്തിലും അവളെ തന്നെ കാണുന്നു. മേഘത്തിന്റെ ഇടയിലൂടെ തെന്നിത്തെറിച്ചു വരുന്ന തിങ്കളെ പോലെയുമാണ്. എള്ളിൻ കറുപ്പ് പോലെ എങ്കിലും ഉള്ളിന്റെ ഉള്ളു തുടുത്താണിരിക്കുന്നത് ... ശ്യാമിന്റെ ഉള്ളിന്റെ ഉള്ളിലെ സംഗീതം കവിഞ്ഞൊഴുകിയത് .


കുറച്ചു വരികളിലൂടെ മനുഷ്യമനസ്സിന്റെ മോഹങ്ങളും മോഹഭംഗങ്ങളും വരച്ചു കാട്ടിയ ഗാനമാണ് "മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു " എന്നത്.അറിയാത്ത പാതകളിലൂടെ മനസ്സിന്റെ മോഹസഞ്ചാരം .കാലത്തിന്റെ തിരിമറച്ചിലിൽ കണ്ണുനീരോടെ കാത്തുകാത്തിരിപ്പാണ് ജീവിതത്തിന്റെ താളങ്ങളേറ്റു വാങ്ങാനായി.. മോഹത്തിന്റെ ആരോഹണങ്ങളിൽ രോമാഞ്ചങ്ങളുതിർക്കുമ്പോഴും ചിറകു കരിഞ്ഞു വീഴുന്ന അവരോഹണത്തിന്റെ വേദനകൾ... എം ബി ശ്രീനിവാസൻ തന്റെ മൗനസംഗീതത്തിന്റെ കെട്ടഴിച്ചു വിട്ട അപൂർവ ഗാനങ്ങളിൽ ഒന്ന്...


മറക്കാനാവില്ല സ്വർണപ്പക്ഷികളിലെ ഗാനങ്ങൾ. എന്റെ കൗമാരത്തുടക്കത്തിലെ നൊമ്പരമായി " സ്മൃതികൾ നിഴലുകൾ ....

കാറ്റിൻ കവിളിണയും ഈറൻമിഴിയിതളും ഏതോ വിരലുകൾ തേടുന്ന ഓർമ്മ...ആൾത്തറയും കാവും അരളിപ്പൂമരവും അന്തിവിളക്കുകളും അഴകും എല്ലാം ഇഴുകിച്ചേർന്നു ഈ ഓർമ്മഗാനത്തിൽ.. ഇന്നിത് വീണ്ടും കേട്ടപ്പോൾ അന്ന് തുടിച്ച മനസ്സിനോടൊപ്പം ഇന്നിന്റെ ചിന്തകളും കൂടികലർന്നു ... രവീന്ദ്രന്റെ സ്മൃതികൾ മനസ്സിനെ കുളിരണിയിച്ചു..

അതിലെ തന്നെ 

ദേവാംഗനെ നീയീ  ഭൂമിയിൽ ...

താമരപ്പൂവിലായാലും .. 

എന്നിവയൊക്കെ ഹരിതാഭമായി വിടർന്നു വിരിഞ്ഞു മനസ്സിൽ... 


നാടൻപാട്ടിന്റെ ഈണങ്ങളുമായി നമ്മുടെ ഓർമ്മകളിൽ തെളിഞ്ഞു വരുന്ന ഒരു സംഗീതജ്ഞൻ ഉണ്ട്.. കെ രാഘവൻ മാസ്റ്റർ .  മുല്ലനേഴിയുടെ നാട്ടുപച്ചയിലേക്ക് ഇറ്റിവീണ മഞ്ഞുതുള്ളി .. 

കാട്ടിലെ പാട്ടിൽ ഇവരുടെ കോമ്പിനേഷൻ അപാരമാണ്...

ചിരിക്കുന്ന നിലാവിന്റെ കണ്ണുനീർപാടം .. എന്നത് .ലളിതമായ വരികളോടെ കെ രാഘവൻ സംഗീതം മേമ്പൊടി ചേർത്ത് നമുക്ക് വിളമ്പിയപ്പോൾ പഴയ ചില ഗാനങ്ങളുടെ പട്ടികയിലേക്ക് ഇതും ചേർത്ത് വെച്ചിരുന്നു.. 

അമ്പിളികൊമ്പത്തെ പൊന്നൂഞ്ഞാലിൽ  ...

എന്ന ജാനകി ഗാനവും മികച്ചത്...

ഞാനൊന്ന് പറയട്ടെ എന്നതിലെ ...ഈ നീലയാമിനീ തീരത്തുറങ്ങാത്ത .... എന്ന ഗാനം കവി പറഞ്ഞപോലെ  ചൂടാത്ത പൂവിന്റെ മനസ്സിന് കാതോർത്ത് പാടുന്ന രാഗങ്ങൾ !!


വെള്ളം എന്ന എംടി ഹരിഹരൻ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു. കാലം തെറ്റിയെത്തിയ ചിത്രം ഏറെ വിജയം നേടിയില്ലെങ്കിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട് അതിലെ പാട്ടുകൾ. ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജൻ കൂട്ടുകെട്ട് ഒരു കാരണം തന്നെയായിരുന്നു. 

സൗരയൂഥ പഥത്തിലെങ്ങോ സംക്രമ പൂ വിരിഞ്ഞു...

കോടനാടൻ മലയിലെ മാണിക്യച്ചെമ്പഴുക്ക ...

സ്വർഗ്ഗസങ്കൽപ്പത്തിൻ തേരൊളി കേട്ടെന്റെ ...

ആ സിനിമാസ്കോപ് ചിത്രത്തിന്റെ വലിപ്പത്തിലും ആ ദൃശ്യങ്ങളും പാട്ടുകളും ഇന്നും മനസ്സിലുണ്ട്.. 


രവീന്ദ്രൻ സംഗീതത്തിന്റെ വെള്ളച്ചാട്ടം വീണ്ടും മുല്ലനേഴി പാട്ടുകളിൽ... 

കയ്യും തലയും പുറത്തിടരുത് എന്ന തോപ്പിൽ ഭാസി നാടകത്തിന്റെ സിനിമാരൂപവും കേമമായിരുന്നു. ഒരാക്ഷേപഹാസ്യ രൂപത്തിൽ അത് മലയാളസിനിമയ്ക്ക് കരുത്തേകിയ കാലം. അതിലും നല്ല രണ്ടുമൂന്നുഗാനങ്ങൾ ഉണ്ടായിരുന്നു. 

ആകാശ നീലിമ മിഴികളിലെഴുതും അനുപമ സൗന്ദര്യമേ... എന്ന തുടക്കം അതി ഗംഭീരം എന്ന് വിശേഷിപ്പിക്കുന്നു... 


പിന്നീടേറെ ഗാനങ്ങളൊന്നും പിറവിയെടുത്തിരുന്നില്ല...എന്നാലും പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന ഗാനം ഓർമ്മയിൽ വരുന്നു. സന്മനസ്സുള്ളവർക്ക് സമാധാനത്തിനു വേണ്ടി ജെറി അമൽദേവ് ഈണം കൊടുത്തത് .ശ്രീനിവാസന്റെ തമാശയ്ക്കൊപ്പം ആ പാട്ടും ജനഹൃദങ്ങളിൽ വേരൂന്നിയിരുന്നു...


നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്നതിലെ 

കറുത്ത രാവിന്റെ കന്നികിടാവൊരു വെളുത്ത മുത്ത്... എന്നത്  വേറിട്ട് നിൽക്കുന്നു... 

അമ്മയും നന്മയും എന്ന സ്വന്തം കവിത ഈ ചിത്രത്തിൽ  ഗാനമായി വരുന്നുണ്ട്.. 


ഈ സംഗീതയാത്ര അവസാനിപ്പിച്ചത് മികച്ചൊരു ഗാനത്തോടെ തന്നെ.  

ഇന്ത്യൻ റുപ്പിയിലെ ഈ പുഴയും സന്ധ്യകളും, നീലമിഴിയിതകളും... എന്നത്. പ്രണയിനിയുടെ ഓർമ്മകളേകുന്ന നനുത്ത സ്പർശങ്ങൾ ... ഷഹബാസ് അമൻ അതിന്റെ ഹൃദയം കണ്ടെത്തി അതിനെ സ്വസ്ഥമായൊഴുകാൻ വിടുകയും ചെയ്തു. വരികളിൽ ഉഴറിയിരുന്ന നൊമ്പരത്തെ സംഗീതത്തിൽ ലയിപ്പിക്കുന്ന അപൂർവത...

പറയേണ്ടതെല്ലാം പറഞാണോ അങ്ങ് തിരികെ പോയത്!!.. അറിയില്ലെങ്കിലും കേൾക്കേണ്ടതെല്ലാം കേട്ടെന്ന് ഞങ്ങൾ പറയില്ല. പറയാത്തതിലും അധികം ആ മനസ്സിലുണ്ടായിരുന്നു... അല്ലെ?

കലഹങ്ങളൊഴിയാത്ത കവിമനസ്സ്

 

"നൂറു കൊല്ലം തികഞ്ഞപ്പോൾ

വീട്ടിയും കുറ്റിയറ്റുവോ !

വീട്ടിയേക്കാൾ നമുക്കിന്നു

നേട്ടം മാഞ്ചിയമല്ലയോ !"


ഈ വരികളിൽ തിങ്ങി നിറയുന്ന രസങ്ങളേതൊക്കെ ! ആ കവി മനസ്സിന്റെ കലഹമല്ലേ ഇവിടെ തെളിയുന്നത്. പരിഹാസമാണോ ,  നിസ്സംഗതയാണോ ... പക്ഷെ യാഥാർഥ്യത്തിന്റെ ഒരു വീ ടി യുഗം അവസാനിച്ചിരിക്കുന്നു എന്ന ഗദ്ഗദം ഇവിടെ ഘനീഭവിച്ചു നിൽക്കുന്നത് വേദനയോടെ അനുഭവിക്കുന്നു.


"എല്ലാം മറക്കാം , നിലാവിന്റെ തോളത്തു

കൈയിട്ടൊരൽപ്പം നടക്കാം , കറുപ്പും

വെളുപ്പും കലർന്നോരാ പക്ഷികൾ

മരംകൊത്തിയുണ്ടാക്കിവെച്ചോരാ

കൂട്ടിലേയ്ക്കന്തിയിൽ ചേക്കേറിടുന്നപോൽ

രാത്രിയുടെ കൂരിരുൾ കീറിമുറിച്ചു

പതുക്കെപ്പതുക്കെ ചിരിച്ചു ചിരിച്ച്

ഗദ്ഗദം ദൂരെയെറിഞ്ഞു കൈനീട്ടുക

അത്ഭുതം! ജീവിതമെത്ര മനോഹരം ..."


മറ്റൊരു കവിതയിൽ ജീവിതത്തെ കോരിക്കുടിക്കുന്ന ദാഹാർത്തനായ കവിയുടെ ഭാവങ്ങൾ!സങ്കീർണതകൾ നിറഞ്ഞ ജീവിതത്തിന്റെ കയ്പ്പും, ദുഷിപ്പും എല്ലാം അനുഭവിക്കുമ്പോഴും സഖിയുടെ സാമീപ്യത്തിന്റെ അനിർവചനീയമായ ഒരു സുഖം കവി അനുഭവമാക്കിത്തരുന്നു .സഖി എന്ന കവിത ...


ഇത്രയും എഴുതി കഴിയുമ്പോൾ കവിയാരെന്നെല്ലാർക്കും  മനസ്സിലാകും.. മുല്ലനേഴി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുല്ലനേഴി നീലകണ്ഠൻ .. !


നാറാണത്തു ഭ്രാന്തൻ എന്ന കവിത വായിക്കുമ്പോൾ ആ ചുടുകാട്ടിൽ അരി വേവാൻ കാത്തിരിക്കുന്ന , മന്ത്കാൽ തടവി തടവി കാളിയോട് കലഹിക്കുന്ന നിസ്സംഗനായ ഒരു മഹാനുഭാവനെ അറിയുന്നു.... ശ്രീമതി ജ്യോതിബായ് പരിയാടത്ത് അവിസ്മരണീയമാക്കിയ ചൊല്ലൽ കാവ്യം സുഗേയത്തിലുണ്ട്. അവർ പാടുമ്പോൾ പല വരികളിലും ഉന്മാദം കൊള്ളുന്നതായി തോന്നും... അത്ര സുന്ദരമായിരുന്നു... Jyothibai Pariyadath


അത്രയേറെ കവിതകളൊന്നും അറിയില്ല ഇദ്ദേഹത്തിന്റെ. എന്നാലും വളരെ കാലം മുൻപു എഴുതിയ ചില ഉണർത്തുപാട്ടുകൾ ഓർമ്മയിലുണ്ട്..


"പട്ടിണിയായ മനുഷ്യാ നീ

പുസ്തകം കയ്യിലെടുത്തോളൂ

പുത്തനൊരായുധമാണ് നിനക്കത്

പുസ്തകം കയ്യിലെടുത്തോളൂ.."


എന്ന അറിവിന്റെ മന്ത്രങ്ങൾ പഠിച്ചറിഞ്ഞു കൊണ്ട് ജീവിതത്തെ സധൈര്യം നേരിടാൻ ആഹ്വാനം ചെയ്ത  വിപ്ലവകാരിയെ നമ്മൾ മറന്നോ ! ലോകത്തിനു മുൻപിൽ വെച്ച് നീട്ടാൻ ഉദാഹരണങ്ങൾ ഏറെയുണ്ടെന്നു അദ്ദേഹത്തിനറിയാം. അറിവ് നേടിക്കഴിഞ്ഞാലേ ചതികൾ മനസ്സിലാക്കാൻ ആവൂ, ചുറ്റിനും നടക്കുന്ന ഹീനപ്രവർത്തികളുടെ തനിനിറം തിരിച്ചറിയാനാവൂ എന്നെല്ലാം അദ്ദേഹത്തിനറിയാം . മറക്കാനാവില്ല മുദ്രാവാക്യമായി നമ്മിലേക്ക്‌ പ്രവഹിച്ച  ആ നാദധാര ...


പ്രണാമം അർപ്പിച്ചു കൊണ്ടേ അതെഴുതാനാവുള്ളൂ..

ബ്രെഹ്റ്റിൻ്റെ അമ്മയ്ക്ക് വേണ്ടി മൊഴി മാറ്റിയെഴുതിയ ...

" എന്തിന്നധീരത !

ഇപ്പോൾ തുടങ്ങുവിൻ

എല്ലാം നിങ്ങൾ പഠിക്കേണം

തയ്യാറാകണമിപ്പോൾ തന്നെ

ആജ്ഞാശക്തിയായ് മാറീടാൻ "


ഒരാജ്ഞാസ്വരത്തിലുള്ള ഈ ആഹ്വാനം ചെവിക്കൊണ്ട എത്രപേർ പിന്നീട് ജന്മനസ്സുകളിലേക്ക് ഇറങ്ങി ചെന്ന് കാണും... പക്ഷെ അപ്പോഴും എത്ര ബധിരത നടിക്കുന്നവരെ ഇതുണർത്തി !!!


ഏറെയൊന്നും ഈയുള്ളവനറിയില്ല മഹാപ്രഭോ !!

അറിയുന്നതിവിടെ എഴുതി...


അമ്മയും നന്മയും ഒന്നാണ് .... എന്ന് പ്രകീർത്തിച്ച മഹാകവിക്ക്‌ പ്രണാമം അർപ്പിച്ചുകൊള്ളുന്നു..


NB : മുല്ലനേഴിയുടെ സിനിമാ ഗാനങ്ങളെ ഉൾപ്പെടുത്തി രണ്ടാഭാഗം പിന്നാലെ ...

Thursday, September 17, 2020

ചന്ദനലേപസുഗന്ധം ചൂടിയ ഗാനങ്ങൾ...

 

"ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര

കിനാക്കളുണ്ടായിരിക്കും..!

സന്ധ്യാമ്പരത്തിന്റെ മന്ദസ്മിതങ്ങളിൽ

അവയെത്ര അഴകുള്ളതായിരിക്കും!"


ഈ ഗാനം വെറുമൊരു പാട്ടെഴുത്തുകാരനിൽ നിന്നും വരില്ല. കവിയിൽ നിന്ന് തന്നെയാവും. ഉറപ്പ്. കവിതകളേക്കാൾ സുന്ദരമായ ഗാനങ്ങൾ ചലച്ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ പാട്ടിഷ്ടമിലാത്തവർ പിണങ്ങും. സത്യം കേൾക്കുമ്പോൾ പിണങ്ങിയിട്ടു കാര്യമില്ല. ഇത്തരം ഗാനങ്ങൾ വയലാർ, പി ഭാസ്കരൻ, ഓ എൻ വി കുറുപ്പ് എന്നിവരിൽ നിന്നും  നമുക്ക് ഏറെ കിട്ടിയിട്ടുണ്ട്. പാട്ടിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവർക്കത്‌ അനുഭവപ്പെടും. ഒഴുക്കൻ മട്ടിൽ പാട്ടു കേട്ട് പോകുന്നവർക്ക് ചിലപ്പോൾ കിട്ടിയെന്നു വരില്ല.


ഒരു ഐ എ എസ്സുകാരനായി ജോലി നിർവഹിച്ച ശ്രീ കെ ജയകുമാറിന്റെതാണ് മുകളിൽ പറഞ്ഞ വരികൾ..


"മഞ്ഞിന്റെ മറയിട്ടൊരോർമ്മകൾക്കുള്ളിൽ

മൃദുല നിലാവുദിക്കുമ്പോൾ

കാലം കെടുത്തിയ കാർത്തിക ദീപങ്ങൾ

താനേ തെളിയുകയാണോ

കാലത്താമരപ്പൂയിതളുകൾ പിന്നെയും

കാറ്റിൽ  തുടിക്കുകയാണോ  !!"


മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയിലെ സുഭദ്രയുടെ മാനസിക ഭാവങ്ങൾ എഴുത്തുകാരി ഉദ്ദേശിച്ചതിനേക്കാൾ ഉൽകൃഷ്ടമായി , യോജിച്ച തരത്തിൽ ഒരു പാട്ടിലൂടെ  കെ ജയകുമാർ അവതരിപ്പിച്ചു...

കാട്ടുകടമ്പിന്റെ നിശ്വാസ സൗരഭം ഒരു കരസ്പര്ശമായ് തീരും എന്ന വരിയിൽ എത്തുമ്പോൾ അതതിന്റെ ഉച്ചകോടിയിൽ നമ്മെ കൊണ്ടെത്തിക്കും...

നഷ്ടപ്പെട്ട നീലാംബരിയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മഴ എന്ന ചലച്ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇദ്ദേഹം എഴുതിയതാണ്. രവീന്ദ്രൻ എന്ന സംഗീതജ്ഞൻ തൊട്ടുഴിഞ്ഞ വരികൾ ഇത്രയും മധുരമാകാതിരിക്കുമോ !


എം കൃഷ്ണൻനായർ എന്ന സംവിധായകന്റെ മകൻ ആയ ജയകുമാറിന്റെ ആദ്യ ഗാനവും അച്ഛന്റെ സിനിമയിലൂടെ തന്നെയായിരുന്നു.

ഭദ്രദീപത്തിലെ  മന്ദാരമണമുള്ള കാറ്റേ നീയൊരു സന്ദേശവാഹകനല്ലേ ... എന്ന എം എസ് ബാബുരാജ് സംഗീതത്തിലൂടെ അരങ്ങേറ്റം..


പിന്നീടിറങ്ങിയ സിനിമ പ്രദർശനത്തിനെത്താതെ പോയി..

നീലക്കടമ്പ്‌ എന്ന ചലച്ചിത്രത്തിൽ രവീന്ദ്രന്റെ സംഗീതത്തിൽ യാത്ര തുടങ്ങുകയായിരുന്നു..

നീലകുറിഞ്ഞികൾ  പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു ..

കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി ...

ദീപം കയ്യിൽ സന്ധ്യാദീപം...

നീലകടമ്പുകളിൽ....


സൗമ്യമായ, പ്രണയഭരിതമായ, ശാന്തമായ നിമിഷങ്ങളെ പാട്ടുകളിലേക്കു ആവാഹിക്കുമ്പോൾ ജയകുമാർ എന്ന കവി ഉണരും..  അതിനി ഏതു തരത്തിലുള്ള സിനിമ ആയാലും..

എന്റെ കാണാക്കുയിലിലെ  ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാമ്പരം  എന്ന ഗാനത്തിലും അത്തരം ഭാവങ്ങൾ തെളിയുന്നുണ്ട്...


രവീന്ദ്രൻ സംഗീതം കെ ജയകുമാർ വരികൾക്ക് നൽകിയ ചാരുത എടുത്തു പറയേണ്ടതാണ്. അത് നീലക്കടമ്പ് ,മഴ,കിഴക്കുണരും പക്ഷി ,ബട്ടർഫ്‌ളൈസ് തുടങ്ങിയവയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും  ഓരോരോ കാലങ്ങളിൽ അതൊരു ബ്രേക്ക് തന്നെയായിരുന്നു...

കിഴക്കുണരും പക്ഷിയിലെ  സൗപർണ്ണികാമൃതവീചികൾ പാടും...

എന്ന ഗാനത്തിന്റെ മാധുര്യം നമ്മളനുഭവിച്ചറിഞ്ഞതാണ്...


ജോൺസന്റെ സംഗീതത്തിൽ ഒഴിവുകാലത്തിലെ  സായന്തനം നിഴൽ വീശിയില്ല എന്ന ഗാനം എഴുതിയ സന്ദർഭം അദ്ദേഹം ഏതോ അഭിമുഖത്തിൽ വിവരിച്ചിട്ടുണ്ട്... വർധക്യകാലത്തെ പ്രണയത്തിലും സായന്തനത്തിന്റെ നിഴൽ പോലും വീഴാത്ത ഭാവം...


അതെ പോലെ തന്നെ കൈകാര്യം ചെയ്ത സിനിമയാണ് ഒരു വടക്കൻ വീരഗാഥ .

അതിലെ ചന്ദനലേപസുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ ! എന്ന രീതി .

അസ്വസ്ഥനായ ചന്തുവിലെ കാമുകനെ പുറത്തുകാണിച്ച ഗാനം..


പാവക്കൂത്ത് ചിത്രത്തിന് വേണ്ടിയെഴുതിയ

"സാരംഗിമാറിലണിയും 

ഏതപൂർവ്വ ഗാനമോ !"

എന്ന ഗാനത്തിൻ്റെ പല്ലവി തെറ്റിധരിക്കപ്പെട്ടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട് . സാരംഗി സംഗീതം ഹൃദ്യമെങ്കിലും അത് വലുതും  ഭംഗിയില്ലാത്തത്മായ ഉപകരണം ആണ് .അത് മാറിലണിഞ്ഞ് നടക്കാൻ ആവുമോ എന്ന് ചില വിമർശകർ അന്വേഷിച്ചതും , സാരംഗിയുടെ മനസ്സിൽ നിന്നുണരുന്ന അപൂർവ്വരാഗത്തെക്കുറിച്ചുമാണ് ഉദ്ദേശിച്ചതെന്ന് പറയേണ്ടി വന്നതും ...


പക്ഷെ എന്ന സിനിമയും അതിലെ ഗാനങ്ങളും .... ഒരപൂർവസൃഷ്ടി തന്നെയാണ് രണ്ടും.. രണ്ടു പാട്ടുകളും യോജിച്ച സന്ദർഭത്തിൽ മാത്രം ..

സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ ...

തുടിക്കുന്ന ഹൃദയങ്ങളുടെ മേളനം. അതത്രെ ഓരോ വരികളിലൂടെയിലും നിറഞ്ഞൊഴുകിയത് .

മൂവന്തിയായ്, പകലിൽ രാവിൻ വിരൽസ്പർശനം ...

എത്ര ഭാവോജ്വലമായി ഊർന്നുവീണ വരികൾ ! ആ രംഗത്തിനു പറ്റിയ വരികൾ ...


അദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളിലൂടെയൊന്നും പോകുന്നില്ല. പ്രിയപ്പെട്ടതിൽ മുഴുകുക എന്നതാണിഷ്ടം . ഇനിയും ഭാവസമ്പുഷ്ടമായ ഗാനങ്ങൾ ഇദ്ദേഹത്തിൽ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു...

ആരെയും ഭാവഗായകനാക്കും

 


മലയാളികളല്ലാത്ത സംഗീതജ്ഞർ ഇവിടെ വന്ന് മലയാളം വരികൾക്കീണം പകർന്ന് പോയിട്ടുണ്ട്.. ഉഷാഖന്ന മുതൽ ഇങ്ങോട്ട് അനവധി പേർ .എല്ലാവരെയും നമ്മൾ ഹാർദ്ദമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിണ്ണിലായാലും കണ്ണീര് തൂകും നീ...

ഉണരൂ വേഗം നീ ..

മാനസമണിവേണുവിൽ ...

നീ മധു പകരൂ...                   ( ഉഷാ ഖന്ന ) 


ഇത്രയും ഗാനങ്ങൾ മാത്രം മതി ആ വരവാഘോഷിക്കാൻ , ഓർമ്മിക്കാനെന്നും... 

തമിഴിൽ നിന്നും, തെലുങ്കിൽ നിന്നും ,ഹിന്ദിയിൽ നിന്നും ഏറെ പേർ പിന്നെയും വന്നു... 

ഇളയരാജ, ശങ്കർ ഗണേഷ്, എം എസ്  വിശ്വനാഥൻ, സലിൽ ചൗധരി ,നൌഷാദ് തുടങ്ങിയ പ്രതിഭകൾ അനേകം പാട്ടുകൾ നമുക്ക് സമ്മാനിച്ചു.. ഇവരിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനായിരുന്നു പഞ്ചാഗ്നി എന്ന എം ടി ചലച്ചിത്രത്തിലൂടെ ഇവിടെ വന്ന രവി ബോംബെ .വ്യത്യസ്തത പല കാര്യങ്ങളിൽ ആണ്. ഒന്നാമത് വരികളുടെ അർത്ഥം  അറിയാതെ സംഗീതം ചെയ്തു പോയവരെ പോലെ അല്ല ഇദ്ദേഹം . പിന്നെ തൊട്ടതെല്ലാം പൊന്നാക്കുകയും ചെയ്തു. തൊണ്ണൂറോളം ഗാനങ്ങൾ മലയാളത്തിൽ ചെയ്തു .. അതിൽ തന്നെ തൊണ്ണൂറു ശതമാനവും വമ്പൻ ഹിറ്റുകളാവുകയും ചെയ്തു. മലയാളത്തിന്റെ സംഗീതം പോലെ അനുഭവപ്പെടുന്ന പല ഗാനങ്ങളും ഇന്ന് പുതുതലമുറ പോലും ഏറ്റു പാടുന്നത്. 

പഞ്ചാഗ്നിയിലെ  

ആ രാത്രി മാഞ്ഞുപോയി...

സാഗരങ്ങളെ പാടി ഉറക്കിയ ... 

നഖക്ഷതങ്ങളിലെ  

ആരെയും ഭാവഗായകനാക്കും....

കേവല മർത്യഭാഷ കേൾക്കാത്ത ...

മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി...

നീരാടുവാൻ നിളയിൽ നീരാടുവാൻ ..

പഞ്ചാഗ്‌നിയും നഖക്ഷതങ്ങളും പാട്ടാസ്വാദകരെ എവിടെയൊക്കെ കൊണ്ടെത്തിച്ചു !!

വൈശാലിയിലെ 

തേടുവതേതൊരു ദേവപദം ...

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി....

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളിൽ..

ഗാനങ്ങൾ പിറന്നു വീഴുന്ന സിനിമാ സന്ദർഭങ്ങൾ അനുഭവിച്ചറിയേണ്ടതാണ്. ഉജ്വല നിമിഷങ്ങളുടെ സമ്മേളനങ്ങൾ ആണവ. ഇന്ദ്രനീലിമയോലും എന്ന ഓ എൻ വി വരികളിലെ മാധുര്യമപ്പാടെ സംഗീതത്താൽ ഒപ്പിയെടുത്ത് ഒരപൂർവ ചാരുതയാർന്ന ഓർമ്മശില്പം തീർത്തിരിക്കുന്നു... വരികളിലെ വിങ്ങലും, വിതുമ്പലും, കുതറിച്ചാട്ടവും വരെ സംഗീതം കൊണ്ടപാരമാക്കിയ സൃഷ്ടി...  അത് പോലെ ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി എന്ന ഗാന ചിത്രീകരണവും അത്യപൂർവ നിമിഷങ്ങൾ ...  


ഒരു വടക്കൻ വീരഗാഥയിലും  അവിസ്മരണീയ രംഗങ്ങൾ ഓർത്തുവെക്കാൻ പ്രേരിപ്പിക്കുന്ന പാട്ടീണങ്ങൾ....ചന്ദനലേപസുഗന്ധം ചൂടിയതാരോ എന്ന കെ ജയകുമാറിന്റെ വരികൾക്ക് ജീവൻ തുടിക്കുന്ന സംഗീതം പ്രദാനം ചെയ്ത മഹാപ്രതിഭ !! രംഗത്തിനേറെ കൊഴുപ്പേകുന്ന വരികളും സംഗീതവും...  അതിലെ തന്നെ കൈതപ്രത്തിന്റെ  വരികൾക്ക് സംഗീതം ചെയ്ത ഒരു ഗാനമുണ്ട്.. ഇന്ദുലേഖ കൺ തുറന്നു ഇന്ന് രാവും സാന്ദ്രമായി... ഉണ്ണിയാർച്ചയെ തേടി പോകുന്ന ചന്തുവിന്റെ യാത്ര ..ആ വെണ്ണിലാ രാത്രിയും സുഖദ നിമിഷങ്ങളും മനസ്സിലേറ്റി നായകൻറെ യാത്ര... അതെത്ര സുന്ദരമാക്കി കൈതപ്രവും, രവി ബോംബെയും...   സ്ത്രീ വർണ്ണനകൾ ഏറെ പാട്ടുകളിൽ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പുരുഷനെ കുറിച്ചുള്ള സ്ത്രീയുടെ സങ്കല്പങ്ങൾ വളരെ കുറവാണ് പാട്ടുകളിൽ...  നളചരിതത്തിലെ നായകനോ... നന്ദനവനത്തിലെ ഗായകനോ.... ഇതൊന്നും മറന്നിട്ടില്ല...  എങ്കിലും  കളരിവിളക്കു തെളിഞ്ഞതാണോ... കൊന്നമരം പൂത്തുലഞ്ഞതാണോ എന്ന  രീതിയിൽ തുടരുന്ന അപൂർവ ഗാനം അതിസുന്ദരം...


നാടൻ പാട്ടിന്റെ ഈണം മുഴങ്ങിയ വിദ്യാരംഭത്തിലെ ഉത്രാളിക്കാവിലെ പട്ടോലപന്തലിൽ.... മറ്റൊരു കൈതപ്രം -രവി ബോംബേ പാട്ടു ചമയ്ക്കൽ ...


സംഗീതസാന്ദ്രമായ ഒട്ടേറെ നിമിഷങ്ങൾ നമുക്കേകിയ സർഗ്ഗം എന്ന ഹരിഹരൻ ചിത്രം ...!!! പാട്ടുകളുടെ ചന്തം മങ്ങി മങ്ങി പോയിരുന്ന ഒരു കാലത്തായിരുന്നു ഈ സർഗ്ഗസംഗീതത്തിന്റെ തിരിച്ചു വരവ്... 

സംഗീതമേ അമരസല്ലാപമേ...

കണ്ണാടി ആദ്യമായെൻ ...

പ്രവാഹമേ ഗംഗാ പ്രവാഹമേ...

ആന്ദോളനം ...

കൃഷ്ണകൃപാസാഗരം...

രാഗസുധാരസ ...

യൂസഫലി കേച്ചേരിയിലെ കവിയും ആരാധകനും ഉണർന്നാടിയ വരികൾ ..

സംഗീത സാഗരത്തിൽ ശ്രോതാക്കളെ ആറാടിച്ച കാലം....


ഒരു സാഹിത്യകാരന്റെ ജീവിതത്തിലെ നിമിഷങ്ങളിലൂടെ കടന്നുപോയ ഒരു സിനിമ... പാഥേയം... 

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്...

രാസനിലാവിന് താരുണ്യം....   

മറ്റൊരു കൈതപ്രം -രവി മാജിക്...


ഒരിക്കൽ കൂടി യൂസഫലി -രവി ബോംബേ തരംഗങ്ങൾ ...ഗസൽ എന്ന ചലച്ചിത്രത്തിലൂടെ...

വടക്കു നിന്ന് പാറി വന്ന വാനമ്പാടി...

അതിരുകളില്ലാത്ത പക്ഷി...

ഇശൽ തേൻകണം ...

സംഗീതമേ  നിന്റെ ദിവ്യ സൗഭാഗ്യത്തിൽ...

എന്നിവയൊക്കെ ഒരുൾനാടൻ ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളിലെ സന്തോഷവും, സന്താപവും , പകയും., പ്രണയവും, അധികാരവും, പതനവും എല്ലാം ചിത്രീകരിച്ചത്... നല്ലൊരനുഭവമായിരുന്നു ശ്രീ കമൽ എന്ന സംവിധായകൻ നമുക്കേകിയത് ...


വീണ്ടും എംടി ഹരിഹരനിലൂടെ..ഒരു യാഥാസ്ഥിക ബ്രാഹ്‌മണ കുടുംബത്തിലെ താളങ്ങൾ തെറ്റിയ പല ജീവിതങ്ങളിലൂടെയും കടന്നുപോയ കഥ...  ദുരാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും വെള്ളിത്തിരയിലെ  പൊട്ടിത്തെറി ആക്കിമാറ്റിയ സിനിമ... അതിലെ പാട്ടുകൾ പറഞ്ഞറിയിക്കാൻ പറ്റാത്ത  വികാരപരാവശ്യം സൃഷ്‌ടിച്ചവയാണ്... 

അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ...

വൈശാഖപൗർണ്ണമിയോ ... സാമജസഞ്ചാരിണീ..

പാർവണേന്ദു മുഖീ ....

എന്നിവയൊക്കെ വമ്പൻ ഹിറ്റുകളുമായിരുന്നു...


പിന്നീട് സുകൃതത്തിലൂടെ മറ്റൊന്ന്...അതും എംടി ഹരിഹരൻ ടീമിന്റെ ചിത്രം... 

പഴയ കാല ഗാനങ്ങളെ ഓർമ്മിപ്പിക്കുന്ന 

കടലിന്നഗാധമാം നീലിമയിൽ എന്ന ഗാനം...അതിലെ തന്നെ   എന്നോടൊത്തുണരുന്ന പുലരികളേ ...എന്നതും മികച്ചതായിരുന്നു...


പിന്നീടിറങ്ങിയ  ഫൈവ് സ്റ്റാർ എന്നെ തട്ടുപൊളിപ്പൻ ചിത്രത്തിൽ പോലും മികച്ച ഗാനങ്ങൾ നൽകാൻ ഇദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്... 

മറന്നോ നീ നിലാവിൽ നമ്മളാദ്യം കണ്ടൊരാ രാത്രി എന്ന ഗാനം ഒരു പ്രണയവിരഹ ഗാനം ആണ്...ഇത്ര മധുരിക്കുമോ പ്രേമം.... 

വാതിൽ തുറക്കൂ നീ കാലമേ... 

ഇതൊക്കെ എന്നെന്നും ഓർമ്മിക്കാൻ ഉള്ളത് തന്നെ... 


ഏറ്റവും അവസാനം ഹരിഹരന്റെ തന്നെ മയൂഖത്തിൽ  ....മങ്കൊമ്പിന്റെ രചനയിൽ  

കാറ്റിനു സുഗന്ധമാണിഷ്ടം ...

ചുവരില്ലാതെ ചിത്രങ്ങളില്ലാതെ...

ഈ പുഴയും കുളിർക്കാറ്റും ...

ഭഗവതിക്കാവിൽ നിന്നോ...

എന്നിവയൊക്കെ നൽകി 2012 ൽ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു പോയി... 


പക്ഷെ ... കവി പറഞ്ഞ പോലെ ...യാത്ര തുടരുന്നു.. ശുഭയാത്ര നേർന്നു വരൂ....

Tuesday, September 15, 2020

ജിക്കി --- വിരുന്നു വന്ന വാനമ്പാടി

 


പലപ്പോഴുമാലോചിക്കാറുണ്ട് കലാ സാംസ്കാരിക രംഗത്ത് മലയാളികൾ പേര് കേൾപ്പിച്ചു തുടങ്ങിയത് എന്നുമുതലാണ്. എഴുത്തിന്റെ ലോകത്തു നിന്നും മലയാളത്തിന്റെ സ്വരം കേൾപ്പിച്ചിട്ടും സിനിമ എന്ന കലയ്ക്ക് അയിത്തം കൽപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു ഇവിടെ എന്ന് തോന്നുന്നു. അയൽ  സംസ്ഥാനങ്ങൾ ഉയർച്ചകൾ നേടുമ്പോൾ പോലും നെടുവീർപ്പിട്ടിരുന്നുവോ കേരളം!  മലയാള സിനിമയ്ക്ക് എന്നും വേദനയോടെ ഓർക്കേണ്ട സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ജെ സി ഡാനിയേൽ എന്ന കലാ പ്രതിഭയെ കുരുതി കൊടുത്ത കലാനിലയം ആണ് കേരള മണ്ണ് . ആദ്യ സിനിമയോടെ തന്നെ അതിലെ നായികയായ റോസിയെയും , സംവിധായകനെയും ജാതി മത തീവ്രവാദികൾ  കലയിൽ നിന്ന് വരെ തുരത്തി കളഞ്ഞ കഥ കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും വേദനയായി മനസ്സിൽ വിങ്ങുന്നുണ്ട്.. ജാതി വ്യവസ്ഥകൾ കൊടിതോരണങ്ങൾ തൂക്കി വിളയാടിയിരുന്ന കാലത്ത് ജീവിച്ചിരുന്ന നാവറുക്കപ്പെട്ട ആ ഒരു വിഭാഗം പേർക്ക് സ്‌നേഹാഞ്ജലികളോടെ....

 ഇന്നതിനൊന്നും വ്യത്യാസം വന്നിട്ടില്ല. കേരളം ബഹുദൂരം മുന്നോട്ടു പോയെങ്കിലും പിന്നോട്ടടിച്ച മറ്റിടങ്ങൾ ഇന്നും സ്വതന്ത്രമായിട്ടില്ല. കലയ്ക്കു കൊല എന്ന മുദ്രാവാക്യം ജീവിതമുദ്രയാക്കിയവർ നടമാടുന്ന കാലം ആണിന്ന് . ഇന്ന് ജീവിതത്തിൽ നിന്നും ദൂരങ്ങളിലേക്കു റോസിയെ പോലെയോ,ദാനിയേലിന്റെ പോലെയോ തുരത്തപ്പെടുകയല്ല ചെയ്യുന്നത് എന്ന വ്യത്യാസം മാത്രം...  പറഞ്ഞു വന്നത് സിനിമയിലേക്ക് അന്ന് ആന്ധ്രായിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നും കലാകാരന്മാരെ കൊണ്ടുവരികയായിരുന്നു.. നമ്മുടെ  മനസ്സിലേക്ക് പ്രിയമുള്ളതൊക്കെ വീതിച്ചു തന്ന മറുനാട്ടുകാർ... അവരിൽ ഒരാളായി കൃഷ്ണവേണി എന്ന പേരാണെങ്കിലും ജിക്കി എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത 

ഗായിക...തമിഴ്‌നാട്ടിൽ ജനിച്ച ജിക്കി ആന്ധ്രാപ്രദേശ് സ്വദേശിനി ആയിരുന്നു. പതിനായിരത്തോളം ഗാനങ്ങൾ പല ഭാഷകളിലും ആലപിച്ചിട്ടുണ്ട് ജിക്കി . മലയാളത്തിൽ വളരെ കുറച്ചു ഗാനങ്ങളും പാടിയിട്ടുണ്ട്. എൽ ആർ ഈശ്വരിയെ കുറിച്ച് പറഞ്ഞ പോലെ മലയാളത്തിൽ ഏറെ സുഖാനുഭവപാട്ടുകൾ ഇവർ നൽകിയിട്ടില്ല. ഒന്നുമില്ലെന്ന്‌ പറഞ്ഞുകൂടാ...  അവരുടെ സുഖദമായ ശബ്ദം പാട്ടുകളാക്കിയ സംഗീതജ്ഞർ ഇവിടെ ഉണ്ടായിരുന്നു. എല്ലാ ഗായകർക്കും അവസരങ്ങൾ കൊടുക്കാൻ സന്മനസ് കാണിച്ചിട്ടുള്ളത്  എം എസ്  ബാബുരാജ് ആണെന്നത് സ്മരണീയമായ ഒരു കാര്യമാണ്. 

കദളിവാഴ കയ്യിലിരുന്നു കാക്കയിന്നു വിരുന്നു വിളിച്ചു... എന്ന ഉമ്മയിലെ ഗാനം ഇന്നത്തെ തലമുറ പോലും മൂളുന്നത് .. 

പൂവേ നല്ല പൂവേ നല്ല  വെള്ളത്താമര പൂവേ...( പാലാട്ട് കോമൻ )

മഞ്ചാടിക്കിളി മൈന മൈലാഞ്ചിക്കിളി മൈന (കാട്ടുതുളസി )

മാല മാല മധുമലർ മാല ( സ്നേഹദീപം)

മുങ്ങി മുങ്ങി മുത്തുകൾ വരും മുക്കുവനെ  ( കടലമ്മ )

ലഹരി ലഹരി ലഹരി  ( ഭാര്യ ) 

അപ്പം തിന്നാൻ തപ്പു കൊട്ട് ( ഉമ്മ ) 

കഥ പറയാമോ കാറ്റേ (സ്ത്രീ ഹൃദയം ) 

ലായിലാഹാ ഇല്ലള്ളാ  ( സുബൈദ ) 


ഇവയൊക്കെ സോളോ ആയും മറ്റു ഗായകരോടൊപ്പവും പാടിയത്. വിരലിലെണ്ണാവുന്ന ചിലതെ ഓർമ്മയിൽ വരുന്നുള്ളൂ.. ഗായകൻ എ എം രാജയുടെ ഭാര്യ എന്ന നിലയിലും ഇവർക്ക് ഏറെ അവസരങ്ങൾ കിട്ടിയിട്ടുണ്ട്..ജീവിതാവസാനം ദുരന്തകാലം ആയിപ്പോയി ജിക്കിക്ക് . ബ്രസ്റ്റ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞ ഇവരെ അന്ന് സഹായിക്കാൻ ജയലളിത സർക്കാരും, ആന്ധ്രാ സർക്കാരും ഉണ്ടായിരുന്നു.. 


റിയാലിറ്റി ഷോകളൊന്നും ഇല്ലായിരുന്ന അക്കാലത്ത് പലതിനോടും പടവെട്ടി വേണം പാട്ടുകാർക്ക് പ്രസിദ്ധി നേടാൻ.. അത് ജാതീയതയായാലും , മത തീവ്രത ആയാലും ......


അഞ്ജലികൾ അർപ്പിച്ചു കൊണ്ട്...

എൽ ആർ ഈശ്വരി --വേറിട്ട ശബ്ദം...

 


കലയും കച്ചവടവും നിറഞ്ഞാടുന്ന മേഖലയാണ് സിനിമാലോകം . ലക്ഷങ്ങൾ ജീവിതോബാധിയായി തിരഞ്ഞെടുത്തിരിക്കുന്നത് . എത്ര പേർ രക്ഷപ്പെട്ടു! എത്ര പേർ 

നിരാശരായി പിൻവാങ്ങി! ചതിയുടെ തിരക്കഥകളിൽ  നായികാ നായകന്മാർ ആവുന്നു. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോവാൻ പിന്നീടാവാതെ ഒടുങ്ങിപ്പോയവരെത്ര !! അഭിനയിക്കുക , പാടുക, സംവിധാനം ചെയ്യുക എന്നിങ്ങനെയുള്ള മോഹങ്ങളുമായി സിനിമയെന്ന മായികാവലയത്തിലെത്തപ്പെട്ടവർ... അവരെയോർത്തു . വെറുതെ.വെറുതെ...


ചെന്നെയിൽ വർഷങ്ങൾക്കു മുൻപ് സിനിമയിൽ കോറസ് പാടാൻ പോയിരുന്ന ഒരു   ഗായികയുടെ മകൾ. അമ്മയെ പോലെ കോറസ് ഗായികയാവാൻ കുരുന്നിലെ നിയോഗിക്കപ്പെട്ടവൾ .  പക്ഷെ അവളുടെ നിയോഗം  മാറ്റിമറിക്കപ്പെട്ടു.  സോളോ ഗായികയായി പിന്നീട് ശ്രദ്ധിക്കപ്പെട്ട എൽ ആർ ഈശ്വരി എന്ന ഗായികയുടെ ജനനം തമിഴ് സിനിമയിൽ തീരുമാനിക്കപ്പെട്ടിരുന്നു. പല പല ഭാഷകളിലായി മുപ്പതിനായിരത്തോളം ഗാനങ്ങൾ ! മലയാളത്തിലെ പഴയ കാല ഗായികമാരുടെ കൂടെ ഇവിടെയും വന്നു..  സുശീല-ജാനകി- വസന്ത- മാധുരി എന്നിവർക്കൊക്കെ എങ്ങനെയായാലും പൊതുവിൽ ചില പൊരുത്തങ്ങളുണ്ട്, ഭാവങ്ങളുണ്ട് ... എന്നാൽ ഇവരിൽ നിന്നൊക്കെ അനുഭവപ്പെടുന്ന ഒരു  ഭാവം ആയിരുന്നില്ല ഈശ്വരിക്ക് ... അത് ചിലപ്പോൾ പതിഞ്ഞ സ്വരത്തിലാവാം. അതിലേറെ ഇളകിമറിഞ്ഞ ശബ്ദങ്ങളാവാം...ഊർജസ്വലത കൂടിയ ഒരു ശബ്ദവിന്യാസമായിരുന്നു അവരുടേത്. മലയാളത്തിൽ ഏകദേശം നൂറോളം ഗാനങ്ങളെ ഇവർ ആലപിച്ചിട്ടുള്ളൂ...തുടക്കത്തിൽ ഒരു ഒതുങ്ങിയ മട്ടിൽ പാട്ടുകളൊഴുകിയപ്പോൾ മലയാളത്തിലെ ആ പത്തു വർഷങ്ങൾ കൊണ്ട് ഏകദേശം  എല്ലാ തരത്തിലുള്ള ഗാനങ്ങളും ഇവർ പാടിയിട്ടുണ്ട്.സോളോയെക്കാളും മറ്റു ഗായകരോടൊപ്പം ആണ് കൂടുതലും . . 


എന്റെ കുട്ടിക്കാലത്തു  ഞാൻ പാടി നടന്നിരുന്ന ഒരു ഗാനമുണ്ട്. 

അച്ചാണിയിലെ  "മാറിൽ സ്വമന്തക രത്നം ചാർത്തി മറക്കുട ചൂടിയ രാത്രി "...അതിലെ ഭാവോല്ലാസം അതി തീവ്രമാണ് . ശരിക്കും സിനിമയിലെ രംഗത്തിൽ വേണ്ടതിനേക്കാൾ കൂടുതൽ ഭാവം വരികളിൽ ചെലുത്തിയോ എന്ന് സംശയിച്ചേക്കാം .. പക്ഷെ അതവരുടെ രീതി ആയിരുന്നു... എം എസ്  വിശ്വനാഥന്റെ പ്രിയഗായിക ആയിരുന്നു എൽ ആർ ഈശ്വരി .. 

അൻപത്താറു  വർഷം മുൻപ് ഭർത്താവ് എന്ന ചിത്രത്തിൽ കാക്കക്കുയിലെ ചൊല്ലൂ  കൈ നോക്കാനറിയാമോ എന്ന ഗാനം യേശുദാസിനോടൊപ്പം ... 

എൽ ആർ ഈശ്വരി ഏറെ ശ്രദ്ധിക്കപ്പെട്ടത് കുട്ടിക്കുപ്പായം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളിലൂടെ ആണ്.. എം എസ്  ബാബുരാജിന്റെ തനിമയാർന്ന സംഗീതം...

ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ....

പുള്ളിമാനല്ല , മയിലല്ല, മധുരകരിമ്പല്ല ...

ഉമ്മയ്ക്കും ബാപ്പയ്ക്കും ...

എന്ന ഗാനങ്ങളൊക്കെ വലിയ ഹിറ്റുകളായി അന്നത്തെ ഓലടാക്കീസുകൾ കൊണ്ടാടിയ കഥകൾ പറഞ്ഞുകേട്ടിട്ടുണ്ട് ... 

അൾത്താരയിലെ  ഓണത്തുമ്പീ വന്നാട്ടെ ഓമനതുമ്പീ വന്നാട്ടെ...

സുബൈദയിലെ ഒരു കുടുക്ക പൊന്നു തരാം...

അർച്ചനയിലെ എത്ര കണ്ടാലും കൊതിതീരുകില്ലെനിക്കെത്ര കണ്ടാലുമീ ചിത്രം...

ചിലമ്പൊലിയിലെ കല്ല്യാണ രാത്രിയിൽ കള്ളിയവർ ...

അനാർക്കലിയിലെ അരുതേ അരുതേ..

എന്നൊതൊക്കെ ആണ് ഓർമ്മയിൽ വന്നു പോവുന്ന പാട്ടുകൾ.... 

പക്ഷെ മലയാള സിനിമ ഇവർക്ക് കൊടുത്തിരിക്കുന്ന പാട്ടുകൾ ഏറെയും മദനനർത്തന ഭാവങ്ങളിലൂടെ ആലപിക്കേണ്ട ഗാനങ്ങളാണ്. കുറെയേറെ ഡാൻസ് ഗാനങ്ങൾ  ഉണ്ട് അവരുടേതായി. കാര്യമായി മലയാള സിനിമ ഇവരുടെ ശബ്ദത്തെ ഉപയോഗപ്പെടുത്തിയില്ല എന്നത് ഖേദകരമാണ്...

തിരകൾ എഴുതിയ കവിത എന്ന ഡബ്ബിങ് ചിത്രത്തിന് വേണ്ടി പാടിയ പാട്ടും നന്നായിരുന്നു... ബലേ ബലേ ആസാമി നീ.. എന്ന പാട്ടിലെ സ്വരം എല്ലാം അപ്പോഴേക്കും മാറിയിരുന്നു...  

ദക്ഷിണേന്ത്യയിൽ നിന്നും ആയി രണ്ടു സംസ്ഥാനങ്ങളിൽ നിന്നും 12  സ്റ്റേറ്റ് അവാർഡും , തമിഴ്‌നാടിന്റെ പ്രത്യേക പുരസ്കാരങ്ങളും നേടിയിട്ടുണ്ട് ഈ അനുഗ്രഹീത ഗായിക...

വസന്ത ഗീതങ്ങൾ ...

 


ജാനകി സുശീലമാർക്കിടയിൽ ഞെങ്ങി ഞരുങ്ങി പുറത്തായി മാധുരിക്കു മുകളിൽ സ്ഥാനം പിടിച്ച ഗായികയാണ് ബി വസന്ത. ആഴമുള്ള ശബ്ദത്തിന്റെ ഉടമ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മലയാളത്തിന്റെ ഗായിക. മറ്റു മറുനാടൻ ഗായികമാരെ പോലെ ആന്ധ്രാപ്രദേശ് സമ്മാനിച്ച ബി ബസന്ത. അവരുടെ ഗാനങ്ങളെ മൊത്തത്തിൽ അവലോകനം ചെയ്യുമ്പോൾ കുറച്ചൊരു ഭാഗ്യം കുറഞ്ഞ ഗായികയായിപ്പോയി. കഴിവിൽ അല്ല പ്രസിദ്ധിയിൽ. ഏകദേശം അടുത്തടുത്ത കാലങ്ങളിൽ തന്നെ വന്നവരായിട്ടും ജാനകി- സുശീല പോലെ തിളങ്ങാൻ അവർക്കു കഴിഞ്ഞിരുന്നില്ല. സോളോ വിഭാഗത്തിൽ മറ്റുള്ളവർ ഏറെ മുന്നിലെത്തിയിട്ടും ഇവർ ഒതുങ്ങിപ്പോവുകയായിരുന്നു. എന്നിരുന്നാലും ഓർമ്മയിൽ തങ്ങി  നിൽക്കുന്ന ഒട്ടേറെ ഗാനങ്ങൾ ഇവരുടെ സംഭാവനായിട്ടുണ്ട്. ബി എ ചിദംബരനാഥ്‌ ഒട്ടേറെ അവസരങ്ങൾ വസന്തയ്ക്ക് കൊടുത്തിട്ടുണ്ട്. ദേവരാജനും ,ചിദംബരനാഥും തിരിച്ചറിഞ്ഞ പോലെ മറ്റാരും ഇവരെ അറിഞ്ഞിട്ടില്ല എന്ന് നിസംശയം പറയാം...

കാർത്തികവിളക്കു കണ്ടു പോകുമ്പോൾ ...

പടച്ചോന്റെ കൃപ കൊണ്ട്...

പാരിജാത മലരേ...

ഓമനത്തിങ്കൽ കിടാവോ?...

ശരണമയ്യപ്പാ ...

നിന്മുഖം കണ്ടപ്പോൾ ...

വാർതിങ്കൾ കണിവെക്കും രാവിൽ ...

തുടങ്ങിയവയൊക്കെ എത്ര പേർ കേട്ട് കാണും... ചിദംബരനാഥ്‌ സമ്മാനിച്ച ഗാനങ്ങൾ ആണിവയൊക്കെ..

ബി വസന്തയുടെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ ഒരു ഫയൽ പോലുമില്ലെന്ന് തോന്നുന്നു. 

ദേവരാജനും,എം എസ് ബാബുരാജുവും, ദക്ഷിണാമൂർത്തിയും, എം കെ അർജുനനും, എ ടി ഉമ്മറും പിന്നീട് കുറെ അവസരങ്ങൾ കൊടുത്തിട്ടുണ്ട്. 

ദേവരാജന്റെ ഈണത്തിൽ ..

തെക്കുംകൂറടിയാത്തി ....

പണ്ടൊരു ശില്പി പ്രേമശില്പി..

ഭൂമിദേവി പുഷ്പിണിയായി...

കുടമുല്ലപ്പൂവിനും...

സ്വപ്നസഞ്ചാരിണീ ..

മേലെ മാനത്തെ ...

ശൈലനന്ദിനീ...

യവനസുന്ദരി ...

ഒന്നാനാം കുളക്കടവിൽ....

ചന്ദ്രനുദിക്കുന്ന ദിക്കിൽ...

കൊതുമ്പുവള്ളം തുഴഞ്ഞു വരും..

മണ്ണിൽ പെണ്ണായ് ...

തന്റെ പ്രിയപ്പെട്ട ഗായികയ്ക്ക് പ്രസിദ്ധ ഗാനങ്ങൾ നൽകുമ്പോഴും ശ്രീ ദേവരാജൻ മാസ്റ്റർ ബി വസന്തക്കും അത്രയ്ക്ക് മോശമല്ലാത്ത പാട്ടുകളും ചില മികച്ച പാട്ടുകളും മാറി മാറി കൊടുത്ത് കൊണ്ടിരുന്നു.... 


മലയാളത്തിൽ ഒരു ഹമ്മിങ് ഗായിക ആയിരുന്നു ബി വസന്ത. ഒട്ടേറെ ഗാനങ്ങളിൽ അതി സുന്ദരമായ ഹമ്മിങ് സമ്മാനിച്ച വസന്ത, അക്കാരണത്താൽ തന്നെ ആ പാട്ടുകൾ ഓർക്കപ്പെടുകയും ചെയ്യുന്നു...പ്രസിദ്ധ ഗായകരോടൊപ്പം യുഗ്മഗാനങ്ങളിലും ശോഭിച്ച ഗായികയാണ് വസന്ത. അത് ഗായകരോടൊപ്പവും ഗായികമാരോടൊപ്പവും ഉണ്ട്. അങ്ങിനെയും കുറെ ഗാനങ്ങൾ. എങ്കിലും ആ ശബ്ദങ്ങൾക്കിടയിലും വേറിട്ടൊരു ശബ്ദമായി ആ വസന്ത ഗീതങ്ങൾ .

Friday, September 11, 2020

എന്നുമിതൾ ചൂടിയുണരും ...

 


ലളിതസംഗീതംസിനിമാസ്വാദകരുടെ ,പാട്ടാസ്വാദകരുടെ മനസ്സ് എത്രകണ്ട് കീഴടക്കുമോ അത്രയും കയ്യടക്കി  തരളിതരാക്കിക്കളഞ്ഞ ഒരാളുടെ ഈണങ്ങളുണ്ട് ... മികവുറ്റ സംഗീതജ്ഞരോടൊപ്പം 1967 മുതൽ തന്നെ മലയാള ചലച്ചിത്ര ലോകത്തുണ്ടായിരുന്ന ശ്രീ ഏ ടി ഉമ്മർ .ദേവരാജൻ - ദക്ഷിണാമൂർത്തി - ബാബുരാജ് പ്രഗൽഭമതികൾക്കൊപ്പം തന്റേതായ ഒരു സംഗീത വഴി തീർത്ത ആ കണ്ണൂരുകാരൻ .തളിരുകൾ എന്ന ചലച്ചിത്രത്തിൽ ആദ്യമീണം നൽകി .പി ഭാസ്കരനോടൊപ്പം " പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ " എന്ന ഗാനമൊരുക്കിയപ്പോൾ വേറിട്ടൊരു നാദധാരയിൽ ശ്രോതാക്കൾ ലയിച്ചു ചേർന്നു .നല്ലൊരു തുടർച്ചയും ഇവർ നമ്മൾക്ക് സമ്മാനിച്ചു . ആഭിജാത്യത്തിലെ ,രാസലീലയ്ക്ക് ,മഴമുകിലൊളിവർണ്ണൻ, ചെമ്പകപ്പൂങ്കാവനത്തിലെ, വൃശ്ചിക രാത്രി തൻ .... എന്നിവ നാദവർഷങ്ങളായിരുന്നു .പിന്നീട് തീർത്ഥയാത്രയിലെ അനുവദിക്കൂ ദേവീ അനുവദിക്കൂ ,തെക്കൻ കാറ്റിലെ പ്രിയമുള്ളവളെ എന്നിവയും .പ്രിയമുള്ളവളെ ... ബ്രഹ്മാനന്ദന്റെ ഘനഗംഭീര ശബ്ദത്തിൽ മറ്റൊരു സംഗീത വിരുന്നായിരുന്നു .

വയലാർ - ദേവരാജൻ ,ശ്രീകുമാരൻ തമ്പി -എം.കെ അർജുനൻ എന്നിവരെപ്പോലെ ഏടി ഉമ്മർ ഈണം കൂടുതൽ ഇഴചേർന്നത് ബിച്ചു തിരുമലയുടെ വരികളോടാണ് .വർഷങ്ങളോളം അവർ ഒരു ടീമായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി .

ആലിംഗനത്തിലെ തുഷാര ബിന്ദുക്കളേ ഒരു സൂപ്പർ ഹിറ്റായിരുന്നു .പിന്നീട് ഇവരൊരുക്കുന്ന പാട്ടുകൾ പലതും ഹിറ്റായി .

അനുഭവത്തിലെ വാകപ്പൂമരം ചൂടും ..

അംഗീകാരത്തിലെ നീല ജലാശയത്തിൽ..

സൂത്രക്കാരിയിലെ സുഖവാസ മന്ദിരം ...

അവളുടെ രാവുകളിലെ എല്ലാ ഗാനങ്ങളും 

മനസാ വാചാ കർമ്മണയിലെ പ്രഭാതം പൂമരക്കൊമ്പിൽ ..., നിമിഷങ്ങൾ പോലും ...

കരിമ്പനയിലെ കരിമ്പാറകൾക്കുള്ളിലും ...

അണിയാത്ത വളകളിലെ ഒരു മയിൽപ്പീലിയായ് ...

ഇണയിലെ എല്ലാ ഗാനങ്ങളും ...

അഹിംസയിലെ കാറ്റ് താരാട്ടും ....

ജലശംഖുപുഷ്പം ചൂടും ...

ഏപ്രിൽ 18 ലെ കാളിന്ദീ തീരംതന്നിൽ..

ഒരു പൈങ്കിളി കഥയിലെ ആന കൊടുത്താലും ....

അവയിൽ ചിലത് മാത്രം .അത്രയേറെ ബിച്ചു - ഉമ്മർ ടീം പാട്ടാസ്വാദകരെ ആനന്ദിപ്പിച്ചിട്ടുണ്ട് .


പിന്നീട് പൂവച്ചൽ ഖാദറുമായി 

ഉൽസവത്തിലെ ഗാനങ്ങൾ ... ഇന്നും മനസ്സിനെ കുളിരണിയിച്ച് കൊണ്ട് ആദ്യസമാഗമലജജയിലാതിരാ ...

സ്വയംവരത്തിന് പന്തലൊരുക്കി ... എന്നിവ

പുതുമയോടെ തന്നെ കേൾക്കാൻ കഴിയുന്നുണ്ട് .

മൈലാഞ്ചി, മണിയറ, മണിത്താലി എന്നീ മുസ്ലീം പശ്ചാത്തലത്തിലുള്ള ഗാനങ്ങൾക്കും തനതായ ശൈലിയിൽ ഈണം പകർന്ന് പഴമയ്ക്ക് മുതൽക്കൂട്ടാക്കുന്നുണ്ട് ശ്രീ ഏ ടി .

ശ്രീകുമാരൻ തമ്പിയോടൊപ്പം ചെയ്ത

അഭിമാനത്തിലെ ലോലഹൃദയനായ സ്നേഹമയനായ നായകന് വേണ്ടി പൊട്ടിക്കരഞ്ഞുകൊണ്ടോമനേ .. എന്ന ഗാനം കണ്ണീരിൽ ചാലിച്ച തിരുമധുരമാണ് .അമൃതവാഹിനിയിൽ നാലഞ്ച് ഹിറ്റു ഗാനങ്ങളാണ് ഇവരൊരുക്കിയത് .

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഗാനരചനാക്കാലത്ത് ഏ ടി ഉമ്മറിനോടൊപ്പവും പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുണ്ട് .

അധികാരത്തിലെ വാസന്ത ദേവത വന്നു ...

താളം തുള്ളും താരുണ്യമോ ...

തടവറയിലെ ആനന്ദരാഗമെഴുതിയ ...

എന്നിവ ഉദാഹരണങ്ങൾ ...


ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടോ ,ഒന്നോ രണ്ടോ ഗാനങ്ങൾ കൊണ്ടോ ചലച്ചിത്ര ലോകം എന്നു് ഓർക്കുന്ന പ്രതിഭകൾ ഉണ്ടാവാം .

വെള്ളനാട് നാരായണൻ .

സരസ്വതീയാമത്തിലെ നിന്നെ പുണരാൻ നീട്ടിയ കൈകളിൽ ...

പൗരുഷത്തിലെ ഇനിയും ഇതൾ ചൂടി ഉണരും ... എന്നിവയിന്നും നമ്മൾ മൂളി നടക്കുന്ന പ്രിയപ്പെട്ട ഗാനങ്ങളാണ് .

കവി അപ്പൻ തച്ചേത്ത് .

രാജപരമ്പരയിലെ ദേവീ നിൻ ചിരിയിൽ ...

പാട്ടിഷ്ടപ്പെടുന്നവർ എന്നുമോർക്കുന്നത് ...

ബി .മാണിക്യം .

ബെൻസ് വാസുവിലെ സ്വപ്നം സ്വയം വരമായി എന്ന ഗാനം ...

എന്നിവ ആ പാട്ടെഴുത്തുകാർക്ക് കിട്ടിയ വരദാനമാണന്ന് പറഞ്ഞാലും തെറ്റില്ല....


2001 ൽ ഏടി ഉമ്മർ ഈ ലോകം വിട്ടു പോവും വരെ ഈ സംഗീത തപസ്യ തുടർന്നു കൊണ്ടേയിരുന്നു ....


പ്രണാമങ്ങളോടെ ...

മൌനം വാചാലം

 ഒരു പുസ്തകം വായിക്കുമ്പോൾ നമ്മിലേക്ക്‌ സംക്രമിക്കുന്ന ഊർജ്ജം ഉണ്ട്, അതാണ് ആദ്യ നിരൂപണം .അത് അനുഭവിച്ചില്ലെങ്കിൽ നിരൂപണം വെറും വിമർശനം മാത്രമായിപ്പോവും. ചിന്തകൾ വാക്കുകളായി പുസ്തകങ്ങളിൽ നിറയുമ്പോൾ അത് വായനക്കാരനിൽ ഏൽപ്പിക്കുന്ന വിവരണാതീതമായ വികാരങ്ങളുമുണ്ട് . അവിടെ ഒന്നും പറയാനാവാതെ വായനക്കാരൻ മൗനിയായി പോവാറുമുണ്ട്. ചില പുസ്തകങ്ങൾ വായിച്ചിട്ട് ദിവസങ്ങൾ ആരോടും ഒന്നും മിണ്ടാനാവാതെ പോയിട്ടുണ്ട്. ആ പുസ്തകത്തിൽ , അക്ഷരങ്ങളിൽ ഒട്ടിപ്പിടിച്ചു പോയിട്ടുണ്ട് മനസ്സ്. വീണ്ടെടുക്കാൻ ദിവസങ്ങൾ എടുക്കും. പിന്നീടെപ്പോഴോ ആയിരിക്കും അതിനൊക്കെ ഒരു കുറിപ്പെങ്കിലും എഴുതാൻ ആവുക.. 


ലോകം മുഴുവൻ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന ഈ വേളയിൽ തന്നെ ആയി ശ്രീമതി സുജാത ദേവിയുടെ A littile silence ( ഇത്തിരി മൗനം ) വായിക്കുന്നതും. പടർന്നു പിടിക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ടുന്ന ഒരു രോഗാവസ്ഥ. ഒരു കൈയ്യകലത്തിൽ നിന്ന് പോലും നീരാളികൈകൾ പോലെ നീട്ടി പിടിക്കുന്ന രോഗം. മഹാരോഗങ്ങൾക്കു മേൽ ഇന്നും കീഴ്പ്പെട്ടു പോവുന്ന അവസ്ഥ തന്നെയാണ് ലോകജനത നേരിടുന്ന വലിയ വെല്ലുവിളി. ലോകത്തെ മുഴുവൻ വീട്ടിനകത്തടച്ചിരുത്തുന്ന ഈ സാംക്രമിക രോഗത്തിന്റെ നേർ വിപരീതാവസ്ഥ ആണ് മറ്റൊരു മഹാരോഗം വരുത്തുന്നത് . മനുഷ്യനെ ഇന്നും ഭീതിയിലാഴ്ത്തുന്ന മഹാരോഗമായ അർബുദത്തിന്റെ കാര്യമാണ് ഉദ്ദേശിച്ചത്. ഇതൊരു പകർച്ചവ്യാധിയല്ല . ഒരു വ്യക്തിയെ മാത്രം വീട്ടിലടച്ചിടുന്ന രോഗാവസ്ഥകൾ . സകലതും അനുഭവിക്കേണ്ടത് ഒരാൾ മാത്രം. സഹജീവികൾ അവരുടെ യാതനകളോട് ചേർന്ന് നിൽക്കുന്നുണ്ടെങ്കിലും ... 

ഒരു രോഗം വന്നു ചേരുന്നതിന്റെ നേരിയ ചലനങ്ങൾ മുതൽ അത് തീർച്ചപ്പെടുത്തുന്ന നിമിഷങ്ങളിൽ തുടങ്ങി അത് വരുത്തി വെക്കുന്ന ശാരീരികവും മാനസികവുമായ അതി തീവ്ര വേദനകളിലൂടെ അതിനെ നേരിട്ട് കൊണ്ട് അതി ശക്തമായി പ്രതികരിച്ചു കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഏകദേശം ഒരു കൊല്ലത്തെ അവസ്ഥകളാണ് ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കുന്നത് .ക്യാൻസറിനോടുള്ള ഭീതി തീരെ ഒഴിയാത്ത ഒരാവസ്ഥയാണിന്നും. രോഗമുക്തി ഏറെ വർദ്ധിച്ചിട്ടുണ്ടെങ്കിലും .. ഈയൊരസുഖം വരുത്തി വെക്കുന്ന കനത്ത സാമ്പത്തികചിലവുകളും , ശാരീരികമായി അനുഭവിക്കേണ്ടി വരുന്ന ചികിത്സാ യാതനകളും , പാർശ്വഫലങ്ങൾ ഞെക്കി ഞെരുക്കുന്ന വേദനകളും എല്ലാം ഇന്നും ഭയപ്പാടോടെ തന്നെയാണ് നമ്മൾ കേട്ടറിയുന്നതും, ബന്ധു ജനങ്ങളിൽ നിന്നും അനുഭവിച്ചറിയുന്നതും. ഏതൊരസുഖത്തിനും രോഗാവസ്ഥയിൽ തന്നെ കൈവരുത്തി കൊടുക്കുന്ന ചില മാനസികാശ്വാസങ്ങൾ ഉണ്ട്. അതി ശക്തമായ ഒരു താങ്ങ് ബന്ധുജനങ്ങളിൽ നിന്നും തങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവരിൽ നിന്നും അനുഭവപ്പെടുമ്പോൾ ഉണ്ടാകാവുന്ന ഒന്ന്. അത് രോഗമുക്തിക്കു തന്നെ വേഗം കൂട്ടുകയും ചെയ്യും. മരുന്നുകൾ മാത്രമല്ല ഒരു രോഗത്തിന്റെ പ്രതിവിധി. ചികിത്സ നൽകുന്ന ആശുപത്രി , ഡോക്ടർ എന്നിവരിൽ തുടങ്ങി കൂടെ നിൽക്കുന്നവർ തുടങ്ങിയവരിൽ  കൂടി പടരുന്ന ചികിത്സാരീതി ..ഇതിലൊക്കെ അപ്പുറം തന്നിൽ തന്നെയുള്ള വിശ്വാസം . അത് പകർന്നു കിട്ടുന്നതിനേക്കാൾ വലുതാണ്. അസുഖത്തെ നേരിടുന്ന രോഗിയുടെ ചിന്തകൾ , പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ രോഗവിമുക്തിക്കും സഹായകമായതാണ്.  സുജാതാ ദേവിയുടെ കാര്യത്തിൽ അവർ ഭാഗ്യം ചെയ്തവരാണ് എന്ന് പുസ്തകം വായിക്കുന്നവർക്ക് മനസ്സിലാകും. അവരുടെയും ഭർത്താവിന്റെയും കുടുംബക്കാർ ഏതു നിമിഷവും എന്ത് സഹായവും ചെയ്യാൻ സന്നദ്ധരായവർ .. അവർ മഹാഭാഗ്യം ചെയ്തവരാണ്. ക്യാൻസർ രോഗി ആണെന്നറിഞ്ഞാൽ കൈയൊഴിയുന്ന ബന്ധുക്കളെയും,സ്നേഹിതരെയും ഏറെ കണ്ടിട്ടുണ്ട്..  

കോഴിക്കോട്ടെ എം വി ആർ ക്യാൻസർ സെന്ററിൽ ആയിരുന്നു ഇവർക്ക് ചികിത്സ നൽകിയിരുന്നത്. ആ ഹോസ്പിറ്റലിന്റെ വൃത്തിയും വെടിപ്പും മുതൽ ചികിൽസിച്ചിരുന്ന ഡോക്ടർ പ്രശാന്ത് പരമേശ്വരന്റെ നിറഞ്ഞ ചിരിയും, സാന്ത്വനമായി പുറത്തുള്ള ഡോക്ടറുടെ ഒരു തട്ടും കൂടിയായപ്പോൾ സുജാതയിലെ രോഗി പിൻവലിയാൻ തുടങ്ങിയിരുന്നു. പിന്നീടുള്ള ചികിത്സാ നാളുകളിലെ വേദനാജനകമായ പല നിമിഷങ്ങളും വന്നു പോവുന്നുണ്ട്. അതിനെയൊക്കെ നേരിടുന്ന ഇവരുടെ മനഃസാന്നിധ്യം എടുത്തു പറയേണ്ടതാണ്. വായനകളിൽ കൂടി ,ശുദ്ധസംഗീതത്തിൽ ലയിച്ചു ചേരാനായതിൽ കൂടി വേദനകളെ പുറംതള്ളിച്ചു കൊണ്ടും രോഗത്തിനെ  സ്വയം പ്രതിരോധിച്ചു കൊണ്ടും എടുത്ത ശരിയായ തീരുമാനങ്ങൾ രോഗത്തിൽ നിന്നും വഴുതി മാറാൻ ഏറെ സഹായിച്ചിട്ടുണ്ട്.  നിസ്വാർത്ഥ സ്നേഹത്തിന്റെ പരിചരണങ്ങൾ തീർച്ചയായും വലിയൊരു താങ്ങായി ഇവർക്ക് ലഭിച്ചതും പറഞ്ഞേ തീരൂ. 

ഈ ഒരു രോഗാവസ്ഥ വരുത്തി വയ്ക്കുന്ന സാമ്പത്തിക ബാധ്യതകൾ ആണ് 

പലരെയും വിഷമിപ്പിക്കുന്നതും. സ്റ്റാർ ഹെൽത് ഇൻഷുറൻസ് മുഖേനെ ചികിത്സാ ചിലവുകൾ മുട്ടില്ലാതെ നടന്നുവെങ്കിലും സാധാരണക്കാർക്ക് അത് പോലും അപ്രാപ്യമായ കാലം ആണ്. സാമ്പത്തികാടിത്തറ മികച്ചത്, കരുത്തുറ്റ ബന്ധങ്ങൾ , സ്വതന്ത്രമായ,ശക്തമായ ഒരു മനസ്സ് ഇതൊക്കെ കൊണ്ടാണ് അത്രയേറെ വേദനാജനകമായ ഒരു രോഗകാലം സുജാത ദേവിക്കുണ്ടാവാഞ്ഞതും രോഗമുക്തി വേഗം കൈവരിക്കാൻ കഴിഞ്ഞതും.  പറയാൻ കാരണം ഇതൊന്നുമില്ലാത്ത ഭൂരിപക്ഷം പേരുടെ അനുഭവങ്ങളാണ് നമ്മളെ ഭീതിയിൽ ആഴ്ത്തുന്നത് .  ഏതു കാര്യവും അതനുഭവിക്കുമ്പോഴേ മറ്റുള്ളവർ അത് നേരിട്ടത് എങ്ങിനെ എന്ന് മനസ്സിലാവുള്ളൂ എന്ന വലിയൊരു സത്യം സ്വന്തം അവസ്ഥയിൽ നിന്നുമവർ കണ്ടെടുക്കുന്നുണ്ട്. 

ഒരു പുസ്തകം എന്ന നിലയിൽ ഇതിനെ വിലയിരുത്തുമ്പോൾ  കാവ്യാത്മകമായ വിവരണം, വായനക്കാരനും ഏറെ അസ്വസ്ഥനാവുന്നില്ല. എഴുത്തുകാരിക്കൊപ്പം നമ്മളെയും കൂട്ടുന്നുണ്ട്.  ഒരു ഡോക്യുമെന്ററി പോലെ വിരസമാവാമായിരുന്ന എഴുത്തിനെ ഇത്തരത്തിൽ കൂട്ടിയൊരുക്കിയതിനെ അഭിനന്ദിക്കാതെ വയ്യ...


പാട്ടിന്റെ ചാന്ത് കുടഞ്ഞ സൂര്യൻ

 


കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും പിന്തുടർച്ചാവകാശികളായി വരുന്നവരൊക്കെ അതെ പാരമ്പര്യം നിലനിർത്തിക്കൊള്ളണമെന്നു നിർബന്ധമില്ല .വയലാർ രാമവർമ്മ എന്ന അനുഗ്രഹീത കലാകാരന്റെ മകൻ വയലാർ ശരത്ചന്ദ്ര വർമ്മ പക്ഷെ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ വന്നു ചേർന്നു .അച്ഛൻ ഒഴിച്ചിട്ടു പോയ സിംഹാസനത്തിൽ കയറി ഇരിക്കാതെ തനിക്കായൊരു ഇടം അദ്ദേഹം തന്നെ ഇവിടെ ഒരുക്കിയെടുക്കുകയും ചെയ്തു. പ്രഗത്ഭനായ അച്ഛന്റെ മകൻ , മലയാള സിനിമയെ ഒരുകാലത്ത് തന്റെ വഴിയേ നടത്തിച്ച ഒരച്ഛന്റെ മകൻ ...ആ പാട്ടിന്റെ വഴിയേ എത്ര പേര് നടന്നു പോയി. ഇന്നും ആ ലഹരിയിൽ തന്നെ അടിമപ്പെട്ട് തൃപ്തരാവുന്നവർ ...അച്ഛനുണ്ടാക്കി വെച്ച ആ ഗാനസാമ്രാജ്യത്തിലേക്കു ആദ്യം മടിച്ചു മടിച്ചാവും ശരത്ചന്ദ്രനും കടന്നു വന്നിരിക്കുക . കാരണം വയലാർ എന്ന പേരിനെ അപകീർത്തിപ്പെടുത്തുന്ന ഒന്നും തന്നിൽ നിന്നും ഉണ്ടാവാൻ പാടില്ല. അച്ഛനോളമെത്താനായില്ലേലും പാകപ്പിഴകൾ വരുന്ന എഴുത്താവരുത് തന്റേത് എന്നൊക്കെ ഓർത്തുകാണും. 


കാലത്തിനനുസരിച്ചു എഴുത്തുകൾക്കും വ്യത്യാസം വന്നിട്ടുണ്ട്. ഏതു മേഖലയിലായാലും . വയലാർ രാമവർമ്മയുടെ എഴുത്തുമായി സാമ്യം ചെയ്യുമ്പോൾ മൃദുലമായ ഒരു സമീപനമാണ് ഇദ്ദേഹത്തിന്റേത് .ഉദാഹരണത്തിന് മിഴി രണ്ടിലും എന്ന ചിത്രത്തിലെ 'എന്തിനായ് നിൻ ഇടം കണ്ണിൻ തടം തുടിച്ചു ' എന്ന ഗാനത്തിലെ വരികളുടെ ലയനം തന്നെ ശ്രദ്ധിക്കുക. വയലാർ ആയിരുന്നെങ്കിൽ തീവ്രമായ മാനസിക വിമ്മിഷ്ടങ്ങൾ വരികളിൽ വന്നേനെ എന്ന് തോന്നും..അതദ്ദേഹത്തിന്റെ രീതിയാണ്. അശ്വമേധത്തിലെ 'ഏഴു സുന്ദര രാത്രികൾ ....... വികാരതരളിത ഗാത്രികൾ ' എന്നെഴുതും വയലാർ . ആരിന്നു നിൻ സ്വപ്നങ്ങളിൽ തേൻതുള്ളി തൂവി എന്ന് സന്ദേഹിക്കുകയാണ് ശരത്ചന്ദ്ര വർമ്മ. ഇടം കണ്ണിൻ  തടം തുടിച്ചതും,വലം കൈയ്യാൽ മുഖം മറച്ചതും എല്ലാം അതി സുന്ദരമായ കാമുകി ഭാവങ്ങൾ തന്നെയാണ്.വളരെ വ്യത്യസ്തമായ  ഒരു രചനാ ശൈലിയാണ് ഈ രംഗത്തിനു വേണ്ടി എഴുതി  ഒരുക്കിയത്. 

...

കത്തിജ്വലിച്ചു നിൽക്കുമ്പോൾ അസ്തമിച്ചു പോയ ഒരു താരം തന്നെയായിരുന്നു വയലാർ രാമവർമ്മ. അന്നത്തെ കാലത്ത് നല്ല പാട്ടെഴുത്തുകാരും, അതിനൊത്തുയർന്ന സംഗീത സംവിധായകരും ഉണ്ടായിരുന്നു. പാട്ടിന്റെ ഭാവങ്ങൾ കണ്ടറിഞ്ഞു സംഗീതം നൽകിയിരുന്നവർ .

ഓരോ കാലത്തിലും ഓരോരോ കൂട്ടുകെട്ടുകൾ ഉണ്ടാവാറുണ്ട്. വയലാർ - ദേവരാജൻ കൂട്ടുകെട്ടു തീർത്ത ഗാനങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ദേവരാജനുമായി ശരത്ചന്ദ്രവർമ്മക്കും ഗാനങ്ങൾ ഒരുക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്. അതും കടന്നുവരവിൽ തന്നെ. തന്റെ ആദ്യ ചിത്രമായ എന്റെ പൊന്നുതമ്പുരാനിലെ ഗാനങ്ങൾ ഒരുക്കിയത് ദേവരാജനാണ്. അതിലെ 'മാഘമാസം മല്ലികപ്പൂ പൂക്കും കാലം' നല്ലൊരു മെലഡി ആണ്. പക്ഷെ പിന്നീട് പത്തു വർഷങ്ങൾ കഴിയേണ്ടി വന്നു  ഓർമ്മയിൽ സൂക്ഷിക്കാൻ കുറച്ചു ഗാനങ്ങളുമായി ഇദ്ദേഹത്തിന് കടന്നു വരാൻ ..മിഴി രണ്ടിലും എന്നതിലെ എല്ലാ ഗാനങ്ങളും ഹിറ്റാക്കി കൊണ്ടുള്ള വരവ്. രവീന്ദ്രന്റെ സംഗീതത്തിൽ തൊട്ടതൊക്കെ ഹിറ്റായിട്ടേ ഉള്ളൂ . 'വർമഴവില്ലേ' എന്ന ഗാനം ചിത്രയുടെ മികച്ച ഗാനങ്ങളിൽ ഒന്നാണ്. അതിലെ തന്നെ ആലിലത്താലിയുമായ് വരുമീ തിങ്കളെ  എന്നതും മികച്ചൊരു രചനയാണ്‌. 

പിന്നീടങ്ങോട്ട് കുറെയേറെ സിനിമകളിൽ മികച്ച സംഗീത സംവിധായകരോടൊത്ത് ഗാനങ്ങൾ പിറക്കുകയുണ്ടായി . 

ശരത്ചന്ദ്രവർമ്മ  - അലക്സ് പോൾ കൂട്ടുകെട്ട് കുറെയേറെ ചിത്രങ്ങൾക്ക് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.അച്ഛനുറങ്ങാത്ത വീട്ടിലെ 'ഒഴുകുകയായ് പുഴ പോലെ ' എന്ന ഗാനം ശാന്തമായൊഴുകുന്ന ഒരു പുഴയെ കാണും പോലെ ... 

പിന്നീട് ക്ലാസ്മേറ്റ്സ് എന്നതിലും  പ്രേക്ഷകർ ഏറ്റു പാടിയ 'എന്റെ ഖൽബിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരാ എന്ന സൂപ്പർ ഹിറ്റ് ഗാനവും പിറന്നു. കാത്തിരുന്ന പെണ്ണല്ലേ , കാറ്റാടി തണലും ... ഇവയൊക്കെ ഒരു കാലഘട്ടത്തിന്റെ ഗാനങ്ങളാണ്.. 

പോത്തൻവാവയിലെ 'വാവേ മകനെ 'ബാബാ കല്ല്യാണിയിലെ ജി വേണുഗോപാലിന് ഒരു തിരിച്ചുവരവ് നൽകിയ 'കൈ നിറയെ വെണ്ണ തരാം ' 

മായാവിയിലെ 'മുറ്റത്തെ മുല്ലേ ചൊല്ല് 'ഹലോയിലെ 'ചെല്ലത്താമരേ 'ചോക്ക്ലേറ്റിലെ 'താമരയും സൂര്യനും''ഇഷ്ടമല്ലേ  ഇഷ്ടമല്ലേ "എന്നിവയൊക്കെ എഴുത്തുകാരനും ബ്രേക്ക് നൽകിയ സമയങ്ങൾ ആണ്... 


വിദ്യാസാഗറിന്റെ ഈണത്തിൽ കേരളം ആ കാലത്തു മൂളിയ ഒരു താരാട്ടു ഗാനം ഉണ്ട് . ചാന്തുപൊട്ടിലെ ആഴക്കടലിന്റെ അങ്ങേക്കരയിലായ്" ......

ഓമനക്കടപ്പുറത്തിന്നോമനെ ...എന്നിവയൊക്കെ ഉണ്ടെങ്കിലും അതീവ സുന്ദരമായ ചില സങ്കല്പങ്ങൾ കളിയാടിയ ഒരു ഗാനമുണ്ട് . ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന ഭാവനയിൽ തുടങ്ങിയത്. ഒരു പ്രത്യേക സുഖം പകർന്നു തന്ന വരികളും ഈണവും ആയിരുന്നു ... 

പിന്നീട് നീലത്താമരയിലും ഇതേ ജനുസിലുള്ള ഒരു ഗാനം വന്നുചേർന്നു. 'അനുരാഗവിലോചനനായി അതിലേറെ മോഹിതനായി ' എന്ന ഭാവനാസുരഭിലഗാനം .


ഇളയരാജ എന്ന സംഗീതജ്ഞനോടൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞതും ഭാഗ്യം . 

വിനോദയാത്ര, ഭാഗ്യദേവത, കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളായിരുന്നു അവ. 


മികച്ച സംഗീത സംവിധായകരുടെ കുറവ് മലയാള സിനിമ നേരിട്ടിരുന്ന കാലഘട്ടത്തിലായിപ്പോയി ഇദ്ദേഹത്തിന്റെ വരവും , നിൽപ്പും. എന്നിട്ടും തന്റേതായ ഒരു കാലഘട്ടം മലയാളസിനിമയിൽ ഉണ്ടാക്കിയെടുക്കാൻ ഒരുപിടി ഗാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. 


നോട്ടുബുക്കിലെ  ഹൃദയവും ഹൃദയവും ..

പളുങ്കിലേ മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ....

കളഭത്തിലെ നീയിന്നെന്റെ സ്വന്തമല്ലേ ....

കറുത്ത പക്ഷികളിലെ മഴയിൽ രാത്രി മഴയിൽ ....

കൽക്കട്ട ന്യൂസിലെ എങ്ങു നിന്നോ വന്ന പഞ്ചവർണ്ണ കിളി ...

വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ  പതിനേഴിൻ്റെ പൂങ്കരളേ ..

വെറുതെ ഒരു ഭാര്യയിലെ  ഓങ്കാരം ശംഖിൽ ചേരുമ്പോൾ ....

അയാളും ഞാനും തമ്മിലെ  അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുവോ ...

എന്നിവയൊക്കെ തന്റേതായ മുദ്ര പതിപ്പിച്ച മികച്ച ഗാനങ്ങളാണ് എന്ന് നിസ്സംശയം പറയാം...


ഇന്നത്തെ സിനിമക്ക് പാട്ടാവശ്യമില്ല. ഗാനങ്ങളെ കയ്യൊഴിഞ്ഞ ഇക്കാലത്ത് താൽക്കാലികമായെങ്കിലും അരങ്ങൊഴിയുകയേ നിവൃത്തിയുള്ളൂ. പാട്ടിനെ മികവിന്റെ കാര്യത്തിൽ ആത്മാർത്ഥതയോടെ  സമീപിക്കുന്ന വയലാർ രാമവർമ്മയുടെ സീമന്തപുത്രന് അങ്ങിനെയേ ചെയ്യാൻ ആവുള്ളൂ... 

ഓർമ്മകളെ കൈവള ചാർത്തിയപ്പോൾ ....

 


പതിവ് രസങ്ങൾ അനുഭവിച്ചു കൊണ്ടിരുന്നവർക്ക് മുൻപിലേക്ക് പുതിയ രസാനുഭവവുമായി വന്ന വിരുന്നുകാരനാണ് ശ്രീ സലിൽ ചൗധരി . അദ്ദേഹം വിളമ്പിത്തന്ന പുതുരസം മലയാളസിനിമാ ഗാന ശ്രോതാക്കൾ മനസ്സ് നിറഞ്ഞു കൊണ്ടാസ്വദിച്ചു. നന്ദി പറഞ്ഞു . സലിൽ ദാ  നന്ദി .. നന്ദി.. 


രചനാരംഗത്തും , സംഗീതരംഗത്തും മലയാളികൾ തന്നെ സ്ഥിരപ്രതിഷ്ഠ നേടിത്തുടങ്ങിയ കാലത്താണ് ഇദ്ദേഹത്തിന്റെ വരവും. അതും 1966 ൽ ചെമ്മീൻ എന്ന വിഖ്യാത സിനിമയിലേക്ക് . പ്രണയവും, മറ്റു ജീവിതോല്ലാസങ്ങളും , പകയും, വിരഹവും എല്ലാം നിറഞ്ഞു നിന്ന മലയാളത്തിന്റെ മുദ്ര പതിഞ്ഞ സിനിമ. സന്തോഷത്തിന്റെ ചാകര വന്നു പെടുന്ന അൽപ്പ നിമിഷങ്ങളിൽ ഉല്ലസിച്ചാടുന്ന കടലോരജീവിതങ്ങളെ ചിത്രത്തിലൂടെയും പാട്ടിലൂടെയും ലോകം മുഴുവൻ അറിഞ്ഞ നാളുകൾ . സംഗീത സംവിധായകൻ എന്ന നിലയിൽ സലിൽ ചൗധരി എന്ന പേരിനും പ്രസക്തി കൂടി... 

നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ എന്ന് കടലിനോടു വിരഹകാമുകൻ ചോദിക്കുന്ന ഭാവം അനുഭവിച്ചറിഞ്ഞ പ്രേക്ഷകർ തീയേറ്ററിലും കണ്ണീർ പൊഴിച്ചിരിക്കാം... വയലാറിൽ തുടങ്ങിയ ആ സംഗീതയാത്രയിലെ ചലനങ്ങൾ  ഇരുപത്തൊൻപതു കൊല്ലം ഇടതടവില്ലാതെ ഇവിടെ അലയടിച്ചു.ഇരുപത്തിയേഴോളം ചലച്ചിത്രങ്ങളെ  ഉണ്ടായിരുന്നുള്ളൂ എന്നത് അത്ഭുതപ്പെടുത്തുന്നുണ്ട് . നൂറ്റി ഇരുപതോളം പാട്ടുകളും . അതിലേറെ അതിശയിപ്പിക്കുന്ന മറ്റൊരു സംഗതി ഉണ്ട്. സംഗീതം ചെയ്ത തൊണ്ണൂറ്റി അഞ്ചു ശതമാനം ഗാനങ്ങളും ഹിറ്റുകളായിരുന്നു എന്നതിലാണ്. കേരളം ഇന്നും ഏറ്റുപാടുന്നത് . ഇതിലൊക്കെ അപ്പുറംമറ്റൊരു അപൂർവ ഭാഗ്യവും സലിൽ ചൗധരിക്ക് സിദ്ധിച്ചിട്ടുണ്ട് മലയാളത്തിൽ നിന്ന് . വയലാർ, ഓ എൻ വി കുറുപ്പ് , ശ്രീകുമാരൻ തമ്പി , പി ഭാസ്കരൻ ഏറ്റവും അവസാനം കൈതപ്രം വരെ ,ഇത്രയും പേരിൽ നിന്നുള്ള വരികളെ മാത്രമേ ചിട്ടപ്പെടുത്തേണ്ടി വന്നിട്ടുള്ളൂ.... ലഭിച്ച ചിത്രങ്ങളുടെ മേന്മയെക്കാൾ ഈണം നൽകേണ്ട വരികളൊക്കെ പ്രഗത്ഭരുടെ മാത്രം. ഈ അത്യപൂർവ നിർവൃതി അനുഭവിക്കാൻ കഴിഞ്ഞു ഈ അന്യഭാഷാ സംഗീതജ്ഞന് ..

ഏഴു രാത്രികളിലെ   കാടാറുമാസം നാടാറുമാസം ..

നെല്ലിലെ കാട്കുളിരിണ് ..നീലപൊന്മാനേ ..

രാഗത്തിലെ  ഓമനത്തിങ്കൽപക്ഷീ...ആ കയ്യിലോ ...അമ്പാടിപൂങ്കുയിലെ .... നാടൻ പാട്ടിലെ മൈന ...

രാസലീലയിലെ  മനയ്ക്കലെ തത്തെ .... നീയും വിധവയോ നിലാവേ ....

തോമാശ്ലീഹയിലെ  വൃശ്ചികപ്പെണ്ണേ ..

നീലപൊന്മാനിലെ  കിലു കിലും ... പൂമാലപ്പൂങ്കഴലീ ..കാട് കറുത്ത കാട്..

തുലാവർഷത്തിലെ കേളീ നളിനം വിടരുമോ ..യമുനേ നീ ഒഴുകൂ ...

സംഗീതം ചെയ്ത ചിത്രത്തിലെ എല്ലാ ഗാനങ്ങളും നമുക്ക് പരിചിതമെന്നതാണ് . ഒന്നും ഒഴിവാക്കാനാവില്ല.. പാട്ടുകൾ എടുത്തെഴുതുമ്പോൾ ഏതൊഴിവാക്കും എന്നറിയില്ല... എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ. 

മലയാളത്തിന്റേതായിട്ടുള്ള ഒരു സംഗീത രീതി , നമ്മുടെ നാടൻ പാട്ടിന്റെ കൂടിച്ചേരൽ , കർണ്ണാട്ടിക് സംഗീതത്തിന്റെ നിറഞ്ഞ പെയ്ത്ത് ... അത്തരമൊരവസ്ഥയിലേക്കാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ, വടക്കെ ഇന്ത്യയിലെ നാടൻ സംഗീതത്തിന്റെ കൂട്ടുമായി ഒരു ബംഗാളിയുടെ വരവ്. കഴിവുള്ളവരെ എന്നും മലയാളി കൈവിട്ടിട്ടില്ല. അവരെ നമ്മളങ്ങു സ്വന്തമാക്കും. ബംഗാളി ആദിവാസി സംഗീതത്തിന്റെ ചൂരും, നാട്ടുവഴികളിലെ ഏകാന്ത ബാവുൽ ഗായകരുടെ സംഗീതതനിമയും എല്ലാം ഇടകലർന്ന ഒരു അപൂർവത. നമ്മുടെ പ്രിയപ്പെട്ട ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുക്ക, എ ടി ഉമ്മർ ,എം കെ അർജ്ജുനൻ  എന്നിവരുടെ പാട്ടുകൾക്കൊപ്പം നമ്മളെടുത്തു വെച്ചു  ഈ ബംഗാളി സംഗീതജ്ഞനെയും ..


സലിൽ ചൗധരിയുടെ പാട്ടുകൾക്ക് ഏറെ പ്രത്യേകതകളുണ്ട് . ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീകം പോലെയാണ് ഓരോ പാട്ടിന്റെയും വരവ്. തുള്ളിച്ചാടിയുള്ള വരവ് , കുതിച്ചൊഴുകിയുള്ള ആ പോക്ക്... പാട്ടിനു മുൻപേ പശ്ചാത്തല സംഗീതജ്ഞരുടെ ഒരു പെരുക്കമുണ്ട് . ആ താളത്തിലൂടെ മറ്റൊരു പുഴയായി പാട്ടും അതിലേക്കലിഞ്ഞു ചേരുന്നത് അനിർവചനീയമായ ഒരു അനുഭവമാണ്. നീലപൊന്മാനേ .. എന്ന നെല്ലിലെ ഗാനം മികച്ചൊരുദാഹരണം..പശ്ചാത്തല സംഗീതത്തിന് കൊഴുപ്പേകുന്ന രീതിയാണ് മിക്ക ഗാനങ്ങളിലും ഉൾപ്പെടുത്തിരിയിരിക്കുന്നത് . പൂമാനപൂങ്കുഴലീ ... എന്നതിലൊക്കെ അതെത്ര മാത്രം ലയനം സാധ്യമായിരിക്കുന്നു എന്ന് കേട്ടനുഭവിക്കണം.  മീനാടും പെരിയാർ തടാകമേ ... ഇതൊന്നും മറക്കാനാവില്ല... കുതിക്കുന്ന സംഗീതം എന്ന് പറയുമ്പോൾ വ്യാകരണ തെറ്റുകൾ വന്നേക്കാം... എന്നാലും സലിൽ സംഗീതം കേൾക്കുമ്പോൾ ആ സ്പീഡ്  അനുഭവിക്കാതെ പോകില്ല. മലയാളത്തിലെ മറ്റു മിക്ക സംഗീതജ്ഞരുടെയിലും പ്രണയ ഗാനങ്ങളിൽ ഇഴചേരുന്ന ഒരു നേർത്ത വിഷാദമുണ്ട് . പ്രണയത്തിന്റെ വിങ്ങലിൽ നിറഞ്ഞുതുളുമ്പുന്ന വൈകാരികത . അർജ്ജുനൻ സംഗീതത്തിൽ അതേറെ അനുഭവമാണ്. പ്രണയം അനുഭവിപ്പിക്കുന്ന ഉള്ളിന്റെ ഉള്ളിലെ കടച്ചിൽ . അതാണാ വിഷാദഭാവത്തിന്റെ പ്രതിഫലനം . അത് തീരെ അനുഭവപ്പെടില്ല എന്നത് സലിൽ സംഗീതത്തിന്റെ മറ്റൊരു പ്രത്യേകത. അതിൽ ഉല്ലാസം മാത്രം . മദനോത്സവത്തിലെ ഗാനങ്ങളിൽ അത് പ്രകടം. മേലെ പൂമാല താഴെ തേനല .. എന്ന ഗാനത്തിൽ സംഗീതത്തോടൊപ്പം കിതച്ചോടുന്ന വരികളെ നമുക്ക് മനസ്സിലാക്കാം. അതൊരു പോരായ്മ എന്ന് പറഞ്ഞതല്ല. അതൊരു സലിൽ സ്റ്റൈൽ ... അത്തരം ഗാനങ്ങളേറെ ഉണ്ട് ലിസ്റ്റിൽ .വിഷാദഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ ഇദ്ദേഹം കാണിച്ച ശുഷ്ക്കാന്തിയാണ് ഏറെയും ഇവിടെ ചിരപ്രതിഷ്ഠ നേടാൻ മുഖ്യകാരണവും. 

ചെമ്മീനിലെ   മാനസമൈനേ വരൂ...രാസലീലയിലെ നീയും വിധവയോ  നിലാവേ...തുലാവർഷത്തിലെ സ്വപ്നാടനം ഞാൻ തുടരുന്നു....ഏതോ ഒരു സ്വപ്നത്തിലെ  ഒരു മുഖം മാത്രം കണ്ണിൽ ...മദനോത്സവത്തിലെ  സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..... സാഗരമേ ശാന്തമാകൂ നീ.....നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ ...പ്രതീക്ഷയിലെ ഓർമ്മകളെ കൈവള ചാർത്തി...ചുവന്ന ചിറകുകളിലെ  പറന്നുപോയ് നീ അകലെ ....യാമിനി ദേവീ യാമിനി...എന്നിവയിലൊക്കെ ഖനീഭവിച്ച വിഷാദം കേൾക്കുന്നവരിലും ചലനങ്ങൾ സൃഷ്ടിക്കും.. 

വയലാർ കഴിഞ്ഞാൽ ഓ എൻ വി കുറുപ്പ് കൂട്ടുകെട്ടാണ് ഏറെ ഗാനങ്ങൾ സംഭാവന ചെയ്തത്. ഓ എൻ വി എഴുതിയ മികച്ച വരികളൊക്കെ സലിൽ സംഗീതത്തിലൂടെ ആണ് പാട്ടുകളായി ഇറങ്ങിയിരിക്കുന്നത് ..പക്ഷെ ഭാഷാപ്രശ്നം സലിൽ ചൗധരി എന്ന സംഗീതജ്ഞനെ വരികളിൽ പിടിച്ചുലച്ചിരിക്കാം എന്ന് തോന്നാറുണ്ട്. പലപ്പോഴും അതുകൊണ്ടാവും വരികൾക്ക് ചേർന്ന സംഗീതമായോ എന്ന് സംശയിച്ചുപോവുന്നതും . ഇത്രെയേറെ പുകഴ്ത്തി പറഞ്ഞിട്ട് സലിൽ ചൗധരിക്കിട്ടു പണിയുകയാണോ എന്ന് ചോദിക്കരുത്. പാട്ടുകൾ പലപ്പോഴും ഹിറ്റായിട്ടും വരികൾ അത്രയേറെ ശ്രദ്ധിക്കപ്പെട്ടോ , അംഗീകരിക്കപ്പെട്ടോ , മനസ്സിലാക്കപ്പെട്ടോ  എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. 

നീയും വിധവയോ നിലാവേ....എന്നത് പോലെ ഈ ഭാഷാപ്രശ്നം മാത്രം അല്പം മുഴച്ചു നിൽക്കുന്നുണ്ട്... വരികളിലെ കവിത മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നോ എന്നത് മാത്രം പ്രശ്നം..ഈ മഹാ പ്രതിഭയെ  ചോദ്യം ചെയ്യാൻ ഞാനാര്!!!.


കടൽക്കഥ പറയുന്ന സിനിമയിൽ തുടങ്ങി മറ്റൊരു കടൽക്കഥ പറഞ്ഞ സിനിമയിൽ അവസാനിച്ച സംഗീത യാത്ര..ചെമ്മീൻ മുതൽ തുമ്പോളി കടപ്പുറം വരെ...ഇറങ്ങാത്ത ഒരു സിനിമയ്ക്ക് സംഗീതം ചെയ്തിട്ടുണ്ട് സലിൽ ചൗധരി.. എന്നാൽ മറ്റേതൊരു ഗാനങ്ങളെക്കാളും മികച്ച സംഗീതം അതിനു നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിർഭാഗ്യവശാൽ റിലീസ് ചെയ്യപ്പെടാതെ പോയ ദേവദാസി എന്ന ചിത്രത്തിലെ 'പദരേണു തേടി അലഞ്ഞു ...''ഒരു നാൾ  വിശന്നേറെ തളർന്നേതോ 'പൊന്നലയിൽ അമ്മാനമാടി ..എന്ന ഗാനങ്ങളൊക്കെ സിനിമ കാണാൻ കഴിയാതെ ആസ്വദിച്ച ഗാനങ്ങളാണ്..തുലാവർഷത്തിലെ സ്വപ്നാടനം ഞാൻ തുടരുന്നു എന്ന ഗാനം എഴുതിയത് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ആണ്. സലിൽ ചൗധരിയുടെ മികച്ചൊരു വിഷാദഗാനം ...ശ്രീകുമാരൻ തമ്പിയോടൊപ്പം   വിഷുക്കണിയിലെ മലർക്കൊടി പോലെ  എന്ന ഗാനം ഒരു വ്യത്യസ്ത താരാട്ടു പാട്ടാണ്. അതുവരെ നമ്മൾ കേൾക്കാത്ത രീതിയിലുള്ള ഒരു താരാട്ട് . 


ഒരു അന്യഭാഷാ സംഗീതജ്ഞൻ മലയാളത്തിൽ വന്നിത്രയൊക്കെ തന്നില്ലേ... അത് മതി.. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നിലവിലില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും ഊർന്നിറങ്ങി വന്ന സംഗീതം ....അതെന്നുമുണ്ടാകും... ഈ ലോകമുള്ള കാലം വരെ...

ഒരേ രാഗ പല്ലവി നമ്മൾ.....

 

ചിലരങ്ങിനെയാണ്. അവർ ചെയ്യേണ്ടുന്ന കർമ്മങ്ങൾ ചെയ്തുകഴിഞ്ഞാൽ പിന്നീട് കാലങ്ങളോളം മൗനിയായിപ്പോവും. പിന്നീടുള്ളതൊന്നും തന്നെ സ്പർശിക്കുകയെ ഇല്ല .ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന കെ ജെ ജോയ് എന്ന സംഗീതജ്ഞന് സ്നേഹാദരം അർപ്പിച്ചു കൊണ്ട് അൽപ്പം പറയാൻ തോന്നുന്നു...

എന്റെയൊക്കെ കൗമാര യൗവന തുടക്കങ്ങളിൽ മനസ്സിനെ സ്പർശിച്ച സംഗീത സംവിധായകരിൽ  കെ ജെ ജോയും ഉണ്ടായിരുന്നു . മൂളി നടക്കാൻ തോന്നുന്ന ഒരു പിടി ഗാനങ്ങൾ . അതി ബഹളങ്ങളില്ലാത്ത പാട്ടുകൾ. അറുപത്തി രണ്ടോളം ചിത്രങ്ങൾക്ക് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് കെ ജെ ജോയ്. അത്രയൊന്നും നിലവാരമില്ലാത്ത ചിത്രങ്ങളായിരുന്നു ഏറെയും. തട്ടുപൊളിപ്പൻ മസാലപ്പടങ്ങൾ. എന്നിട്ടും അതിൽ ഹൃദയത്തിൽ നിന്നൂറുന്ന സംഗീതം ഇടകലർന്നു പോയപ്പോൾ ഹൃദ്യമാവുകയും ചെയ്തു. അനശ്വര നടൻ ജയന്റെ അധിക ചിത്രങ്ങളിലെ പാട്ടുകൾക്കും സംഗീതം ചെയ്തത് ഇദ്ദേഹമാണ്. ശക്തി, മനുഷ്യമൃഗം തുടങ്ങിയവ ഉദാഹരണം.

ദാർശനിക ഗാനങ്ങൾ പോലുള്ളതും, വിഷാദഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിലും ഉള്ള അദ്ദേഹത്തിന്റെ ശ്രദ്ധ പല ഗാനങ്ങളിലൂടെയും നമ്മളിന്നും ഓർക്കുന്നു..

ചന്ദനച്ചോലയിലെ  ഹൃദയം മറന്നു നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തിൽ എന്ന ഗാനം .അനർഘമാം രത്നമെന്നോർത്തു ഞാൻ ലാളിച്ചു ,കനലെന്നറിഞ്ഞപ്പോൾ നൊന്തുപോയി എന്ന വരികളിലെയൊക്കെ വേദന എന്റെ കൗമാരകാലം സ്വീകരിച്ചത്...

അതെ പോലെ ശക്തി എന്നതിലെ എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓർമ്മയിൽ തിരയുന്നു... ഗദ്ഗദത്തോടെ ഓർത്തുപോവുന്ന ഒരു ഗാനം. അത്തരം സിനിമകൾക്ക് ആ പാട്ടുകൾ തന്നെയായിരുന്നു ജീവൻ.

ഇവനെന്റെ പ്രിയപുത്രനിലെ ഈ ജീവിതമൊരു പാരാവാരം എന്തെന്തപാരം എന്ന് കേട്ടപ്പോൾ ആ വരികളെ എത്രമാത്രമാണ് കവിതയിലേക്ക് ചേർത്തുവെച്ചതു എന്ന് മനസ്സിലോർത്തു പോയി.. സാഗരത്തെ ജീവിതത്തോടുപമിക്കുന്ന അനേകം കവിതകളും ഗാനങ്ങളും ഉണ്ട് എങ്കിലും ഇത് വേറിട്ട് നിൽക്കുന്നു. സംഗീതത്തിന്റെ മാഹാത്മ്യത്തിലൂടെ..

അനുപല്ലവിയിലെ എൻ സ്വരം പൂവിടും ഗാനമേ എന്ന അനശ്വരഗാനം മൂളാത്തവർ ഉണ്ടാവില്ല. രവികുമാർ എന്ന നടനൊക്കെ ലഭിച്ച അത്യപൂർവ നിമിഷങ്ങൾ ആണവ. ദുർബലമായ കഥകൾ ഉള്ള സിനിമകൾക്കായി പോയി ഇദ്ദേഹത്തിന്റെ സംഗീതം പകർന്നു കൊടുത്തത് ...എന്നിരുന്നാലും ആ പാട്ടുകളിലൂടെ മാത്രം അത്തരം സിനിമകളെ വീണ്ടും ഓർമ്മകളിലേക്ക് കൊണ്ടുവരുന്നതിനും കെ ജെ ജോയ് സംഗീതത്തിനോട് കടപ്പെട്ടിരിക്കുന്നു..

പട്ടാളം ജാനകിയിലെ തൂമഞ്ഞു തൂകുന്ന ചന്ദ്രോദയം പോൽ...

ആരാധനയിലെ  പൊൻതാമരകൾ ...

സ്നേഹം ഒരു പ്രവാഹത്തിലെ മണിക്കിനാക്കൾ യാത്രയായി...

ഇവയൊക്കെ ശുദ്ധസംഗീതത്തിന്റെ ഇളം വെയിൽ നാളങ്ങളായി നമ്മെ തഴുകിയിരുന്നു..

പപ്പുവിലെ മധുമലർ താലമേന്തും ഹേമന്തം ...

മനുഷ്യമൃഗത്തിലെ അജന്താ ശില്പങ്ങളിൽ ...

എന്നീ ഗാനങ്ങൾ ഏഴു മിനുട്ടോളം നീണ്ടു നിൽക്കുന്ന സംഗീതാനുഭവം ആണ്. അർദ്ധക്ലാസിക്കൽ മൂഡിൽ ചെയ്തത്...

എൺപതുകളിലെ പാട്ടോർമ്മകളിൽ അങ്ങെന്നുമുണ്ടാകും .. ഇവിടെ പാട്ടുകൾ നിലനിൽക്കും കാലം വരെ അങ്ങയുടെ ഗാനങ്ങളും ഇവിടെ ഉണ്ടാകും...

സുഖാശംസകളോടെ....

"ഒരു ശാസ്ത്രഗ്രന്ഥവുമിന്നോളം കണ്ടില്ല

മനമെന്ന പ്രതിഭാസം സൂക്ഷ്മമായി ..."

യൂസഫലി പാട്ടുകളിലെ പ്രണയം

 

കവികളിൽ നിന്നും പാട്ടെഴുതാനായി സിനിമയിൽ ചേക്കേറിയവരിൽ വയലാർ കഴിഞ്ഞാൽ പിന്നെ യൂസഫലി കേച്ചേരിയ്ക്കായിരിക്കും സ്ഥാനം. ആ കവിമനസ്സിന്റെ ലാളനങ്ങളേറെ അനുഭവിച്ചു മലയാളസിനിമ പ്രേക്ഷകർ. സ്ത്രീമനസ്സിന്റെ അഗാധതലങ്ങളിലേക്കു ഊളിയിട്ടിറങ്ങി "തേടുന്നതാരെ ഈ ശൂന്യതയിൽ ഈറൻമിഴികളേ ... "എന്ന് ചോദിച്ചു കൊണ്ട് അരങ്ങേറ്റം.. അതിന് പിന്നീട് ഉത്തരമെന്നോണം "അനുരാഗഗാനം പോലെ അഴകിന്റെ അല പോലെ .. ആരു നീ ആരുനീ ദേവതേ " എന്നന്വേഷിച്ചു കൊണ്ട് . കവി എന്നും നിത്യകാമുകനാണല്ലോ ! 

ശേഷം കരളിലുറച്ച പ്രണയത്തെ സാക്ഷി നിർത്തി " സുറുമയെഴുതിയ മിഴികളേ ,പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ "  എന്നെഴുതിയപ്പോൾ ഈറനണിഞ്ഞ ആ മിഴികൾ വീണ്ടും പ്രണയചൂടിനാൽ സജലങ്ങളായി ..പിന്നീട് യാത്രകളായി . ആ ജീവിത യാത്രയിൽ തോണി തുഴഞ്ഞുകൊണ്ടു കമിതാക്കൾ .."ഇക്കരെയാണെന്റെ താമസം,അക്കരെയാണെന്റെ മാനസം" എന്നും എഴുതി. ജീവിതത്തിൽ ഏതു കോണിലായാലും ഹൃദയങ്ങൾ ഒരിടത്തു തന്നെ എന്ന് കവി..സ്വപ്നങ്ങളുടെ മഞ്ചലിൽ സഞ്ചാരം.. "ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ , താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ " സ്വപ്നങ്ങൾക്ക് സീമകളില്ലല്ലോ!ചിലപ്പോൾ പ്രണയവല്ലരി താനേ തളിർക്കും.. " നട്ടു നനയ്ക്കാതെ തൊട്ടുതലോടാതെ പൊട്ടി വിരിഞ്ഞല്ലോ പൂമുല്ല ,എന്റെ ഖൽബിലെ മോഹത്തിൻ തൈമുല്ല " . അതങ്ങിനെയെ വരൂ...ചിലയിടങ്ങളിൽ അത് പരാജയത്തിന്റെ കയ്പുനീർ കുടിക്കും. വിരഹത്തിന്റെ നൂലിഴകളിൽ കുടുങ്ങി വേർപെടാനാവാതെ വിങ്ങും മനസ്സുകൾ.."വിടരും മുൻപേ വീണടിയുന്നൊരു വനമലരാണീ അനുരാഗം " എന്ന തത്വചിന്തകളിൽ വിശ്രമിക്കും...പക്ഷെ കാത്തിരിക്കുന്ന മനസ്സിന്റെ വേദന.അത് പറഞ്ഞറിയിക്കാനാവില്ല. കവികൾ പോലും വാക്കുകൾ കിട്ടാതെ ഉഴലും.. " കണ്ണീരിൻ മഴയത്തും നെടുവീർപ്പിൻ കാറ്റത്തും കരളേ നിന്നെയും കാത്തിരിക്കും ,ഖബറിന്നടിയിലും കാത്തിരിക്കും". വേവലാതി പൂണ്ട മനസ്സിന്റെ നിതാന്ത സഞ്ചാരങ്ങൾ... 


വിവരണങ്ങളിൽ ഒതുങ്ങില്ല പ്രണയിനിയെ കുറിച്ചുള്ള വർണ്ണനകൾ. കവിയും വാക്കുകൾ തപ്പും. അപ്പോൾ അതാണോ ഇതാണോ നീയെന്താണ് പെണ്ണെ എന്നൊക്കെ അന്വേഷിക്കേണ്ടി വരും... " വെണ്ണയോ , വെണ്ണിലാവുറഞ്ഞതോ , വെളുത്ത പെണ്ണെ നിന്റെ പൂമേനി " എന്ന് അൽപ്പം മേദസ്സ് ചേർത്തി പറയേണ്ടിയും വരും... 


ഒരൊറ്റ നിമിഷത്തിൽ പ്രണയം മനസ്സിൽ കുത്തും . അതൊരു വേദനയാവും. കാണും വരെ, സംസാരിക്കും വരെ. പ്രണയിച്ചവർക്കറിയാം അല്ലെ ? "അയലത്തെ ജനലിലൊരമ്പിളി വിടർന്നു, അലകടലയെൻമനമുലഞ്ഞു ":   ഉലയും....തളർന്നു പോവുന്ന കാമുകരുണ്ട് . കടക്കണ്ണെറിന്റെ മുന കൊണ്ട് തളരുന്ന കാമുകൻ.. " അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ ,പുരികത്തിൻ ചുരിക തടുക്കാൻ പരിചയില്ല "  എന്നാലോ വിടുമോ ? ഇല്ല   "മലർമിഴിയാകും ശരം മടക്കാൻ മനസ്സുമില്ല തെല്ലും മനസ്സുമില്ല " അങ്ങിനെയാണ് സ്ഥിതികൾ...പ്രണയത്തിൽ ഇങ്ങനെയും വരാം ... അപ്പോൾ  " മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതോ " എന്നൊക്കെ തോന്നും...

അക്കരെയും ഇക്കരെയും ശരീരങ്ങൾ ആണെങ്കിലും മനസ്സുകൾ അക്കരെ ഒന്നാണെന്ന് പറഞ്ഞു.. എന്നാലും ചിലപ്പോൾ " അക്കരെയിക്കരെ നിന്നാലെങ്ങിനെ ആശ തീരും എങ്ങിനെ ആശ തീരും ..." ഏതെങ്കിലും ഒരു സ്ഥലത്തു രണ്ടുപേരും സ്ഥിരവാസം ആവണം.. അതാണ് കമിതാക്കളുടെ ആശയും ...വിവാഹിതയാവാൻ പോവുന്ന ഒരുവളുടെ മാനസിക ഉല്ലാസങ്ങൾ വരച്ചുവെക്കാൻ ഉള്ള കവികളുടെ വിരുത് ഒന്ന് വേറെ തന്നെയാണ്. " വിവാഹനാളിൽ പൂവണിപ്പന്തൽ വിന്നോളമുയർത്തൂ ശില്പികളെ " എന്ന് അവൾക്കു വേണ്ടി വരാൻ പോകുന്നവന് വേണ്ടി ... 

പ്രണയത്തിന്റെ ആദ്യനാളുകളിൽ പ്രണയിതാവ് എത്രമാത്രം ലോലഹൃദയനായിരിക്കും .. അവളെ എത്ര താലോലിച്ചാലും മതിവരാത്തവൻ ..പ്രകൃതിയുടെ ഭാവവ്യത്യാസങ്ങൾ അവളിലൂടെ തഴുകിയൊഴുകും..."വൈശാഖസന്ധ്യേ നിൻ ചുണ്ടിലെന്തേ , അരുമസഖിതൻ അധരകാന്തിയോ ?" 

എത്ര സൗമ്യൻ അല്ലെ ?പ്രണയകാലത്തെന്തു വേണമെങ്കിലും സാധിച്ചു തരും കാമുകൻ! പക്ഷെ ഭംഗം വന്നാൽ ആകെ തകർന്നു." ഒരു രാഗമാല കോർത്തു സഖീ ബാഷ്പധാരയാൽ ..." എന്ന സ്ഥിതിയാവും.. "മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനി ഉണർത്തിയതൊക്കെ കൈവിട്ടു പോകും... അത്രയും ലോലനാവും.. 

സംഗീതം കൊണ്ടും പ്രണയം വരും.. "കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി " എന്നാൽ " ഗായകാ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി "  കഴിഞ്ഞില്ലേ ! 

പക്ഷെ മനസ്സിൽ വിങ്ങിത്തുടങ്ങുന്ന പ്രണയത്തിന് നിന്നെ വർണ്ണിക്കാൻ പ്രയാസമാണ്. നീയാരാണ്! അതുല്യ ദേവതയോ ! അപ്പോൾ പിന്നെ..."അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ നിൻ ചിരി സായകമാക്കി.. നിൻ പുഞ്ചിരി സായകമാക്കി " അതങ്ങിനെ പലവിധത്തിൽ മാറി മാറി വരും... 

എന്നാൽ പെണ്മനസ്സിലെ പ്രണയം " വൈശാഖപൗർണ്ണമിയോ , നിശയുടെ ചേങ്ങിലയോ , ആരോ പാടും ശൃംഗാരപദമോ , കോകിലകൂജനമോ " എന്ന അസ്വസ്ഥത സൃഷ്ടിക്കും... 

അതെത്രമാത്രം മധുരിക്കുമെന്നു കവി വീണ്ടും വീണ്ടും.."ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ ?" എന്ന് പാടി ഉഴറും..

പലതും ഉള്ളിലൊതുക്കേണ്ടി വരും ഈ മനുഷ്യ ജന്മത്തിൽ . പ്രണയം പോലും പുറത്താരുമറിയാതെ ... "പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു...  "    അതിന്റെ പരിണിതഫലം ഇങ്ങനെയും ആവാം.."മണ്ണിൽ വീണുടയുന്ന തേൻകുടത്തെ കണ്ണുനീരെന്നും വിളിച്ചു "  

അതൊക്കെ ഒരു വിധി.. പ്രകൃതി തീർക്കുന്ന അന്ത്യവിധി ..

രാഗാർദ്ര ഹംസങ്ങൾ

 

പഞ്ചമിത്തിരുനാൾ 

മദനോത്സവ തിരുനാൾ 

എന്ന ഗാനവുമായി കടന്നു വന്ന പാട്ടെഴുത്തുകാരന് പിന്നീട് ഏറെയും അത്തരം മദനോത്സവഗാനങ്ങൾ എഴുതുവാനൊ അല്ലെങ്കിൽ അത്തരം ഇക്കിളി ചിത്രങ്ങളുടെ ഗാന രചയിതാവോ ആയി മാറാനൊ ആയിരുന്നു വിധി ! എവിടെയുമുണ്ടല്ലോ അത്തരം തരം തിരിക്കലും ,അരികുവൽക്കരണവും...

അതിൻ്റെ ഒരു ബലിയാടാണ് ശ്രീ ഭരണിക്കാവ് ശിവകുമാർ . 


വയലാറിനെ പോലെ എഴുതാൻ ശ്രമിക്കുക എന്നത് അക്കാലത്ത് ഒരു മോഹമായിരിക്കാം .  അത് അൽപ്പം ഇദ്ദേഹത്തിലും കടന്നു കൂടിയിരുന്നോ എന്ന് സംശയം ! എന്നാൽ അത് ചില മാംസപുഷ്പങ്ങൾ ഇതളിട്ടുണരും യാമങ്ങളിലെ ഭാവങ്ങൾ മാത്രമായിപ്പോയി . രതി മന്മഥ ഗാനങ്ങൾ ! 


മധുരം തിരുമധുരം ...

രാഗാർദ്ര ഹംസങ്ങളോ നമ്മൾ ....

സ്വപ്നം കാണും പെണ്ണെ ....

മനസ്സു മനസ്സിൻ്റെ കാതിൽ ....

പഞ്ചമിച്ചന്ദ്രികയിൽ ....

സുമംഗലാതിര രാത്രി ....

എന്നിവ എന്നിട്ടും ഹിറ്റു ഗാനങ്ങളായി ...


ഭക്തിയുടെ നിറചാർത്തുകളണിഞ്ഞ  വരികളും പിറവി കൊണ്ടിരുന്നു .

യദുനന്ദനാ ശ്രീ ഗോപകുമാരാ ...

ഹരിവംശാഷ്ടമി വിളക്കൊളിയിൽ ..

വൃന്ദാവനം സ്വർഗ്ഗമാക്കിയ ..

മകരസംക്രമ സൂര്യോദയം ..

എന്നിവയൊക്കെ ഇവയ്ക്കിടയിലും പ്രഭാപൂരിതമായി നിലകൊള്ളുന്നുണ്ട് ..


പ്രസിദ്ധ സംവിധായകരിൽ ചിലർ ഇദ്ദേഹത്തിന് അവസരം കൊടുത്തിട്ടുണ്ട് .അത് വേണ്ട വിധത്തിൽ വിനിയോഗിച്ചത് കൊണ്ട് നല്ല ഗാനങ്ങളും ഉണ്ടായി.

ഐ വി ശശിയോടൊപ്പം ..

സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ...

ആയിരവല്ലിതൻ തിരുനടയിൽ ....

കവിത ചേർത്തി വിളമ്പിയ ഗാനങ്ങളായിരുന്നു ഇവ .

ബാലചന്ദ്രമേനോൻ്റെ കൂടെ ..

രാഗങ്ങളേ .. മോഹങ്ങളേ ..'

എന്നിവയൊക്കെ എഴുതാൻ ഇദ്ദേഹത്തിനാവുമായിരുന്നു .

ഒറ്റയ്ക്കും തെറ്റയ്ക്കുമായി മനസ്സിൽ തങ്ങിനിൽക്കുന്ന ചില ഗാനങ്ങൾ കൂടിയുണ്ട് ...

ശ്രീതിലകം തിരുനെറ്റിയിലണിയും ....

സിന്ദൂരപുഷ്പവന ചകോരം ....

സ്നേഹിക്കാൻ പഠിച്ചൊരു മനസ്സേ ...

പ്രപഞ്ചപത്മദളങ്ങൾ വിടർത്തി ...

തൂമഞ്ഞു തൂകുന്ന ചന്ദ്രോദയം പോൽ ...

കണ്ട നാൾ മുതൽ ...


എന്നിവ ഓർമ്മകൾക്ക് മേൽ അടയിരിക്കുന്ന ഗാനങ്ങളാണ് ..

എന്നാൽ പിന്നീട് നിരവധി രതി മന്മഥ ചിത്രങ്ങൾക്കും ,തട്ടുപൊളിപ്പൻ മസാലപ്പടങ്ങൾക്കു വേണ്ടിയും മാത്രമായി പോയി പാട്ട് ജീവിതം ... 

അതൊക്കെ എന്തോ ആവട്ടെ ...

മലയാള സിനിമാ ഗാനങ്ങളിൽ നിന്ന് നല്ല ലിസ്റ്റ് തയ്യാറാക്കുമ്പോൾ ചില ഗാനങ്ങളെങ്കിലും അതിൽ സ്ഥാനം പിടിക്കും ...ഉറപ്പ് ....