Tuesday, September 20, 2022

അഫ്സലിലെ പാട്ടുകാരൻ

മികച്ച ശബ്ദത്തിന്റെ ഉടമ ആയിട്ടും മലയാള സിനിമ അർഹിക്കുന്ന അംഗീകാരം കൊടുക്കാത്ത ഒരു ഗായകനാണ് ശ്രീ അഫ്സൽ . ഇരുനൂറ്റി അൻപതോളം ഗാനങ്ങൾ പാടിയിട്ടും എന്നോർക്കണം! 2000 മുതൽ മലയാള സിനിമയിൽ സജീവമായി തുടർന്ന അഫ്സൽ നല്ലൊരു ഗായകനായിട്ടും ചിലർക്ക് വേണ്ടി മാത്രം , ചില പ്രത്യേക തരത്തിൽ പാടാൻ മാത്രം നിയോഗിക്കപ്പെട്ടതായാണ് പൊതുവിൽ അനുഭവപ്പെട്ടത്. ഫാസ്റ്റ് സോങ്‌സ് പാടാൻ ഏറെ കഴിവ് പ്രകടിപ്പിച്ചതാണ് അദ്ദേഹത്തിന് വിനയായത് എന്ന് തോന്നും . രണ്ടായിരത്തിനു ശേഷം സിനിമകളിലെ പാട്ടുകളുടെ രീതി തന്നെ മാറിയിട്ടുണ്ട്. സംഗീതത്തിനും അവതരണത്തിനു എല്ലാം ഒരു സ്പീഡ് . വരികൾ മനസ്സിലാവണം എന്ന് നിർബന്ധമില്ലാത്തതുപോലെ . വരികൾ ഒരു വഴിക്കും, സംഗീതം മറ്റൊരു വഴിക്കും, ദൃശ്യങ്ങൾ അതിന്റെ വഴിക്കും. ഒരു അഴകൊഴ പരുവം തന്നെ . അതിന്നും തുടരുന്നു. അതിനി പ്രണയ രംഗങ്ങളിലായാലും .... ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ...( സ്വപ്നക്കൂട് ) മുല്ലപ്പൂവിൻ മൊട്ടേ വെണ്മുത്തെ ( പട്ടണത്തിൽ സുന്ദരൻ ) മിന്നാരപൊന്നല്ലെ ( റൺവേ ) പെണ്ണെ എൻ പെണ്ണെ ( ഉദയനാണ് താരം ) പഞ്ചായത്തിലെ ( പാണ്ടിപ്പട ) ചിരിമണി മുല്ലേ ചിത്തിരമുല്ലേ ( ലയൺ ) വെളുവെളുത്തൊരു പെണ്ണ് ( ടൂ കൺട്രീസ് ) അഫ്സൽ ആലപിച്ച പ്രണയ ഗാനങ്ങൾ ആണിവയൊക്കെ . എഴുതേണ്ടാത്ത കുറെയേറെ ഉണ്ട് താനും. ഫാസ്റ്റ് മ്യൂസികിൽ എന്താണ് നഷ്ടമാവുന്നത് എന്ന് ചിന്തിക്കേണ്ടവർ ചിന്തിക്കണം !! അഫ്സൽ എന്ന ഗായകന്റെ കുറ്റമല്ല ഇത്... തെളിവുണ്ട് . ഒരു നല്ല ഗായകൻ അദ്ദേഹത്തിൽ തെളിഞ്ഞു വിലസുന്നുണ്ട് എന്നതിന്. പോകാതെ കരിയിലകാറ്റേ എങ്ങും പോകാതെ ഇളവെയിൽ തുമ്പീ എന്ന രാപ്പകലിലെ ഒരൊറ്റ ഗാനം മതി ആ ഗായകന്റെ ഒതുക്കം മനസ്സിലാവാൻ. തുടക്കം മുതൽ ഗാനങ്ങൾ നൽകിയ മോഹൻ സിതാരയുടെ സംഗീതത്തിൽ പിറന്ന ഗാനം. ആ ഗാനരംഗത്തിന്റെ പിരിമുറുക്കങ്ങൾ എല്ലാം ആ പാട്ടിലുണ്ട്... മോഹൻ സിതാര, ബേണി ഇഗ്‌നേഷ്യസ്, ദീപക് ദേവ് , സുരേഷ് പീറ്റേഴ്‌സ് , അലക്സ് പോൾ , എം ജയചന്ദ്രൻ എന്നിവരൊക്കെ തന്നെ അവസരങ്ങൾ കൊടുത്തിട്ടുണ്ട് . കൈതുടി താളം കൊട്ടി ( കല്യാണരാമൻ) എൻ കരളിൽ താമസിച്ചാൽ ( നമ്മൾ ) മെഹറുബാ മെഹറുബാ ( പെരുമഴക്കാലം ) ഞാനും വരട്ടെ ഞാനും വരട്ടെ ( ചതിക്കാത്ത ചന്തു ) ചങ്ങാതി കൂട്ടം വന്നു ( നോട്ട് ബുക്ക്) വാവേ മകനെ ( പോത്തൻ വാവ ) തെന്നിപ്പായും തെന്നലേ ( വിനോദയാത്ര ) മനസ്സിലായിരം കസവു നെയ്യുമീ ( ഭാസ്കർ ഡി റാസ്കൽ ) എന്നീ ഗാനങ്ങളൊക്കെ അഫ്സലിനെ ഇവിടെ നിലനിർത്തിയവയാണ്. അതെന്തൊക്കെയായാലും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മേഖല ചലച്ചിത്രമല്ല എന്ന് തോന്നാറുണ്ട്. കാരണം മാപ്പിളപ്പാട്ടുകളിലെ മാധുര്യം അത്രമാത്രം ഒട്ടേറെ ഗാനങ്ങളിലൂടെ നമ്മൾക്കായി വെച്ചുനീട്ടിയിട്ടുണ്ട്. നമ്മൾ സ്വീകരിച്ചിട്ടുണ്ട്. അത്തരം പാട്ടുകളിലെ വൈകാരികത ഉയർത്തിനിർത്താനും ഒരു ഗായകന്റെ ഭാഗത്തുനിന്നുള്ള എല്ലാ കഴിവുകളും ഉപയോഗിച്ചിട്ടുമുണ്ട്. ഉമ്മയുടെ സ്നേഹം, പ്രണയിനിക്കുള്ള സ്നേഹവചനങ്ങൾ , ഓത്തുപള്ളി ഓർമ്മകൾ അങ്ങിനെ അങ്ങിനെ നിരവധി മധുരമാപ്പിളപ്പാട്ടുകൾ . മാപ്പിളപ്പാട്ടിൻ ശീലുകളിലൂടെ എന്നെന്നും ഓർമ്മിക്കാനുണ്ട് ...! ഫാസ്റ്റ് സോങ്‌സ് ഗായകൻ എന്നതിന്റെ പകിട്ടിൽ കുറെയേറെ മൊഴിമാറ്റ സിനിമകളിലും പാടേണ്ടി വന്നിട്ടുണ്ട്. പുന്നാരപേടമാനെ ഒന്ന് നില്ല് എന്ന ധീരയിലെ ഗാനം പോലെ ചിലതൊക്കെ ഓർത്തുവെക്കാം.... ഒരു ഗായകനെന്ന നിലയിൽ ഇനിയും അവസരങ്ങൾ അദ്ദേഹത്തിന് കിട്ടും... ഫാസ്റ്റ് സോങ്‌സിന്റെ പുറം പകിട്ടിൽ നിന്നും മാറി നല്ല നല്ല മെലഡികൾ പിറക്കാൻ ആശംസിക്കുന്നു....

No comments:

Post a Comment