Tuesday, September 20, 2022

ഓർമ്മയിലെ പവിഴമഴ

സിനിമകളിലെ പാട്ടുകളിൽ സംഗീതം സൃഷ്ടിക്കുന്നത് ഓരോ സംഗീത സംവിധായകരിലും വ്യത്യസ്തമായാണെങ്കിലും പൊതുവായൊരു ഒരു ഐക്യം വേറിട്ട് കേൾക്കുമ്പോൾ അനുഭവപ്പെടുകയും ചെയ്യും.. എഴുപതിന് ശേഷമുള്ളവരിൽ പ്രത്യേകിച്ചും. അറുപതുകളിൽ എം എസ് വിശ്വനാഥന്റെ അടുത്ത സംഗീത സഹായികൾ ആയിരുന്ന ശങ്കർ -ഗണേഷ്‌ എന്ന തമിഴകത്തുകാർ കാലങ്ങളോളം ഒരു മികച്ച കൂട്ടുകെട്ടായതിന്റെ ചേതസ്സ് തന്റെ ഗാനങ്ങളിലും ചേർത്തുവെക്കാൻ കഴിഞ്ഞിരുന്നു. ആദ്യഗാനങ്ങളിലൊക്കെ ഒരു എം എസ് രുചി പാട്ടുകൾക്ക് അനുഭവപ്പെട്ടിരുന്നു. അറുപതവസാനവും എഴുതപതാദ്യവും തമിഴിന്റെ നിലവാരമുള്ള ശബ്ദമായി ഉറച്ചു വിശ്വസിച്ചിരുന്ന ശങ്കർ ഗണേഷ് 1974 ൽ ആണ് മലയാളത്തിൽ ആദ്യമായെത്തിയത് .. അയലത്തെ സുന്ദരിയും , ചക്രവാകവും ആയിരുന്നു 1974 ചിത്രങ്ങൾ .ഒട്ടും തമിഴ് ചുവ കലരാത്ത മലയാളിത്തം നിറഞ്ഞ ഗാനങ്ങൾ തന്നതിനാൽ തന്നെ പിന്നീട് ആ നില തുടരാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു . ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോഴൊരു എന്ന ഗാനം ഇന്നും വല്ലാത്തൊരനുഭൂതി പ്രദാനം ചെയ്ത സൃഷ്ടി ആയി നിലനിൽക്കുന്നുണ്ട്. ഇന്നും അതിന്റെ തുടിപ്പ് മാഞ്ഞിട്ടില്ല .അസ്ഥികൾക്കുള്ളിൽഒരുന്മാദ നിർവൃതി തൻ അജ്ഞാത സൗരഭം പടർന്നുകേറി .. അതെ അതിന്നും മികച്ച മലയാള ഗാനങ്ങളിൽ ഒന്നായിത്തന്നെ ഏറ്റുവാങ്ങിയ സ്ഥാനം കൈവിടാതെ ,... മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന പാട്ടെഴുത്തുകാരനും ഒരു മേൽവിലാസം കൊടുത്ത ഗാനം. ഈ കൂട്ടുകെട്ടിൽ ഒട്ടേറെ ഗാനങ്ങൾ ഉൽപ്പാദിപ്പിക്കപ്പെട്ടു .. ഹേമമാലിനി ഹേമമാലിനി ... ചിത്രവർണ്ണപുഷ്പജാലമൊരുക്കി വെച്ചു .. ത്രയംബകം വില്ലൊടിഞ്ഞു ,.. നീലമേഘ കുടനിവർത്തി ... സ്വർണചെമ്പകം പൂത്തിറങ്ങിയ ... തുടങ്ങിയ അതിലെ എല്ലാ ഗാനങ്ങൾ എഴുപതാദ്യം ആഘോഷിക്കപ്പെട്ടവയാണ് .. 1974 ൽ തന്നെ വയലാർ രചിച്ച ഒരു ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം കൊടുക്കാൻ ശങ്കർ ഗണേഷിന് അവസരം ലഭിച്ചു. ചക്രവാകം എന്ന തോപ്പിൽ ഭാസി ചിത്രത്തിലായിരുന്നു ആ സംഗമം നടന്നത്. പി സുശീലയുടെ ഗാനങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം കൂടിയുണ്ടിതിൽ പമ്പാനദിയിലെ പൊന്നിന് പോവും പവിഴവലക്കാരാ .... എം. എസ് ഈണങ്ങളുടെ ചാരുതയിൽ മുങ്ങി നിവർന്ന ശങ്കറിന് ഗഗനമേ ... ഗഗനമേ .. ഗഹന ഗഹനമാമേകാന്തതേ ... എന്ന വരികൾക്ക് ഈണം നൽകാൻ ഒട്ടും വിഷമിക്കേണ്ടി വന്നിട്ടുണ്ടാവില്ല. എം. എസ് ഈണങ്ങളുടെ ഒരു ലയനം കിട്ടി ഇതിനും... പടിഞ്ഞാറൊരു പാലാഴി .. മകയിരം നക്ഷത്രം മണ്ണിൽ വീണു ... എന്നിവയും വയലാർ- ശങ്കർ ഗണേഷ് സമ്പാദ്യമായി മലയാളിക്കെന്നുമോർമ്മിക്കാനായി .... ഇളയരാജ മലയാളത്തിൽ സംഗീതം ചെയ്തപ്പോൾ ഏറെ ഫീമെയിൽ സോങ്‌സും എസ്‌ ജാനകിക്കാണ് നൽകിയിട്ടുള്ളത്. ചിത്രയുടെ വരവോടെ ചിത്രക്കും. എന്നാൽ ഈയൊരു ചേരിതിരിവ് ശങ്കർ ഗണേഷ് പുലർത്തിയിട്ടില്ല. പി സുശീല , വാണീജയറാം , എസ് ജാനകി ,ചിത്ര എന്നിവർക്കൊപ്പം തന്നെ അമ്പിളി എന്ന ഗായികക്കും ഏറെ അവസരങ്ങൾ ശങ്കർ ഗണേഷ് നൽകുകയുണ്ടായി ... വിജയം നമ്മുടെ സേനാനി ... തുമ്പപ്പൂ കുന്നുമ്മേലെ .... മൂടൽ മഞ്ഞിൽ മുങ്ങിക്കയറിയ .... ഗോപുരവല്ലരി പ്രാവുകൾ നാം ... വസന്ത മഞ്ജിമകൾ തൊഴുതുണർന്നു ... എന്നിവ അമ്പിളിക്ക് ശങ്കർ ഗണേഷ് നൽകിയ ഗാനങ്ങളിൽ ചിലതു .മാത്രം... എങ്കിലും വാണിജയറാമിനാണ് തുടക്കം മുതൽ ചെയ്തത് വരെ നല്ല ഗാനങ്ങൾ നൽകിയിട്ടുള്ളത്.... മങ്കൊമ്പ് - ശങ്കർ ഗണേഷ് ഗാനങ്ങൾ എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. അയലത്തെ സുന്ദരിക്ക് ശേഷം ... ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി ... സ്വർണമയൂര രഥത്തിലിരിക്കും സ്വയംപ്രഭേ .... ഗോപുരവല്ലരി പ്രാവുകൾ നാം .... എന്നിവയൊക്കെ തുടർച്ചയായി വന്ന സംഗീത വിരുന്നുകൾ തന്നെയായിരുന്നു... സിനിമകൾ കിട്ടുന്നതിൽ ശങ്കർ ഗണേഷ് അത്ര ഭാഗ്യവാൻ ആയിരുന്നില്ല. ആവർത്തിക്കപ്പെട്ട പ്രതികാര കഥകൾ നിറഞ്ഞതും , സ്റ്റുണ്ട് പടങ്ങൾ ആയിരുന്നു ഏറെയും എന്നത് പാട്ടിന്റെ വരവ് കുറയ്ക്കാനാണ് സഹായിച്ചത്... എങ്കിലും അത്തരം സിനിമകളിലും തന്റെ ഭാഗം ഭംഗിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് ഉദാഹരണങ്ങൾ ആണ്.... നൂറു നൂറു ചുഴലികളലറും മനസ്സൊരു മരുഭൂമി....( സംഘർഷം) കാർകുഴലി പൂവ് ചൂടിയ കറുത്ത പെണ്ണെ ( സ്ഫോടനം) എന്നും മണ്ണിൽ കുരുക്ഷേത്രയുദ്ധം ( ആരംഭം ) ഓർമ്മയിലിന്നൊരു പവിഴമഴ ( പെണ്ണൊരുമ്പെട്ടാൽ ) ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ ( പ്രഭു ) .... ചിത്രകന്യകേ നിൻ മുഖം കാണുമ്പോൾ എന്ന യൂസഫലി ഗാനം ചിരിക്കുടുക്കയിലേത് . ഒരു ദേവരാജൻ സംഗീതം പോലെ മധുരതരം .. ആരാമദേവതമാരെ ....( ഏറ്റുമാനൂർ ശ്രീകുമാർ ) തൂമഞ്ഞിൽ മുഞ്ഞിപൊങ്ങി ( ബിച്ചു തിരുമല ) വളകിലുക്കം കേൾക്കിണല്ലോ ( ഓ എൻ വി കുറുപ്പ് ) എന്നിവയും മലയാളത്തിന് ശങ്കർ ഗണേഷ് നൽകിയ സംഭാവനകളായി കാലം എന്നുമോർക്കും.. കാലം എന്ന സിനിമയിലെ " കാലം കൈവിരലാൽ കളമെഴുതും കണിമലരെ " എന്ന ഗാനം നൽകിയ ശ്രവ്യാനുഭൂതി ഇന്നും പുളകിതനാക്കുന്നത്. ബിച്ചു തിരുമലയുടെ അതി സുന്ദരമായ രചനകളിൽ പ്രഥമ സ്ഥാനം ഈ ഗാനത്തിനുണ്ട്. " പുഴയോരം കുയിൽ പാടി കിളിച്ചുണ്ടൻമാവിന്റെ " എന്ന ഗാനവും കാലം എന്ന സിനിമയിലേത് ... അങ്കം എന്ന സിനിമയിൽ പോലും രണ്ടു മികച്ച ഗാനങ്ങൾ പാപ്പനംകോട് ലക്ഷ്മണനിൽ നിന്നും ലഭിച്ചു. ശങ്കർ ഗണേഷിന്റെ കരുത്തുറ്റ കൂട്ടായ്മയിൽ നിന്നാണ് അത് രൂപം കൊണ്ടത്... മാൻ കണ്ണ് തുടിച്ചു .... ശരത്കാലങ്ങൾ ഇതൾ ചൂടുന്നുവോ ... എന്നീ ഗാനങ്ങളായിരുന്നു അത്... ശങ്കറിൻ്റെ മരണത്തിന് ശേഷം ഗണേഷ് അതേ പേരിൽ തന്നെ സംഗീതയാത്ര തുടരുകയുണ്ടായി ... 1986 നവംബർ 17 ഒരു കറുത്ത ദിനമായിരുന്നു ഗണേഷിന് .തനിക്ക് കിട്ടിയ ഒരു പാർസൽ വരുത്തിവെച്ച വിന ! ഒരു ആരാധകൻ അയച്ചതെന്ന് പറയുന്ന ടേപ് റിക്കാർഡർ . അതിലെ ഒരു കാസ്സറ്റിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടേക്കാവുന്ന ഒരു സംഗീതം ചേർത്തിട്ടുണ്ട്. പ്ലേ ചെയ്‌താൽ അതദ്ദേഹത്തിനു ലഭിക്കുന്ന മികച്ച ട്യൂൺ ആയിരിക്കുമത്രേ !! പ്ലേ ചെയ്തു.. ഭീകരമായി പൊട്ടിത്തെറിച്ച റിക്കാർഡർ അദ്ദേഹത്തിന് ഒട്ടേറെ പരിക്കുകൾ ഏകി ... തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന ആ മഹാപ്രതിഭയെ അവസാനിപ്പിക്കാൻ ആരോ ചെയ്ത പാതകം ആവാം.. ആരോഗ്യം വീണ്ടെടുത്തെങ്കിലും തമിഴിൽ പിന്നെയും ഈണങ്ങൾ നൽകിക്കൊണ്ടിരുന്നു. എന്നാൽ മലയാളത്തിൽ വല്ലാത്തൊരു ശൂന്യത ആണ് അദ്ദേഹം വരിച്ചത്... പിന്നീട് കൊല്ലങ്ങൾക്കു ശേഷം മൃഗയ എന്ന ഐവി ശശി ചിത്രത്തിൽ 1989 വീണ്ടും വന്നു. പഴയ കാലത്തിന്റെ സ്മൃതിമധുരം പോലെ രണ്ടു ഗാനങ്ങൾ ... ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും ഒഴുകും പുഴ പോലെ... ഒരു നാദം ഓർമ്മയിൽ ഉണരുന്നു.. എന്നീ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചു കൊണ്ട് ഈ വേദിയിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു....

No comments:

Post a Comment