Sunday, December 15, 2019

ഇരകളും വേട്ടക്കാരും..

ഇരകൾ സൃഷ്ടിക്കപ്പെടുന്ന ലോകത്തിൽ സ്വയം അതായി മാറിയവരുടെ ജൽപ്പനങ്ങൾ .കരിയിലകൾ മോഹങ്ങളാണൊ ! സ്വപ്നങ്ങളാണോ ! കാൽക്കീഴിലമരുന്നത് സ്വന്തം ജീവിതം തന്നെയൊ !.പെരുവഴിയിലെ കരിയിലകൾ പോലെ പാറിപ്പോയി മറ്റാരുടെയൊ കാൽപ്പാദത്തിന്നടിയിൽ ഞരിഞ്ഞമരുന്നതോ! ഇനി അല്ലെങ്കിൽ സ്വന്തം ജീവിതം ഞരിച്ചമർത്തി കടന്നു പോവലോ! .ജീവിതപ്പെരുവഴിയിലെ ശബ്ദമില്ലാ നടത്തങ്ങൾ . നടത്തം സഞ്ചാരമാണല്ലോ ! മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്കുള്ള സഞ്ചാരം . ശരീരത്തിൽ നിന്ന് ശരീരത്തിലേക്കുള്ള സഞ്ചാരം. പെറ്റിട്ട ഉടനെ തുടങ്ങിയ കരച്ചിൽതുടക്കത്തിൽ നിന്നും അവസാനം വേരറ്റുപോവുന്ന വാക്കിന്നവസാനത്തിലേക്ക് പിടഞ്ഞു തീരുന്നത് .
എം.കെ ഖരീം എന്ന നോവലിസ്റ്റ് .ഇദ്ദേഹത്തിന്റെ വാക്കുകൾ ചുട്ടു പഴുത്ത വികാരങ്ങളുടെ ബഹിർഗമനങ്ങളാണ് .അത് കഥാപാത്രങ്ങളെപ്പോലും ചുട്ടെരിക്കാൻ ശക്തിയുള്ളത് .വെറുപ്പിന്റെ തേരട്ടകൾ പുസ്തകത്താളുകളിലൂടെ ഇഴയുകയാണ് .അത് ഇന്നിനോടുള്ളതാവാം ,എന്തിനോടുള്ളതുമാവാം .നിത്യ സഞ്ചാരങ്ങളുടെ ഭാണ്ഡക്കെട്ടുകൾ തുറന്ന് കഥാപാത്രങ്ങൾ മാധുര്യമേറിയതും ,ചവർപ്പുള്ളതുമായ ജീവിത സത്യങ്ങൾ വെളിപ്പെടുത്തുമ്പോൾ ഗുരുതുല്ല്യരാവുകയാണ് .ഇരയുടെ കരിയില നടത്തകൾ എന്ന ഈ നോവലിൽ ഫഹദ് എന്ന പത്രപ്രവർത്തകനിലൂടെ കഥ സഞ്ചരിക്കുന്നു .കാലങ്ങളിലൂടെയും ,ദേശങ്ങളിലൂടെയും മനുഷ്യരിലൂടെയും വ്രണിത ഹൃദയനായ് ഒരനാഥൻ ,ഫഹദ് .തത്വങ്ങൾ പറയുന്നവരാണ് ഇതിലെ മിക്ക കഥാപാത്രങ്ങളും .തെരുവുതെണ്ടികൾ, ചെരുപ്പുകുത്തികൾ ,എന്നിവരൊക്കെ തത്വചിന്തകളുടെ ഭാരം പേറുന്നവരാണ് .എവിടെയുമെത്തപ്പെടാത്തവർ അല്ലെങ്കിൽ ജീവിതത്തിൽ പൂർണ്ണമായും പരാജയപ്പെട്ടവർ തത്വചിന്തകളിൽ അഭയം പ്രാപിക്കുന്നത് കാണാം. ആശിക്കാനൊന്നുമില്ലാത്തവന്റെ അഭയസ്ഥാനമാണൊ തത്വചിന്തകൾ .അതൊരാശ്രയമാവും, അല്ലെങ്കിൽ സ്വയമൊരാശ്വാസവും .രാഷ്ട്രീയത്തിന്റെ ,മതത്തിന്റെ ,ഭരണകൂടത്തിന്റെ തന്ത്രങ്ങൾ പരീക്ഷിക്കുന്ന , അടിച്ചേൽപ്പിക്കുന്ന ഇരകൾ .അവരുടെ ജീവിതപ്പിടച്ചിലുകൾ തന്നെയാണ് ഈ നോവലിന്റെ കാതൽ .ചിന്തിക്കാൻ കഴിവുണ്ടെങ്കിലും പ്രവർത്തന മണ്ഡലത്തിൽ പരാജയപ്പെടുന്നവർ ,ആട്ടിയകറ്റപ്പെടുന്നവർ . ഉരുകിയൊലിക്കുന്ന കഥാപാത്രങ്ങളായി ഫഹദും ,ബസന്തിയും മനസ്സിലൊട്ടിപ്പിടിക്കുന്നു .പ്രണയം ശരീരാഘോഷമാക്കുന്നതിൽ നിന്നും വേറിട്ട് ഒറ്റ മനസ്സാവുകയാണ് .
തെരുവ് ഇദ്ദേഹത്തിന്റെ മിക്ക നോവലുകളിലും കഥാപാത്രങ്ങളുടെ സുഖവാസ കേന്ദ്രങ്ങളാണ് .ദുരൈ ലാൽ മതിഭ്രമ ഏടുകൾ ,തമോഗർത്തങ്ങൾ എന്നീ നോവലുകളിലും ഇരുളാർന്നതെങ്കിലും ഇടയ്ക്കിടെ ആളിപ്പടരുന്ന തെരുവ് മനുഷ്യ ജീവിതത്തിന്റെ പൂർണ്ണ ഛായയായി തെളിഞ്ഞു നിൽക്കുന്നുണ്ട് .തമോഗർത്തങ്ങളിലെ അലിയെ മറക്കാനാവില്ല .
അഴുക്കുകൾ നിറഞ്ഞ മത രാഷ്ട്രീയ നിലപാടുകളെയും നീക്കങ്ങളെയും വ്യാകുലതയോടെ വീക്ഷിക്കുന്ന വീടുകങ്ങളിലേയൊ ഏസി മുറികളിലെ ചിന്തകരെയൊ പ്രതിനിധാനം ചെയ്യുന്നില്ല എം.കെ ഖരീമിന്റെ കഥാപാത്രങ്ങൾ .വ്യാകുലതകൾ ഫഹദിനെ പോലെയൊ, തമോഗർത്തങ്ങളിലെ വിഷ്ണുവിനെ പോലുള്ളവരോ സാഹിത്യ സൃഷ്ടികളായി എഴുതി മാറ്റുന്നുണ്ട് .എന്നിട്ടും മടുപ്പിന്റെ അന്ധകാരത്തിലേക്ക് വാക്കുകൾ ചവച്ചരച്ചുകളയുന്നുമുണ്ട് .പ്രണയസാഫല്യം പലപ്പോഴും അന്യവൽക്കരിക്കപ്പെടുന്നുണ്ടെങ്കിലും കണ്ണീരിന്റെ നേരിയ നനവായി ഫഹദും ബസന്തിയും സംഗമ തീരത്തടുക്കുന്നുണ്ട് .

നോവൽ -- ഇരയുടെ കരിയില നടത്തകൾ
നോവലിസ്റ്റ് --  എം കെ ഖരീം
ചിന്ത പബ്ലിഷേഴ്സ് ..
വില -- 200 /-

Thursday, December 12, 2019

ദേവാങ്കണങ്ങൾ കയ്യെത്തിപ്പിടിച്ച താരകം.



നഷ്ടപ്പെടലിന്റെ ഒരവസ്ഥ . അത് വിവരിക്കാൻ ആവില്ല. കഴിഞ്ഞ കാലങ്ങൾ എല്ലാം നിശ്ചല ദൃശ്യങ്ങൾ ആയതുപോലെ.   ഇന്നിന്റെ തരുശുനിലങ്ങളിലേക്ക്  വിരുന്നു വരുന്ന ഓർമ്മകളുടെ  വേനൽമഴ.
ശരീരത്തിന്റെ സ്പന്ദനങ്ങൾ നിശ്ചലമാക്കി , അത് ഭൂമിയിൽ അലിയിച്ച്   ദേവാങ്കണങ്ങൾ കടന്നു പോയ പ്രിയപ്പെട്ടവരുടെ സ്പന്ദിക്കുന്ന ഓർമ്മകൾ അയവിറക്കാൻ വിധി.  ചുടുനിശ്വാസത്തിന്റെ ആശ്വാസത്തിൽ , നേരിയ മയക്കത്തിൽ, അവർ ഈ ഭൂമിയിൽ  അവശേഷിപ്പിച്ചു പോയ അവരുടെതായ കയ്യൊപ്പുകൾ തലോടി നിർവൃതി കൊള്ളുമ്പോൾ കാലം നമ്മുടെ മുൻപിൽ നിർന്നിമേഷയായി നിലകൊള്ളുന്നു. ശബ്ദങ്ങൾ , ചിത്രങ്ങൾ , വരകൾ, എല്ലാം ഇനിയും കാലങ്ങളോളം ... സഹൃദയർക്കു വേണ്ടി.
സംഗീതം ,അത് നല്കുന്ന ദിവ്യാനുഭൂതി വിവരണാതീതമാണ് . ഏഴു സ്വരങ്ങളിൽ നിന്നും മറ്റൊരു മാസ്മരിക ലോകം. അത് കൈകാര്യം ചെയ്യുന്നവന്റെ  വിരുതിൽ നമുക്ക് കിട്ടുന്നത് അസുലഭ സൌഭാഗ്യങ്ങൾ .
മലയാള ചലച്ചിത്ര ഗാന ലോകം ഇത്തരം ആൾക്കാരെ കൊണ്ട്  സമ്പുഷ്ടമാണ്.  ദേവരാജൻ മാസ്റ്ററിൽ തുടങ്ങി  ഇങ്ങ്  എം ജയച്ചന്ദ്രനിൽ  വരെ എത്തി നില്ക്കുന്നു. ഇതിനിടയിൽ തന്റേതായ ഒരു സ്ഥാനത്ത് വിനീതനായി ഒരാൾ ഉണ്ടായിരുന്നു.  ശ്രീ ജോണ്‍സണ്‍  മാസ്റ്റർ .
നല്ല സംഗീതത്തിൽ പാടാൻ എളുപ്പമുള്ള ഇഷ്ടം പോലെ ഗാനങ്ങൾ ഉണ്ട് മലയാളത്തിൽ. എന്നാൽ
"ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം " പാടാൻ ഇത്തിരി ബുദ്ധിമുട്ടും.
മലയാള സിനിമയിലെ ഗന്ധർവന്റെ അവസാന സിനിമയായ ഞാൻ ഗന്ധർവൻ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും അതി സുന്ദരമാണ്.
സിനിമ ഗാനങ്ങളിൽ നേരിയ മാറ്റം വന്നു തുടങ്ങിയ ഒരു കാലഘട്ടത്തിൽ " കേൾക്കാത്ത ശബ്ദം " എന്ന സിനിമയിലെ ഗാനങ്ങൾ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു, കുട്ടിക്കാലത്തിൽ .
അന്ന് മനസ്സിൽ കയറിക്കൂടിയ ഒരു ഗന്ധർവൻ ആണ് ശ്രീ ജോണ്‍സണ്‍ .
പിന്നീട്
" ഏതോ ജന്മകൽപ്പനയിൽ "  ( പാളങ്ങൾ )
പകർന്നു തന്ന അനുഭൂതി  എന്റെ കൌമാരകാലം എങ്ങിനെയൊക്കെ സ്വീകരിച്ചു !! 
ആ ഒരു വർഷം (1982 )  ...
" സ്വർണമുകിലെ ... സ്വർണ മുകിലെ "
ജാനകിയുടെ ശബ്ദം പോലും ഇടറിപ്പോയോ ഈ ഗാനം പാടിയപ്പോൾ. ജോണ്‍സണ്‍ പകർന്നു നല്കിയ സംഗീത ധാരയിൽ ആ ഗാന കോകിലം പോലും ഇടറിപ്പോയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ..
'കിലുകിലുക്ക'ത്തിലെ  തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ .  ആ സിനിമയെ പ്രേക്ഷകർ സ്വീകരിച്ചത്  ആ ഗാനങ്ങൾ കൊണ്ടാവും എന്നെനിക്കു തോന്നിയിട്ടുണ്ട്.
പിന്നീട് 'പ്രേമഗീതങ്ങളി'ലെ --
" നീ നിറയൂ ജീവനിൽ "
പദ്മരാജന്റെ  "കൂടെവിടെ " മുതൽ   ജോണ്‍സണ്‍ ഗാനങ്ങൽക്കായ് ഒരിടം സൃഷ്ടിച്ചു.  പിന്നീട് ഇങ്ങോട്ട് പദ്മരാജൻ സിനിമകൾ നല്ല ഗാനങ്ങളാൽ സമൃദ്ധം ആയിരുന്നു.
" മോഹം കൊണ്ട് ഞാൻ "    ജയചന്ദ്രൻ ഗാനം അതീവ ഹൃദ്യം.
കാറ്റത്തെ കിളിക്കൂടിലെ 
" ഗോപികേ ... നിൻ വിരൽ " എന്ന ഗാനം ആസ്വാദനത്തിന്റെ ഏറ്റവും  ഉയരത്തിൽ നമ്മളെ കൊണ്ടുപോവുന്നു. 
പിന്നീട്  ' നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ  " .
പ്രണയത്തിന്റെ മുന്തിരിപ്പഴങ്ങൾ കൊതിയോടെ രുചിച്ച നാളുകൾ . കണ്ണുകളടഞ്ഞു പോവുന്ന സംഗീതത്തിന്റെ നിതാന്ത ധാര... മനസ്സിൽ ..
" പവിഴം പോൽ ... പാവിഴാധരം പോൽ ..."  ഇഷ്ടഗാനങ്ങളിൽ ഒന്ന്.
"പൊന്മുട്ടയിടുന്ന താറാവ് "
" കുന്നിമണി ചെപ്പു തുറന്നൊന്നു നോക്കും നേരം "
ചിത്രയെ ചലച്ചിത്ര ഗാന രംഗത്ത് പ്രശസ്ത ആക്കിയ ഗാനം.  ചിത്ര എന്ന ഗായികയുടെ റേഞ്ച് അറിഞ്ഞ ആദ്യ  സംഗീത സംവിധായകൻ ശ്രീ ജോണ്‍സണ്‍ മാസ്റ്റർ ആണ്. നിസ്സംശയം പറയാം.
" പാലപ്പൂവേ "
" രാജഹംസമേ "
 ചിത്ര പാടിയ ഈ ഗാനങ്ങൾ മറ്റാർക്കും പാടാൻ വേണ്ടി ഉടലെടുത്തതല്ല എന്ന് തോന്നും.
ചിത്രയുടെ ഇന്നത്തെ സംഗീത യാത്രയിൽ കിട്ടിയ ഒരു വൈഡൂര്യ മുത്താണ് " രാജഹംസമേ " എന്ന ഗാനം . നന്ദി പറയണം ജോണ്‍സണ്‍ മാസ്റ്റർക്ക് .

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം.

പുട്ടിന്റെ കൂടെ തേങ്ങാപ്പീര ചേർക്കുന്നത് പോലെ . ചിരിക്കാൻ പറഞ്ഞതല്ല.
വൃദ്ധ ദമ്പതികളുടെ ആ സായന്തന കാലത്തിൽ അവരിലേക്ക്‌ വന്നു ചേർന്ന ഒരു പെണ്‍കിടാവിന്റെ കഥ പറയുന്ന ചിത്രം.. ആ ചിത്രവും, അതിലെ  ഗാനങ്ങളും പ്രേക്ഷകരും, ശ്രോതാക്കളും  മരിക്കുവോളം മറക്കില്ല. 
'ഇസബെല്ല '  അയ്പ് പാറമേൽ എന്ന ഒരു എഴുത്തുകാരന്റെ ഒരു ചെറുകഥ ആണെന്നാണ്‌ എന്റെ ഒരോർമ്മ... ചെറുകഥ വായിച്ച് ഞങ്ങൾ കൂട്ടുകാർ അന്ന് ചര്ച്ച ചെയ്ത ഒരോർമ്മ ഉണ്ട്..
അതൊരു സിനിമ ആയി പിന്നീട്.
ജോണ്‍സണ്‍ സംഗീതം ചെയ്ത ആറോളം നല്ല ഗാനങ്ങൾ നിറഞ്ഞ ഒരു ചിത്രം. 
കിരീടം സേതുമാധവന്റെ നിസ്സഹായത പകർത്തിയ സിനിമ.
" മധുരം ജീവാമൃത  ബിന്ദു "
കഥാപാത്രത്തിന്റെ മനസ്സിന്റെ പിരിമുറുക്കം മുഴുവൻ ഒറ്റ ഗാനത്തിൽ നിഴലിക്കുന്നു.. 
അർത്ഥം .
" ശ്യാമാംബരം നീളെ "
പാടാൻ അത്ര മോശമല്ലാത്ത ഞാൻ ഇന്നും പാടാൻ കൊതിക്കുന്ന ഗാനം.
'പക്ഷേ'യിലെ
" സൂര്യാംശു ഓരോ വയൽപ്പൂവിലും"
കണ്ണിൽ നിറഞ്ഞാടുന്നുണ്ട് ഇന്നും....

സിനിമകളിൽ ഇദ്ദേഹം നല്കിയ പശ്ചാത്തല സംഗീതം .
തൂവാനത്തുമ്പികൾ ഉത്തമോദാഹരണം.
സുകൃതം, താളവട്ടം, താഴ്വാരം, മണിച്ചിത്രത്താഴ്, നൊമ്പരത്തിപ്പൂവ്,ചിത്രം, അമരം, ഭരതം....  പട്ടിക അങ്ങിനെ നീളുന്നു...
സിനിമയുമായി അതെത്രമാത്രം യോജിച്ചു നില്ക്കുന്നു !
ഓർക്കാൻ വളരെയേറെ....
നിങ്ങൾ എന്തൊക്കെയാണ് ഞങ്ങളെ ഏൽപ്പിച്ചു പോയിരിക്കുന്നത്...
ഒന്നും നശിപ്പിക്കാതെ ഞങ്ങൾ അടുത്ത തലമുറക്കും കൈമാറും...
എന്തൊക്കെ തരംഗങ്ങൾ മലയാള സിനിമയിൽ അലയടിച്ചാലും  നിന്റെ സൃഷ്ടികൾ തകരാതെ ഇവിടെ യുഗാന്തരങ്ങളോളം നിലനില്ക്കും.......

ദേവസന്ധ്യാ ഗോപുരത്തിൽ




 . മലയാള സിനിമാ സംഗീതത്തിൽ ഇവ രണ്ടും ആസ്വാദനത്തിനായി നിരത്തിയിട്ടുണ്ട് . നമ്മൾ ഉത്തമമായത് തിരഞ്ഞെടുക്കുമ്പോൾ  , സംഗീതത്തിന്റെ നിതാന്തധാരയിൽ അലിഞ്ഞില്ലാതാവുമ്പോൾ  അതിനു   പിറവി നല്കിയോരെ അനുസ്മരിക്കുന്നത്‌ ഉചിതം .   മലയാള സിനിമാ ഗാനങ്ങൾ  ക്ലാസിക്കൽ തലത്തിലേയ്ക്ക് ഉയർത്തിയവരിൽ   പ്രമുഖർ ദേവരാജൻ , ബാബുരാജ് , ദക്ഷിണാമൂർത്തി ,  എം കെ  അർജുനൻ , രവീന്ദ്രൻ  തുടങ്ങിയവർ  ആണ് . സംഗീതത്തിന്റെ പാരമ്പര്യം അറിഞ്ഞ്  പ്രയോഗിച്ചവർ.
മലയാള ഗാനങ്ങളുടെ നാൾവഴികളിലൂടെ  സഞ്ചരിക്കുമ്പോൾ  രവീന്ദ്രൻ  എന്ന അത്ഭുത പ്രതിഭാ സ്പർശം  നമ്മൾ തിരിച്ചറിയും. ആ ഗാനങ്ങൾ സൃഷ്ടിച്ച  ആവാച്യ നിർവൃതിയിൽ നമ്മൾ  കാലങ്ങളോളം വിശ്രമിക്കാൻ കൊതിക്കും .

ഇന്ന് ശ്രീ രവീന്ദ്രന്റെ ജന്മദിനം ആണ്.  ആ മഹാപ്രതിഭയെ  ഓർക്കാൻ  അദ്ദേഹത്തിന്റെ ജന്മദിനം വേണമെന്നില്ല. രവീന്ദ്രൻ  ജന്മം കൊടുത്ത ഗാനസന്തതികൾ   നമ്മുടെ മുൻപിൽ സ്മാരകങ്ങളായുണ്ട് . എന്നേക്കും നമ്മൾക്കായി  തന്നുപോയ മഹത്തായ സ്വത്ത് സംരക്ഷിക്കുക നമ്മുടെ കടമ . ആദരവോടെ ആ മഹാസംഗീതജ്ഞനെ പ്രണാമം  അർപ്പിക്കുമ്പോൾ  കുറച്ചു ഇഷ്ടഗാനങ്ങൾ കൂടെ ഇവിടെ പങ്കുവെക്കുന്നു.


ചൂളയിലെ " താരകേ.. മിഴിയിതളിൽ " എന്ന ഗാനം ഞാൻ എന്റെ കൌമാര കാലത്ത് ആസ്വദിച്ച ഒരു ഗാനം ആണ്. സംഗീതത്തിന്റെ ആ ഗാംഭീര്യം അറിഞ്ഞ്  ആ കുഞ്ഞുനാളുകളിലും  ഞാൻ വിസ്മയപ്പെട്ടുപോയിരുന്നു.
" ഏഴു  സ്വരങ്ങളും തഴുകിവരുന്നൊരു  ഗാനം " . ഈ ഗാനം കേൾക്കുമ്പോൾ ഞാൻ മനസ്സിൽ  ഒരു വെള്ളച്ചാട്ടത്തിന്റെ  രംഗം കാണുമായിരുന്നു.
" തേനും  വയമ്പും "
" ഒറ്റക്കമ്പി  നാദം മാത്രം"
ഇവയുടെ ചിറകിലേറി  എത്രയെത്ര പകലുകൾ , രാവുകൾ. .....
തട്ടുപൊളിപ്പൻ  സിനിമകളിലും ഉജ്വല സംഗീതം    നിറയ്ക്കാൻ രവീന്ദ്രന് കഴിഞ്ഞു.
ബെൽറ്റ്‌   മത്തായിക്ക് വേണ്ടി "    രാജീവം വിടരും നിൻ  മിഴികൾ " എന്ന ഗാനം ഒരുദാഹരണം ആണ് .
പ്രശ്നം  ഗുരുതരത്തിലെ "  ലീലാ തിലകം ചാർത്തി " നല്ലൊരു ഗാനം ആണ്.
മരിയ്ക്കുന്നില്ല ഞാൻ എന്ന സിനിമയിലെ " ചന്ദനമണിവാതിൽ   പാതി ചാരി "  വേണുഗോപാൽ എന്ന ഗായകന്  കിട്ടിയ  വരദാനം  ആണ്.
കിഴക്കുണരും പക്ഷിയിലെ " സൌപർണ്ണികാമൃത വീചികൾ "
ധനത്തിലെ " ചീരപൂവുകൾക്കുമ്മകൊടുക്കണ "
സൂര്യഗായത്രിയിലെ  " ആലിലമഞ്ചലിൽ "

ഇവ നല്കുന്ന സംഗീതസുഖം ഒന്ന് വേറെതന്നെയാണ് .

അരയന്നങ്ങളുടെ വീട്ടിലെ " ദീനദയാലോ രാമാ " എന്ന ഗാനം  വല്ലപ്പോഴും സംഗീതാസ്വാദകനു  കിട്ടുന്ന ഒരനുഗ്രഹം ആണ്.  അതിലെ തന്നെ  " മനസ്സിൻ  മണിചിമിഴിൽ "  വിരഹഗാനങ്ങളുടെ പട്ടികയിൽ വയലാർ - ദേവരാജൻ  ശോകഗാനങ്ങളോടൊപ്പം  ഒന്നാം സ്ഥാനം പങ്കിടുന്നുമുണ്ട്.
യുവജനോത്സവത്തിലെ  "  പാടാം നമുക്ക് പാടാം "  ഒരൊന്നാന്തരം പ്രണയവിരഹ ഗാനം ആണ്.
ഹിസ് ഹൈനസ്  അബ്ദുള്ളയിലെ " പ്രമദവനം വീണ്ടും"
ആറാം തമ്പുരാനിലെ  " ഹരിമുരളീരവം "
വടക്കുന്നാഥനിലെ  " ഗംഗേ..."  എന്നിവ
 പാട്ടിന്റെ പാലപ്പൂമണം പരത്തി പാട്ടാസ്വാദകനെ  നിർവൃതിയുടെ  ശ്രുംഗങ്ങളിൽ  കൊണ്ടെത്തിക്കുന്നു .
അസാദ്ധ്യം  എന്നൊരു വിശേഷണം നമ്മൾ കൊടുക്കാറുണ്ട് . ചില അസാമാന്യപ്രവർത്തികൾക്ക് .
" ഏതോ നിദ്രതൻ "   ( അയാൾ  കഥയെഴുതുകയാണ് )
" മൂവന്തി താഴ്‌വരയിൽ  വെന്തുരുകും വിണ്‍ സൂര്യൻ  ( കന്മദം)
ഈ ഗാനങ്ങൾക്ക്  പറയാൻ ഒറ്റവാക്ക് ഒറ്റവാക്ക് മാത്രം   " അസാദ്ധ്യം ".
ചില സിനിമകളിൽ പാട്ടുകൾ കഥയ്ക്ക്‌ അനുയോജ്യമായ വിധത്തിൽ ആയിരിക്കില്ല ചേർത്തിരിക്കുന്നത് . മോരും മുതിരയും പോലെ അതങ്ങിനെ കിടക്കും .കഥാസന്ദർഭത്തിനു നൂറു  ശതമാനവും അനുയോജ്യമായ പാട്ടുകൾ ഒരുക്കാൻ രവീന്ദ്രനുള്ള കഴിവ് അപാരം തന്നെയാണ് .
 വെങ്കലം,   മഴയെത്തും മുൻപേ , നന്ദനം ,മിഴി  രണ്ടിലും , അമരം, കമലദളം ,ഭരതം ,മഴ ,രാജശില്പി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഉദാഹരണം .

ഇന്നത്തെ  തലമുറ     അത്ര   ശ്രദ്ധിച്ചിട്ടില്ലാത്ത  ചില  മണിമുത്തുകൾ  വേറെയുമുണ്ട്.
"രാവിൽ .. രാഗനിലാവിൽ "  --  മഴനിലാവ്
" എന്റെ മണ്‍വീണയിൽ കൂടണയാനൊരു "  --   നേരം  പുലരുമ്പോൾ
എന്നീ ഗാനങ്ങൾ അത്ര കേൾക്കാത്ത   അതിസുന്ദരമായത് .

" പുലർകാലസുന്ദര സ്വപ്നത്തിൽ    ഞാനൊരു പൂമ്പാറ്റയായിന്നു മാറി "
 ഈ ഒരു പാട്ടിന്റെ   സുഖാലസ്യത്തിൽ മയങ്ങാൻ  ഇഷ്ടപ്പെട്ടുകൊണ്ട്...

മൗനസംഗീതം...


1973 ൽ കാറ്റുവിതച്ചവൻ എന്ന ചലച്ചിത്രത്തിലൂടെ പാട്ടെഴുതി വന്ന എഴുത്തുകാരനാണ് ശ്രീ പൂവച്ചൽ ഖാദർ . വയലാർ യുഗത്തിന്റെ അവസാന കാലഘട്ടത്തിലാണ് ഇദ്ദേഹത്തിന്റെ വരവ്. കാറ്റുവിതച്ചവനിലെ നീയെന്റെ പ്രാർത്ഥന കേട്ടു എന്ന ഒരു വേറിട്ട ശബ്ദവും കേട്ടു . മേരി ഷൈല എന്ന ഗായിക. പിന്നീട് ചുഴിയിലെ ഹൃദയത്തിൽ നിറയുന്ന മിഴിനീരാലെൻ എന്ന ജാനകിയുടെ ശബ്ദത്തിലും കേട്ടു നമ്മൾ. എന്നാൽ പൂവച്ചൽ ഖാദർ എന്ന എഴുത്തുകാരനെ ശ്രോതാക്കൾ തേടി പോയത് ഉത്സവം എന്ന ഐ വി ശശി ചിത്രത്തിലെ ഗാനങ്ങളിലൂടെ ആണ്. 1975 ൽ സിനിമയിലെ ഒരു പുതുയുഗപ്പിറവിയായി വന്ന ഉത്സവത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. എ ടി ഉമ്മർ വരികൾക്ക് വശ്യതയാർന്നൊരു സംഗീതം നൽകി. ആദ്യസമാഗമഃ ലജ്ജയിലാതിരാ താരകം കണ്ണടക്കുമ്പോൾ എന്ന വരികൾക്ക് ചേർന്ന ശാന്തമായ സംഗീതം. സ്വയംവരത്തിനു പന്തലൊരുക്കി നമുക്ക് നീലാകാശം എന്ന ഗാനവും ഒരിളം തണുപ്പോടെ മനസ്സിലേക്ക് ഇടം നേടിയ ഗാനങ്ങളാണ്. അതിലെ തന്നെ കരിമ്പുകൊണ്ടൊരു നയമ്പുമായി എന്ന മാധുരിയുടെ സൂപ്പർഹിറ്റ് എന്ന് ഞാൻ വിശേഷിപ്പിക്കുന്ന ഗാനവും ഉണ്ട്.. അപ്പോഴേക്കും വയലാർ എന്ന സൂര്യൻ അസ്തമിച്ചിരുന്നു. ശരിക്കും മലയാള സിനിമയാകെ ഇരുണ്ടു. അതിന്റെ നഷ്ടം അന്ന് തൊട്ടിന്നുവരെ മലയാള സിനിമയെ വിട്ടുപോയിട്ടില്ല. ഗാനങ്ങളുടെ ആ സുവർണ്ണകാലം തീരുകയായിരുന്നു. എങ്കിലും ഇടയ്ക്കിടെ ചില പ്രതിഭകൾ നമ്മെ വിളിച്ചുണർത്താനെത്തും . അവയിൽ വല്ലപ്പോഴും ചില നല്ല ഗാനങ്ങളുമായി ശ്രീ പൂവച്ചലും..
മൗനത്തിന് ഒരു കവിതാഭാഷ്യം നിർമ്മിച്ച കവി. ദുഖത്തിലലിഞ്ഞു ചേരുന്ന മൗനത്തിന്റെ ഭാവങ്ങളെ എത്ര ഭംഗിയിൽ അദ്ദേഹം വരച്ചുവെച്ചു. എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ഗാനശാഖ വീണ്ടും പൂവിടാനൊരുങ്ങിയ കാലം..മൗനമേ നിറയും മൗനമേ എന്ന തകരയിലെ ജാനകി പാടിയ ഗാനത്തിന് പുരസ്കാരങ്ങളും ശ്രീ ഖാദറിന് ലഭിക്കുകയുണ്ടായി. പിന്നീട് കുറച്ചു കാലങ്ങളോളം നിറയെ ഗാനങ്ങളുമായി പൂവച്ചൽ യുഗം തന്നെ ഉണ്ടായി. ശ്രദ്ധിക്കപ്പെട്ട കുറച്ചു ഗാനങ്ങൾ പറയാം.
ചൂളയിലെ സിന്ദൂരസന്ധ്യക്കു മൗനം...
കായലും കയറും എന്നതിലെ ശരറാന്തൽ തിരി താണു ... ചിത്തിരത്തോണിയിൽ അക്കരെപോകാൻ...
തുറമുഖത്തിലെ ഒരു പ്രേമലേഖനമെഴുതി മായ്ക്കും...
പതിനാലാം രാവിലെ അഹദോന്റെ തിരുനാമം...
എന്നിവയിലൂടെ യാത്ര തുടരുമ്പോൾ വീണ്ടും ഒരു ബ്രേക്ക് വരുന്നു..
ചാമരം എന്ന ചലച്ചിത്രത്തിലെ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ... ജാനകിയുടെ കൊഞ്ചലിലൂടെ പ്രണയിനിയുടെ ദാഹങ്ങൾ അടങ്ങിയ മധുരഭാഷ്യങ്ങൾ അതീവഹൃദ്യമായിരുന്നു.. ഒരു സ്റ്റേറ്റ് അവാർഡ് കൂടി അദ്ദേഹം കൊണ്ടുവന്നു..
സത്യത്തിൽ പിന്നീട് സിനിമകൾ അനവധി കിട്ടിയിട്ടുണ്ടെങ്കിലും ഇതേ പോലെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ പിന്നീട് ഉണ്ടായിട്ടില്ല. സിനിമകളിൽ പാട്ടിന്റെ ആവശ്യം തന്നെ ഇല്ലാതായ കാലങ്ങൾ. സിനിമയിൽ പാട്ടു വന്നാൽ ബാത്‌റൂമിൽ പോകാൻ പുറത്തിറങ്ങുന്ന പ്രേക്ഷകരുടെ കാലം. അതിന്റെ കാരണം മികച്ച ഗാനങ്ങൾ ഇല്ലാതിരുന്ന എന്നത് തന്നെയായിരുന്നു. സംഗീതത്തിലും മികവ് പുലരാത്ത കുറെയേറെ ഗാനങ്ങൾ. എങ്കിലും ഇതിനിടയിലും പൂവച്ചൽ ഖാദറിന്റെ സംഭാവന എന്ന നിലയിൽ ചിലവ ഇന്നും ശ്രോതാക്കളുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്...
ഇതാ ഒരു ധിക്കാരിയിലെ എന്റെ ജന്മം നീയെടുത്തു...
കരിമ്പൂച്ചയിലെ നീയെൻ ജീവനിൽ ഒരു രോമാഞ്ചമായ് ..
ആ രാത്രിയിലെ കിളിയെ കിളിയെ ...
കയം എന്നതിലെ കായൽക്കരയിൽ തനിച്ചു വന്നത് കാണാൻ...
പിന്നെയും ഒരു നാഴികക്കല്ല് . പാളങ്ങൾ സിനിമയിലെ ഏതോ ജൻമകല്പനയിൽ എന്ന വാണിജയറാം ഗാനം വീണ്ടും നമ്മുടെ മനസ്സിനെ തരളിതമാക്കി . ജോൺസൺ എന്ന സംഗീത സംവിധായകന്റെ പിറവി ആയിരുന്നു അത് ..
മൊഴിമാറ്റ സിനിമയായ പ്രേമാഭിഷേകത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
വന്ദനം എൻ വന്ദനം ...
വാഴ്‌വേമായം ...
ദേവീ ശ്രീദേവി ...
നീലവാന ചോലയിൽ എന്നതൊക്കെ എൺപത്തിന്റെ തുടക്കത്തിലേ ഹിറ്റുകളായിരുന്നു..
രഘുകുമാർ , ജോൺസൺ, രവീന്ദ്രൻ ശ്യാം തുടങ്ങിയവരൊക്കെ ഉദയം ചെയ്യുമ്പോൾ വ്യത്യസ്ത രീതിയിലുള്ള പാട്ടുകളും ജനിക്കുന്നു.
ധീരയിലെ മെല്ലെ നീ മെല്ലെ വരൂ...
പൊൻതൂവലിലെ കണ്ണാ ഗുരുവായൂരപ്പാ ..
താളവട്ടത്തിലെ കൂട്ടിൽ നിന്നും..കളഭം ചാർത്തും..പൊൻവീണേ ...
എന്നിവ രഘുകുമാറിന്റെ സംഭാവനകളാണ്...
ബെൽറ്റ്‌മത്തായിലെ രാജീവം വിടരും നിൻ മിഴികൾ ...
മഴനിലാവിലെ ഋതുമതിയായ് തെളിവാനം..
ആട്ടകലാശത്തിലെ മലരും കിളിയും ഒരു കുടുംബം ... നാണമാവുന്നു..
തമ്മിൽ തമ്മിലിലെ ഇത്തിരി നാണം പെണ്ണിൻ കവിളില്...
എന്ന രവീന്ദ്രൻ സംഗീതവും നമ്മൾ കേട്ടു .
ഒരു കുടക്കീഴില് അനുരാഗിണീ ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ ..
ദശരഥത്തിലെ മന്ദാരച്ചെപ്പുണ്ടോ ...
എന്ന ജോൺസൻ ഈണവും പൂവച്ചൽ ഖാദറിന്റെ വരികൾക്ക് നിറച്ചാർത്ത് നൽകി...
ശരിക്കും പാട്ടിന്റെ നിലവാരം കുറഞ്ഞ കാലഘട്ടത്തിൽ ഇത്രയും മികച്ചതെങ്കിലും നമുക്ക് തരാൻ ശ്രീ പൂവച്ചൽ ഖാദറിന് കഴിഞ്ഞു...
അദ്ദേഹത്തെ നന്ദിയോടെ എന്നുമോർമ്മിക്കുന്നു...

മാനത്തിൻ മുറ്റത്തെ കാർത്തികവിളക്കുകൾ


1 .ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെകരിമിഴികളില്‍ വച്ചു കണ്ടു മുട്ടി
കണ്ടു മുട്ടീയവര്‍ കണ്ടു മുട്ടി - പിന്നെ
കണ്ടു വന്ന സ്വപ്നത്തിന്‍ കഥ ചൊല്ലി ( ചിത്രം . ഇരുട്ടിന്റെ ആത്മാവ് )
2 .ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍
പാപിയെ വെളിയില്‍ തള്ളി അമ്പല
ഗോപുരവാതിലടച്ചല്ലോ
( ചിത്രം . മനസ്വിനി )
പി ഭാസ്കരൻ എന്ന ഗാനരചയിതാവിന്റെ രണ്ടു പാട്ടുകളാണ് ഇവ. വളരെ പണ്ടേ പി ഭാസ്കരനിലെ കവിയെ കണ്ടെത്തിയ ഗാനങ്ങൾ. ഇദ്ദേഹത്തിന്റെ വലിയൊരു പ്രത്യേകതയാണിത് . എന്തെന്നാൽ ഒരു ഗംഭീര തുടക്കം തന്ന് പാട്ടിലേക്ക് ശ്രോതാക്കളെ പിടിച്ചടുപ്പിക്കുന്ന വിരുത്. പക്ഷെ തുടക്കത്തിലേ , പല്ലവിയിലെ ആ സുഖം പക്ഷെ തുടർന്നും പൂർണമായും നിലനിർത്തുന്നില്ല എന്നത് ഖേദകരം തന്നെയാണ്. അത്യപൂർവ സംഗീത ലഹരിയിൽ നമ്മൾ മയങ്ങിപ്പോവുകയും ചെയ്യും. ആദ്യത്തെ വരികളിൽ നിന്നും പിറവിയെടുത്ത അനുപല്ലവിയും, ചരണവും പല്ലവീപൂർത്തീകരണം തന്നെയെങ്കിലും.... പക്ഷെ ഇത്തരം ഗാനങ്ങളിൽ മറ്റാർക്കും കിട്ടാത്ത വരികളുടെ മുറുക്കം,ശ്രോതാക്കളെ മനസ്സിനെ വരിഞ്ഞുകെട്ടുന്ന അനുഭവമുണ്ടാക്കൽ ,ഇവയൊക്കെ കൊണ്ട് തന്നെ ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാനും അതിൽ തന്നെ ലയിച്ചിരിക്കാനും തോന്നിപ്പിക്കുന്നത് .വിണ്ണും ,തിങ്കളും, വെണ്ണിലാവും, താരകങ്ങളും മനുഷ്യമനസ്സിന്റെ മേച്ചിൻപുറങ്ങളാക്കുന്നു കവി.
സ്വർണ്ണമുകിലെ സ്വർണ്ണമുകിലെ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ ..കണ്ണുനീർക്കുടം തലയിലേന്തി നീ നടക്കുമ്പോൾ നിനക്ക് സ്വപ്നം കാണാൻ പറ്റുന്നുണ്ടോ എന്ന് കവി ചോദിക്കുന്നു.
താരമേ താരമേ നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ എന്നും കാമിനിമാരെ കൊണ്ട് ചോദിപ്പിക്കുന്നു .കന്നിരാവിൻ കളഭക്കിണ്ണം പൊന്നാനിപുഴയിൽ വീണപ്പോൾ എന്ന കാവ്യഭാവന എത്രമാത്രം സുന്ദരമാണ്.
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ഹേമന്തരാവിലെ ആ വെണ്ണിലാവിനോട് എന്തിനിങ്ങനെ കണ്ണീരിൽ മുങ്ങിയ പട്ടുതൂവാലയുമായി ശ്രീകോവിൽ ചുറ്റുന്നു എന്ന് ചോദിക്കുന്നിടത്തെല്ലാം ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുകയാണ്. എന്നാലും മനുഷ്യമനസ്സിന്റെ തീരാവ്യഥയുടെ , അടങ്ങാത്ത മോഹങ്ങളുടെ തിരയിളക്കങ്ങളാണിവ .പിന്നെയോ .. വെണ്ണിലാവിനെന്തെറിയാം വെറുതെ വെറുതെ ചിരിക്കാൻ ,, മനുഷ്യന്റെ മനസ്സിന്റെ മോഹഭംഗങ്ങൾ ആരറിയാൻ എന്നും വ്യാകുലപ്പെടുന്നുണ്ട് .
പാർവണേന്ദുവിന്റെ ദേഹമടക്കി പാതിരാവിന്റെ കല്ലറയിൽ ... മണ്ണിലെ മനുഷ്യബന്ധങ്ങളിലെ വേർപാടുകളിലേക്കു ചേർത്തു വെയ്ക്കുന്നുമുണ്ട് പ്രകൃതിയെയും, സർവ്വചരാചരങ്ങളെയും...കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങൾ വാടി എന്നതിലൂടെ കറുത്ത ജീവിതരാത്രിയെയും ഓർമ്മിപ്പിക്കുന്നു.
,മുകിലേ വിണ്ണിലായാലും കണ്ണീരു തൂവുകയോ ... ഉയരങ്ങളിലും സുഖദുഃഖങ്ങളുണ്ട്എന്നോർമ്മിപ്പിക്കുകയും ചെയ്യുന്നു..മധുവിധു രാത്രിയിൽ ഒരു പെണ്ണിന്റെ മനസ്സിന്റെ അസ്വസ്ഥതകൾ , ദാഹങ്ങൾ എല്ലാം മാനത്തെ അമ്പിളിയുടെ സഞ്ചാരത്തെ തൊട്ടു പറയുമ്പോൾ എന്നെത്തേക്കും ഉള്ള ഒരു പ്രണയ ഗാനവും പിറന്നു. താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസസുന്ദര ചന്ദ്രലേഖ..
ഉദാഹരണങ്ങൾ അനവധിയാണ്...
ആദ്യകിരണങ്ങളിലെ പതിവായി പൗർണമി തോറും ...കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നു...നഗരമേ നന്ദിയിലെ മഞ്ഞണിപ്പൂനിലാവ് ..മനസ്വിനിയിലെ പാതിരാവായില്ല പൗര്ണമികന്യയ്ക്ക് പതിനേഴോ പതിനെട്ടോ പ്രായം ...കള്ളിച്ചെല്ലമ്മയിലെ മാനത്തെ കായലിൽ മണൽപ്പുറത്തിന്നൊരു ..വിത്തുകളിലെ ഗോപുരമുകളിൽ വാസന്തചന്ദ്രൻ ...തച്ചോളി മരുമകൻ ചന്തുവിലെ വൃശ്ചികപൂനിലാവെ...എന്നിവയൊക്കെ കുറച്ചുദാഹരണങ്ങൾ മാത്രം. സൗരയൂഥപഥങ്ങളൊക്കെ കവിയുടെ മനസ്സിന്റെ വിളയാട്ടുകേന്ദ്രങ്ങളാണ്. കാല്പനികമായ സങ്കൽപ്പങ്ങളിൽ അഭിരമിക്കുന്ന ആ മനസ്സ് , വ്യഥകളോടും, അസ്വസ്ഥതകളോടും, ആഗ്രഹങ്ങളോടും, ഉല്ലാസങ്ങളോടും വരെ സല്ലപിക്കുന്ന ഒരു കുളിർന്ന കവിമനസ്സ് .ശാസ്ത്രസത്യങ്ങളെ കവിതകളിലും, ഗാനങ്ങളിലും ഇഴചേർക്കുന്ന വയലാർ രാമവർമ്മ എന്ന ഗാന ഗന്ധർവനുമായി ഒന്ന് സാമ്യം ചെയ്തുനോക്കുകയാണ്.
ചലനം ചലനം ചലനം .. മാനവജീവിത പരിണാമത്തിൻ മയൂരസന്ദേശം എന്ന് വയലാർ അഭിമാനത്തോടെ എഴുതുമ്പോൾ .. ഊഴിയും സൂര്യനും വാർമുകിലും അതിലുയർന്നു നീന്തും ഹംസങ്ങൾ .. ആയിരമായിരം താരഗണങ്ങൾ അലകളിലുലയും വെൺനുരകൾ എന്ന് പി ഭാസ്കരൻ എഴുതുന്നു.
മാനസികമായുള്ള ഉയർച്ച തന്നെ രണ്ടുപേരും അർത്ഥമാക്കുന്നത് ..
മുത്തോലക്കുടചൂടി ,മൂവന്തിപുഴ നീന്തി മൺവിളക്കുമേന്തി വരും വെണ്ണിലാവേ എന്ന വയലാർ സങ്കല്പം മറക്കാനാവാത്തത് . കളഭത്തിൽ മുങ്ങിവരും വൈശാഖ രജനിയിൽ കളിത്തോഴിയെ കാണാൻ വരുന്ന കാമുകനെ വർണ്ണിച്ചതും പി ഭാസ്കരൻ ... അങ്ങിനെ ഇത്തരം ഗാനസന്ദർഭങ്ങൾ നിറയെ സിനിമകളിലേക്ക് പകർന്നു വെച്ചു പോയ ഒരതുല്യകാലാകാരനാണ് ശ്രീപി ഭാസ്കരൻ...
എഴുത്തും സംഗീതവും ചേർന്നുള്ള ആ കൂട്ടുകെട്ടിനെ പറ്റി പറയുമ്പോൾ ചിലരെ എടുത്തു പറയേണ്ടതായുണ്ട് . ഒരിക്കലും ഒരു കാലത്തും ഒരു പ്രത്യേക സംഗീത സംവിധായകനുമായുള്ള ഗാനങ്ങൾ പി ഭാസ്കരന്റെ പാട്ടു ചരിത്രത്തിലില്ല .ഓരോ കാലത്തും ഓരോരുത്തർ അത് സുന്ദരമായി നിർവഹിച്ചിരിക്കുന്നു. ആദ്യകാലത്ത് കെ രാഘവൻ കൂട്ടുകെട്ടിലൂടെ മലയാളത്തിൽ തരംഗം സൃഷ്‌ടിച്ച നീലക്കുയിലിലെ ഗാനങ്ങൾ ..പിന്നീട് ആ കൂട്ടുകെട്ട് ഉണ്ണിയാർച്ചയിലും, അമ്മയെകാണാനിലും ,ആദ്യകിരണങ്ങളിലും ,നഗരമേ നന്ദിയിലും ,കള്ളിച്ചെല്ലമ്മയിലും,ഉമ്മാച്ചുവിലും,കണ്ണപ്പനുണ്ണിയിലും, പൊന്നും പൂവിലും, സുറുമയിട്ട കണ്ണുകളിലും, ശ്രീകൃഷ്ണപ്പരുന്തിലും വരെ ആദ്യാവസാനം മികച്ച കൂട്ടുകെട്ടാണെങ്കിലും 1954 മുതൽ എൺപതുകൾ വരെയുള്ള കാലമെന്നും ഓർക്കണം.
എം എസ് ബാബുരാജുമായി ഉമ്മയിൽ തുടങ്ങിയത് ലൈലാമജ്‌നു,തച്ചോളി ഒതേനൻ,കുട്ടിക്കുപ്പായം,ഭാർഗവീനിലയം,തറവാട്ടമ്മ,അന്വേഷിച്ചു കണ്ടെത്തിയില്ല,ഇരുട്ടിന്റെ ആത്മാവ് ,പരീക്ഷ ,ലക്ഷപ്രഭു,മനസ്വിനി,എന്നിങ്ങനെ ഇടവേളകളോടെ മധുരതരമായ ഗാനങ്ങൾ തന്നു പോയി..പുകഴേന്തി എന്ന സംഗീതജ്ഞന്റെ കഴിവ് പ്രകടിപ്പിക്കപ്പെട്ട മലയാളത്തിൽ പി ഭാസ്കരന്റെ ഗാനങ്ങളാണ് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്...ഭാഗ്യമുദ്രയിലെ മധുരപ്രതീക്ഷതൻ പൂങ്കാവനത്തിലൊരു ..മൂന്നുപൂക്കളിലെ വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ..സ്നേഹദീപമേ മിഴിതുറക്കു എന്നതിലെ ലോകം മുഴുവൻ സുഖം പകരാനായ് ..എന്നീ ഗാനങ്ങൾ മാത്രം മതി ആ അനശ്വരസംഗീതജ്ഞനെ എന്നെന്നും ഓർമ്മിക്കാൻ..പി ഭാസ്കരൻ -എ ടി ഉമ്മർ കൂട്ടിൽ നിന്നും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ മധുരഗാനങ്ങൾ പിറന്നു..ആൽമരത്തിലെ പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ...ആഭിജാത്യത്തിലെ മഴമുകിലൊളിവർണ്ണൻ,വൃശ്ചികരാത്രിതൻ, രാസലീലയ്ക്കു വൈകിയതെന്തു നീ..തീർത്ഥയാത്രയിലെ ചന്ദ്രകലാധരന്‌ ..തെക്കൻകാറ്റിലെ പ്രിയമുള്ളവളെ ...
ബ്രഹ്മാനന്ദന് പ്രിയമുള്ളവളെ...എന്നതും, മാനത്തെ കായലിൽ മണൽപ്പുറത്തിന്നൊരു എന്ന ഗാനവും പി ഭാസ്കരൻ സംഭാവനയാണ്..കാലങ്ങൾ മാറുമ്പോൾ സിനിമയിലായാലും അഭിരുചികൾ മാറും.. അക്കാലത്തും പുതിയ സംഗീത സംവിധായകരടോത്ത് വിലസിയ ഗാനരചയിതാവാണ്‌ പി ഭാസ്കരൻ.
ജോൺസൺ സംഗീതത്തിന്റെ ഭാഗ്യമുദ്രയാണ് ഇത് ഞങ്ങളുടെ കഥയിലെ സ്വർണ്ണമുകിലെ സ്വപ്നം കാണാറുണ്ടോ എന്ന ഗാനം.
നസീമയിലെ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ..എന്നതൊക്കെ ഉദാഹരണങ്ങൾ..രവീന്ദ്രൻ സംഗീതത്തിന്റെ കുതിപ്പിന്റെ തുടക്കത്തിൽ ഒരു പുലർകാല സുന്ദര സ്വപ്നവുമായി വന്നതും,തുടർന്ന് വെങ്കലത്തിലെ ഗാനങ്ങളുമായി തുടർന്നതും ഗാനചരിത്രത്തിലെ സുവർണ്ണധ്യായങ്ങൾ ...പി ഭാസ്കരൻ ഗാനങ്ങളിലെ ഏറ്റവും മികച്ചതെന്നു പറയാവുന്ന ഗാനങ്ങളിൽ ഒന്നായ അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം എന്ന ഒരൊറ്റ ഗാനത്തിന്റെ സ്രഷ്ടാവായ കെ വി ജോബ് എന്ന വ്യക്തിയെ പറയാതെ ഇതവസാനിപ്പിക്കാനാവില്ല...
ഗാനങ്ങളങ്ങിനെ കിടക്കുകയാണ്. അതിൽ നിന്നും ഒരു കൈക്കുടന്ന നിറയെ മാത്രം കോരിയെടുത്ത അപൂർവ ഗാനങ്ങളെ മാത്രമേ സ്പർശിച്ചു പോയിട്ടുള്ളൂ...അപാര സുന്ദര നീലാകാശം പോലെ അതങ്ങിനെ കിടക്കുകയാണ്..നമ്മെ മോഹിപ്പിച്ചുകൊണ്ട് ...

സിന്ദൂരകിരണമായ് ....


ശ്യാമനന്ദനവനിയില്‍ നിന്നും
നീന്തിവന്നൊരു നിമിഷമേ
ലോലമാം നിന്‍ ചിറകുരുമ്മി
ഉണര്‍ത്തി നീയെന്നെ ...
ഈ ഗാനമാണെന്നേ മാധുരി എന്ന ഗായികയുമായി ഏറെ അടുപ്പിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും ചിലർക്ക്. രതിനിർവ്വേദത്തിലെ അത്ര പ്രചാരത്തിൽ വരാത്ത ഈ ഗാനം പക്ഷെ എന്നെ കൊണ്ടെത്തിച്ചതെവിടെയൊക്കെ , വരികളിൽ എഴുതിയിടാൻ പോലും ആവില്ല. കൗമാരകാല കുതൂഹലങ്ങൾ വേട്ടയാടിപ്പിടിച്ച നിമിഷങ്ങളെയോർത്താണോ ,വികാരവേലിയേറ്റങ്ങളിൽ മുങ്ങിത്താണുപോയവരെ ഓർത്താണോ .. അറിയില്ല.. കവിത പോലുള്ള ഗാനമെഴുതിയ കാവാലം ? ദേവസംഗീതം? മാധുരിയുടെ പാട്ടുകളിലെ അപൂർവത ?
മാധുരിയുടെ ഗാനശേഖരത്തിൽ നിന്നും ആദ്യമെടുത്തുവെയ്ക്കുന്നു ഈ ഗാനം..
ദേവരാജസംഗീതം
---------------------------ജി ദേവരാജൻ എന്ന സംഗീതജ്ഞൻ ചെയ്‌തുവെച്ചു പോയ നൂറുക്കണക്കിന് ഗാനങ്ങൾക്ക് ദേവസംഗീതത്തിന്റെ മധുരിമ. മാധുരിക്കായ് അദ്ദേഹം അഞ്ഞൂറോളം ഗാനങ്ങൾ അനുഗ്രഹിച്ചു നൽകിയിട്ടുണ്ട് . ആകെ മാധുരിയുടെ അക്കൗണ്ടിൽ 550 ലധികം പാട്ടുകളുണ്ട് . അതിൽ തന്നെ അഞ്ഞൂറോളം എന്നത് അതിശയിപ്പിക്കുന്നതാണ്. നല്ലൊരു തുടക്കം തന്നെയായിരുന്നു മധുരിയ്ക്ക് ,അതും ദേവരാജന്റെ സംഗീതത്തിൽ . പ്രിയസഖി ഗംഗേ പറയൂ എന്ന ഗാനം . കുമാരസംഭവത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന ഈ ഗായിക പക്ഷെ ഒരൊറ്റയാളുടെ സംഗീത തണലിൽ മാത്രമേ നിന്നിട്ടുള്ളൂ എന്നതും അപൂർവത . ദേവരാജന്റെ സംഗീതത്തിൽ നിന്നും ഒരാൾക്ക് കൊടുക്കാവുന്ന സമ്പത്തത്രയും തന്നെ ഇവർക്ക് ലഭ്യമായിട്ടുണ്ട്..
കുമാരസംഭവത്തിലെ ഇന്ദുകലാമൗലി തൃക്കയ്യിലോമനിക്കും എന്ന ഗാനവും മാധുരിയ്ക്കാണ് നൽകിയത്. അക്കാലത്ത് പൂത്തുലഞ്ഞു നിന്നിരുന്ന എസ് ജാനകി, പി സുശീല എന്നിവരോടൊപ്പം തന്നെ മാധുരിയെ തന്റെ സംഗീതത്തോടൊപ്പം നിലനിർത്താൻ ദേവരാജൻ മാസ്റ്റർക്ക് കഴിഞ്ഞു.
ചലച്ചിത്ര ഗാനരംഗത്ത് ചില ചലനങ്ങൾ വരെ ഉണ്ടാക്കാൻ കഴിഞ്ഞ ഗാനങ്ങളുണ്ട് ഇവരുടെ സംഭാവനയായിട്ട് . ഏണിപ്പടികളിലെ ഇരയിമ്മൻതമ്പിയുടെ പ്രാണനാഥനെനിക്ക് നൽകിയ എന്ന ഗാനം അശ്ളീലതയുടെ അതിർവരമ്പുകൾ കടന്നെന്നും പറഞ്ഞുകൊണ്ട് ആകാശവാണി നിരോധിച്ച ഗാനം കൂടിയാണ്,. ഇപ്പോഴും ആ ഗാനം ആകാശവാണിയിൽ വെക്കാറില്ല എന്നാണെന്റെ അറിവ്. പക്ഷെ മാധുരിക്കത് പ്രശസ്തിയായിരുന്നു കൊടുത്തത്. അതിനു മുൻപും പിൻപും ദേവരാജൻ ഗാനങ്ങളുടെ ഒരൊഴുക്കു തന്നെയായിരുന്നു. മധുരതരമായ എത്രയോ ഗാനങ്ങൾ ...മലയാളിയെ പുളകം കൊള്ളിച്ചവ തന്നെ ഏറെയും. മറ്റു ഗായകരോടൊപ്പം എന്നതിനേക്കാൾ സോളോ പാടാൻ ഏറെ അവസരങ്ങളും ലഭിച്ചു,. എല്ലാം ദേവരാജാനുഗ്രഹം തന്നെ.
കടൽപ്പാലത്തിലെ കസ്തൂരി തൈലമിട്ടു ...വാഴ്‌വേമായത്തിലെ കാറ്റും പോയ് മഴക്കാറും പോയ്..പേൾവ്യൂവിലെ കൈതപ്പൂ വിശറിയുമായ് ..ലൈൻബസ്സിലെ തൃക്കാക്കരപൂ പോരാഞ്ഞോ ..എന്നതൊക്കെ തുടക്കത്തിലേ ഹിറ്റുകളായിരുന്നു..
ശരശയ്യയിൽ നീലാംബരമേ താരാപഥമെ എന്ന വയലാർ ഗാനം അതിന്റെ എല്ലാ വൈകാരികതയോടും കൂടി ആലപിച്ചത്. അനുഭവങ്ങൾ പാളിച്ചകളിലെ കല്ല്യാണീ കളവാണീ എന്നതും ലളിതയ്ക്കു വേണ്ടി ആലപിച്ചപ്പോൾ ഏറെ യോജിച്ചതായി തോന്നി. സിന്ദൂര ചെപ്പിലെ തമ്പ്രാൻ തൊടുത്തത് മലരമ്പ് എന്ന ഗാനം പാടിയതോടെ ജയഭാരതിക്കു യോജിച്ച ശബ്ദമായും അനുഭവപ്പെട്ടു. ജയഭാരതികുസൃതി കഥാപാത്രങ്ങൾക്ക് വേണ്ടി പാടുന്നതുകൊണ്ടുകൂടിയാവാം...
ഹാസ്യരസപ്രധാനമായ ഗാനങ്ങൾ പാടുമ്പോൾ മാധുരിയുടെ ഈണങ്ങളുടെ വഴക്കവും ,മുഴക്കവും അതിലുമേറെ അനുയോജ്യമാവാറുണ്ട് ..
വില്ലുകെട്ടിയ കടുക്കനിട്ടൊരു എന്ന ലൈൻബസ്സിലെ ഗാനം ...
മണ്ടച്ചാരേ മൊട്ടത്തലയില് എന്ന സിന്ദൂരച്ചെപ്പിലെത് ..
കോളേജ് ഗേളിലെ മുത്തിയമ്മ പോലെ വന്ന്...
മാന്യശ്രീ വിശ്വാമിത്രനിലെ കേട്ടില്ലേ കോട്ടയത്തൊരു ..
അച്ചാരം അമ്മിണി ഓശാരം ഓമനയിലെ ചക്കിക്കൊത്തൊരു ചങ്കരൻ ...
ചട്ടമ്പിക്കല്യാണിയിലെ നാലുകാലുള്ളൊരു ...
ഇവയൊക്കെ ഉദാഹരണങ്ങൾ...
യുഗ്മഗാനങ്ങളിലും തിളങ്ങിയിട്ടുണ്ട് മാധുര്യമേറിയ ഈ സ്വരം.
അഗ്നിമൃഗത്തിലെ അളകാപുരി അളകാപുരി എന്നൊരു നാട്...
അക്കരപ്പച്ചയിലെ ആയിരം വില്ലൊടിഞ്ഞു..
പത്മവ്യൂഹത്തിലെ സിന്ദൂരകിരണമായ് ..
തേനരുവിയിലെ ദേവികുളം മലയിൽ ..
അച്ചാണിയിലെ മല്ലികാബാണൻ തന്റെ വില്ലൊടിഞ്ഞു...
നെല്ലിലെ നീലപൊന്മാനേ...
സേതുബന്ധനത്തിലെ പല്ലവി പാടി നിൻ മിഴികൾ ..
അയോധ്യയിലെ കളഭത്തിൽ മുങ്ങിവരും...
കൊട്ടാരം വിൽക്കാനുണ്ട് എന്നതിലെ തോട്ടേനെ ഞാൻ...
സത്യവാൻ സാവിത്രിയിലെ കസ്തൂരിമല്ലിക പുടവ ചുറ്റി...
എന്നിവ പലതിൽ ചിലത് മാത്രം...
അപമാനശരങ്ങളേൽക്കേണ്ടിയും വന്നിട്ടുണ്ട് മാധുരിയമ്മയ്ക്ക് . ഒരു സംഗീതജ്ഞന്റെ പ്രിയഗായിക ആയപ്പോൾ കേൾക്കാവുന്നത് .. അപശ്രുതി വരുത്തുന്ന ഗായിക എന്നും പരാതികൾ ഏറെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിനെ എല്ലാം മറികടക്കുന്ന ഗാനങ്ങൾ ഇവരിൽ നിന്നും പിറന്നിട്ടുണ്ട് .ഗുരുവായൂർ കേശവനിലെ ഇന്നെനിക്കു പൊട്ടുകുത്താൻ.. എന്ന ഗാനം അത്രമാത്രം മികവോടെയാണ് മാധുരി ആലപിച്ചിരിക്കുന്നത്..
ദേവരാജന്റെ പ്രിയഗായികയായതു കൊണ്ടാവാം അന്നത്തെ മറ്റു പ്രസിദ്ധരൊന്നും തന്നെ ഇവർക്ക് ഗാനങ്ങൾ കൊടുത്തതായി കാണുന്നില്ല. ദക്ഷിണാമൂർത്തി ഒരു ഗാനം കൊടുത്തിട്ടുണ്ട്. പിന്നീടെപ്പോഴോ ഇവരെ പാടിക്കണമെങ്കിൽ താൻ സംഗീതം ചെയ്യില്ല എന്നുവരെ ഒച്ചയെടുത്തതായും കേട്ടിട്ടുണ്ട്.. അതൊക്കെയെന്തോ. ഗാനാസ്വാദകർക്കു അതൊന്നും നോക്കേണ്ട കാര്യമില്ല. സിനിമയിലെ കളികൾ നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും ആവാത്ത തരത്തിലാണല്ലോ !എന്തായാലും ദേവരാജൻ മാസ്റ്റർ സംഗീതം നിർത്തുന്നതുവരെ മാധുരിക്ക് അവസരം കൊടുത്തിട്ടുണ്ട്. നീയെത്ര ധന്യയിലെ ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു എന്ന ഓ എൻ വി ഗാനം വരെ അത് നീണ്ടു...
ശാലിനി എന്റെ കൂട്ടുകാരിയിലെ ഹിമശൈലസൈകതഭൂമിയിൽ ...
ഈ മനോഹരതീരത്തിലെ ഹംസഗാനമാലപിക്കും ..
ഭൂമിദേവി പുഷ്പിണിയായിലെ ദന്തഗോപുരം തപസിനു തിരയും...
ദേവി കന്യാകുമാരിയിലെ കണ്ണാ ആലിലക്കണ്ണാ ...
ഏണിപ്പടികളിലെ യാഹിമാധവ യാഹി കേശവ ...
ചായത്തിലെ ഗോകുലാഷ്ടമി നാൾ...
ആരോമലുണ്ണിയിലെ മാറിമാന്മിഴി മല്ലികതേന്മൊഴി...
അക്കരപ്പച്ചയിലെ ഏഴരപ്പൊന്നാന ...
എഴുതിയാൽ തീരില്ല...
അത്രയും വിശിഷ്ടഗാനങ്ങൾ സമ്മാനിച്ച ദേവരാജന് മുൻപിൽ ഒരു സാഷ്ടാംഗ നമസ്കാരം...
മറ്റു സംഗീതജ്ഞരിൽ എം കെ അർജുനൻ, എ ടി ഉമ്മർ, ശ്യാം , ഇളയരാജ , എന്നിവരും ഗാനങ്ങൾ നൽകിയിട്ടുണ്ട് മധുരിയ്ക്ക് ..എം കെ അർജുനന്റെ സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാൻ എന്നത് നല്ലൊരു പ്രണയഗാനമാണ്.
അതേപോലെ ഉത്സവത്തിലെ എ ടി ഉമ്മറിന്റെ സംഗീതത്തിൽ പൂവച്ചൽ ഖാദർ രചിച്ച ഒരു അത്യപൂർവ ഗാനമുണ്ട്.
മാധുരി ഒതുക്കത്തോടെ പാടിയ
കരിമ്പുകൊണ്ടൊരു നയമ്പുമായി കരളിൽ കായലിൽ വന്നവനെ എന്ന വികാരനിർഭരമായ ഗാനം പറയാതെ മാധുരി ഗാനങ്ങളെ സ്പർശിച്ചു പോയിട്ട് കാര്യമില്ല...

ശരത്കാല സംഗീതം..


1990 ൽ തുടങ്ങിയ സംഗീതസപര്യ ഇപ്പോഴും അതെ പാതയിലൂടെ തന്നെ തുടരുന്ന സംഗീത സംവിധായകൻ ആണ് ശ്രീ ശരത്. വളരെ കുറച്ചേ സിനിമാഗാനങ്ങൾ സംഗീതം ചെയ്തിട്ടുള്ളൂ എങ്കിലും എല്ലാം മികച്ചത് , അപൂർവ്വമായത് . അത്യപൂർവമായ ഈ സംഗീതയാത്രയിൽ ക്‌ളാസിക്കൽ മൂഡിൽ നിന്നും വിടാതെ കുറച്ചേറെ ഗാനങ്ങൾ. മയങ്ങി പോവുന്ന സംഗീതലഹരി. ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയെങ്കിലും അത് പവിത്രത്തിലെത്തുമ്പോൾ അതിന്റെ പരകോടിയിലെത്തി നിൽക്കുന്നു. പവിത്രത്തിലേതുപോലെ ഉള്ള ഗാനങ്ങൾ മലയാളത്തിൽ അപൂർവങ്ങളിൽ അപൂർവം തന്നെയാണ്. ക്ഷണക്കത്തിലെ "ആ രാഗം മധുമയമാം രാഗം " എന്ന ഗാനം എത്ര കേട്ടാലാണ് മതിവരുക. പിന്നീട് ഒറ്റയാൾപട്ടാളത്തിലെ "മായാമഞ്ചലിൽ ഇതുവഴിയെ പോകും തെന്നലേ.." എന്ന ഗാനം സംഗീതത്തിന്റെ ഒരു വല്ലാത്ത അനുഭൂതി പകർന്നു തരും. ഗാനങ്ങളേറെ കിട്ടാതിരുന്ന അന്തരിച്ച രാധിക തിലകിനെ ഓർക്കുമ്പോൾ ആദ്യമോടിവരുന്ന ഗാനമാണിത്..
സാഗരം സാക്ഷിയിലെ ഗാനങ്ങളും ഹൃദ്യമായിരുന്നു. പ്രേത്യേകിച്ച് "കരയാതെ കണ്ണുറങ്ങൂ..ആതിരാകുഞ്ഞുറങ്ങു .." എന്നത്..
പവിത്രത്തിലെ ഗാനങ്ങളെല്ലാം ക്‌ളാസിക്കൽ ടച്ചുള്ളവയാണ്.
" ശ്രീരാഗമോ .. തേടുന്നു നീ .."
"താളമയഞ്ഞു രാഗമപൂർണം "
"വാലിന്മേൽ പൂവും വാലിട്ടെഴുതിയ "
പാട്ടിന്റെ മാസ്മരികത അനുഭവിപ്പിക്കുന്ന രാഗതരംഗങ്ങൾ

തുടർന്ന് സിന്ദൂരരേഖയിലെ ഗാനങ്ങൾ !! അതിശയിപ്പിച്ച സംഗീതം.
"എന്റെ സിന്ദൂരരേഖയിലെങ്ങോ എന്ന ഗാനത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന വിഷാദം പാട്ട് തീരുമ്പോഴേക്കും കണ്ണീറാനാക്കിയിട്ടുണ്ടാവും . എത്രകേട്ടാലും മതിവരാത്തത് . മലയാളത്തിലെ പത്തു മികച്ച ഗാനങ്ങളിൽ ഒന്നായി ചേർക്കാവുന്നത് . ..
അതിലെ തന്നെ..
"പ്രണതോസ്മി ഗുരുവായൂർ പുരേശം "
"നാദം സാമവേദാക്ഷരങ്ങൾ "
എന്നീ ഗാനങ്ങൾ കൈതപ്രത്തിന്റെ ഗംഭീര രചനയിൽ പിറന്നവയാണ്. ഏതൊരു കൃഷ്ണഭക്തിഗാനങ്ങളെയും വെല്ലുന്നത് . സംഗീതത്തിന്റെ നിതാന്തധാര... അലിഞ്ഞലിഞ്ഞില്ലാതാവുന്നത് .
തച്ചോളി വർഗീസ് ചേകവരിലെ " മാലേയം മാറോടണഞ്ഞു " എന്ന ശൃംഗാരലയത്തിലും സംഗീതത്തിന്റെ അത്യപൂർവത .
തിരക്കഥയിലെ "പാലപ്പൂവിതളിൽ .. വെണ്ണിലാപ്പുഴയിൽ " എന്ന ഹൃദ്യഗാനവും ശരത്തിന്റെ സംഗീതമികവിനെ തെളിയിക്കുന്നു..
മേഘതീർത്ഥം എന്ന ചലച്ചിത്രത്തിലെ "ഭാവയാമി .." എന്ന ക്ലാസിക്കൽ ഗാനത്തിന് മലയാളത്തിൽ ആദ്യമായി ക്ലാസിക്കൽ ഗാനത്തിനുള്ള അവാർഡ് ശരത്തിനു കിട്ടുകയുണ്ടായി.. അദ്ദേഹം പാടിയതിനായിരുന്നു അവാർഡ്..
ഇവൻ മേഘരൂപനിലും ഉത്തമമായ സംഗീതത്തെ ചേർത്തുവെച്ചിട്ടുണ്ട് ശ്രീ ശരത്..
റിയാലിറ്റി ഷോകളിൽ സ്ഥിരം ജഡ്ജ് ആയി പ്രവർത്തിക്കുന്ന ശരത് കുറെയേറെ പ്രതിഭകളെ വളർത്തിയെടുത്തിട്ടുണ്ട്. മികച്ച രീതിയിൽ പാടുന്നവർക്ക് അദ്ദേഹം സിനിമകളിൽ അവസരങ്ങൾ കൊടുക്കാറുമുണ്ട്..
പക്ഷെ അവസരങ്ങൾ അധികം കിട്ടാതെ പോകുന്ന പ്രതിഭകളുടെ കൂട്ടത്തിലേക്കു ചേർക്കാനാണ് വിധി ശ്രീ ശരത്തിനെയും..
ഇനിയും മികച്ച ഗാനങ്ങൾ മലയാള സിനിമാ രംഗത്ത് വരുമായിരിക്കും...
ഞങ്ങൾ കാത്തിരിക്കുന്നു വീണ്ടുമൊരു ശരത് കാലത്തിനായ്..