Monday, June 10, 2024
ആരൊരാൾ പുലർമഴയിൽ ...
വർണ്ണശബളമാർന്ന ഒരു പാട്ടുകാലത്തെ ഓർമ്മിപ്പിക്കും ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിനെ പറ്റി പറയുമ്പോൾ . എൺപതിന്റെ അവസാനം മുതൽ രണ്ടായിരത്തി പത്ത് വരെ വെറും ഇരുപതു വർഷങ്ങൾ വാക്കുകൾ കൊണ്ട് എന്നെന്നും ഓർക്കേണ്ടതായിട്ടുള്ള ഒരു നിധിപേടകം തന്നേല്പിച്ചു പോയവൻ ... അതിന്റെ ഓരോരോ അറകൾ തുറക്കുമ്പോഴും എന്തെന്തു പാട്ടുമണങ്ങൾ ! തുച്ഛമായ ഒരു കാലഘട്ടത്തിൽ നിന്ന് കൊണ്ട് പാട്ടെഴുത്തിൽ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് കടന്നു പോയവൻ . വയലാറിന്റെ ആരാധകനായ ഗിരീഷിനും പാട്ടെഴുത്തിൽ ആ ഒരു സിദ്ധി കിട്ടിയിരുന്നു . ഏതു സന്ദർത്തിനും ഉടനടി വരികൾ ചേർത്തുവെക്കാനുള്ള കഴിവ് ... കേട്ടറിവാണെല്ലാം . ജീവിതം ആഘോഷിച്ച് , എല്ലാവരിലും ഓർമ്മകളിൽ സ്നേഹസ്പർശം തീർത്ത് അവസാനിപ്പിച്ചു .... നമ്മൾക്ക് ആ വാക്കുകൾ സംഗീതം ചേർത്തുവെച്ച അപൂർവ സമ്പാദ്യവും ...
ഒട്ടുമിക്ക സംഗീത സംവിധായകരും ഇദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. മലയാളത്തിലെയും , ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സംഗീതജ്ഞരും , ഹിന്ദിയിലെ പ്രഗത്ഭരും വരെ.... ആര് ചെയ്താലും പാട്ടിനൊക്കെ ഒരു ഗിരീഷ് ടച്ച് ഉണ്ടായിരിക്കും. പല പാട്ടുകളിലെയും വരികളിലെ വാക്കുകൾ കേട്ടാൽ അറിയാം ആതാരാണ് എഴുതിയതെന്ന് . അതാണ് ഗിരീഷ് ടച്ച് ... അക്കാലത്ത് മലയാളത്തിലെ ഈണകർത്താക്കൾക്ക് കൊയ്ത്തുകാലം തന്നെയായിരുന്നു. ഒട്ടേറെ നല്ല ഗാനങ്ങൾ . രവീന്ദ്രൻ, എം ജി രാധാകൃഷ്ണൻ , എസ് പി വെങ്കിടേഷ് , ശരത് , എസ് ബാലകൃഷ്ണൻ , ജോൺസൺ, എം ജയചന്ദ്രൻ , രഘുകുമാർ , തുടങ്ങിയവർക്ക് കൈ നിറയെ അവസരങ്ങൾ കിട്ടിയ കാലങ്ങൾ . തമിഴിൽ നിന്നും ഇളയരാജയും , വിദ്യാസാഗറും ഗിരീഷ് ഗാനങ്ങൾക്ക് ഈണം നൽകുമ്പോൾ അതിലും മാറാതെ ഗിരീഷ് ടച്ച് ....
വിദ്യാസാഗറിന്റെ വരവിൽ ഗിരീഷ് വരികൾ ഉയരങ്ങളിൽ എത്തപ്പെട്ടു . സംഗീതത്തിന്റെ എല്ലാ സാധ്യതകളും പരീക്ഷിക്കപ്പെട്ട ഓരോരോ കാലങ്ങൾ . ഓരോരോ ചെറിയ ഇടവേളകളിൽ ഗിരീഷ് വരികളെ ഒന്നുകൂടി ബൂസ്റ്റ് ചെയ്യാനെന്നോണം വിദ്യാസാഗർ ...
1996 ൽ ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം . പിന്നീട് ഗിരീഷിന്റെ മരണം വരെ ആ കൂട്ടുകെട്ട് തുടർന്നു . വല്ലപ്പോഴും വന്നുപോവുന്ന അന്യഭാഷാ സംഗീതജ്ഞരെ പോലെ ആയിരുന്നില്ല വിദ്യാസാഗർ . ഇവരുടെ കൂട്ടുകെട്ട് അത്യാവശ്യമായി പല സിനിമകൾക്കും . അത്തരം സിനിമകളുടെ വിജയസാധ്യതയെ പോലും ഇവരുടെ ഗാനങ്ങൾ സ്വാധീനിച്ചു .
ഇന്ദ്രപ്രസ്ഥത്തിനു ശേഷം കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ...
പ്രണയത്തിന്റെ മഞ്ഞുതുള്ളി വീണ മനസ്സുമായി കിനാവിൽ കടന്നുവരുന്ന ഒരു പ്രണയിതാവിനെ കാത്തിരിക്കുന്നവൾ ... ആ വരികളുടെ മാസ്മരികത നമ്മളെത്ര അനുഭവിച്ചു !
"പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം "
പുത്തഞ്ചേരിക്കൊരു ഒരു സ്ഥിരം മേൽവിലാസം മലയാള സിനിമയിൽ ഉറച്ചു നിൽക്കുമ്പോഴാണ് ഈ ചിത്രത്തിന്റെ വരവ് . പാട്ടുകാലത്തിന്റെ ആ ഈറൻ പുലർനേരങ്ങളിലേക്ക് ....
സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ് ...
മഞ്ഞുമാസപ്പക്ഷി ...
കാത്തിരിപ്പൂ കണ്മണീ ...
വിണ്ണിലെ പൊയ്കയിൽ ...
അതിലെ എല്ലാ ഗാനങ്ങളൂം ഹിറ്റുകളായിരുന്നു . പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല .
വർണ്ണപകിട്ട് , സമ്മർ ഇൻ ബത്‌ലഹേം ,ഒരു മറവത്തൂർ കനവ്, പ്രണയവർണ്ണങ്ങൾ എന്ന് തുടങ്ങിയ സിനിമകളിലൂടെ ആ യാത്ര തുടർന്നു ......
ഇവരുടെ കൂട്ടുകെട്ടിൽ എന്റെ ഇഷ്ടഗാനങ്ങൾ ....
കണ്ണിൽ കാശിത്തുമ്പകൾ ( ഡ്രീംസ്)
മറന്നിട്ടുമെന്തിനോ ( രണ്ടാം ഭാവം )
ഒരു രാത്രി കൂടി വിട വാങ്ങവേ ( സമ്മർ ഇൻ ബത്‌ലഹേം )
ആരോ വിരൽ നീട്ടി ( പ്രണയവർണ്ണങ്ങൾ )
വിളിച്ചതെന്തിന് നീ ( ഗ്രാമഫോൺ )
ചന്ദ്രോത്സവത്തിലെ പൊന്മുളം തണ്ടു മൂളും , ആരാരും കാണാതെ , മുറ്റത്തെത്തും തെന്നലേ എന്നിവയൊക്കെ ആണ്. ഇവയൊക്കെ എന്റെ മനസ്സിനേൽപ്പിച്ച സുഖചികിത്സ കൊണ്ട് മാത്രം ജീവിതം സുന്ദരമായി...
ഇവരുടെ കോമ്പിനേഷൻ കൊണ്ട് മാത്രമാണ് പല സിനിമകളും വിജയിച്ചത്...
മാണിക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞു ( വർണ്ണപ്പകിട്ട് )
വെള്ളിനിലാ തുള്ളികളോ ( വർണ്ണപ്പകിട്ട് )
ദൂരെ മാമരക്കൊമ്പിൽ ( വർണ്ണപ്പകിട്ട് )
സമ്മർ ഇൻ ബത്ലഹേമിലെ ചൂളമടിച്ചു കറങ്ങി നടക്കും ,. കൺഫ്യൂഷൻ തീർക്കണമേ , മാരിവില്ലിൻ ഗോപുരങ്ങൾ , ഏത്രയോ ജന്മമായ് , കുന്നിമണിക്കൂട്ടിൽ കുറുകികൊണ്ടാടും ...
കരുണാമയനെ കാവൽവിളക്കെ ( ഒരു മറവത്തൂർ കനവ് )
കന്നിനിലാ പെൺകൊടിയേ , സുന്ദരിയെ സുന്ദരിയെ ......
കണ്ണാടിക്കൂടും കൂട്ടി ( പ്രണയവർണ്ണങ്ങൾ )
ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ
നാടോടി പൂത്തിങ്കൾ മുടിയിൽ ചൂടി ( ഉസ്താദ് )
വെണ്ണിലാക്കൊമ്പിലെ രാപ്പാടി ...
മേലേവിണ്ണിൻ മുറ്റത്താരോ ( എഴുപുന്ന തരകൻ )
തെക്ക് തെക്ക് തെക്കേപാടം
ശുക്രിയ ശുക്രിയ ( നിറം )
യാത്രയായ് സൂര്യാങ്കുരം
,മിന്നിത്തെന്നും നക്ഷത്രങ്ങൾ ..
മണിമുറ്റത്താവണി പന്തൽ ( ഡ്രീംസ് )
വാർതിങ്കൾ തെല്ലല്ലേ
ധും ധും ധും ധും ദൂരെയേതോ ( രാക്കിളിപ്പാട്ട് )
രാരവേണു ഗോപബാല ( മിസ്റ്റർ ബട്ലർ )
കുണുക്കു പെണ്മണിയെ
ഒരു പാട്ടിൻ കാറ്റിൽ ( ദുബായ് )
കരിമിഴിക്കുരിവിയെ ( മീശ മാധവൻ )
വാളെടുത്താൽ , എന്റെ എല്ലാമെല്ലാമല്ലേ , പെണ്ണെ പെണ്ണെ നിൻ കല്യാണമായ് , ചിങ്ങമാസം വന്നുചേർന്നാൽ ...
ചിലമ്പൊലിക്കാറ്റെ ( സി ഐ ഡി മൂസ )
ആരൊരാൾ പുലർമഴയിൽ ( പട്ടാളം )
വെണ്ണക്കല്ലിൽ നിന്നെ കൊത്തി , ആലിലക്കാവിലെ തെന്നലേ
എന്തേ ഇന്നും വന്നീലാ ( ഗ്രാമഫോൺ )
നിനക്കെന്റെ മനസ്സിലെ,...
എന്നിവയൊക്കെ തന്നെ എഴുതാതെ എങ്ങിനെ .... ഇതൊക്കെ ഓർക്കാതിരിക്കുന്നതെങ്ങിനെ !!
കാലങ്ങൾ കഴിഞ്ഞു. ആരോ ഏൽപ്പിച്ചു വെച്ച പോലെ സ്വന്തം കടമകൾ നിറവേറ്റി യാത്രയായ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം അർപ്പിക്കുന്നു.
ഗിരീഷ് - വിദ്യാ സാഗർ തീർത്ത സിന്ദൂരവർണ്ണമായ ആ ഗാനസന്ധ്യയും മയങ്ങി .... ഇനിയുമെത്ര കാലം ഇതിവിടെ സ്വർഗ്ഗങ്ങൾ തീർക്കും !!!!!
രജനീ ഗന്ധി വിടർന്നു ....
എത്ര എഴുതി എന്നതല്ല കാര്യം . എന്തെഴുതി എന്നതാണ്. പാട്ടിന്റെ കൂടെ ഒഴുകാൻ തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ടുകൾ കഴിഞ്ഞു. ഗൗരവമായി പാട്ടിനെ സമീപിച്ചിട്ടും നാല് പതിറ്റാണ്ടുകളും . എത്രയെത്ര കേട്ടു! എത്രയെത്ര അറിയാൻ ശ്രമിച്ചു . എന്നെ ഇത്രയേറെ സ്വാധീനിച്ച മറ്റൊന്നുണ്ടോ ! എഴുത്തായും , ഈണങ്ങളായും, ആലാപനമായും എന്നിലെ എന്നെ തണുപ്പിക്കുകയും , ജീവശ്വാസം തരുകയും ചെയ്ത ഒന്ന് ..!! ഇതിന്റെ എല്ലാ തുടിപ്പും ഏറ്റുവാങ്ങി യുഗങ്ങളോളം ഇവിടെ പുലരാനാവില്ലല്ലോ ! കേൾക്കുക , അറിയുക , പറയുക എന്ന തത്വത്തിൽ ഞാൻ ....
എല്ലാംപറഞ്ഞു കഴിഞ്ഞു എന്നൊരു തോന്നൽ വന്നാൽ അതവസാനമാവും. ഇല്ലല്ലോ .... പറയാൻ മറന്നതെത്ര! പറയാനിരിക്കുന്നതെത്ര ! മറന്നവയുടെ കൂട്ടത്തിൽ നിന്നും ഒരു ഗായകനെ ഇന്നലെ കണ്ടെത്തി . എന്റെ കൗമാര കാലത്തും യൗവ്വനാരംഭഃ കാലത്തും ഞാനെത്ര മൂളി നടന്നിരുന്നു നിങ്ങളുടെ ഗാനങ്ങൾ എന്ന കണ്ടത്തെലിൽ ഒന്നമ്പരന്നു . ജോളി അബ്രഹാം എന്ന ഗായകൻ!
1974 മുതൽ ഇവിടെ ഉണ്ടായിരുന്ന ആൾ. ആ പതിഞ്ഞ ശബ്ദത്തിന്റെ ഉടമയെ ഞാനെന്റെ കൗമാരങ്ങളിൽ നിന്നും കണ്ടെടുത്തു ....
" രജനീ ഗന്ധി വിടർന്നു
അനുരാഗസൗരഭ്യം പരന്നു
കടമിഴിയിൽ സ്വപ്നം നിരന്നു
നിന്റെ കാൽച്ചിലങ്കകളുണർന്നു "
ഈ ഒരു ഗാനത്തിന്റെ ചിത്രങ്ങൾ മനസ്സിൽ കണ്ടുകൊണ്ടു പാടാൻ ശ്രമിച്ച ഒരു പത്തു വയസ്സുകാരനെ ഞാൻ വീണ്ടും കണ്ടു. മറവിയിലെവിടെയോ അടങ്ങികിടന്നിരുന്ന അവനെ ഇന്നത്തെ ചിന്തകൾ മുന്നിലേക്ക് കൊണ്ടുവന്നപ്പോൾ എത്രയെത്ര ജോളി എബ്രഹാം പാട്ടുകളാണ് വരിവരിയായി നിന്നത്!!!
ജോളി അബ്രഹാം ഗാനങ്ങൾ അധികവും അന്നത്തെ ഹിറ്റുകളായിരുന്നു . എന്നിട്ടും ശക്തമായ ഒരു നിലനിൽപ്പ് അദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ് . കുറെയേറെ സോളോ ഗാനങ്ങളൂം, യുഗ്മഗാനങ്ങളും , സംഘഗാനങ്ങളും എല്ലാം അദ്ദേഹത്തിന്റേതായിട്ടുണ്ട്.
" ജയിക്കാനായ് ജനിച്ചവൻ ഞാൻ " ചട്ടമ്പിക്കല്യാണിയിലെ ഈ ഗാനം രചിച്ചത് ശ്രീകുമാരൻ തമ്പി , സംഗീതം എം കെ അർജുനൻ .... നല്ല ഒരു തുടക്കം തന്നെ ജോളി അബ്രാഹിമിന് ലഭിച്ചിരുന്നു.
അതെന്തൊക്കെ ആയാലും അദ്ദേഹത്തിന് ലഭിച്ച യുഗ്മ ഗാനങ്ങൾ എന്നെ വളരെയേറെ ആകർഷിച്ചിട്ടുള്ളവയാണ്. ഗായിക വാണിജയറാമുമൊത്ത് ആണ് ഏറെ ഗാനങ്ങൾ പാടിയിട്ടുള്ളത്. എസ് ജാനകി, സുശീല , ലതിക , അമ്പിളി , വസന്ത , കെ എസ് ചിത്ര എന്നിവരുമൊത്തും ഒട്ടേറെ ....
മാമലയിലെ പൂമരം പൂത്ത നാൾ -- അപരാധി ( വാണിജയറാം )
പിടിച്ചാൽ പുളികൊമ്പു പിടിക്കേണം -- മധുരസ്വപ്നം ( അമ്പിളി )
അരയരയോ കിങ്ങിണി അരയോ -- സ്നേഹത്തിന്റെ മുഖങ്ങൾ ( സുശീല )
വരിക നീ വസന്തമേ -- പമ്പരം ( എസ് ജാനകി )
നിമിഷങ്ങൾ പോലും വാചാലമാകും -- മനസ്സാ വാചാ കർമ്മണാ ( വാണിജയറാം )
സുരലോക ജലധാര ഒഴുകിയൊഴുകി -- ഏഴാം കടലിനക്കരെ ( വാണി ജയറാം )
ദൂരെ നീലവാനം ഏതോ പ്രേമഗാനം --ഓർമ്മകളെ വിടതരൂ ( വാണീ ജയറാം )
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ --അമ്മയും മകളും ( ജൻസി )
വളകിലുക്കം കേൾക്കിണല്ലോ -- സ്ഫോടനം ( ജയചന്ദ്രൻ, വസന്ത)
പഞ്ചമിയിലെ രജനീ ഗന്ധി വിടർന്നു എന്ന ഗാനത്തെ കുറിച്ച് ഞാൻ ആദ്യം പറഞ്ഞു . അതിന്റെ ഓർമ്മവിസ്ഫോടനത്തെ പറ്റിയും .... ഇത്തരം സോളോ ഗാനങ്ങൾ അനവധി ഉണ്ട്. എന്തുകൊണ്ട് ഇന്നത്തെ കാലം ഇതൊക്കെ മറക്കുന്നു ....ഉത്തരമില്ല ... !!
സഹ്യാചലത്തിലെ സരോവരങ്ങളിലെ (പെൺപുലി)
ഈണം പാടി തളർന്നല്ലോ ഞങ്ങളും കാറ്റും ( സ്നേഹം )
അമ്പലപ്പുഴ പാൽപ്പായസം ( പരിവർത്തനം )
സുന്ദര സുരഭില പുഷ്പ നിരകളെ ( സീമന്തിനി )
അള്ളാവിൻ തിരുസഭയിൽ കണക്കു കാണിക്കുവാൻ ( ജയിക്കാനായ് ജനിച്ചവൻ ) .. ഹിറ്റായ ഒരു ഗാനത്തിന്റെ പേരിൽ ഒരു സിനിമ വന്നപ്പോൾ അതിലും പാട്ടുകൾ ഉണ്ടായിരുന്നു ജോളി അബ്രഹാമിന് ...
ശംഖുമുഖം കടപ്പുറത്തൊരു സായംകാലം (പതിവ്രത )
ആലം ഉടയോനെ നിന്റെ റഹ്മത്താൽ ( വെള്ളായണി പരമു )
ശാന്തരാത്രി തിരുരാത്രി ( തുറമുഖം )
ഓമൽകലാലയ വർഷങ്ങളെ ( കോളിളക്കം )
ഒന്നാം തുമ്പീ പൊന്നോമൽ തുമ്പീ ( മകൻ എന്റെ മകൻ )
പാട്ടിന്റെ ഈ പുണ്യോദയത്തിൽ അന്ന് മുങ്ങികുളിച്ചിരുന്നു മലയാളം .
പ്രേം നസീർ കാലഘട്ടത്തിൽ തുടങ്ങിയെങ്കിലും , രതീഷ് , ജയൻ , സുകുമാരൻ സോമൻ എന്നിവർ തിളങ്ങി നിന്നിരുന്ന ഒരു സമയത്തായിരുന്നു ഇദ്ദേഹത്തിന്റെയും സംഗീതം ഇവിടെ മുഴങ്ങിയിരുന്നത്. ആ സൗമ്യസ്വരം മലയാളികളിലെ പാട്ടിഷ്ടക്കാർ എന്നുമോർക്കും ... മലയാളം കൂടാതെ തമിഴ് , കന്നഡ , തെലുഗു ചിത്രങ്ങളിലും കുറച്ചേറെ ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞിട്ടുണ്ട് ...
കാലങ്ങൾ കഴിഞ്ഞപ്പോൾ മലയാള മനസ്സിനെ കുലുക്കിയുണർത്തിയ ആ ഗാനവും വന്നു. ഭരതന്റെ ചിത്രമായ ചമയത്തിലെ " അന്തിക്കടപ്പുറത്ത് " എന്ന ഗാനം . എം ജി ശ്രീകുമാറുമൊത്ത് മത്സരിച്ചു പാടിയത് .. അതി മനോഹരമായ ഒരു ഗാനം ....
പാട്ടിന്റെ സുവർണകാലങ്ങൾ ആഘോഷിക്കുന്ന ഒരു മനസ്സിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞ മഹാഗായകാ അങ്ങേക്കെന്റെ നന്ദി ...
സുഖകാലങ്ങൾ നേർന്നുകൊണ്ട്....
Subscribe to:
Posts (Atom)