Tuesday, September 20, 2022
ബിച്ചു തിരുമലയുടെ എസ് ജാനകി ഗാനങ്ങൾ
എസ് ജാനകി ഒരു ഒരുതരത്തിൽ ഭാഗ്യവതിയാണ്. ഒട്ടേറെ ഗാനങ്ങൾ ബിച്ചു തിരുമലയുടേത് ഇവർക്ക് പാടാൻ കഴിഞ്ഞിട്ടുണ്ട്. എണ്ണത്തെക്കാളും ഗുണമേന്മയുള്ളത് . അതാണ് മുഖ്യം. അദ്ദേഹത്തിന്റെ തുടക്ക കാലം മുതൽ ജാനകി കൂടെയുണ്ട്.
മനസ്സേ ആശ്വസിക്കൂ ...
മറക്കാനിനിയും പഠിച്ചില്ലേ നീ
എന്ന ഗാനം തന്നെ നോക്കൂ.. മനസ്സിനെ ആശ്വസിപ്പിക്കുന്ന തരത്തിൽ മറ്റാരെഴുതിയിട്ടുണ്ട് ഇങ്ങനെ!... ജാനകി ആ ഭാവം ഉൾക്കൊണ്ട് തന്നെ പാടി ..
ബിച്ചു തിരുമലയുടെ ഗാനങ്ങളിൽ ഏറ്റവും പ്രിയപെട്ടത് , ഏറ്റവും പ്രസിദ്ധമായത് , കവിതാമയമായ ഒരു ഗാനമാണ് അടുത്തത്
തുഷാരബിന്ദുക്കളെ
നിങ്ങൾ എന്തിനു വെറുതെ
ചെമ്പനീരലരിൽ
വിഷാദഭാവങ്ങൾ അരുളീ ...
ഭാവതീവ്രതയോടെ ജാനകീ ആലാപനം....
ആരാധനയിൽ ആരാരോ ആരിരാരോ അച്ഛന്റെ മോളാരാരോ എന്ന താരാട്ടു ഗാനം മനസ്സിനെ തരളിതമാക്കുന്നത്..
അതിലെ തന്നെ ...
പൊൻതാമരകൾ നിൻ കണ്ണിണകൾ
കന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾ
എന്നതും സുന്ദരമായ പ്രണയഗാനം...
താളം താളത്തിൽ താളമിടും എന്ന ഗാനവും എഴുത്തിലും സംഗീതത്തിലും മികച്ചതായിരുന്നു. താളം എന്ന വാക്ക് മൂന്നു തരത്തിൽ എഴുതി ചേർത്തത്...
അംഗീകാരത്തിലെ
ശിശിരമാസ സന്ധ്യയിലെ
കുളിരലപോലെ
വേറിട്ട് നിൽക്കുന്നെങ്കിലും
നീലജലാശയത്തിൽ
ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ എന്ന ഗാനം അത്യപൂർവ നിർവൃതി പകർന്നു തരുന്ന ഒന്നായിരുന്നു...
അഹല്യയിലെ ലളിതാ സഹസ്രനാമജപം ...
മറ്റൊരു ഉൾതുടിപ്പ് ..
അടവുകൾ പതിനെട്ട് പോലുള്ള മസാല പടങ്ങളിലും ജാനകി ശബ്ദം വല്ലാത്ത ഊർജമായി ..
സൂര്യനമസ്കാരം ചെയ്‌തുയരും
ബാലയോഗി ബ്രഹ്മചാരീ
എന്ന ഗാനം ഏറെ വ്യത്യസ്തം...
സൂത്രക്കാരിയിലെ ഏകാന്തതയിലൊരാത്മാവ് മാത്രം എന്ന ഗാനം പക്വതയാർന്നത്. വരികളും, എ ടി ഉമ്മർ സംഗീതവും !!..
1978. മലയാളത്തിലെ ചരിതം സൃഷ്‌ടിച്ച സിനിമ ഇറങ്ങിയ വർഷം . അവളുടെ രാവുകൾ. അതിലെ രണ്ടു മികച്ച ഗാനങ്ങൾ . ബിച്ചു തിരുമലയുടെ സൂപ്പർ ഗാനങ്ങൾ .
രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല
രജനീകദംബങ്ങൾ മിഴി ചിമ്മിയില്ല ...
എന്നതും
ഉണ്ണി ആരാരിരോ തങ്കമാരാരിരോ ..
താരാട്ടു പാട്ടെഴുതുമ്പോൾ ബിച്ചു തിരുമലയുടെ തൂലിക കവിഞ്ഞൊഴുകും ....
മേടമാസക്കാലം മേനി പൂത്ത നേരം(എനിക്ക് ഞാൻ സ്വന്തം )
പ്രഭാതം പൂമരമുമ്പിൽ ( മനസ്സാ വാചാ കർമ്മണാ )
കെജെ ജോയ് സംഗീതം ബിച്ചു ഗാനങ്ങൾക്ക് ഏറെ പകിട്ടേകിയിട്ടുണ്ട് ..
ഒരേ രാഗ പല്ലവി നമ്മൾ
ഒരു ഗാന മഞ്ജരി നമ്മൾ ( അനുപല്ലവി ) നല്ലൊരു ഉദാഹരണം
കാളിയങ്കാട്ട് നീലിയിലെ പ്രേതഗാനം അന്നേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ജാനകിയുടെ ശബ്ദത്തിൽ ആ ഭാവവും ഉൾക്കൊണ്ടു കൊണ്ട് ശ്രോതാക്കളിൽ തെല്ല് ഭീതി നിറച്ചു ..
നിഴലായ് ഒഴുകിവരും ഞാൻ
യാമങ്ങൾ തോറും
കൊതിതീരുവോളം
ഈ നീലരാവിൽ ...
തെന്നലേ തൂമണം തൂകി വാ ( ശക്തി ) മറ്റൊരു ഭാവം , ലയം ..
ഗോപൻ എന്ന ഗായകനോടൊത്ത്
മിഴിയിലെന്നും നീ തൂകും
നാണം കള്ളനാണം ...
കുറുമൊഴി കൂന്തലിൽ
വിടരുമോ ? ( പപ്പു )
ജയൻ സിനിമകളിലെ എന്നും ഓർക്കുന്ന ഗാനം അങ്ങാടിയിലെ
കണ്ണും കണ്ണും
തമ്മിൽ തമ്മിൽ
കഥകൾ കൈമാറും
അനുരാഗമേ ... എന്ന ഗാനം തന്നെയാണ് .
ബിച്ചു- ശ്യാം കൂട്ടുകെട്ടിന്റെ മികവ് . ജാനകിയും യേശുദാസും..
വീണ്ടും ചരിത്രം സൃഷ്‌ടിച്ച ഒരു കാലം .
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
മഞ്ഞണിക്കൊമ്പിൽ
ഒരു കിങ്ങിണി തുമ്പിൽ
ഒരു പുതു സംഗീതജ്ഞന്റെ പിറവി .. ജെറി അമൽദേവ്
മിഴിയോരം നിലാവലയോ ..
പാട്ടിന്റെ കണ്ണീർ നനഞ്ഞ അധ്യായങ്ങൾ ...
കരിമ്പന പോലുള്ള സിനിമകളിലും കാമഭാവത്തോടെ ജാനകീ സ്വരം
കരിമ്പാറകൾക്കുള്ളിലും
കന്മദം നിറയും
കരിമ്പനകൾക്കുള്ളിലും
ലഹരി നുരയുന്നു ...
എ ടി ഉമ്മർ സംഗീതത്തിന്റെ മാസ്മരികത നിറഞ്ഞ ഗാനം
അണിയാത്ത വളകളിലെ
ഒരു മയിൽ പീലിയായ് ഞാൻ
ജനിക്കുമെങ്കിൽ നിന്റെ
തിരുമുടി കുടന്നയിൽ
തപസ്സിരിക്കും
കലാലയം ഏറ്റുപാടിയ സുവർണ്ണകാലങ്ങൾ ..
വീണ്ടും പാട്ടിന്റെ ഒരു പൂക്കാലം ..
എം ടി ചിത്രമായ തൃഷ്ണയിൽ .
ശ്രുതിയിൽ നിന്നുയരും
നാദശലഭങ്ങളെ ..
യേശുദാസും, ജാനകിയും വെവ്വേറെ പാടി ഗംഭീരമാക്കിയത്.
മൈനാകം കടലിൽ നിന്നുയരുന്നുവോ എന്ന ജാനകി പാടിയതും അക്കാലത്തെ ഹിറ്റായിരുന്നു .. ശരിക്കും ബിച്ചുവിലെ കവി ഉണർന്നുലഞ്ഞത് ... തെയ്യാട്ടം ധമനികളിൽ എന്ന മഴഗാനവും നന്നായിരുന്നു.
പിന്നെയും സംഗീതത്തിന്റെ, വരികളുടെ വർഷം ...!!
തേനും വയമ്പും സിനിമ പരാജയപ്പെട്ടെങ്കിലും രവീന്ദ്രൻ എന്ന പുതു സംഗീതജ്ഞനെ ജനം ഏറ്റെടുത്തു. ബിച്ചു തിരുമല നിറഞ്ഞു നിന്ന ഗാനങ്ങൾ ..
തേനും വയമ്പും
നാവിൽ തൂവും വാനമ്പാടി ...
വാനമ്പാടി ജാനകിയമ്മ മധുരതരമാക്കി അതും...
ഉണ്ണിമേനോനുമായി കടത്തിലെ " വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടിവാ "
എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സംഗീത പ്രണയ ചിത്രത്തിൽ ബിച്ചു തിരുമലയുടെ ചില ഗാനങ്ങൾ ഉണ്ട്.
അതിൽ യേശുദാസുമൊത്ത്
നനഞ്ഞ നേരിയ പട്ടുറുമാൽ
സുവർണ്ണ നൂലിലെ അക്ഷരങ്ങൾ .. ജാനകി സുന്ദരമാക്കി
തംബുരു താനേ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൽ മണിയറയിൽ
എന്ന വിഷാദഗാനവും കൂടി ഉണ്ടതിൽ ..
ഇണയിലെ കിനാവിന്റെ വരമ്പത്ത് എന്ന ഗാനവും ഐവി ശശി ചിത്രങ്ങളിലെ സ്ഥിരം നിർമ്മിതിയായി ഉണ്ട്. ഐവി ശശി ചിത്രങ്ങളിൽ അധികവും പാട്ടുകൾ എഴുതിയിട്ടുള്ളത് ബിച്ചു തിരുമല ആണ്. ഇണയിലെ ഗാനങ്ങൾക്ക് ശേഷം അഹിംസ .
കാറ്റ് താരാട്ടും എന്ന പ്രണയ ഗാനം
ജലശംഖു പുഷ്പം ചൂടും
കടലോരതീരം ..
കടലോരതീരം എന്ന ബിച്ചു പ്രയോഗത്തിൽ അന്ന് വിമർശനങ്ങൾ ഉയർന്നതായും ഓർക്കുന്നു...
സുൽത്താനോ ... ആരംബ ചേലൊത്ത പൂമണി മാരൻ ..
മാപ്പിള പാട്ടുകൾ എഴുതാൻ ബിച്ചു തിരുമലയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്....
കൊക്കാമന്തി കോനാനിറച്ചി
ആരിക്കുവേണം ആരിക്കുവേണം
ഇത്തരം പാട്ടുകൾ പാടാൻ ജാനകിക്കു പ്രത്യേക ആവേശമാണ്. ചിരിയോ ചിരിയിൽ ഈ ഗാനം കേൾക്കണം....
കൃഷ്ണചന്ദ്രനുമൊത്ത്
ആകാശഗംഗയിൽ
വർണങ്ങളാൽ വെൺതൂവൽ
തുന്നും ഹംസലതികേ ( സിന്ദൂരസന്ധ്യക്ക് മൗനം )
കണ്ണ് പൊത്തല്ലേ ( ആദർശം )
ഓലഞ്ഞാലി കിളിയുടെ കൂട്ടിൽ ( ഓമനത്തിങ്കൾ )
ഹിമം എന്ന ചിത്രത്തിലെ ഒരു ഗാനം ഉണ്ട്...പിരിഞ്ഞു പോയ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു ഗാനം. അക്കാലത്തെ മിക്ക ചിത്രങ്ങളിലും അത്തരം ചില നിമിഷങ്ങൾ കാണാം.
ഗോമേദകം കണ്ണിലേന്തി
രാപ്പാടി പാടി രാത്രിഗാനം
മാനം വാഴും പൂന്തിങ്കളെ
പിരിയില്ല നാം ഒരുകാലവും
പിരിയില്ല നാം
ജാനകിയും സംഘവും പാടിയ ഈ ഗാനം ഹൃദ്യമായിരുന്നു.
പ്രശ്നം ഗുരുതരത്തിലെ ലീലാ തിലകം ചാർത്തി എന്ന അർദ്ധ ക്ലാസിക്കൽ ഗാനം പ്രസിദ്ധി നേടി .
ഇല്ലിയിളം കിളി ( കാണാമറയത്ത് )
കാണാമറയത്തിൽ തന്നെ മറ്റൊരു സുന്ദരഗാനം ഉണ്ട്. കസ്തൂരിമാൻകുരുന്നേ ,തിങ്കൾ തോളിൽ ആലോലമാടാൻ ഈ രാവിൽ നീ കൂടെ വാ ,,
വാലിട്ടെഴുതിയ നീലകടക്കണ്ണിൽ ( ഒന്നാണ് നമ്മൾ )
പൂങ്കാറ്റിനോടും കിളികളോടും ( പൂമുഖപ്പടിയിൽ നിന്നെയും കാത്ത് )
കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ ...
എൻപൂവേ പൊൻപൂവേ ( പപ്പയുടെ സ്വന്തം അപ്പൂസ് )
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ ....
ചിത്ര സുജാതമാരുടെ വരവോടു കൂടി പിന്തള്ളപ്പെട്ടവരിൽ ജാനകിയും പെടും. എങ്കിലും പപ്പയുടെ സ്വന്തം അപ്പൂസ് വീണ്ടും ആ പഴയ കാലം കൊണ്ട് വന്നു..എന്നാൽ ഒരു തുടർച്ച പിന്നീടുണ്ടായില്ല .. എന്നിരുന്നാലും ജാനകിയുടെ പാട്ടു ശേഖരത്തിൽ ബിച്ചു തിരുമല ഗാനങ്ങൾ ഒരു നിധി തന്നെയാണ്.
ആലിംഗനം, അണിയാത്ത വളകൾ , മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ,കാണാമറയത്ത് തുടങ്ങിയവയിലെ ഗാനങ്ങൾക്ക് സ്റ്റേറ്റ് അവാർഡും ജാനകിക്ക് നേടാൻ കഴിഞ്ഞു...
Subscribe to:
Post Comments (Atom)
No comments:
Post a Comment