Tuesday, September 20, 2022

സുന്ദരനായവനേ....

ചില മഹാപ്രതിഭകളുണ്ട് ...അവരേകുന്ന സർഗ്ഗവൈഭവത്തിന്റെ മായാവലയത്തിൽ പെട്ട് സ്വപ്നാടനക്കാരായിപ്പോവുന്ന ആസ്വാദകരുമുണ്ട് . സ്വപ്നാടനത്തിന്റെ അലസതയിൽ , സ്വയം മറന്ന് നിഷ്ക്രിയരായി പോവുന്നവരല്ല, മറിച്ച് ഉറങ്ങിക്കിടന്ന പോയകാലത്തിന്റെ വെണ്മയാർന്നിടങ്ങളിലേക്കു വീണ്ടും നയിക്കുന്ന ,കൈപിടിച്ച് കൊണ്ടുപോവുന്ന ഏതോ കാവലാൾ പോലെ .. ചിലപ്പോഴത് എഴുത്തിന്റെ വഴികളിൽ കൂടെ വന്നതാവാം, മറ്റു ചിലപ്പോൾ ഈണങ്ങളിൽ നിന്നൂർന്നു വന്നതാവാം, അതുമല്ലെങ്കിൽ ആലാപനത്തിന്റെ തേൻ മധുരിമയിൽ കൂട്ടുചേർന്നതാവാം . ഇതെല്ലാം ഒന്നുചേർന്നൊരുവൻ അത്രമേൽ മധുരിതമായി മനസ്സിനെ കീഴടക്കിയാലോ !! അവിടെ നമ്മൾ ആരാധനയും കടന്ന് നിർവചനാതീതമായ മറ്റൊരു വൈകാരികതയിൽ തളച്ചിടപ്പെട്ടുപോവും . ആ സുഖ ലഹരിയിൽ നിന്ന് നമ്മൾ ജീവിതതാളം വീണ്ടെടുക്കും. ഊർജസ്വലതയുടെ പട്ടുപൂവാടകൾ ചൂടി ഉന്മേഷവാന്മാരാവും . സിനിമയിൽ അത്തരക്കാർ കുറവാണ്. പാട്ടെഴുത്തിന്റെ ഉന്മാദം സമ്മാനിക്കുന്നവർ ഉണ്ടാവും. ഈണങ്ങളുടെ മായികദണ്ഡുകൾ വീശുന്നവർ ഉണ്ടാവും, ശബ്ദതേജസ്സിൽ മയക്കികിടത്തുന്നവർ ഉണ്ടാവാം.... ഇതെല്ലാം ഒരാളിൽ ഒത്തുചേരുമ്പോൾ അദ്ദേഹത്തെ എന്ത് വിളിക്കും നമ്മൾ. അത് അനുഭവവേദ്യമാക്കി തന്നത് ഒരേ ഒരാൾ മാത്രം !! കുറച്ചു കാലങ്ങളായി ഇവിടെ സജീവമായി തുടരുന്ന ശ്രീ ഷഹബാസ് അമൻ എന്ന ഗസൽ ഗായകനെ കുറിച്ചാണ് പറഞ്ഞു വന്നത്. ആൽബങ്ങളിലും , തുറന്ന വേദികളിലും മുഴങ്ങിയ സൗമ്യ ശബ്ദത്തിന്റെ ഉടമ ,ഗസലിന്റെ പ്രത്യേകതയായ വിഷാദത്തിന്റെ, സൗന്ദര്യ വീക്ഷണത്തിന്റെ എല്ലാ നന്മയും ഉൾച്ചേർന്ന അപാര ഗായകൻ .. അങ്ങിനെയായിരുന്നു ഷഹബാസിനെ പാട്ടുലോകം അറിഞ്ഞിരുന്നത്... 2005 ൽ പാട്ടിന്റെ ചാന്തു കുടഞ്ഞുകൊണ്ടൊരു സൂര്യനായി ഇദ്ദേഹം അവതരിച്ചു . ചാന്തുപൊട്ട് എന്ന ചിത്രത്തിലെ വയലാർ ശരത് ചന്ദ്രവർമ്മ രചിച്ച അദ്ദേഹത്തിന്റെ ഏറ്റവും സുന്ദരമായ ഒരു വരിയുടെ ആലാപനത്തിലൂടെ ... ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് ... വിദ്യാസാഗറിന്റെ സംഗീതത്തിൽ സുജാതയുമൊത്ത് മനോഹരമാക്കിയ ഗീതം.. ഗസൽ മേഖലയിൽ നിന്ന് കൈവന്ന ഗാനാലാപാനത്തിലെ സൗമ്യത തികച്ചും നിലനിർത്തിക്കൊണ്ടായിരുന്നു സിനിമാഗാനങ്ങളിലും തന്റെ നില തുടർന്നത് ... ഇഷ്ടമല്ലേ ... ഇഷ്ടമല്ലേ .. എന്ന ചോക്ലേറ്റിലെ എന്ന ഗാനം തന്നെ നോക്കണം . എന്ത് മധുരമായാണ് അതിന്റെ ആലാപനം. ശരത് വയലാർ രചന അലക്സ് പോൾ സംഗീതം . ആലാപനത്തിന്റെ തുടക്കക്കാലത്തു തന്നെ സംഗീത സംവിധായകന്റെ റോളിൽ പരദേശിയിലെ ഗാനങ്ങൾക്ക് രമേശ് നാരായണന്റെ കൂടെ ...ആ കൂട്ടുചേരൽ ശരിക്കും തിരിച്ചറിയാം . രമേശ് നാരായണൻ- ഷഹബാസ് അമൻ കലർപ്പ് " തട്ടം പിടിച്ചു വലിക്കല്ലേ " എന്ന ഗാനത്തിൽ ഉൾച്ചേർന്നിട്ടുണ്ടേറെ ! പിന്നീടുള്ള കാലങ്ങൾ മാറിയും മറിഞ്ഞും എഴുത്തും, സംഗീതവും, ആലാപനവുമായി നമ്മിലേക്ക്‌ കടന്നു കയറിയവൻ !! പകൽ നക്ഷത്രങ്ങളുടെ ഇളം പുഞ്ചിരിയായ് ... ഈ രാത്രിയിൽ ഞാനെഴുതും എന്റെ ഏറ്റം വിഷാദാർദ്ര കവിത ... ഷട്ടറിലെ ഈ ഏറ്റം വിഷാദാർദ്ര ഗാനം എഴുതി, സംഗീതം ചെയ്ത് പാടി ഇദ്ദേഹം ... രാവിന്റെ, നഷ്ടപ്രണയത്തിന്റെ , കടുത്ത വിഷാദത്തിന്റെ എല്ലാ അലയൊലികളും സമ്മേളിച്ച ഗാനം. വല്ലാത്തൊരു നിർവൃതിയോടെ കേട്ടത്, അനുഭവിച്ചത്. അഗസ്റ്റിൻ അവതരിപ്പിച്ച കഥാപാത്രം ആ ഗാനത്തിൽ ലയിക്കുന്നത് സിനിമയിൽ കാണാം... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും .... ഇത് മറ്റൊരു ഷഹബാസ് അത്ഭുതം . ഇന്ത്യൻ റുപ്പിയിൽ അനുഗ്രഹീത കവി മുല്ലനേഴിയുടെ രചന . ഇദ്ദേഹത്തിന്റെ സംഗീതത്തിന്റെ മാസ്മരികത ഇതാണ്. സിനിമയിലെ പിരിമുറുക്കങ്ങളോട് , കുളിർ നിമിഷങ്ങളോട് അത്രയേറെ ഒത്തുചേരും ... അദ്ദേഹം സംഗീതം ചെയ്ത് വിജയ് യേശുദാസ് പാടിയത്... മദ്യപാനത്തിന്റെ കടുത്ത ജീവിത യാഥാർഥ്യങ്ങളെ തുറന്നു കാട്ടിയ സിനിമയായിരുന്നു സ്പിരിറ്റ്. സിനിമയിൽ ആ പിരിമുറുക്കങ്ങളെ കെട്ടഴിച്ചു വിടുന്നു ചില ഗാനങ്ങൾ . റഫീഖ് അഹമ്മദിന്റെ അസാമാന്യ രചനകളിൽ ഷഹബാസിന്റെ സംഗീതവിരുത് !!! മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ ... സത്യത്തിൽ ഞെട്ടിച്ച ഗാനം ആണിത് . നേരിയ ഭീതി പകർന്ന ഒരു ഗാനം . മരണത്തെ പുൽകാൻ സമയമായി എന്ന് അറിയുന്ന ഒരുവന്റെ തകർന്ന മനസ്സിന്റെ സങ്കടങ്ങൾ നിറഞ്ഞ ഗാനം. ജീവിതത്തെ ആശ്ലേഷിച്ചു കൊണ്ട് പ്രാണനെ വിടാനാവാത്ത ഗദ്ഗദം ... സംഗീതം കൊണ്ടും ഷഹബാസ് നമ്മെ കരയിപ്പിച്ചു.. ഉണ്ണിമേനോൻ അസാധ്യമാക്കുകയും ചെയ്തു.. അതിലെ തന്നെ പ്രണയത്തിന്റെ നൂലറ്റു പോയെങ്കിലും ഉള്ളിൽ വലിഞ്ഞു മുറുകുന്ന അനുഭവമാകുന്ന മറ്റൊരു ഗാനം ... മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ടു മണ്ണിൻ മനസ്സിൽ പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ... ഈ വരികളിൽ എല്ലാം അടങ്ങിയിട്ടുണ്ട്... ഒരു മുറിയിലാണെങ്കിലും വേർപെട്ടു പോവേണ്ടി വന്ന പ്രണയിതാക്കളുടെ മനസ്സിന്റെ ഉള്ളറകൾ തുറന്ന ഗാനം... ഷഹബാസ് .... ഒന്നും പറയാനില്ല .. നമിക്കുന്നു...!!!! <3 ഈ ചില്ലയിൽ നിന്ന് ഭൂമിതൻ കൗമാര കാലത്തിലേക്ക് പറക്കാം എന്ന ഗാനം കൂടിയുണ്ടതിൽ . കരുത്താർന്ന വരികൾക്ക് തികഞ്ഞ ഈണങ്ങൾ നൽകിയ ഈ ഗാനങ്ങളൊക്കെ എന്നെന്നും നമ്മളോർക്കും ... ഇതൊക്കെ കടന്ന് 2021 ൽ ആസ്വാദനത്തിന്റെ ഉച്ചസ്ഥായിയിൽ ആ സൗമ്യ ശബ്ദത്തിന്റെ കരുത്തിന്റെ എല്ലാ ഭാവങ്ങളും അനുഭവിച്ചു . വെള്ളം എന്ന സിനിമയിലെ ആകാശമായവളേ അകലേപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ........ ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞു പോയ് ഞാനോ ശൂന്യമായി ...... നിധീഷ് നടേരി എന്ന പുതുമുഖ എഴുത്തുകാരന്റെ ശക്തമായ വരികൾ . ഒറ്റപ്പെടലിന്റെ തീക്ഷ്ണാവസ്ഥ ഇത്രമേൽ ഒരു പാട്ടിലും ഇന്നുവരെ കണ്ടിട്ടില്ല .. നിധീഷ് മലയാള സിനിമയ്ക്ക് ഒരു വാഗ്‌ദാനമാണ് .. ഏകാകിയായ് എവിടെയോ എത്തപ്പെട്ട് ഉള്ളാലെ വിതുമ്പുന്ന ആസ്വാദകനായി പോയി ഞാനും.... ഷഹബാസിന് സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്ത ഗാനം.. സുന്ദരനായവനേ... സുബ്ഹാനല്ലാ.. അൽഹംദുലില്ലാ.. സുന്ദരനായവനേ... സുബ്ഹാനല്ലാ.. അൽഹംദുലില്ലാ.. ഹലാൽ ലവ് സ്റ്റോറിയിലെ ഈ ഗാനത്തിനും അദ്ദേഹത്തിന് പുരസ്കാരം കിട്ടുകയുണ്ടായി. മുഹ്‌സിൻ പരാരിയുടെ രചനയിൽ പല പദപ്രയോഗങ്ങളും മനസ്സിൽ ഗൃഹാതുരത്വം ഉണർത്തും. പതിഞ്ഞ ആലാപനരീതിയുടെ സുഖം അനുഭവിയ്ക്കാം ഈ ഗാനത്തിലും . 2017 മറ്റൊരു അപൂർവ സംഗീതാനുഭവമുണ്ടായി . ഇന്ന് വരെ കാണാത്ത ഒരു തരം നായക സൃഷ്ടി . മാത്തൻ . മിഴിയിൽ നിന്നും മിഴിയിലേക്കൊരു തോണി തുഴഞ്ഞേ പോയി ... യുവാക്കളുടെ ഹൃദയങ്ങളെ ഞെരിച്ചു കളഞ്ഞ ഗാനം എന്നൊരു വിശേഷണം ചേർക്കട്ടെ ! അൻവർ അലിയുടെ രചനക്ക് റെക്സ് വിജയൻറെ അപൂർവ സംഗീതം!! ഇനിയുമുണ്ടേറെ ഗാനങ്ങൾ ... പാടി ഞാൻ മൂളക്കമാലെ ( തമാശ ) സംഗീതവും ആലാപനവും .. അന്നയും റസൂലും എന്ന ചിത്രത്തിൽ പഴയ ഗാനങ്ങളെ ഇദ്ദേഹം വീണ്ടും പാടി അവതരിപ്പിച്ചതും സുന്ദരം... കായലിനരികെ കൊച്ചി കായലിനരികെ എന്നത് മൊഹബൂബ്‌ ഈണത്തിൽ ...മേപ്പള്ളി ബാലന്റെ രചന പി എ കാസ്സിം രചിച്ച് ബാബുരാജ് ഈണം കൊടുത്ത കണ്ടു രണ്ടു കണ്ണ് എന്ന ഗാനവും പഴയ കാലത്തിന്റെ ഓർമ്മകളോടെ ... ഒരു മെഴുതിരിയുടെ നിറുകയിലലിയാൻ ( വിശുദ്ധൻ ) മുരുകൻ കാട്ടാക്കട - ഗോപി സുന്ദർ കൂട്ടുകെട്ടിൽ പിറന്നത് .. ആരാരും കാണാതെ ചീലാന്തി മേലാക്കും ( മാലിക് ) ഇതെല്ലാം തന്നെ ഷഹബാസ് അമൻ പാട്ടധ്യായങ്ങളിലെ സുവർണ്ണ ഏടുകളാണ്... ഇനിയുമെത്ര പാടാനിരിക്കുന്നു, എഴുതാൻ കിടക്കുന്നു , സംഗീതം കൊടുക്കാൻ കാത്തിരിക്കുന്നു.... കാത്തിരിക്കുന്നു ഞങ്ങളും... ഉൾതുടിപ്പോടെ...

No comments:

Post a Comment