Tuesday, September 20, 2022

പ്രണയഗാനങ്ങളിലെ ദേവി

ദേവതാ സങ്കല്പങ്ങളിലെ മൂർത്തീഭാവമാണ് ദേവീചൈതന്യം . അനുഗ്രഹവർഷം ചൊരിയുന്ന ആദിസ്വരൂപിണി . ആരാധനയുടെ ദൈവീകതയിൽ കൺനിറവാർന്ന നിർവൃതി . ദർശനസൗഭാഗ്യത്തിന്റെ മാനസികോല്ലാസത്തിൽ അർപ്പിതരായി പോവുന്നവർ .കണ്മുന്നിലെ ദേവീ ചൈതന്യത്തിൽ ജീവിതം സമർപ്പിച്ചവർ . ഇത് ഭക്തിവിലാസങ്ങളെ പറ്റിയുള്ള ലേഖനമല്ല . ദേവീസങ്കല്പം മനുഷ്യരിൽ പടർന്നു കയറിയ പ്രണയാഭിനിവേശങ്ങളെ എങ്ങിനെ സ്വീകരിച്ചു എന്നറിയാൻ വേണ്ടിയുള്ള ഒരു തേടലാണ് . അത് ഗാനങ്ങളിൽ എങ്ങിനെ വിലയിച്ചിരിക്കുന്നു എന്നുള്ള കുഞ്ഞന്വേഷണം . അതും സിനിമാ ഗാനങ്ങളിൽ പ്രണയിതാവിന്റെ മനസ്സിലെ പ്രണയിനിയുടെ രൂപഭാവങ്ങളോട് ദേവീഭാവങ്ങൾ എങ്ങിനെ പൊരുത്തപ്പെട്ടു നിൽക്കുന്നു എന്നൊരന്വേഷണം !! പ്രണയത്തിൽ ദേവീ എന്ന വിളി തന്നെ അവളോടുള്ള ആരാധനയുടെ ഒരുയർന്ന തലം സൃഷ്ടിക്കുന്നുണ്ട് . മനസ്സിലുൾക്കൊണ്ട സ്നേഹത്തെ അവളോട് പറയാനാവാത്ത നിമിഷങ്ങളിലും , തന്റെ ജീവിതത്തിൽ അവൾ കൊണ്ടുവന്ന സൗന്ദര്യത്തെ അത്യുദാത്തമായ ഒരു കൈനേട്ടമായി അവനനുഭവപ്പെടുമ്പോഴും എല്ലാം ഇത്തരം വൈകാരികതയിൽ പെട്ടുപോവും. അവൾ വർണ്ണാനാതീതമായി വാക്കുകൾക്ക് പുറകിൽ ഒളിക്കുമ്പോൾ .... സുഖമോ ദേവീ .. സുഖമോ ദേവീ .. സുഖമോ സുഖമോ .. എന്ന് മാത്രം ചോദിച്ചുകൊണ്ട് തൃപ്തിയടയുകയും ചെയ്യുന്നു. ഓ എൻ വി കുറുപ്പ് എഴുതിയ ഈ ഗാനം സുഖമോ ദേവി എന്ന ചിത്രത്തിലേത് . മലയാള ഗാന ചരിത്രത്തിൽ ഒറ്റ വരി ഗാനം ഇതായിരിക്കും ... ഓ എൻ വി ക്ക് പ്രണയിനി പലപ്പോഴും ഒരു കാമിനീ ഭാവത്തെക്കാളും ദേവീ ഭാവമുൾക്കൊണ്ടവളാണ് ... ദേവീ ദേവീ കാനനപൂവണിഞ്ഞു കവിത പാടുമ്പോൾ കരളിൻ കൂട്ടിലെ കിളിയുണർന്നുവോ ? സമയമായില്ല പോലും എന്ന ചിത്രത്തിൽ എത്ര സൗമ്യമായാണ് അവന്റെ ചോദ്യം !! വനദേവതയാണ് അവന് അവൾക്കവിടെ ! ദൂതുമായി മേഘത്തിനോടൊന്നു പോയി വരാൻ കേഴുന്നവൻ! ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരേ പോയ് വരൂ എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ.... അത്രയേറെ തരളിതനായി അവൻ കേഴുമ്പോൾ അവളിലേക്കവൻ ഉരുകിവീഴുന്നത് അനുഭവമാകുന്നു . മറ്റു ചിലപ്പോഴത് പ്രകൃതീ ദേവിയുമായി ഭവിക്കുന്നു . ഉദ്യാനദേവിതൻ ഉത്സവമായ് നയനോത്സവമായ് വന്ന പൂമകളെ ... എന്ന രീതിയിൽ ഒരു കൊച്ചു സ്വപ്നത്തിൽ മറ്റൊരു ഭാവം കൈവരിക്കുന്നു... യാമിനീ ദേവീ യാമിനീ പാടൂ നീയെൻ കഥ എന്റെ ദുഃഖം നിന്റെ കൺകളിൽ കണ്ടു ഞാൻ ആയിരം താരകപ്പൂക്കളായ്... വിഷാദത്തിന്റെ തീവ്രത വിവരിക്കുന്ന ഒന്ന് . നഷ്ടത്തിന്റെ തീരത്തിരുന്ന് വിതുമ്പുന്ന ഒരുവൾ . ചുവന്ന ചിറകുകൾ എന്നതിലെ ഗാനം സ്വന്തം ദുഃഖം ആകാശത്തായിരം നക്ഷത്രങ്ങളുടെ വിഷാദസ്മിതമായി തോന്നുന്നു... യൂസഫലിയിൽ എത്തുമ്പോൾ അവൾക്കു രതീദേവിയുടെ ഭാവങ്ങൾ . രതിസുഖസാരമായി ദേവി നിൻ മെയ് വാർത്തൊരാദൈവം .. എന്ന് ധ്വനി എന്ന ചിത്രത്തിൽ . ചുനക്കര രാമൻകുട്ടിക്കും സങ്കല്പങ്ങൾ ഉണ്ട് . അപ്പോൾ ... ദേവീ നിൻ രൂപം ശിശിരമാസ കുളിർ രാവിൽ കാണാനായ് ഓമലേ ഗാനമായ് നിൽപ്പൂ ഞാൻ ... അദ്ദേഹം മനുഷ്യരിലേക്കിറങ്ങി വന്നു എന്ന് സാരം . കൈതപ്രത്തിന് മറ്റൊരു രീതി .. ദേവീ ആത്മരാഗമേകാം ... എന്ന രീതിയിൽ തുടങ്ങി സുഖദമായ കളഗാനമാവാൻ എൻ ഗന്ധർവവീണയാവൂ എന്ന് ക്ഷണിക്കുകയാണ്... അത്യുദാത്തമായ മറ്റൊരു സൃഷ്ടി ഉണ്ട് ദേവീ നിൻ ചിരിയിൽ കുളിരോ പാലൊളിയോ അനുദിനമനുദിനമെന്നിൽ നിറയും ആരാധനമധുരാഗം നീ ... എന്നെഴുതിയത് അപ്പൻ തച്ചേത്ത് എന്ന കവിയാണ് . രാജപരമ്പരയിൽ . അവിടെ തികഞ്ഞ ആരാധനയാണ്! ദേവീ ശ്രീദേവി തേടി വരുന്നു ഞാൻ ... കാവ്യമേളയിലെ വയലാർ കാമിനീ സങ്കല്പം ! അവളെ തിരയുന്ന അവന്റെ ദൈന്യത ഈ ഗാനത്തിൽ കാണാം . അതിനി കഥകളി മുദ്രയിൽ പോലും തെളിയും ! മറ്റൊരു വയലാർ മാജിക് . ദേവി എന്ന ചിത്രത്തിലെ സാമ്യമകന്നോരുദ്യാനമേ എന്ന ഗാനത്തിൽ !! ശ്രീകുമാരൻ തമ്പി മാഹാത്മ്യം ഒന്ന് വേറെ തന്നെ ! തേൻ ഊറുന്ന ചന്ദ്രിക പൂവിന്റെ വേദന കാണാതെ പോവുന്നതും തേടി തളർന്ന മിഴികളുമായി ദേവിയെ കാണുവാൻ വന്നതും പാട്ടു ചരിത്രം . നീലനിശീഥിനീ എന്ന അത്യപൂർവ ഗാനം ... പൂവച്ചൽ ഖാദറും ദേവിയെ തേടി പോയിട്ടുണ്ട്. ശ്രീദേവിയായി . പ്രേമാഭിഷേകത്തിലെ ദേവീ ശ്രീദേവി നിൻ തിരുവായ് മലരണി വാക്യം എന്ന വരികളായ് വിളമ്പി . ഇനിയുമേറെ കിടക്കുന്നു . വൈകാശിത്തിങ്കലിറങ്ങും വൈഡൂര്യക്കനവിൽ എന്ന പാട്ടിൽ മുഴുക്കാപ്പ് ചാർത്തി ദേവീ ശില്പമായൊരുക്കാൻ വെമ്പുന്ന കാമുകനെ രമേശൻ നായർ എഴുതിവെച്ചു... താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൗന്ദര്യമോ ! സത്യൻ അന്തിക്കാട് പക്ഷെ സൗന്ദര്യദേവതയായി അവളെ ചിത്രീകരിച്ചു. ഡോക്ടർ ബാലകൃഷ്ണൻ എന്ന പാട്ടെഴുത്തുകാരൻ അവളെ അടുപ്പിച്ചു നിർത്തുന്നു. ഒരു നോക്ക് ദേവീ കണ്ടോട്ടെ എന്ന രീതിയിൽ ആയിപ്പോയി എന്നേയുള്ളൂ. എന്നാലും ഒരു വാക്കീ ദാസൻ പറഞ്ഞോട്ടെ ... ദാസനായി മാറി എന്ന് മാത്രം . ശ്രീകുമാരൻ തമ്പി വീണ്ടും.. അവളെ പക്ഷെ അമ്പിളീദേവി ആക്കി . സന്ധ്യതൻ അമ്പലത്തിൽ കുങ്കുമ പൂത്തറയിൽ ചന്ദനകാപ്പു ചാർത്തി അമ്പിളി ദേവിയായി താരകളാരതിയായി ... മുല്ലനേഴിയുടെ രചനയിൽ സ്മൃതികൾ നിഴലുകൾ എന്നൊരു ഗാനം ഉണ്ട്... മായാതെ എഴുതിയ കഥകൾ മറക്കുവാനോ ദേവീ എന്ന് ചരണത്തിൽ പൂർണ്ണമാക്കി ഇനിയും മറക്കുവാനോ ദേവീ ... സ്നേഹാർദ്രമായ ഒരു വിളിയായി അത് പരിണമിച്ചു... ദേവീ ക്ഷേത്രനടയിൽ ദീപാരാധന വേളയിൽ ... ഈ ഗാനത്തിൽ സാക്ഷാൽ ദേവി തന്നെയെങ്കിലും അതിലും ഉണ്ട് പ്രണയാങ്കുരങ്ങൾ .! ഭൂമിദേവി പുഷ്പിണിയായി കാമദേവനുത്സവമായി ... നമുക്കും .... :) സ്നേഹ നിർവൃതിയിൽ നിന്നും ഉണർന്നുലഞ്ഞ ഇത്തരം വരികളിലൂടെ പോവുമ്പോൾ നാമും സ്നേഹാർദ്രരായി മാറുകയാണ്...

No comments:

Post a Comment