Tuesday, May 28, 2024

അഷ്ടപദീ ലയം ...

പ്രേമ യമുനാ തീരവിഹാരം എന്ന ഗാനത്തിന്റെ ഈരടികളിൽ ലഹരിപൂണ്ട ഒരു കാലം ഉണ്ടായിരുന്നു. കാവാലം നാരായണപ്പണിക്കരുടെ വരികൾ . എം ജി രാധാകൃഷ്ണന്റെ സംഗീതം . ഗായകൻ കാവാലം ശ്രീകുമാർ . പാട്ട് കൊണ്ടുവരുന്ന ഒരു വിഷാദഭാവമുണ്ട് . സ്വതവേ അസ്വസ്ഥമായിരിക്കുന്ന സമയമായാൽ പോലും പാട്ടിന്റെയും, മനസ്സിന്റെയും പിരിമുറുക്കങ്ങൾ ചേർന്ന് സ്വാസ്ഥ്യത്തിലേക്ക് കൈ പിടിച്ചിരുത്തുന്ന എന്തോ ഒന്ന് ! അതീ ഗായകന്റെ ശബ്ദത്തിലുണ്ട് . ഭക്തിസാന്ദ്രമായ ഒന്നാണോ ? താളമയഞ്ഞു തളരുന്ന മനസ്സിലേക്ക് വൈഭവം തീർത്തുകൊണ്ട് ഒരോടക്കുഴൽ നാദം പോലെ.... ഉരുകിതെളിയുന്ന ഒരു കൈത്തിരി നാളം പോലെ മനസ്സിലേക്ക് അഷ്ടപദീലയം ... ഭക്തിയല്ല അവിടെ. നിർവൃതി ആണ്. ക്ലാസ്സിക്കൽ സംഗീതത്തിന്റെ ഉറച്ച അടിത്തറയോടെ അച്ഛന്റെ അനുഗ്രഹത്തോടെ സിനിമയിലേക്ക് 1978 ൽ തന്നെ കടന്നു വന്നു . തമ്പ് എന്ന ചിത്രത്തിൽ .. കാവാലത്തിന്റെ അനുഗ്രഹത്തോടെ തുടർന്നു . "ആലോലം പീലിക്കാവടി ചേലിൽ " എന്ന ആലോലത്തിലെ ഗാനം യേശുദാസുമൊത്ത് ഉജ്വലമാക്കിയത് ചരിത്രം ...ഇളയരാജയുടെ സംഗീതം. മോഹന്റെ ഇളക്കങ്ങൾ ...അവാർഡ് നിർണ്ണയത്തിലെ ഒരു തമാശ ഇന്നും ആസ്വദിക്കുന്നത് .. കാവാലത്തിന്റെ അസാമാന്യ രചന വശ്യമായി വഴിഞ്ഞൊഴുകിയത്.... " ശാരദ നീലാംബര നീരദ പാളികളെ " എന്ന ഗാനം എസ് ജാനകിയുമൊത്ത് കാവാലം ശ്രീകുമാർ ആലപിച്ചത്. അതിലെ പല ഗാനങ്ങളും ഹിറ്റായിരുന്നു. ഒരു ഇളക്കക്കാരി പെൺകുട്ടിയുടെ കഥ... ഐ വി ശശിയുടെ ആരൂഢത്തിലും കാവാലം രചന ,. അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് പല സിനിമകളിലും ശ്രീകുമാറിനും കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ആരൂഢത്തിലും സിനിമയിൽ ഇല്ലെങ്കിലും ശ്രീകുമാറിന് രണ്ടു മൂന്നു കുഞ്ഞു ഗാനങ്ങൾ ഉണ്ട്. അമ്പിളിയുടെ അഷ്ടപദിയിലും കാവാലം ശ്രീകുമാറിന് ഒരു ജയദേവ കീർത്തനം പാടാൻ ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ അഷ്ടപദി ആലാപനം അതീവഹൃദ്യമാണ്. " ചന്ദന ചർച്ചിത " എന്ന ജയദേവർ കൃതി ശ്രുതിമധുരമായ ഒരു ഗീതകം ആയിരുന്നു. വിദ്യാധരൻ മാസ്റ്ററുടെ കടന്നുവരവും ആഘോഷമാക്കി ആ സിനിമ . നെടുമുടി വേണു സംവിധാനം ചെയ്ത ചിത്രമാണ് പൂരം . ഒരു നാടൻ പ്രണയത്തിന്റെ ചൂടിൽ നാടൻപാട്ടും, നാട്ടുവർത്തമാനങ്ങളും കോർത്തിണക്കിയ ഒരു ചിത്രം. വിജയിക്കാതെ പോയ സിനിമ. എം ജി രാധാകൃഷ്ണന്റെ നാടൻ ശീലുകൾ ഒഴുകിയിറങ്ങിയ കുറച്ചു ഗാനങ്ങൾ.. "പ്രേമ യമുന തീരവിഹാരം " എന്ന ഗാനമായിരുന്നു അതിൽ മികച്ചത്.... പിന്നീടിങ്ങോട്ട് കാവാലം ശ്രീകുമാറിന് സിനിമയിൽ ഓർക്കത്തക്ക അവസരങ്ങൾ കിട്ടിയതായി അറിവില്ല. കുസുമവദന മോഹസുന്ദരാ ( മധുചന്ദ്രലേഖ ) ഹിമവൽസ്വാമി ശരണം ( മകന്റെ അച്ഛൻ ) എന്നിവ ഓർമ്മയിൽ വരുന്നുണ്ട്. പിന്നീടും തുടർന്ന് കാലത്തിനനുസരിച്ചുള്ള സംഗീതത്തിന്റെ മാറ്റങ്ങൾ ഇദ്ദേഹത്തിലും വന്നു ചേർന്നു . ചില ചിത്രങ്ങളിൽ അടിപൊളി ഗാനങ്ങളിലൂടെ ഇപ്പോഴും നിലനിൽക്കുന്നു... എന്നിരുന്നാലും കാവാലം നാരായണ പണിക്കരുടെ കൂട്ടുകെട്ടിൽ പിറന്ന നാടൻ ശീലുകളുടെ ആ കാലം തന്നെ ഇന്നുമെന്നും ഓർമ്മയിൽ .....

No comments:

Post a Comment