Tuesday, May 28, 2024
ഓ എൻ വി - പ്രണയവസന്തങ്ങൾ
പരസ്പര ആകർഷണങ്ങളാണല്ലോ പ്രണയമായി ഭവിക്കുന്നത് . ഈയൊരു ഭാവത്തെ മലയാള ചലച്ചിത്ര ഗാനങ്ങൾ എത്രത്തോളം ഉൾക്കൊണ്ടിരിക്കുന്നു എന്ന് അതിശയത്തോടെ നമ്മൾ മനസിലാക്കുന്നു. അനുഗ്രഹീത കവികൾ ആ ഭാവം മനസ്സിലേറ്റി സിനിമാസന്ദർഭാനുസൃതമായി എത്രയെത്ര വരികൾ ചമച്ചു ! ഈണങ്ങൾക്കനുസരിച്ച് പാട്ടുകളായി നമ്മിലേക്ക് പെയ്തിറങ്ങി ! നമ്മുടെ പകലുകളിലേക്കും , ഏകാന്തതകളിലേക്കും , രാത്രി നൊമ്പരങ്ങളിലേക്കും ചേക്കേറി ! ജീവിതോന്മേഷങ്ങൾക്കും , തിരിച്ചറിവുകൾക്കും വഴി വെച്ചു ! ദിനങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യം തോന്നിയവർക്ക് നിമിഷസൗഖ്യത്തിന്റെ ഉൾത്തരിപ്പുകൾ നൽകി! വരികളെ താലോലിച്ചു കൊണ്ടുറങ്ങിയെത്ര രാവുകൾ ! പറയാതിരുന്ന വാക്കുകൾ കൈമാറി പിന്നെയും ജീവിതം ആസ്വദിച്ചു . പാട്ടിന്റെ ആ കുളിർ കാറ്റ് !
മലയാളീകരിക്കപ്പെട്ട പാട്ടിന്റെ ഉപാസകനായ വയലാർ രാമവർമ്മ പാടിത്തന്നത് തുടക്കം ..കൈമാറി കൈമാറി ഹൃദയാനുരാഗത്തിന്റെ ചിന്താവാക് വൈഭവം ഓ എൻ വി കുറുപ്പ് എന്ന കവിയിലെത്തി നിൽക്കുമ്പോൾ അതിന്റെ ഉച്ചസ്ഥായിയിലെ ഊർജസ്വലത അനുഭവവേദ്യമാവുന്നത് കണ്ണീർ തുള്ളികളിലൂടെയാണ്. ഉൾക്കനം പേറി പേറി വിതുമ്പിത്തീരുന്നത് അറിയുന്നു...
മാണിക്യവീണയുമായി മനസ്സിന്റെ താമരപ്പൂവിൽ പരിലസിക്കുന്ന അവളോട് പാടാനും, അവളുടെ മനസ്സിലെ തീരാവേദന പങ്കിടാനും പറയുന്ന ഒരു കാമുകനെ ആദ്യം കാണാം... പ്രകൃതിക്ക് മാറ്റങ്ങൾ മഞ്ഞുകാലമായും മാമ്പൂ കാലമായും കടന്നുപോയിട്ടും ,പൊൻവെയിൽ തിളങ്ങിയിട്ടും നിന്റെ ചിരി മാത്രം കണ്ടില്ല എന്ന പരിദേവനം പ്രണയപ്പനി ബാധിച്ച ഒരുവന്റെ സങ്കടങ്ങളാണ്...
.
എന്തുമാത്രം സൗമ്യമാണ് ഓ എൻ വിയുടെ പല കാമുക ഹൃദയങ്ങളും ....]
അത് കളമൊഴിയുടെ കയ്യിലൊരു കുളിരുമ്മ വെച്ച് പങ്കിടുകയാണ്...
നിലാവിനോട് ഇതിലെ വരാൻ ആവശ്യപ്പെടുന്നു കാമുകൻ . ഇവളെ നിൻ പൂക്കളാൽ അലങ്കരിക്കൂ എന്നും .... ആ മധുരതരമായ തങ്ങളുടെ സംഗമം കഴിഞ്ഞാൽ കാറ്റിനോടാണ് ആവശ്യപ്പെടുന്നത് . ഇവളെ നിന്റെ മുത്തുകളാൽ അലങ്കരിക്കൂ എന്ന്. അത്രയ്ക്കും പ്രേമ വിവശനാണ് അവൻ .. സകലത്തിനോടും പ്രണയം തോന്നുന്നത് . സ്നേഹം സ്നേഹം എന്ന മന്ത്രം മാത്രം...
ശ്യാമ സുന്ദര പുഷ്പമേ എന്നാണു സംബോധന . അവൾ തന്റെ പ്രേമസംഗീതം കൂടിയാണ്. ആ പ്രേമസംഗീതം മറ്റൊരു വിപഞ്ചികയിൽ കൂടി വേദനയുടെ മറ്റൊരു രാഗമായാണോ പുനർജനിക്കുന്നത് എന്ന് നഷ്ടപ്പെടുന്ന പ്രണയത്തെ കയ്യെത്തിപിടിക്കാൻ വെമ്പുന്ന മറ്റൊരുവൻ .. സൂര്യൻ കാത്തുവെച്ച കരിഞ്ഞടങ്ങിയ തന്റെ കുങ്കുമപ്പാടത്തിലേക്ക് ഒരു മേഘരാഗമായ് വന്ന് തീകെടുത്താൻ കേണപേക്ഷിക്കുന്ന ഒരു പ്രണയ വിരഹഗാനം...
ശ്യാമമേഘത്തിനോട് ഒരു വ്യാകുല കാമുകന്റെ ചൊല്ലൽ . ദൂരെയുള്ള കാമുകിയ്ക്കായി ഉള്ള സന്ദേശവാഹകനായി പോവാൻ ഉള്ള അഭ്യർത്ഥന .
കരഞ്ഞു തളർന്ന അവൾക്കരുകിലെത്തി ചില്ലുവാതിൽ പാളി നീക്കി മെല്ലെയെൻറെ പേര് ചൊല്ലുമോ .. എങ്കിൽ അതേറെ ആശ്വാസമാകും എന്നവനറിയാം. ഇങ്ങു ദൂരെയിരുന്നു വേദനിക്കുന്ന എന്റെ സങ്കടങ്ങളും കൂടെ മൊഴിയാമോ എന്ന് കൂടി ... ഇതൊരു കാമുക സന്ദേശഗാനമാണ്....
ഒരു ദിനത്തിന്റെ അന്ത്യമായി സന്ധ്യയുടെ കൊഴിഞ്ഞുപോവൽ പോലെ എന്റെ കാത്തിരിപ്പും തീരുന്നോ ? മസൃണമായ പദപ്രയോഗങ്ങളിലൂടെ
ഒരു കാത്തിരിപ്പിന്റെ അസ്വസ്ഥതയുമായി വീണ്ടും ഓ എൻ വി ...
കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടിയോടാണ് . അവളുടെ സാന്നിധ്യത്തിൽ നിന്നും കൈയേറ്റുവാങ്ങിയതെല്ലാം ഇന്നും വാസനാപൂർണമായി നിലനിൽക്കുന്നെങ്കിലും നീയെവിടെ ? നീമാത്രംഎങ്ങുപോയി ?
നഷ്ടവസന്തത്തിന്റെ ഓർമ്മകളിൽ നിന്ന് വാക്കുകളുടെ ഫീനിക്സ് പക്ഷികൾ ഉയരുകയാണ്. തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ഒരുവന്റെ തപ്തനിശ്വാസങ്ങൾ ... ഉഷസങ്കീർത്തനമാവാൻ അവളെ ക്ഷണിക്കുകയാണവൻ ...
(തീർന്നില്ല .... )
Subscribe to:
Post Comments (Atom)
No comments:
Post a Comment