Thursday, August 26, 2021

മലയാളത്തിന്റെ ഗായിക

 


ശരിക്കും അതൊരു ഒന്നൊന്നര വരവ് തന്നെയായിരുന്നു.  ഇത് വരെ  കേൾക്കാത്ത തരത്തിൽ ഒരു മലയാളി ശബ്ദം . നായികയുടെ ഉത്തരേന്ത്യൻ ശബ്ദത്തിനു ചേർന്നത്.   ഒരുറച്ച ശബ്ദം .  അവാച്യമായ ഒരനുഭൂതി പ്രദാനം ചെയ്ത സുവർണ്ണശബ്ദം .   " ദീനദയാലോ രാമാ .. ജയ സീതാ വല്ലഭ രാമ "   അതൊരു വല്ലാത്ത ഒഴുക്കായിരുന്നു. എത്രയോ ഗായികമാർ ഇവിടെ ഉദയം ചെയ്തു.  ചിലർ പുറത്തു നിന്നും വന്ന് മലയാളത്തെ കീഴടക്കി ,കാലങ്ങളോളം.   കെ  എസ്  ചിത്ര എന്ന ഗായിക വന്നു ചേർന്നപ്പോൾ ആയിരുന്നു പൂർണമായും ഒരു മലയാളി ഗായിക ഇവിടം കീഴടക്കിയത്.   പഴയ കാല ഗായികമാരെ മറന്നിട്ടല്ല.  ഇന്ത്യയൊട്ടുക്ക് മലയാളിഗായിക എന്ന ലേബലിൽ അറിയപ്പെടാൻ ചിത്ര വരേണ്ടി വന്നു.. 

 അരയന്നങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിൽ  ദീനദയാലോ രാമാ എന്ന ഗാനവുമായി അരങ്ങേറ്റം നടത്തിയ  ഗായത്രി അശോകൻ   വീണ്ടും മലയാളത്തിന്റെ സ്വന്തം ഗായികയായി .  കർണ്ണാടക സംഗീതത്തിലും , ഹിന്ദുസ്ഥാനിയിലും  കഴിവ് തെളിയിച്ച ഗായത്രിക്ക്  ആദ്യ ഗാനത്തിന് ശേഷം കുറച്ചേറെ നല്ല ഗാനങ്ങൾ ആലപിക്കാൻ അവസരം ലഭിച്ചു. 

കൈതപ്രം - ഇളയരാജ ടീമിന്റെ കൂട്ടുകെട്ടിൽ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ  " ശിവകര ഡമരുകലയമായ്  നാദം " എന്ന ഗാനം ചിത്രയോടൊപ്പം തകർത്ത് പാടാൻ ഒരവസരം ലഭിച്ചു. അതിലെ തന്നെ " ഘനശ്യാമ വൃന്ദാരണ്യം "  എന്ന  ക്ലാസിക്കൽ ഡാൻസിനുള്ള  ഗാനവും  നന്നായി പാടാൻ കഴിഞ്ഞു. വല്ലാത്തൊരു മുഴക്കമാണ് ഗായത്രിയുടെ ശബ്ദത്തിന് . 

തുടർന്ന് ഡ്രീംസ് എന്നതിലെ " കണ്ണിൽ കാശിത്തുമ്പകൾ " എന്ന ഗാനം ജയചന്ദ്രനോടൊപ്പം സൂപ്പർ ഡ്യുയറ്റായി ...


പാലാഴി തീരം കണ്ടു ഞാൻ  ( ഉത്തമൻ ) 

കഥയിലെ രാജകുമാരിയും ( കല്യാണരാമൻ ) എന്നിവയും ഇതിനിടയിൽ വന്നു പോയി.   ഒരുറക്കുപാട്ടുപോലെ ഒരു പ്രണയഗാനം പിറന്നു. "താമരനൂലിനാൽ നിന്നെയെൻ മേനിയിൽ " എന്ന യുഗ്മഗാനം ഔസേപ്പച്ചൻ ഈണത്തിൽ വേണുഗോപാലുമൊത്ത് ...  ചിത്രം മുല്ലവള്ളിയും തേന്മാവും. 

ഗായത്രി മലയാളത്തിന്റെ ഗായികയായി വന്നതിനു നാല് വർഷം  കഴിഞ്ഞപ്പോൾ ആദ്യത്തെ സംസ്ഥാന അവാർഡും കരസ്ഥമാക്കി. അതുവരെ കേട്ട ഗായത്രി ശബ്ദം ആയിരുന്നില്ല  ആ പാട്ടിൽ ഇഴുകിച്ചേർന്നത്.  ഒരു കുറ്റാന്വേഷണ കഥയായ സസ്നേഹം സുമിത്രയിലെ " എന്തെ നീ കണ്ണാ എനിക്കെന്തേ തന്നില്ല ... കൃഷ്ണതുളസിക്കതിരായ്  ജന്മം "  എന്ന ഗാനത്തിനായിരുന്നു മികച്ച ഗായികയ്ക്കുള്ള അവാർഡ് .   ഷിബു ചക്രവർത്തിയുടെ രചന ഔസേപ്പച്ചന്റെ സംഗീതം..   

എന്നാൽ ആ ശബ്ദമാറ്റം തുടർന്നില്ല... മകൾക്ക് എന്ന ചിത്രത്തിലെ " ചാഞ്ചാടിയാടി  ഉറങ്ങു നീ .... ചെരിഞ്ഞാടിയാടി ഉറങ്ങു നീ "

എന്ന ദുഃഖസാന്ദ്രമായ  താരാട്ട്  കേട്ട് മനം മാഴ്കിയവർ കുറവല്ല. 

'മനസ്സിന്റെ താളം തെറ്റിയ ഒരമ്മയുടെ നിർവികാരാവസ്ഥയിൽ സ്വയമേവ വളർന്നു പോവുന്ന ഒരു കൊച്ചു കുഞ്ഞിന്റെ  അവസ്ഥ ചിത്രീകരിച്ച ഒരു ഗാനം. 

കയ്യൊപ്പ് എന്ന  രഞ്ജിത്ത് സിനിമ  മമ്മൂട്ടിയുടെ കരിയറിലെ ഒരു വ്യത്യസ്ത അനുഭവമായിരിക്കും. അതിലെ ഖുശ്ബു അവതരിപ്പിക്കുന്ന കഥാപാത്രം ഫോണിലൂടെ മമ്മൂട്ടിയുടെ കഥാപാത്രത്തിനെ കേൾപ്പിക്കുന്ന ഒരു അതി തീവ്ര പ്രണയ ഗാനം. ഹിന്ദി വരികൾക്ക് ഈണം പകർന്നത് വിദ്യാസാഗർ . 

" ജൽത്തെ ഹി ജിസ്‌കെലിയേ ."  ഗായത്രിയുടെ ശബ്ദം ഉപകരണ സംഗീതമില്ലാതെ കേട്ടാസ്വദിക്കാൻ പാട്ടിഷ്ടക്കാർക്കു കഴിഞ്ഞു. 

സിനിമയിലല്ലെങ്കിലും  " തിരികെ ഞാൻ വരുമെന്ന വാർത്ത " ( അറബിക്കഥ )    സ്വന്തം സ്വന്തം ബാല്യത്തിലൂടെ ( മധ്യവേനൽ ) എന്നിവ ഗായത്രിയുടെ ആലാപനത്തിലൂടെയും ഹൃദ്യമായി. 

ഋതുവിലെ ഹരിനാരായണന്റെ " പുലരുമോ രാവൊഴിയുമോ " 

മഴകൊണ്ട് മാത്രം മുളക്കുന്ന ( സ്പിരിറ്റ് )  എന്നിവയും ഈണമധുരങ്ങളായി നമ്മെ തഴുകി നിന്നു ..


പ്രധാനപ്പെട്ട ഗാനങ്ങളിലൂടെ മാത്രമേ പോയിട്ടുള്ളൂ... ഇനിയും ഏറെ പാടാൻ പ്രിയ ഗായികയ്ക്ക് അവസരം ലഭിക്കട്ടെ  എന്നാഗ്രഹിക്കുന്നു.

No comments:

Post a Comment