Thursday, August 26, 2021

കോലക്കുഴൽ വിളി കേട്ടു

 


മനുഷ്യഗന്ധമുള്ള തിരക്കഥകൾ സിനിമക്കായി എഴുതിയവരുടെ 

കണക്കെടുക്കുമ്പോൾ കൂടല്ലൂരിൽ നിന്നൊരു കഥാകാരന്റെ രൂപം മനസ്സിൽ തെളിയും . എം ടി വാസുദേവൻ നായർ .  മലയാള സിനിമയുടെ ചരിത്രം എഴുതി വരുമ്പോൾ തീർച്ചയായും  എം ടി യിലെത്തുമ്പോൾ

ജീവിതഗന്ധം ശരിക്കും അനുഭവിച്ചറിയും .  അതിന്റെ കാലങ്ങളിലൂടെ പോകുന്നില്ല.   കാലങ്ങൾക്കു ശേഷം  അതേ വൈകാരികതകൾ ഏറ്റുവാങ്ങി മനുഷ്യനെ മഹത്വവൽക്കരിച്ച മറ്റൊരു തിരക്കഥാകൃത്തും കൂടി വന്നു ചേർന്നു. തനിയാവർത്തനത്തിലൂടെ മലയാളത്തിന് കിട്ടിയ വരദാനം . ശ്രീ എ കെ ലോഹിതദാസ് .തിരക്കഥാകൃത്തായി , സംവിധായകനായി മലയാള സിനിമയ്ക്ക് വേണ്ടതെല്ലാം നൽകി  അകാലത്തിൽ യാത്രയായെങ്കിലും അദ്ദേഹത്തിന്റെ മറ്റൊരു പ്രതിഭാ തിളക്കത്തെ  ഒന്നോർത്തെടുക്കാൻ തോന്നി....


തിരക്കഥാകൃത്ത് , സംവിധായകൻ എന്നതിന് ശേഷം മികച്ചൊരു ഗാന രചയിതാവും കൂടിയാണ് ലോഹിതദാസ്.  ആറോളം സിനിമകളിൽ  മാത്രമേ പാട്ടുകൾ എഴുതിയിട്ടുള്ളുവെങ്കിലും അതൊക്കെ നമ്മളിന്നും ഏറ്റു പാടുന്നവയാണ് എന്നതാണ് കാര്യം..


നൂറു ശതമാനവും സ്വന്തം സിനിമകൾ എന്ന് പറയാൻ പറ്റുന്നത് അദ്ദേഹം തിരക്കഥ  എഴുതി സംവിധാനം ചെയ്തവ തന്നെയാണ്.  ലോഹിതദാസിന്റെ മികച്ചത് തീർച്ചയായും മറ്റുള്ളവർ സംവിധാനം ചെയ്തവ തന്നെ എന്നത് മറന്നിട്ടല്ല പറയുന്നത്. എങ്കിലും സ്വന്തം സിനിമയിൽ പാട്ടുകൾ എഴുതാൻ അവകാശം അദ്ദേഹത്തിനുണ്ടല്ലോ !

2000 ത്തിൽ ആണ് സ്വന്തം സിനിമകൾ സംവിധാനം ചെയ്യാൻ അദ്ദേഹം തുനിഞ്ഞത് .  ജോക്കർ എന്ന സിനിമയിൽ തന്നെ അതിന്  തുടക്കവും കുറിച്ചു .  അതൊരു വെറും താല്പര്യം മാത്രമായിരുന്നില്ല.  അദ്ദേഹത്തിന്റെ സിനിമകൾ  കവിത തന്നെയായിരുന്നു.  തിരക്കഥയിലെ  ആ സ്നേഹകവിത നമ്മളെത്ര ആസ്വദിച്ചത് !!


ജോക്കറിലെ  അഴകേ നീ പാടും പ്രേമ ഗാനം എന്ന മോഹൻ സിതാര സംഗീതം ചെയ്ത ഗാനം ചിത്രത്തിൽ ഇല്ല എന്ന് തോന്നുന്നു.  നല്ലൊരു പ്രണയ ഗാനം തന്നെയാണത് .. 

ചെമ്മാനം പൂത്തേ  പുതു സിന്ദൂരം തൊട്ടേ  എന്ന ഗാനം തന്നെ പോപ്പുലർ  ആയത് . 


സൂത്രധാരനിലെ  ടൈറ്റിൽ സോങ് ഏറെ സുന്ദരം ..

ദേവദുന്ദുഭീ ധ്യാനമുണരും പുലർകാലം എന്ന എം ജി ശ്രീകുമാർ ഗാനം രവീന്ദ്രന്റെ സംഗീതത്തിൽ  നല്ലൊരു തുടക്കമായി ആ സിനിമയ്ക്ക് .

അതിലെ തന്നെ "ഇരുളുന്നു  സന്ധ്യാംബരം" എന്ന ഗാനവും   സന്ദർഭത്തിന് യോജിച്ചത്..


ലോഹിതദാസ് സംവിധാനം ചെയ്തതിൽ നന്നായി എന്ന് തോന്നിയ ചിത്രമായിരുന്നു കസ്തൂരിമാൻ . അതിലെ ഗാനങ്ങളും ഹൃദ്യം . 

ലോഹിതദാസ് രചിച്ച ഒരു ഗാനം ഉണ്ടതിൽ .  സിനിമയുടെ മർമ്മത്തിൽ തന്നെ ഏറ്റിവെച്ച  ഗാനം..  

രാക്കുയിൽ പാടി രാവിന്റെ ശോകം  എന്ന ഔസേപ്പച്ചൻ ഈണത്തിൽ വന്നത്  വലിയൊരു ഓളം സൃഷിടിച്ചിരുന്നു. 

അർദ്ധ ക്ലാസ്സിക്കൽ  ഭാവത്തിൽ  വയലിൻ സൗന്ദര്യം ഈറനണിയിച്ചു ഗാനം ....


പിന്നീട് ചക്കരമുത്തിലെ ക്‌ളൈമാക്‌സിൽ ഒരു ഗാനം ..

 പഹാഡി പാടൂ ഗായികേ എന്ന  എം ജയചന്ദ്രൻ ഈണം...


എല്ലാം  കൊണ്ടും  ഒരു ലോഹി ടച്ച്  കൈവന്ന ഗാനവും വന്നു .  നിവേദ്യം എന്ന തന്റെ അവസാന സിനിമകളിലൊന്നിൽ ...

കോലക്കുഴൽ വിളി കേട്ടോ എൻ രാധേ ....  

വരികളും, സംഗീതവും , ആലാപനവും., ചിത്രീകരണവും എല്ലാം കൊണ്ടും കരൾ നിറഞ്ഞ ഗാനം.  


പാട്ടെഴുത്തിൽ ലോഹിതദാസ് തുടർന്നേനെ .. പക്ഷെ വിധി അതിനനുവദിച്ചില്ല.  തന്റെ സിനിമകളിൽ മാത്രമേ അദ്ദേഹം പാട്ടുകൾ എഴുതാൻ തുനിഞ്ഞിരുന്നുള്ളൂ ...എന്നാൽ ആ  പതിവ് തെറ്റിച്ചത് ഒരു സിനിമയിൽ മാത്രം. 

സുൽത്താൻ എന്ന ഒറ്റ സിനിമയിൽ....

രാക്കുയിൽ കൂട്ടുകാരീ എന്ന എം ജയചന്ദ്രൻ ഗാനം മാത്രം അതിനൊരു ഉദാഹരണമായി ഉണ്ട്.. 


കൂടുതലൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം നമുക്കുണ്ടായില്ല.. ഗാനമായാലും , സിനിമയായാലും... 

യാത്രയായ ആ മഹാപ്രതിഭയെ ഗാനങ്ങളോടൊപ്പം ഒന്ന് ചേർത്തു വെച്ചു  എന്ന് മാത്രം...

No comments:

Post a Comment