നിസ്സഹായരായ കാമുക ഹൃദയങ്ങൾ .അവർ കൈവിട്ടുപോയ ഹൃദയബന്ധങ്ങളെ താലോലിച്ച് കേഴുന്നവർ . സിനിമകളിൽ അത്തരം നായകർ ഏറെയുണ്ട്. തരളിതമായ ഹൃദയ മൗനത്തിന്റെ അകക്കണ്ണ് തെളിയുന്ന നൊമ്പരഗീതങ്ങൾ മൂളിക്കൊണ്ട് പ്രിയമുള്ളവളുടെ ജീവിത വീഥികൾ സുന്ദരമാകാൻ മനസ്സുരുക്കുന്നവർ .... പാട്ടെഴുത്തുകാർ തീവ്ര കാമുക വിരഹവേദന അനുഭവിച്ചെഴുതിയ പോലെ ചില കാവ്യഗീതികൾ !
" എൻ പ്രിയ മുരളിയിലൊരു സ്വപ്ന ഗീതമായ്
എന്തിനു വീണ്ടും ഉണരുന്നു നീ ..
നന്മകൾ നേരാൻ മാത്രമല്ലാതെയീ
ജന്മത്തിലൊന്നും കഴിയില്ലല്ലോ !!"
നീലസാരി എന്ന ചിത്രത്തിലെ ഈ ഗാനം മൃദുല ഹൃദയനായ ഒരു കാമുകന്റെ ഭാവങ്ങൾ പകർത്തിയെഴുതിയത് . വെറും പ്രാർത്ഥനകൾ മാത്രം. എന്തിനു വീണ്ടും ഉണരുന്നു നീ എന്ന പദപ്രയോഗം എത്ര സുന്ദരം !!
തിരുവനന്തപുരത്തെ പാപ്പനംകോടിൽ നിന്നൊരു പാട്ടെഴുത്തുകാരൻ . ശ്രീ പാപ്പനംകോട് ലക്ഷ്മണൻ . 1967 മുതൽ ഏകദേശം പത്തൊൻപത് കൊല്ലത്തോളം മലയാള സിനിമയിൽ വന്നും പോയുമിരുന്നു. ദക്ഷിണാ മൂർത്തിയുടെ സംഗീതത്തിൽ ഇന്ദുലേഖ എന്ന ചിത്രത്തിലെ കുറച്ചു ഗാനങ്ങൾ . എന്നാൽ പാട്ടുകൾ ശ്രദ്ധിക്കപ്പെടാൻ രണ്ടാമത്തെ സിനിമ വരേണ്ടി വന്നു.
അധികവും മസാലചിത്രങ്ങളിൽ ആയിരുന്നു ഇദ്ദേഹം പാട്ടുകൾ എഴുതിയിരുന്നത്. നിലവാരം ഉള്ള സിനിമകൾ ഇല്ലെന്നു തന്നെ പറയാം. പ്രേംനസീർ കാലം തുടങ്ങി ജയൻ തരംഗങ്ങളിലൂടെ കടന്നു പോയ പാട്ടുകാലം. എന്നാൽ അത്തരം സിനിമകളിലും പാപ്പനംകോട് ലക്ഷ്മണൻ തന്റേതായ ശൈലിയിൽ മികച്ച രചനകൾ സംഭാവന ചെയ്തിട്ടുണ്ട്.
പിക്‌പോക്കറ്റ് എന്ന പൊളിപ്പൻ ചിത്രത്തിലും സുന്ദരമായ ഗാനങ്ങൾ ഉണ്ട്.
മനുഷ്യപുത്രന്മാരെ നിങ്ങൾ ജനിച്ചതടിമകളാവാനോ എന്ന വിപ്ലവഗാനവുമായി ആദ്യം തന്നെ തിളങ്ങി .. എം കെ അർജുനന്റെ സംഗീതത്തിൽ അതിലെ ഗാനങ്ങൾ എല്ലാം ഹിറ്റായിരുന്നു അന്ന് ...
പഴനിമലക്കോവിലിലെ പാൽക്കാവടി ....
സ്വപ്നഹാരമണിഞ്ഞെത്തും മദനചന്ദ്രികയോ എന്ന ജയചന്ദ്രൻ, വാണിജയറാം യുഗ്മ ഗാനം ശ്രദ്ധേയമായ ഒന്ന്...
ദക്ഷിണാമൂർത്തിയുടെ ഈണമാധുര്യത്തിൽ നീലസാരിയിലെ ഗാനങ്ങൾ മികവുറ്റതായി .
എൻ പ്രിയമുരളിയിൽ ഒരു സ്വപ്ന ഗീതമായ് ...
കാശ്മീരസന്ധ്യകളെ കൊണ്ടുപോരൂ ...
പാർവണ ശശികല ഉദിച്ചതോ ...
തപസ്വിനീ ഉണരൂ ....
എന്നിവയെല്ലാം തേനഞ്ചും ഈണങ്ങളിൽ മധുരിതമായി...
മനിസൻ മണ്ണില് പരകോടി ( കായംകുളം കൊച്ചുണ്ണിയുടെ മകൻ )
സ്വപ്‌നങ്ങൾ താഴിക കുടമേന്തും ....
മൈലാഞ്ചിക്കാട്ടില് പാടിപറന്നു വരും...
എന്നിവ തുടർന്ന് വന്ന എം കെ അർജുനൻ കൂട്ടുകെട്ടിൽ നിന്ന് ..
ദക്ഷിണാമൂർത്തി , എം കെ അർജുനൻ സംഗീതമാണ് ഇദ്ദേഹത്തിന്റെ പാട്ടുകളെ ഇത്ര ഉയരത്തിൽ എത്തിച്ചത്.
മുറ്റത്തെ മുല്ലയിലെ " മനം പോലെ ആണോ മംഗല്യം " എന്ന ദക്ഷിണാമൂർത്തി ഈണം , ദാമ്പത്യ ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ വന്നു ചേർന്ന അസ്വാരസ്യങ്ങളുടെ വലിഞ്ഞു മുറുകിയ മാനസികനിലയെ വരച്ചു കാട്ടുന്ന വരികൾക്ക് ചേർന്നത് തന്നെയായിരുന്നു.
ഒരു പാട്ടെഴുത്തുകാരനിലെ മനസ്സിന്റെ നൈർമല്യം തെളിയുന്ന തരത്തിൽ മനസ്സിലേക്ക് ഒഴുകിയെത്തുന്നു മറ്റൊരു ഗാനം. ശരിക്കും അതൊരു എഴുത്തുകാരന്റെ നന്മ നിറഞ്ഞ, പ്രതീക്ഷ പൂവിടുന്ന ഒരു മനസ്സിനെ കാണിച്ചു തരുന്നു.
സ്വപ്നങ്ങളാദ്യമായ് ഇന്നെൻ മനസ്സിന്റെ മുത്തുവിളക്കിൽ തിരികൊളുത്തി എന്ന പല്ലവിയിൽ തുടങ്ങിയ ഗാനം അത്തരമൊരു വികാരമാണ് നമ്മിൽ ജനിപ്പിക്കുന്നത്. തുടരുന്ന വരികളിലൊക്കെ തന്നെ അതതിന്റെ താളം വീണ്ടെടുക്കുന്നുണ്ട്.
ദുഃഖങ്ങൾ ഏതുവരെ ഭൂമിയിൽ സ്വപ്‌നങ്ങൾ തീരുംവരെ എന്ന മഹാ സങ്കല്പം പാട്ടെഴുത്താക്കിയ പാപ്പനംകോട് പിന്നീടുണർന്നത് ജയൻ സിനിമകളിലേക്കാണ് ...
ജയൻ സിനിമകളിലെ സംഗീതം എ ടി ഉമ്മർ , ശ്യാം എന്നിവരാൽ പുഷ്ടിപ്പെട്ടിട്ടുണ്ടെങ്കിലും ഏറെ യോജിച്ച സംഗീതം കെ ജെ ജോയ് പകർന്നു നല്കിയതാണെന്ന് തോന്നിയിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല തെളിവ് മനുഷ്യമൃഗം എന്ന ചിത്രത്തിലൂടെ കാണാം ...
കസ്തൂരി മാന്മിഴി മലർശരമെയ്തു എന്ന ഹൃദ്യഗാനം ഒരുദാഹരണം.
അർദ്ധ ക്ലാസിക്കൽ ലെവലിൽ ഒരു നൃത്ത ഗാനമുണ്ട്
അജന്താ ശില്പങ്ങളിൽ സുരഭീ പുഷ്പങ്ങളിൽ .....
കുറച്ച് നീണ്ടൊരു ഗാനമാണ്.
വാണിജയറാമാണ് ഇദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളിലും പെൺശബ്ദമായി വന്നിട്ടുള്ളത്. ആ ശബ്ദം ഒരു പ്രത്യേക ഊർജം തന്നെ പ്രദാനം ചെയ്യുന്നത്.
കെ ജെ ജോയ് സംഗീതം പിന്നീട് ഏറെ ചിത്രങ്ങളിൽ കൂട്ടുചേർന്നു പോയിട്ടുണ്ട്.
മധുമൊഴിയോ രാഗമാലികയോ ( നിഴൽയുദ്ധം )
വസന്തം നീൾമിഴിത്തുമ്പിൽ ( ഇതിഹാസം )
ആകാശം നിറയെ ദീപാവലി ( ഇതിഹാസം )
ദുഃഖമേ നീ അഗ്നിയോ ( ഇതിഹാസം )
മാൻ കണ്ണു തുടിച്ചു ( അങ്കം )
ശരൽക്കാലങ്ങളിതൾ ചൂടുന്നുവോ ( അങ്കം )
പകരാം ഞാൻ പാനമുന്തിരി ( അട്ടിമറി )
എന്നീ ഗാനങ്ങളൊക്കെ കടുത്ത മസാല സിനിമകളിൽ ആശ്വാസം തന്ന ഗാനങ്ങളാണ് ...
മഹാബലി എന്നതിലെ സ്വരങ്ങൾ പാദസരങ്ങളിൽ എന്ന വാണിജയറാം ഗാനം അർദ്ധ ക്‌ളാസിക്കൽ മൂഡിൽ ഉണരുന്നത്.
എൺപത് തൊണ്ണൂറു കാലങ്ങളിൽ രതിവൈവിധ്യങ്ങളുടെ ലീലാ വിലാസങ്ങൾ പാട്ടുകളിൽ കൂട്ടിച്ചേർക്കുവാനായി പ്രാവീണ്യം നേടിയ ചില പാട്ടെഴുത്തുകാർ ഉണ്ടായിരുന്നു. അത്തരം സീനുകൾക്കു പാട്ടെഴുതേണ്ടി വന്നപ്പോഴും പാപ്പനംകോട് ഒരിക്കലും ഒരു പരിധി വിട്ടെഴുതിയിട്ടില്ല.... അതിന്റെ ചെറിയൊരുദാഹരണം കൂടി എഴുതിയിട്ട് ഇതവസാനിപ്പിക്കാം ..
മഹാബലിയിലെ പ്രസിദ്ധ ഗാനം ...
സൗഗന്ധികങ്ങള്‍ വിടര്‍ന്നു
സഖിയുടെ കാര്‍ക്കൂന്തലണിഞ്ഞു
മാനസസരസ്സിലെ മണിയരയന്നങ്ങള്‍
ആലിംഗനങ്ങളിലോ...
ഈ സൗരഭം എവിടെ നിന്നോ?
അകാലത്തിൽ ജീവിതത്തിൽ നിന്നും വേർപിരിഞ്ഞു പോയ പാപ്പനംകോട് ലക്ഷ്മണൻ എന്ന പാട്ടെഴുത്തുകാരന് തന്റെ അവസാനകാലം വരെ സിനിമയിൽ നിറഞ്ഞു നിൽക്കാൻ കഴിഞ്ഞിരുന്നു....
No comments:
Post a Comment