Thursday, December 3, 2020

സുജാത മോഹന്റെ ഗാനസാമ്രാജ്യത്തിലൂടെ ഭാഗം 2

 


ഇനിയും വസന്തം പാടുന്നു ...


എഴുപത്തഞ്ചിലുദിച്ച ആ പുതുനക്ഷത്രത്തിന് എൺപതുകളുടെ തുടക്കത്തിൽ വെളിച്ചം അൽപ്പം വിളറിയിരുന്നു. അതിനൊരു പ്രധാന കാരണവുമുണ്ട്. മറ്റൊരു പുതുതാരോദയം തന്നെ. മലയാളത്തിന്റെ ചിത്രാങ്കണങ്ങളിൽ സ്വർഗീയ തിരയിളക്കം സൃഷ്ട്ടിച്ച  കെ എസ് ചിത്ര എന്ന ഗായികയുടെ പടയോട്ടം .  കൈ നിറയെ ഗാനങ്ങളുമായി ചിത്ര അപാരഫോമിലായിരുന്നു അക്കാലങ്ങളിൽ .  ആ സൂര്യവെളിച്ചത്തിൽ പ്രഭയുണ്ടായിട്ടും അൽപ്പം മങ്ങിയെന്നു മാത്രം..  മത്സരവേദിയായ സിനിമയിൽ പക്ഷെ സുജാത- ചിത്ര ബന്ധം സ്നേഹോഷ്മളമായ ഒന്നായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പരസ്പരം ബഹുമാനിക്കുകയും  അറിയുകയും ചെയ്തിരുന്നവർ .


രവീന്ദ്രൻ സംഗീതത്തിലൂടെ സുജാത അതി  സുന്ദരമായ ഹമ്മിങ്ങുകളിലൂടെ പാട്ടിന്റെ സാത്യതകളായി വീണ്ടും....

എന്റെ നന്ദിനിക്കുട്ടി എന്നതിലെ " ഇനിയും വസന്തം പാടുന്നു " ..

യേശുദാസിനൊപ്പം മധുരോദാരമായ ഒരോർമ്മ സമ്മാനിച്ചുകൊണ്ട് ഹമ്മിംങ്  രാജകുമാരി ..


എന്നാൽ  എൺപതുകളുടെ ആ അഞ്ചാറു വർഷം കാര്യമായോർമ്മിക്കാവുന്ന ഒരു ഗാനവും സുജാതയുടെതായി പിറന്നില്ല.  ഈ ഗായികയെ അങ്ങിനെ മറവിയിലേക്ക് തള്ളിവിടാൻ സിനിമാ ലോകം തെയ്യാറായിരുന്നില്ല.. ചിത്രയുടെ കുതിപ്പിനൊപ്പം സമാന്തരമായി മറ്റൊരു വിജയക്കുതിപ്പും സുജാതയിലൂടെ പുനർജ്ജന്മം നേടുകയായിരുന്നു. സുജാതയിലെ പ്രതിഭയെ വീണ്ടും കണ്ടെടുത്തത് , മുത്തായി പാട്ടിന്റെ കൈവെള്ളയിലേക്കു എടുത്തുവെച്ചത്  ഹിറ്റ്‌മേക്കർ  പ്രിയദർശൻ എന്ന സംവിധായകനായിരുന്നു. അതൊരു കാലത്തിന്റെ ആവശ്യമായിരുന്നു.


1987 ലെ ചെപ്പ് എന്ന പ്രിയദർശൻ ചിത്രത്തിലൂടെ സുജാതയുടെ പുനരരങ്ങേറ്റം .  പിന്നീടുള്ള പ്രിയൻ സിനിമകൾ ചരിത്രം സൃഷ്ടിച്ചവ ആണല്ലോ..  അതുകൊണ്ടും പാട്ടുകളും ഏറെ ഹിറ്റാവുകയും ചെയ്തു. 


 1988 ലെ സൂപ്പർ ഹിറ്റായ  ആര്യൻ എന്നതിലെ

" പൊന്മുരളിയൂതും  കാറ്റിൽ "

"ശാന്തിമന്ത്രം തെളിയും "  ....

എം ജി ശ്രീകുമാറോടൊപ്പം ...

രഘുകുമാറിന്റെ സംഗീതം മലയാളം ശ്രദ്ധിച്ച നാളുകൾ പിന്നീടുണ്ടായി.


അക്കൊല്ലം തന്നെ വീണ്ടും പ്രിയൻ സിനിമകൾ ! ശരിക്കും അദ്ദേഹത്തിന്റെ സിനിമകളിൽ മാത്രം പാടിയ വർഷങ്ങളായിരുന്നു  88 ഉം , 89 ഉം..


പൂവിനെ കണ്ടു ഞാൻ ചോദിച്ചു  ( മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു)

കണ്ടാൽ ചിരിക്കാത്ത കാക്കകറുമ്പിയെ  ( ഒരു മുത്തശ്ശിക്കഥ )

നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന

പാടുവാൻ ഓർമ്മകളിൽ  ( വെള്ളാനകളുടെ നാട് )

എന്നിവയൊക്കെ പ്രിയമോടെ നമ്മൾ സ്വീകരിച്ചു.


മലയാള സിനിമാ പ്രേക്ഷകർ എന്നെന്നും ഓർക്കുന്ന, അവരേറ്റവുമധികം കണ്ട സിനിമയുടെ പിറവി നടന്ന വർഷം . കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച് പൊടിപാറ്റിയ സിനിമ .. ചിത്രം ...

അതിലെ മിക്ക ഗാനങ്ങളും എം ജി ശ്രീകുമാറുമൊത്ത് പാടി വിലസി സുജാത ..

പാടം പൂത്ത കാലം   ..

ദൂരേകിഴക്കുദിക്കും ...

കാടുമീ നാടുമെല്ലാം ...

പാടം  കൊയ്യും മുൻപേ ...

എല്ലാ ഗാനങ്ങളും ഹിറ്റാക്കി മാറ്റി സിനിമാചരിത്രത്തിൽ പുതിയൊരിടം നേടി .. ഷിബു ചക്രവർത്തിയുടെ രചനയിൽ കണ്ണൂർ രാജൻ സംഗീതം ...


വീണ്ടും മറ്റൊരു തരംഗം .  വിജയസിനിമ ആയോ എന്ന് സംശയം . എങ്കിലും പാട്ടുകൾ വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചു അക്കാലത്ത് ..  വന്ദനം എന്ന പ്രിയൻ സിനിമ .

1989 ൽ പുറത്തിറങ്ങിയ വന്ദനത്തിൽ നിറയെ പാട്ടുകളുണ്ട് .

ഷിബു ചക്രവർത്തി, ഔസേപ്പച്ചൻ ടീം ..

തീരം തേടുമോളം ...

അന്തിപൊൻവെട്ടം ....

കവിളിണയിൽ കുങ്കുമമോ ...

മേഘങ്ങളേ പാടിയുറക്കാൻ ..


പ്രിയദർശന്റെ സിനിമകളിലൂടെ നഷ്ടപ്പെട്ടുപോയേക്കാവുന്ന പാട്ടുകാലം തിരിച്ചെടുക്കുകയായിരുന്നു സുജാത. അതും ഉജ്വലമായൊരു തിരിച്ചുവരവും, ഉറച്ചൊരു നിലനിൽപ്പും...


മറ്റു ഗായകൻമൊരൊപ്പം ഗായികമാരുടെ ശബ്ദം എങ്ങിനെയെന്ന് നോക്കുന്നത് ഒരു രസമാണ്. യേശുദാസിനൊപ്പം സുജാത എത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും  മറികടന്ന് സുജാത തിളങ്ങുന്നത് എം ജി ശ്രീകുമാറിനൊപ്പം ആണ്. സുജാതയുടെ ശബ്ദം എംജി ഗാനങ്ങൾക്കൊപ്പം വേറിട്ട ഭാവമായി തിളങ്ങി നിൽക്കുന്നതും ഒരപൂർവ കാഴ്ച തന്നെ.. മലയാള സിനിമ കരുതിക്കൂട്ടി ഒതുക്കിയ ഗായകനും, സുജാതയുടെ ബന്ധുവുമായ  ജി വേണുഗോപാലുമൊത്ത് പാടിയപ്പോൾ ഭാവബന്ധുരമായിത്തീരുകയും ചെയ്തു. അത്രയ്ക്കും ചേർന്നൊഴുകി രണ്ടുപേരും പാടിയപ്പോൾ ...

മഴവിൽകാവടിയിലെ പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ എന്ന ഗാനത്തിലെ ലയനം ഒന്ന് ശ്രദ്ധിക്കുക..

മാളൂട്ടിയിലെ സ്വർഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ ...

അപാരം , അസാദ്ധ്യം എന്നൊക്കെ വിശേഷിപ്പിക്കാവുന്നത് ..

തലയണമന്ത്രത്തിലെ തൂവൽ വിണ്ണിൻ മാറിൽത്തൂവി ..

നയം വ്യക്തമാക്കുന്നുവിലെ  പാടൂ താലിപൂത്തുമ്പീ ...

എന്നതിലും ആ വിശുദ്ധി അനുഭവിക്കാം...


അക്കാലത്തെ സംഗീതതൃമൂർത്തികൾ എന്ന് വിശേഷിപ്പിക്കാവുന്ന രവീന്ദ്രൻ, ജോൺസൻ , ഔസേപ്പച്ചൻ എന്നിവരൊക്കെ ഈ 84 -94 കാലഘട്ടത്തിൽ പാട്ടുകൾ ഏറെ കൊടുത്തിട്ടുണ്ട്..


ജോൺസൺ ഈണത്തിൽ ...

സിന്ദൂരം തൂകും ഒരു സായംകാലം  (ശുഭയാത്ര )

മൗനത്തിൻ ഇടനാഴിയിൽ ( മാളൂട്ടി )

മുത്താരത്തോരണമേകിയ ( കൗതുകവാർത്തകൾ )

തൂവാനം ഒരു പാലാഴി  ( സവിധം )

പാതിരാപാൽക്കടവിൽ ( ചെങ്കോൽ )

പാലാഴിത്തിരകളിൽ കുളിരാറാടി പൗർണമി ( ചകോരം )


വീണ്ടും പ്രിയൻ സിനിമകൾ ...

നീലക്കുയിലേ  ചൊല്ല് ... ( അദ്വൈതം )


ആർ റഹ്‌മാന്റെ മലയാളത്തിലെ ഏക സിനിമയായ യോദ്ധായിലെയും ഗാനങ്ങൾ സുജാതയ്ക്കാണ്.

കുനു കുനെ ചെറു കുറുനിരകൾ എന്ന ഗാനം ...


രവീന്ദ്രന്റെ ഈണത്തിൽ

ആരോ പോരുന്നെൻ കൂടെ   ( ലാൽസലാം )

കസ്തൂരി എന്റെ കസ്തൂരി  ( വിഷ്ണുലോകം )

കിഴക്കുണരും പക്ഷി ( കിഴക്കുണരും പക്ഷി )


ആ കാലഘട്ടത്തിൽ തന്നെ ഒട്ടേറെ വേറെ മികച്ച ഗാനങ്ങളും ലഭിക്കുകയുണ്ടായി സുജാതയ്ക്ക്.. എന്തായാലും മുന്നോട്ടേയ്ക്കുള്ള യാത്രയ്ക്ക് പലരുടെയും കൂട്ടായ്മയിലൂടെ ആണെങ്കിലും വലിയൊരു സഹായം ലഭിക്കുക ഉണ്ടായി ഈ ഗായികയ്ക്ക് ....

(തുടരും..)

No comments:

Post a Comment