Saturday, December 19, 2020

ഉണരുമീ ഗാനങ്ങൾ

 

എത്രയെത്ര ഗായകരിവിടെ വന്നു പോയി. ഒന്നും രണ്ടുമായി പാടി ഒതുങ്ങിയവർ . 


പത്തു  വർഷത്തോളം വേണുഗോപാൽ എന്ന ഗായകൻ നമുക്കായി ഇവിടെ പാടിത്തന്ന ഗാനങ്ങൾ മാത്രം മതി  അദ്ദേഹത്തെ എന്നെന്നുമോർക്കാൻ . മലയാള സിനിമ ഇദ്ദേഹത്തെ അവഗണിച്ചു എന്ന പരമാർത്ഥം നന്നായി മനസ്സിലാക്കി തന്നെയാണിത് പറയുന്നത് . എന്നാൽ അത്തരത്തിലുള്ള വിചാരണയിലേക്കോ , വിചാരങ്ങളിലേക്കോ പോവാൻ താല്പര്യമില്ല . കാരണം ഒരു പാട്ടെങ്കിലും പാടാൻ അവസരം കിട്ടാതെ എത്രയോ മികച്ച ഗായകർ/ ഗായികമാർ ഇവിടെ നിശബ്ദരായി പോവേണ്ടി വന്നിട്ടുണ്ട്. നല്ല ശബ്ദത്തിന്റെ ഉടമകളായ ചിലർക്കൊക്കെ  കാശ് കൊടുത്തും പാടേണ്ടി വന്നിട്ടുണ്ട്. കയ്യിലെ കാശെടുത്ത് കൊടുത്ത് സിനിമയിൽ ഒന്നോ രണ്ടോ പാട്ടു പാടി അടങ്ങിയവരെ കുറിച്ചൊക്കെ ഓർക്കുമ്പോൾ വേണുഗോപാൽ എന്ന ഗായകൻ ഭാഗ്യവാനാണ്.  ഒന്നുമില്ലെങ്കിലും 1985 തുടങ്ങി പത്തു വർഷത്തോളം എടുത്തു പറയാൻ ആവുന്ന ഏറ്റവും മികച്ച ഗാനങ്ങൾ സംഭാവന ചെയ്ത പാട്ടുകാരൻ എന്ന നിലയിൽ ഒട്ടും മനസ്താപം വേണ്ട എന്നും പറഞ്ഞു വെക്കട്ടെ .


പലരും പലയിടങ്ങളിലും ഭാഗ്യമില്ലാത്ത ഗായകൻ, അവസരങ്ങൾ നിഷേധിക്കപ്പെട്ടു ഒതുങ്ങിയവൻ,  സിനിമയിലെ നാണം കേട്ട , വൃത്തികെട്ട കളികളിൽ ഒതുക്കപ്പെട്ടവൻ , ചതിക്കപ്പെട്ടവൻ എന്നൊക്കെ പറഞ്ഞു കൊണ്ട് ഇദ്ദേഹത്തിൽ സഹതാപം ചൊരിഞ്ഞിട്ടുണ്ട് . ഉള്ളിന്റെ ഉള്ളിൽ ഇതൊക്കെ അടക്കിവെച്ചു കൊണ്ട് മലയാള സിനിമാ സംഗീതത്തിന് ഇദ്ദേഹം നൽകിയ അത്യപൂർവ സംഭാവനകളെ ഒന്ന് തൊട്ടുതലോടി വരാം ...


നിറക്കൂട്ട് എന്ന ചിത്രത്തിൽ 1985 ൽ പൂമാനമേ ... എന്ന ഗാനം ഇദ്ദേഹം പാടിയിട്ടുണ്ട്... സിനിമയിൽ ചേർക്കാതെ പോയി ഈ ഗാനം. മാർക്കോസ് പാടിയതും , ചിത്ര പാടിയതും സിനിമയിൽ കേൾക്കാവുന്നതാണ്. എന്നാൽ ഹൃദയത്തിൽ തൊട്ടു പറയട്ടെ വേണുഗോപാൽ പാടിയത് ഒരു വേറെ ലെവൽ തന്നെയാണ്.... പൂമാനമേ എന്നത് ഇദ്ദേഹമായിരുന്നു ചിത്രത്തിൽ പാടേണ്ടിയിരുന്നത്....


അടുത്തടുത്ത വർഷങ്ങളിൽ അതി മനോഹരമായ രചനയിലും, സംഗീതത്തിലും പിറന്നു വീണ കുറെയേറെ ഗാനങ്ങൾ പാടാൻ വേണുഗോപാലിന് അവസരം ലഭിച്ചു.,..


രാരീ രാരീരം രാരോ

പൊന്നും തിങ്കൾ പോറ്റും മാനെ  ( ഒന്ന് മുതൽ പൂജ്യം വരെ )

ഒന്നാം രാഗം പാടി   ( തൂവാനത്തുമ്പികൾ )

ചന്ദനമണിവാതിൽ ചാരി ( മരിക്കുന്നില്ല ഞാൻ ) 

കാണാനഴകുള്ള മാണിക്യക്കുയിലെ ( ഊഴം )

ഉണരുമീ ഗാനം  ( മൂന്നാം പക്കം )

മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ  ( സ്വാഗതം )

മഞ്ഞിൻ വിലോലമാം ( ഉത്തരം )

പള്ളിത്തേരുണ്ടോ

മൈനാകപൊന്മുടിയിൽ  ( മഴവിൽ കാവടി )

സ്വർഗങ്ങൾ സ്വപ്നം കാണും  ( മാളൂട്ടി )

വസന്തത്തിൻ  മണിച്ചെപ്പു തുറക്കുന്നു  ( വർത്തമാനകാലം )

പൂത്താലം വലംകയ്യിലേന്തി

ആകാശഗോപുരം  ( കളിക്കളം )

തൂവൽ വിണ്ണിൻ മാറിൽ തൂവി  ( തലയണമന്ത്രം )

താനേ പൂവിട്ട മോഹം  ( സസ്നേഹം )

മായാമഞ്ചലിൽ  ഇതുവഴിയെ  ( ഒറ്റയാൾ പട്ടാളം )

ഏതോ വാർമുകിലിൻ  ( പൂക്കാലം വരവായി )

പാടൂ താലിപൂത്തുമ്പീ   ( നയം വ്യക്തമാക്കുന്നു )

തളിർവെറ്റിലയുണ്ടോ  ( ധ്രുവം )

ശ്യാമവാനിലേതോ  ( ആനച്ചന്തം)


ഇത്രയും ഗാനങ്ങളെങ്കിലുമുണ്ട് പത്തു വർഷത്തെ സമ്പാദ്യം . വലിയൊരു നിധി തന്നെയാണിത് . പാട്ടിന്റെ പത്തരമാറ്റ് നിധി . കാലങ്ങളോളം ആരാധകർ കാത്തു സൂക്ഷിക്കുന്നത്.  മതി. ഇത്രയും മതി...


പിന്നീട്  രണ്ടായിരത്തിൽ

കനകമുന്തിരികൾ   ( പുനരധിവാസം )

താമരനൂലിനാൽ ( മുല്ലവള്ളിയും തേന്മാവും )

എന്തിത്ര വൈകി നീ സന്ധ്യേ  (  പകൽ )

കൈ നിറയെ വെണ്ണ തരാം  ( ബാബ കല്യാണി  )

എന്നിവ ബോണസ്സായി എടുക്കുന്നു .. 


എത്ര പാടി എന്നല്ല , എങ്ങിനെ പാടി എന്നാണ് . ഇന്ന വിധത്തിൽ പാടാൻ ഇദ്ദേഹത്തിന് ആവില്ല എന്നൊക്കെ ശുദ്ധ ഭോഷ്ക്ക് പറയുന്നവരോടും ഇതേ പറയാനുള്ളൂ... വേണ്ടത് പാടിക്കഴിഞ്ഞു  ഈ മലയാളത്തിന്റെ പ്രിയഗായകൻ .....


സ്നേഹാദരങ്ങളോടെ ...

അറുപതാം പിറന്നാൾ ആശംസകളോടെ  ...

No comments:

Post a Comment