Monday, November 30, 2020

സുജാതാമോഹന്റെ ഗാന സാമ്രാജ്യത്തിലൂടെ ഭാഗം 1



കണ്ണെഴുതി പൊട്ടു തൊട്ടു  വന്നവൾ  

1975 ൽ മലയാള സിനിമാ ഗാനരംഗത്ത് ഒരു പുത്തൻ താരോദയമുണ്ടായി. ഒരു കുഞ്ഞു താരം . അവൾ പ്രഭാപൂരിതമാക്കി പിന്നീട് സിനിമാ ഗാനശാഖയാകെ .പന്ത്രണ്ടാമത്തെ വയസ്സിൽ പാടാനെത്തിയവൾ . അതും നായികയ്ക്ക് ശബ്ദം നൽകിക്കൊണ്ട്. അതും പ്രണയലഹരിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഒരുവൾക്കു വേണ്ടി. കണ്ണെഴുതി പൊട്ടു തൊട്ടു നിൽക്കുന്ന കണ്ണാന്തളി പൂവിന്റെ നാണത്തെ പ്രകീർത്തിച്ചു കൊണ്ടൊരു ഗാനം.  സുജാത എന്ന പുതിയ ഗായിക . 1975 ൽ ടൂറിസ്റ്റ് ബംഗ്ളാവ് എന്ന ചലച്ചിത്രത്തിന് വേണ്ടി ഓ എൻ വി കുറുപ്പ് രചിച്ച " കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാർത്തിയപ്പോൾ " .... ഈ ഗാനം സംഗീതം ചെയ്തത് എം കെ അർജുനൻ മാസ്റ്ററും . കാട്ടുപൂവിലൂടെ പ്രണയഭാവങ്ങൾ  പ്രതിഫലിച്ചു കണ്ട നായികയുടെ ഭാവങ്ങൾ ആ കുഞ്ഞു ഗായിക ഭംഗിയാക്കുകയും ചെയ്തു. കൊഞ്ചലോടു കൂടിയുള്ള ഗാനാലാപനത്തിനു അന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. റേഡിയോവിൽ അത് മുഴങ്ങി വിലസിയത് ഇന്നുമോർക്കുന്നു..


പത്തു വർഷത്തെ സുജാതയുടെ ഗാനസമ്പത്തിലൂടെ ഒന്ന് കണ്ണോടിക്കുകയാണ്. ആ കുരുന്നു പ്രായം മുതൽ ഒരുറച്ച ശബ്ദമായി മലയാളത്തിൽ തുടർച്ച നേടിയ കാലത്തിലൂടെ ഒരു തിരിഞ്ഞുനോട്ടം. എല്ലാം വിധത്തിലുമുള്ള ഗാനങ്ങളും ആ തുടക്കകാലത്തു സുജാതയ്ക്ക് പാടാൻ കിട്ടുകയുണ്ടായി. പ്രണയ പരവശ ഗാനങ്ങൾ മുതൽ , ഭക്തി ഗാനങ്ങൾ, വിഷാദഗാനം, തമാശ ഗാനം , യുഗ്മഗാനം, സംഘഗാനം തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടിയിട്ടായിരുന്നു ജൈത്രയാത്ര.. ഇരുത്തം വന്ന ഗായികയായി മാറി പിന്നീട് സുജാത. പന്ത്രണ്ടാം വയസ്സിൽ പാട്ടിൽ ഒളിഞ്ഞിരിക്കുന്ന ആ കൊഞ്ചൽ ഭാവം എന്നാൽ മുഴുവനായി സുജാതയെ കൈവിട്ടതായി കാണുന്നില്ല. പക്ഷെ അതൊരു കുറവായല്ല പറഞ്ഞത്.


ആദ്യത്തെ  പ്രണയമോഹിതകൽപ്പനകൾ നിറഞ്ഞ ഗാനത്തിന് ശേഷം ഗാനഗന്ധർവനുമായിട്ടായിരുന്നു അടുത്തത് . ഭരണിക്കാവ് ശിവകുമാർ രചിച്ച്  ശ്യാം ഈണം പകർന്ന ": സ്വപ്നം കാണും പെണ്ണെ ... സ്വർഗം തേടും കണ്ണേ "  എന്നത് ..കാമം ക്രോധം മോഹം എന്നതിലേത് . പ്രണയശരങ്ങളേൽക്കുന്ന അവളുടെ ഭാവങ്ങൾ പാട്ടിൽ വരുത്തിക്കൊണ്ട് ഭംഗിയാക്കി സുജാത. ": വരൂ സ്വർഗ്ഗദേവാ .." എന്നിടത്തൊക്കെ വരുത്തിയ ഭാവം ശ്രദ്ധിക്കപ്പെട്ടു.

കുട്ടിത്തത്തിൽ നിന്നും വിടുതൽ നേടുന്ന ഗായികയെ കണ്ടു നമ്മൾ ..


സുജാതയയ്ക്ക് കിട്ടിയ വലിയൊരു ഭാഗ്യം   തുടക്കത്തിൽ തന്നെ യേശുദാസിനൊപ്പം , ശേഷം സഹ ഗായികമാരൊത്തു പല ഗാനങ്ങളിലും സഹകരിക്കാൻ കഴിഞ്ഞതും ....

രണ്ടാമത്തെ ചിത്രം മുതൽ തന്നെ , മൂന്നാമത്തെ പാട്ടുമുതൽ അത് സാധിച്ചു. 


"രാജാധിരാജന്റെ വളർത്തു പക്ഷി " എന്ന ഗാനം അമ്പിളിയുമൊത്തു പാടാൻ കഴിഞ്ഞു.

തുടക്കകാലത്തു തന്നെ കുറച്ചേറെ ഭക്തിഗാനങ്ങൾ ആലപിക്കാൻ പറ്റിയിട്ടുണ്ട്. അപരാധിയിലെ ലതാ രാജുവുമൊത്ത് " നന്മ നേരും 'അമ്മ ,വിണ്ണിൻ രാജകന്യ "  എന്നതിലൂടെ ശബ്ദത്തിനൊരു സാത്വികഭാവവും കൈവന്നു .രാജപരമ്പരയിലെ "വിശ്വം ചമച്ചും, ഭരിച്ചും വിളങ്ങുന്ന " എന്ന മറ്റൊരു ഗാനത്തിലൂടെ അത് വീണ്ടും നമ്മൾ കേട്ടറിഞ്ഞു..


1977 ൽ തന്നെ ഓർമ്മകൾ മരിക്കുമോ എന്നതിലൂടെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ  എം എസ് വിശ്വനാഥന്റെ  ജ്വലിക്കുന്ന കാമത്തിന്റെ അമ്പേറ്റ്‌ വിവശയായ നായികയ്ക്ക് വേണ്ടി

"നാണം.. കള്ളനാണം .. കണ്ണിൽ ബാണം .. കാമബാണം " ....അതിൽ  അതിസുന്ദരമായ ഹമ്മിങ്ങുകളോടോ  പ്രിയ ഗായിക ...


അപരാധി എന്ന ചിത്രത്തിൽ തന്നെ തന്റെ പ്രായത്തിനനുസരിച്ചോരു ഗാനം പാടാൻ പറ്റി ." തുമ്പീ തുമ്പീ തുള്ളാൻ വായോ " ....


യേശുദാസിന്റെ പ്രോത്സാഹനത്തോടെ സിനിമയിൽ സ്ഥിരമായ സുജാതയ്ക്ക് അദ്ദേഹം ഈണം പകർന്ന പാട്ടുകളും ആലപിക്കാൻ കഴിഞ്ഞു. 1981 ഇറങ്ങിയ മൂന്നു ചിത്രങ്ങളിൽ യേശുദാസിന്റെ സംഗീത ലഹരി പടർന്നിരുന്നു. താറാവിൽ കല്ല്യാണീ മേനോനോടൊത്ത് "ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊറ്റി "

സഞ്ചാരിയിൽ " കർപ്പൂരദീപം തെളിഞ്ഞു " എന്ന ഭക്തിഗാനവും . അമ്പിളിയുടെ " വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ " എന്ന അവിസ്മരണീയ ഗാനത്തോട് കിടപിടിക്കുന്ന ഒന്നായിരുന്നു അത്...

യേശുദാസിന്റെ സംഗീതത്തിൽ പൂച്ചസന്യാസിയിൽ ഒരു തമാശ ഗാനം മൂന്നു പ്രഗത്ഭ ഗായികമാരോടൊത്താലപിക്കാൻ സുജാതയ്ക്ക് കഴിഞ്ഞു... " ഇവനൊരു സന്യാസി ... കപടസന്യാസി " എന്നത്  വാണിജയറാം , അമ്പിളി , എസ്  പി ശൈലജ എന്നിവരോടൊപ്പമാണ് പാടേണ്ടി വന്നത്..


കാര്യം നിസ്സാരത്തിലെ  കണ്മണി പെണ്മണിയെ ...

അഷ്ടപദിയിലെ പണ്ട് പണ്ടൊരു കാലത്ത്

കാറ്റത്തെ കിളിക്കൂടിലെ  കൂവരം കിളി കൂട് 

ആദ്യത്തെ അനുരാഗത്തിലെ രാഗം അനുരാഗം ...

എന്നിവയൊക്കെ  ഇരുത്തം വന്ന ഒരു ഗായികയുടെ ശബ്ദമിശ്രണങ്ങളാണ് ...


കെ എസ് ചിത്രയ്ക്ക് മുൻപേ മലയാളത്തിൽ വന്നു ചേർന്ന സുജാത ചിത്രയോടു ചേർന്നും മലയാള സിനിമാ ഗാന പ്രപഞ്ചത്തെ സമ്പുഷ്ടമാക്കി ...

( തുടരും... )

No comments:

Post a Comment