നീയെന്റെ പാട്ടിൽ ശ്രീരാഗമായി ...
എന്നുമൊരു സംരക്ഷണവലയമുണ്ടായിരുന്ന ഗായിക ആയിരുന്നു സുജാത മോഹൻ .. അത് ചിലപ്പോൾ തോന്നും ആരാധകരുടെ കൂട്ടായ്മയിൽ നിന്ന് വളർന്നു വന്നതെന്നൊക്കെ ... പക്ഷെ അത്രയ്ക്കും വ്യക്തമായി അവരുടെ ശബ്ദത്തെ മനസ്സാ സ്വീകരിച്ച സിനിമാ പ്രവർത്തകർ തന്നെ , സംവിധായകർ, ഈണമിടുന്നവർ , ഇവരൊക്കെ തന്നെ ആരാധനയോടെ ,വ്യക്തമായ അറിവോടെ അവർക്കിവിടെയൊരു സംഗീതാലയം തന്നെ തീർക്കുകയായിരുന്നു.
മലയാളത്തിലേക്ക് തമിഴിൽ നിന്നും , ഹിന്ദിയിൽ നിന്നും വരെ വന്നവർ നമുക്ക് വ്യതിരിക്തമായ ഒരു സംഗീതാനുഭവം നൽകിയിട്ടുണ്ട്. ഉഷാഖന്ന മുതൽ ഇങ്ങു വിദ്യാസാഗർ വരെ അത് നീണ്ടു കിടക്കുന്നു. തീർത്തും അവരിവിടുത്തെ പ്രതിഭകളെ തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്തു.
സുജാത എന്ന ഗായികയെകുറിച്ചു പറയുക ആണെങ്കിൽ അത് തീർത്തും അർത്ഥവത്താവുകയും ചെയ്യും . മലയാള സംഗീത സംവിധായകരേക്കാൾ തമിഴ് സംഗീത ചക്രവർത്തി വിദ്യാസാഗർ നൽകിയ മധുര ഈണങ്ങൾ സുജാതയ്ക്ക് നൽകിയത് തിട്ടപ്പെടുത്തുമ്പോൾ അതിശപ്പെടും .
പാട്ടാസ്വാദകരുടെ മനസ്സിലെ ആശിർവാദങ്ങളും , അംഗീകാരങ്ങളും തുടക്കം മുതൽ തന്നെ നേടിയെടുത്ത ഗായികയ്ക്ക് പ്രത്യക്ഷത്തിൽ പുരസ്കാരങ്ങൾ ഒന്നും തന്നെ കാലങ്ങളോളം വന്നു ചേർന്നിരുന്നില്ല . കേരള സർക്കാരിന്റെ ചലച്ചിത്ര അവാർഡ് സുജാതയിലെത്തിച്ചേരാൻ 1996 വരെ കാത്തിരിക്കേണ്ടി വന്നു. വിദ്യാസാഗറിന്റെ ഈണത്തിൽ പാടിയ അഴകിയ രാവണനിലെ " പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ " എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. അദ്ദേഹം മലയാളത്തിൽ ആദ്യമായീണം നൽകിയതിന് തന്നെ അംഗീകാരവും കിട്ടി.
വിദ്യാസാഗർ സംഗീതം ഈ ഗായികയുടെ കരിയറിൽ പാട്ടിലൂടെ നേടിയെടുക്കാനാവുന്നതൊക്കെ സാധിക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് ഈണം കൊടുത്ത ചിത്രങ്ങളിലെ അധികം ഗാനങ്ങളും പാടാൻ സുജാതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതും തിരഞ്ഞെടുത്ത ഗാനങ്ങളിലെ ഏറിയ പങ്കും വിദ്യാസാഗരസംഗീതം തന്നെ...
വിണ്ണിലെ പൊയ്കയിൽ ( കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)
എത്രയോ ജന്മമായ് ( സമ്മർ ഇൻ ബത്‌ലഹേം )
ഈ ഗാനങ്ങൾക്ക് ശേഷം വീണ്ടും വിദ്യാസാഗറിലൂടെ 1998 ൽ സർക്കാർ അംഗീകാരം . പ്രിയ കവി സച്ചിദാനന്ദൻ പുഴങ്കരയുടെ കവിത തുളുമ്പുന്ന കാവ്യത്തിലൂടെ ... " വര മഞ്ഞളാടിയ രാവിന്റെ മാറിൽ " മഞ്ഞുതുള്ളിയുടെ നിറവ് പോലെ ഒരു കുഞ്ഞുസൂര്യനെ
കയ്യടക്കിയ മൗനം ..
മഞ്ഞുപെയ്യണ് മനം തുടിക്കണ് ( ചന്ദ്രനുദിക്കുന്ന ദിക്കിൽ )
അമ്പാടിപ്പയ്യൂകൾ മേയും....
വെണ്ണിലാക്കൊമ്പിലെ രാപ്പാടി ( ഉസ്താദ് )
പ്രായം നമ്മിൽ മോഹം നൽകി ( നിറം )
മിഴിയറിയാതെ വന്നു ഞാൻ
മണിമുറ്റത്താവണി പന്തൽ ( ഡ്രീംസ് )
ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു ( മധുരനൊമ്പരക്കാറ്റ്)
ധും ധും ധും ദൂരെയേതോ ( രാക്കിളിപ്പാട്ട് )
ശാരികേ നിന്നെ കാണാൻ
മറന്നിട്ടുമെന്തിനോ ( രണ്ടാം ഭാവം )
കരിമിഴിക്കുരുവിയെ കണ്ടില്ല ( മീശ മാധവൻ )
എന്റെ എല്ലാമെല്ലാമല്ലേ
ചിലമ്പൊലി കാറ്റേ ( സി ഐ ഡി മൂസ )
ഒന്നാം കിളി രണ്ടാം കിളി ( കിളിച്ചുണ്ടൻ മാമ്പഴം )
വിളക്കു കൊളുത്തി വരും
ആരൊരാൾ പുലർമഴയിൽ ( പട്ടാളം )
ആലിലക്കാവിലെ തെന്നലേ
നിനക്കെന്റെ മനസ്സിന്റെ ( ഗ്രാമഫോൺ )
തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി ( രസികൻ )
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് ( ചാന്തുപൊട്ട് )
മുന്തിരിപ്പാടം ( കൊച്ചിരാജാവ് )
ആരാരും കാണാതെ (ചന്ദ്രോത്സവം )
ഇങ്ങനെയിങ്ങനെ കൊതിപ്പിക്കുന്ന സ്വരരാഗപ്രപഞ്ചമാണ് അദ്ദേഹം സുജാതയ്ക്ക് വേണ്ടി തീർത്ത് കൊണ്ടുത്തത് .
ക്ലാസിക്കൽ സംഗീതത്തിന്റെ അഴകിൽ പാട്ടൊരുക്കുന്നതിൽ നിപുണനാണ് ശ്രീ ശരത് .. പാട്ടിന്റെ ഓരോ അരികും ചെത്തിമിനുക്കി പാട്ടുകാരെ വരെ രാകിമിനുക്കുന്ന സംഗീതജ്ഞൻ . ശരത്തും സുജാതയ്ക്ക് കുറച്ചു ഗാനങ്ങൾ നൽകിയിട്ടുണ്ട്.
വാലിന്മേൽ പൂവും വാലിട്ടെഴുതിയ ( പവിത്രം )
താളമയഞ്ഞു രാഗമാപൂർണം
രാവിൽ വീണാനാദം പോലെ ( സിന്ദൂരരേഖ )
എന്റെ സിന്ദൂരരേഖയിലെങ്ങോ
സൂര്യനാളം പൊൻവിളക്കായ് ( തച്ചോളി വർഗ്ഗീസ് ചേകവർ )
തുടക്കകാലത്തെ ശരത് പാട്ടുകൾ പാടാൻ സുജാതയ്ക്ക് ഭാഗ്യമുണ്ടായി .
എത്രയെത്ര അവാർഡുകൾ കിട്ടിയാലും പ്രേക്ഷകരുടെ മനസ്സിൽ ചില ആരാധനയിൽ പൊതിഞ്ഞ പുരസ്കാരങ്ങൾ എന്നേ നല്കിക്കഴിഞ്ഞിരിക്കും. ഒരു പാട്ടിഷ്ടക്കാരന്റെ മനസ്സൊന്നു നോക്കാം.. എന്റെ മനസ്സ് ആരാധിച്ച, പുരസ്കാരം കിട്ടേണ്ടിയിരുന്നു എന്ന് തോന്നിയ ചില ഗാനങ്ങൾ .....
കണിക്കൊന്നകൾ പൂക്കുമ്പോൾ എന്ന അഭിഭാഷകന്റെ കേസ് ഡയറിയിലെ ഗാനം സുജാത ആലപിച്ചത് കേൾക്കേണ്ടതാണ്. മറ്റെങ്ങുമില്ലാത്ത ഒരു ഭാവസാന്ദ്രത ആ ഗാനത്തിൽ ചേർക്കാൻ ഗായികയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഏറെ കേട്ടിട്ടില്ലാത്ത ഒരു ഗാനം ആണിത്...
കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ ( ഈ പുഴയും കടന്ന് )
എങ്ങിനെ ഞാൻ ഉറക്കേണ്ടു ( ദേശാടനം )
എത്രയോ ജന്മമായ് ( സമ്മർ ഇൻ ബത്‌ലഹേം )
കണ്ണാന്തളി മുറ്റത്തെ ( അഗ്നിസാക്ഷി )
പ്രണയിക്കുകയായിരുന്നു ഞാൻ ( മനസ്സിൽ ഒരു മഞ്ഞുതുള്ളി )
ദ്വാദശിയിൽ മണിദീപിക ( മധുരനൊമ്പരക്കാറ്റ് )
മഴയുള്ള രാത്രിയിൽ ( കഥ )
ഓടലെണ്ണ വിളക്കിലാ മുഖം ( സ്ഥിതി )
തട്ടം പിടിച്ചു വലിക്കല്ലേ ( പരദേശി )
പരദേശിയിലെ ഗാനം ദേശീയ അവാർഡിന്റെ വക്കിൽ പൊഴിഞ്ഞു പോയ ഗാനമാണ്.
ശേഷം വരുന്നവരും നിറയെ ഗാനങ്ങൾ നൽകിയിട്ടുണ്ട് ഈ അനുഗ്രഹീത ഗായികയ്ക്ക് . ചിത്രാ തരംഗം നിലനിൽക്കുന്ന കാലങ്ങളിലൂടെ ആണ് സുജാതയുടെ മുന്നേറ്റവും. അന്ന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഇവർക്ക് മാത്രമാണ്.
എം ജയചന്ദ്രൻ തുടക്കം മുതൽ തന്നെ നല്ല മെലഡീസ് സുജാതയ്ക്ക് കൈമാറിയിട്ടുണ്ട്..
മണിക്കുയിലേ ( വാൽക്കണ്ണാടി )
ചക്കരമാവിൻ മുന്തിരി ( കണ്മഷി )
ജൂണിലെ നിലാമഴയിൽ ( നമ്മൾ തമ്മിൽ )
കല്ലായിക്കടവത്ത് ( പെരുമഴക്കാലം )
കണ്ടു കണ്ടു കൊതി കൊണ്ട് നിന്ന കുയിലേ ( മാമ്പഴക്കാലം)
പുഴ പാടുമീ പാട്ടിൽ ( മേൽവിലാസം ശരിയാണ് )
പച്ചപ്പനംതത്തെ ( നോട്ടം )
മനസ്സിൽ വിരിയുന്ന മലരാണ് സ്നേഹം ( മധുചന്ദ്രലേഖ)
കരിനീലക്കണ്ണിലെന്തെടി ( ചക്കരമുത്ത് )
പുതു സംഗീത സംവിധായകരും അതെ പോലെ തന്നെ
ഒരു സിംഹമലയും കാട്ടിൽ സുരേഷ് പീറ്റേഴ്‌സിന്റെ ഈണം എല്ലാം മറക്കാം നിലാവേ എന്ന പഞ്ചാബി ഹോസിലേത് ...
രവീന്ദ്രനും, ഔസേപ്പച്ചനും ജോൺസനും ഏകിയതൊക്കെ എടുത്തുപറയാവുന്നത് തന്നെ..
ബഹളക്കാരനല്ലാത്ത ഒരു സംഗീതജ്ഞനുണ്ട് നമുക്ക് . ഒന്ന് മുതൽ പൂജ്യം വരെ എന്നതിൽ തുടങ്ങി ശാന്തമായൊഴുകുന്ന പുഴ പോലെ ഒരു സംഗീതജീവിതം.. മോഹൻ സിതാര.
നീയെന്റെ പാട്ടിൽ ശ്രീരാഗമായി ( നക്ഷത്രതാരാട്ട് )
തേങ്ങാപ്പൂളും കൊക്കിലൊതുക്കി ( വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )
എനിക്കും ഒരു നാവുണ്ടെങ്കിൽ ( ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ)
മിണ്ടാതെടി കുയിലേ ( തന്മാത്ര ) തുടങ്ങിയവയൊക്കെ ഉദാഹരണങ്ങൾ ..
ഏറെ ഗാനങ്ങൾ ഇനിയും എഴുതാനുണ്ട് . ബാസുരി എന്ന ഗാനത്തിലൂടെ വീണ്ടും സർക്കാർ പുരസ്കാരം നേടുകയുണ്ടായി..
പുതുകാലത്തെ സംഗീതസദസ്സിൽ അധികം കാണാറില്ലിപ്പോൾ സുജാത എന്ന ഗായികയെ . മകൾ ശ്വേതയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതാണോ എന്ന് സംശയിക്കും.. എന്നിരുന്നാലും കഴിഞ്ഞ കാലത്തിന്റെ സംഭാവനകൾ മാത്രം മതി ഈ ഗായികയ്ക്കു നമ്മുടെയൊക്കെ മനസ്സിൽ എന്നുമെന്നും പുതുമയോടെ നിലനിൽക്കാനും...
No comments:
Post a Comment