Friday, June 19, 2020

ദാർശനികഗാനങ്ങൾ (ഭാഗം ഒന്ന് )


ഗൗരവം നിറഞ്ഞ ഗാനങ്ങൾ ! പ്രണയത്തിന്റെ, കടപ്പാടിന്റെ , ബന്ധങ്ങളുടെ , ചതുപ്പുനിലങ്ങളിൽ നിന്നുയരുന്ന ഗദ്ഗദങ്ങളുടെ നീർക്കുമിളകൾ .മനുഷ്യമനസ്സുകളിൽ നിന്നുയരുന്ന കദനത്തിന്റെ നീരാവി .പൊട്ടിത്തെറിച്ചു വരുന്ന വാക്കുകളുടെ ലാവകൾ . വികൃതമായ ലോകത്തിന്റെ കരുണാരഹിതമായ മുഖദർശനങ്ങൾ . പറയാനാവാതെ , പ്രതികരിക്കാനാവാതെ പോയ ആരെയൊക്കെയോ ചിലമ്പിച്ച സ്വരങ്ങൾ . ലോകത്തിന്റെ മൊത്തം നാദമായി മനുഷ്യമനസ്സിനെ വീണ്ടും തൊട്ടുണർത്തുന്ന അഹല്യാമന്ത്രങ്ങളായ് .... ആ ഗാനങ്ങൾ. ദാർശനിക ഗാനങ്ങൾ ഇവിടെ നമ്മോടുകൂടെ ഉണ്ടായിരുന്നു . ഇന്നത്തരം തൊട്ടുണർത്തലുകളൊന്നും ആർക്കുമാവശ്യമില്ല. ഇന്നതിന്റെ വലിയൊരു കുറവനുഭവിക്കുന്നുണ്ടെങ്കിലും ,ആവശ്യകത ഇന്നാണേറെ എങ്കിലും ഗദ്ഗദങ്ങളായി അകലെയെവിടെയോ പാടിയൊതുങ്ങിയിരിക്കയാണ്...
മലയാള ചലച്ചിത്ര ഗാനങ്ങളിലെ ദാർശനികഈണങ്ങളെ ഒന്നറിഞ്ഞുനോക്കാം ... ബാലൻ എന്ന ചലച്ചിത്രം മുതൽ തന്നെ അത്തരം ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്. ഈശ്വരചിന്തയിതൊന്നെ മനുജന്‌ എന്ന സാങ്കൽപ്പിക നിലനിൽപ്പിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി ഇരുത്തിയവർക്കു ശേഷം മണ്ണിൽ തൊട്ടുകൊണ്ട് വികാരങ്ങളുടെ സമ്മേളനങ്ങൾ ഇവിടെത്തന്നെ എന്നുപറഞ്ഞ കവികളുടെ ഗാനമുത്തുകൾ കോർത്തിണങ്ങിയ ആ കാലത്തിലൂടെ പോവാം... കണ്ണീരെന്തിനു വാനമ്പാടി എന്ന ദുഃഖസാന്ദ്രമായ ഗാനം പി ഭാസ്കരന്റെ വരികളിലൂടെ , എം എസ് ബാബുരാജ് എന്ന സംഗീതജ്ഞനിലൂടെ ആദ്യമായ് പിറന്നുവീണു. മണ്ണോടു മണ്ണായ് ഖബറിലടങ്ങുന്ന മനുഷ്യന്റെ അവസ്ഥ . തൊട്ടിലിൽ നിന്നും ചുടലയിലേക്കു ഒട്ടെറെ ഇല്ല ദൂരം മനുജാ എന്ന ഓർമ്മപ്പെടുത്തൽ കേൾക്കാൻ ആര് മിനക്കെടുന്നു....
വിധിയുടെ വിരുന്നുവണ്ടിയിൽ പോവുന്ന യാത്രക്കാരനായ അവനെ കുറിച്ച് ഏറെ എഴുതിയിട്ടുള്ളതും നമ്മുടെ വയലാർ രാമവർമ്മ എന്ന ഗന്ധർവകവി ആണ്. എല്ലാ കഴിവുകളും തികഞ്ഞവനാണ് അവനെങ്കിലും ഞാൻ ഞാനെന്ന ഭാവങ്ങളിൽ കുടുങ്ങി പ്രാകൃതമായ മുഖഛായകളിൽ അഴുകിപ്പോവുന്നത് ദീർഘവീക്ഷണത്തോടെ തന്നെ കവി പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്... ദുരിതങ്ങളിൽ അമർന്നു കഴിയുമ്പോൾ ദൈവത്തിനെ വിളിച്ചു കേഴുമ്പോഴും അവന്റെ അപ്രമാദിത്വത്തിനെ ചോദ്യം ചെയ്യുന്നുണ്ട് കവി. നീലാംബരമേ താരാപഥമെ എന്ന ശരശയ്യ ചിത്രത്തിലെ ഗാനത്തിൽ കണ്ണീരിവിടെ കടലായി അലറുമ്പോഴും നീ നീലാംബരത്തിൽ വെള്ളിച്ചൂരലും ചുഴറ്റി , വെള്ളത്താടിയും പറത്തി ഉല്ലസിച്ചു നടക്കുകയാണെന്ന് കവി ക്ഷോഭത്തോടെ ചോദിക്കുന്നു...പല ദാർശനിക ഗാനങ്ങളും നമ്മെ ദുഃഖസാഗരത്തിൽ ആറാടിക്കുന്നുണ്ടെങ്കിലും മറ്റുചിലതൊക്കെ നമ്മെ പുതുചിന്തയിലേക്കു പിടിച്ചുയർത്തുന്നുണ്ട്. എന്നും പ്രതീക്ഷയോടെ മനുഷ്യന്റെ ചെയ്തികളെ കാണുന്ന അനുഗ്രഹീത കവികൾക്ക് അങ്ങിനെ എഴുതാതിരിക്കാനാവില്ലല്ലോ...
പ്രവാചകന്മാരെ പറയൂ .. പ്രഭാതമകലെയാണോ എന്ന് നിരാശയുടെപടുകുഴിയിൽ പതിച്ചവന്റെ ശബ്ദമാകുമ്പോഴും ധർമ്മനീതികൾ താടിവളർത്തി തപസ്സിരുന്നാലും ഉത്തിഷ്ഠതാ ജാഗ്രതാ എന്നോതിക്കൊണ്ട് കൈനീട്ടാൻ ഇവർക്കേ കഴിയൂ...പത്മതീർത്ഥമേ ഉണരൂ , മാനസപത്മതീർത്ഥമേ ഉണരൂ എന്ന ഉണർവിന്റെ മന്ത്രം എത്രയെത്ര തളർന്ന മനസ്സുകളെ ഉണർത്തിയിട്ടുണ്ടാവും... ദ്രവിച്ച പൂണൂൽ ചുറ്റി മരിക്കും ധർമ്മാധർമ്മങ്ങൾ എന്ന് ചുരുക്കിപ്പറയുന്നുണ്ടെങ്കിലും എല്ലാ കെട്ടുപാടുകളും വകഞ്ഞുമാറ്റി ഉണർന്നുവരാൻ , പൊതുധാരയിലേക്ക് മനുഷ്യനെ മൊത്തം ആഹ്വാനം ചെയ്യുന്ന ഗായത്രീ ജപമന്ത്രത്തെ മാറ്റിയെടുക്കുന്ന കാവ്യഭാവന വലിയൊരു ദർശനം തന്നെയാണ്..
കവിഭാവനയെ തന്നെ തകിടം മറിക്കുന്ന മനുഷ്യമനസ്സിന്റെ അസ്വസ്ഥതകളോട് ഇത്രയേറെ താദാത്മ്യം പ്രാപിക്കുന്ന ഒരു കവിയെ കാണാൻ പ്രയാസമാണ്.
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളോട് തോളോട് തോൾ ചേർന്ന് ചന്ദ്രമണ്ഡലത്തിന്റെ കാഴ്ചകളിലേക്ക് പോകുന്ന യാത്ര. പക്ഷെ അത് മനുഷ്യമനസ്സിന്റെ നിഗൂഢതലങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടാണെന്നത്‌ കവിത്വം .കല്ലോലിനിയോ,കല്പകതളിർമരത്തണലോ ഇല്ലാത്ത കസ്തൂരിമാനിന്റെയോ,കദളീവനത്തിന്റെയോ സാന്നിധ്യമില്ലാത്ത ഇരുൾ മൂടുന്ന ഏകാന്തശൂന്യത മാത്രം എന്ന് ചില മനുഷ്യമനസ്സിനെ സാക്ഷി നിർത്തി വയലാർ എഴുതുമ്പോൾ വിഹ്വലതകളെ എത്രമാത്രം അറിയുന്നു എന്ന് ആശ്ചര്യത്തോടെ മനസ്സിലാക്കുന്നു. ...ചലനതത്വത്തെ വരെ ചലച്ചിത്രഗാനത്തിൽ ഉൾപ്പെടുത്തി വയലാർ . ശാസ്ത്രസത്യങ്ങൾ മനുഷ്യന്റെ കഴിവിൽ ഇതൾവിരിഞ്ഞുവരുന്നത് കവിയെ ഏറെ അഭിമാനഹൃദയനാക്കിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും കൂടി അറിയാൻ കഴിയുന്നുണ്ട്. മാനവജീവിത പരിണാമത്തിന്റെ മയൂരസന്ദേശമായി ചലനതത്വത്തെ വാഴ്ത്തുന്നു കവി. വാഴ്‌വേമായത്തിൽ കെട്ടുപാടുകൾ വീണ ബന്ധങ്ങളിൽ കുടുങ്ങി മനുഷ്യൻ ചലനരഹിതനാവുമ്പോൾ നായകൻ മുന്നിൽ കാണുന്നത് അനസ്യൂതം ചലിക്കുന്ന പ്രകൃതിയെയാണ്.. വാഴ്‌വിനെ മായയായ് കണ്ട കള്ളത്തരത്തെ താഴ്ത്തി വാഴ്‌വേസത്യം എന്ന് ഉൽഘോഷിക്കുന്ന അപൂർവത.സ്വപ്നമൊരുവഴിക്കും ,സത്യം മറ്റൊരുവഴിക്കും ,കാലം മറ്റൊരുവഴിക്കും ചലിക്കുന്ന വാഴ്‌വ് .മനുഷ്യനോ ഇതിലിടയിൽപ്പെട്ടവശനായി ജീവിതം ജീവിച്ചുതീർക്കുന്നു. തെറ്റിധാരണകളിൽ പെട്ടുഴന്ന് ,വാശിക്കും , അഹന്തക്കും മീതെ സത്യത്തെ കാണാതെ, സ്വപ്നത്തെ വഴിയിൽ തള്ളി....
ദത്തുപുത്രനിലെ ആഴി അലയാഴി എന്ന ഗാനത്തിലെ ശൂന്യത നിറഞ്ഞ ലോകത്തെ മാത്രം കാണുന്ന ദുഃഖിതനെ വരച്ചുകാട്ടുന്നു കവി.. എല്ലാം തകർന്നടിഞ് അലയുന്ന പഥികനവൻ ...കാലത്തിന്റെ പെരും ചുഴികളിൽ പെട്ട് മുങ്ങിയും പൊങ്ങിയും ജീവിതവ്യാമോഹങ്ങൾ .. കയ്യെത്തുന്നിടത്തെന്ന തോന്നലിൽ അശാചക്രവാളം പിന്നെയും പിന്നെയും വ്യാമോഹിപ്പിച്ചുകൊണ്ട് ... ഒന്നും നേടാനാവാതെ അവസാനം ... കാലം ഒരു പ്രവാഹം എന്ന ലോറാ നീ എവിടെയിലെ വയലാർ ഗാനം..
മനുഷ്യൻ സൃഷ്ടിച്ചതൊക്കെ അവനു എങ്ങിനെ ഉപകരിക്കുന്നു എന്ന ചിന്തയിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം ഒരോർമ്മപൊട്ടുപോലെ മനസ്സിൽ കിടന്നു വിങ്ങുന്നു. അവനെല്ലാം അറിയാം, ഒന്നിനെയും നിയന്ത്രിക്കാൻ അറിയില്ല എന്നുമാത്രം. സ്വന്തം മനസ്സിനെ പോലും... അവൻ സൃഷ്ടിച്ചതിൽ പലതും അവനു തന്നെ വിനയായി മാറിയ അനുഭവങ്ങളാണ്. മതങ്ങൾ, ദൈവങ്ങൾ എന്നിവയോക്കെ തിന്നുതീർത്ത മനുഷ്യജന്മങ്ങളെത്ര !!
പുനർജന്മത്തിലെ വെളിച്ചമസ്തമിച്ചു എന്ന ഗാനം മനുഷ്യന്റെ അവസ്ഥയെ എത്രമാത്രം മഹത്വവൽക്കരിക്കുന്നുണ്ട് എന്നും കാണാം. മരണത്തിനപ്പുറമുള്ള ജീവിതത്തെ അവൻ കിനാവ് കാണുന്നു.. അന്ന് കണ്ടാൽ നമ്മൾ തിരിച്ചറിയുമോ എന്ന് സന്ദേഹിക്കുന്നു ...
( തുടരും ...)

No comments:

Post a Comment