Friday, June 19, 2020

ഒരു രാത്രിമഴയുടെ ഓര്‍മ്മയ്ക്ക്‌



കോരിച്ചൊരിയുന്ന മഴക്കെടുതികളുടെ ഒരു കര്‍ക്കടക രാത്രിയിലായിരുന്നു ആ കഥ ആദ്യമായ് വായിച്ചത്. പഴയ തറവാട്ടിലെ നീണ്ട വരാന്തയില്‍ വേവലാതിയോടെ അച്ഛന്‍ . പട്ടികകളടര്‍ന്ന
കറുത്ത പൂപ്പലുകള്‍ പിടിച്ച ഓടുകള്‍ക്ക് കീഴെ പനയോലക്കീറുകള്‍ കയറ്റി വെച്ച് ചോര്‍ച്ച മാറ്റുകയായിരുന്നു. പാത്തിയിലൂടെ കുതിച്ചു ചാടുന്ന മഴവെള്ളം. പെട്ടെന്നാണ് ഓര്‍മ്മ വന്നത് , കുറിഞ്ഞിയെ. വഴിയില്‍ നിന്ന് കിട്ടിയ നെറ്റിയില്‍ കറുത്ത ഗോപിക്കുറിയുള്ള ഭംഗിയുള്ള പൂച്ചകുട്ടി. ഈ മഴയത്ത് അത് എവിടെയാവും. ഇന്നലെ മുഴുവന്‍ അതിനെ മാറോടണച്ചായിരുന്നു നടത്തം.
-അടുത്ത കൊല്ലം പത്താം ക്ലാസ്സിലെയ്ക്കാ . ഓര്‍മ്മേംണ്ടോ നെണക്ക് -
അമ്മയുടെ ശബ്ദം. അച്ഛന്‍ വെറുതെ ചിരിച്ചു. അവരൊക്കെയിന്ന് എന്റെ വീടോട് ചേര്‍ന്നുള്ള തെക്കേപറമ്പില്‍ വിശ്രമം കൊള്ളുന്നു.
എന്നാലും അവരുടെ ഓര്‍മ്മപ്പെടുത്തലുകളും, ശാസനകളും ഇന്നും വിടാതെ കൂടെ കൊണ്ട് നടക്കുന്നുണ്ട് ഞാന്‍. അതുപോലെ കഥയിലെ ഒരമ്മ എന്റെ പുറം തലോടി ഇന്നും ഉറക്കാന്‍ ശ്രമിക്കുന്നുണ്ട്.
- ഉറങ്ങി കിട്ട്യാല്‍ മതിയായിരുന്നു. ന്റെ ഗുരുവായൂരപ്പാ ..-
എന്ന് വിതുമ്പിക്കൊണ്ട് പറയുന്ന ഒരമ്മ. കര്‍ക്കിടകം എന്ന എം ടി കഥയിലെ അമ്മ.
കാലങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. ഒരു കഥയെ അടുത്തറിഞ്ഞ രാവ് ഇന്നും തെളിമയോടെ തന്നെ. എത്ര വട്ടം വായിച്ചിരിക്കുന്നു. കണ്ണീര്‍ പൊഴിച്ചിരിക്കുന്നു. എം. ടി എന്ന കഥാകാരനും, കര്‍ക്കിടകം എന്ന കഥയും, ഉണ്ണിയെന്ന കഥാപാത്രവും മനസ്സില്‍ കോരിയിട്ട വായനയുടെ രസനാമൃതം. അനുഭവങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ധാരണകളും, അസാധാരണത്വവും , കാഴ്ചയ്ക്ക് മിഴിവേകുന്ന വര വര്‍ണ്ണനകളായി കഥാകാരന്‍ വിരചിക്കുമ്പോള്‍ സംതൃപ്തി നേടുന്ന എത്ര മനസ്സുകളുണ്ട്‌. കാലങ്ങളോളം ജീവിക്കുന്ന സാക്ഷി പത്രങ്ങള്‍. വേരറ്റു അടര്‍ന്നു പോയ ഒരു കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ജീവ ഗന്ധമായി വായനക്കാരനിലേക്ക് പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു. മലയാളത്തിലെ മികച്ച പത്തു കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിലൊന്ന് കര്‍ക്കിടകമായിരിക്കും. അതുറപ്പ്‌.
വിശപ്പിനേക്കാള്‍ വലുതാണോ അഭിമാനം? അഭിമാനികള്‍ തങ്ങളുടെ ഇല്ലായ്മകള്‍ പലരുടെയും മുനില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടില്ല. പത്തറുപതു കൊല്ലം മുന്‍പുള്ള ദാരിദ്ര്യം പിടിച്ച ഒരു നായര്‍ തറവാട്ടിലെ പട്ടിണിയും, അതിനു മുകളില്‍ അഭിമാനത്തിന്റെ കോലരക്ക് പിടിപ്പിച്ച കുറച്ച് മനുഷ്യരും. ഈ കഥ വികസിക്കുന്നത് ഉണ്ണിയിലൂടെയാണ്. നേരത്തിനു ഭക്ഷണം കിട്ടിയാല്‍ മനുഷ്യന്‍ ഒരു തരത്തില്‍ തൃപ്തനാകും. അതില്ലാത്തവന്റെ വേദന, അതിന്റെ രസക്കൂട്ടുകളില്‍ കൂടിയുള്ള സഞ്ചാരം , എന്നിവ നിറഞ്ഞ് നില്‍ക്കുന്നു ഇതില്‍. ഒരു പഞ്ഞ കര്‍ക്കിടക നാളിന്റെ യഥാതഥ ചിത്രം ഒപ്പിയെടുക്കാവുന്നതാണ്. കഥാകൃത്തിന്റെ തന്നെ ബാല്ല്യാനുഭവങ്ങള്‍ ആവാം ഏറെയും.
- ഞാന്‍ തെക്കെപ്പാട്ടെ അമ്മാളുവമ്മയുടെ മകനാണ്- എന്ന് പറയുന്നിടത്ത് ഉറപ്പിക്കുകയും ആവാം.
ഒരു സ്കൂള്‍ ദിനത്തിന്റെ വിരസതയില്‍ നിന്ന് ( വിശപ്പാണ് വിരസത ഉണ്ടാക്കുന്നത്‌ . സത്യം)
കുടഞ്ഞുണര്‍ന്ന്, ഉറിയിലെ കൂട്ടാന്റെ സ്വാദുമോര്‍ത്ത് വഴികള്‍ താണ്ടി വീട്ടിലെത്തിയെങ്കിലും , ആ വിശപ്പെന്ന ജ്വാലാമുഖിയുടെ നേരെ അസുരനെ പ്പോല്‍ കടന്നു വരുന്ന ശങ്കുന്ന്യേട്ടന്‍ , സല്‍ക്കരിച്ചു മതി വരാത്ത അമ്മ.
- കൊറച്ചും കൂടി തക്കരിക്കാന്‍ പറ മര്വോനെ , പിന്നീം പിന്നീം വേലക്വല്ലേര്ന്നോ . ചോറ് വേണ്ട , വാര്‍ത്ത വെള്ളത്തിലിടാന്‍ ഒരു പിടി വറ്റെങ്കിലും വെയ്ക്കെണ്ടേ ?-
പറയുന്നത് മീനാക്ഷിയെടത്തി , എവിടെയും ആശ്രയമില്ലാതെ തെക്കെപ്പാട്ട് വന്നു താമസിക്കുന്ന പാവം സ്ത്രീ.
അപ്പോഴും…
-പതുക്കെ പ്പറ യെന്റെ മീനാക്ഷ്യെ .. -
എന്ന് ഗദ്ഗദത്തോടെ അമ്മ. ” അവനോന്റോടെ ഇല്ലായ്മ ” ആരെയും അറിയിക്കരുതല്ലോ പ്രത്യേകിച്ചും അണ്ടത്തോട്ടു നിന്ന് ( ഭര്‍ത്താവിന്റെ സ്ഥലം ) വരുന്ന ശങ്കുണ്ണിയോട് .

നീണ്ട പട്ടിണിയിലൂടെ കടന്നു പോവുന്ന ഒരു സ്കൂള്‍ പകല്‍ , തിടുക്കത്തില്‍ വീട്ടിലെത്താനുള്ള പരാക്രമം. കഞ്ഞി പൂച്ച തട്ടി മറിച്ചു എന്നുള്ള മീനാക്ഷിയേടത്തിയുടെ അലസ മൊഴി, അത്താഴത്തിനുള്ള അരിയ്ക്കായി അയല്‍പക്കങ്ങളില്‍ അന്വേഷിച്ചു പോവുന്ന അമ്മ. പക്ഷെ ആ അമ്മ ഒരിക്കലും ” കീഴ്ക്കുറഞ്ഞ” വരോട് ” ഇരക്കാറില്ല. അഭിമാനം പണയം വെച്ചായാലും ഇല്ലത്തെ കുഞ്ഞാത്തോലോട് ഒരു ചാക്ക് അരി കടം ചോദിക്കാം.
എന്നാലും തൃസന്ധ്യ നേരത്ത് അത്താഴത്തിനു അരി തേടി പോവുന്ന ഒരു പാവം സ്ത്രീയെ നമിക്കാതെ എങ്ങിനെ ഈ വായന പൂര്‍ത്തിയാക്കും.
- ചായപ്പീട്യെലെത്തെ വെള്ളം കടം കിട്ടണടത്തോളം കാലം ആണുങ്ങള് അടുക്കളേലത്തെ കാര്യം അന്വേഷിക്കില്ല.-
ഇത് പറഞ്ഞ അമ്മാളുവമ്മയെ…..
ഇട മുറിയാതെ പെയ്യുന്ന കര്‍ക്കടകമഴരാത്രികള്‍. വിശപ്പിന്റെ ആളലില്‍ പായയില്‍ വയറമമര്‍ത്തി കിടന്നു ഉറക്കത്തെ മാടി വിളിക്കുന്ന ഉഷ്ണസഞ്ചാരരാത്രികള്‍ . ഉറക്കം എത്രയോ അകലെയാണ്. അഭിമാനത്തിന്റെ കുടചൂടി നടക്കുമ്പോഴും പട്ടിണിയില്‍ കാലിടറി വീഴാതെ നോക്കി നടക്കുന്നവര്‍. കാലത്തിന്റെ ഇരുണ്ട മടക്കുകളില്‍ വിറങ്ങലിച്ച കുറെ ജീവിതങ്ങള്‍.

No comments:

Post a Comment