Wednesday, June 30, 2021

ഏതോ വർണ്ണ സ്വപ്നം പോലെ.....

 


പാട്ടിന്റെ രാഗം ഏതെന്നറിഞ്ഞിട്ടല്ല ബഹുഭൂരിപക്ഷവും അതാസ്വദിക്കുന്നത്. പഠിച്ചറിഞ്ഞവർക്ക്  അതിന്റെ ഒഴുക്ക് അറിയാൻ കഴിയും. രാഗത്തിന്റെ ഭാവങ്ങളിൽ വിരിഞ്ഞു വരുന്ന സംഗീതത്തിന്റെ പൂർണരൂപം അവരുടെ മനസ്സിലുണ്ടാവും.  എന്നാൽ ഇതൊന്നുമറിയാത്തവരാണ്  ഇതിന്റെയൊക്കെ ആരാധകരും.  അവരുടെ മനസ്സിനെ തഴുകിയുണർത്തുന്ന  ആ സംഗീതാഭാവസ്പർശങ്ങൾ  ആധികാരികമായി വിവരിക്കാൻ വാക്കുകൾ ഇല്ലായിരിക്കാം. എന്നാലും അവർ ആസ്വാദകരല്ലാതാവുന്നില്ല.   കീർത്തനങ്ങളുടെ സ്വരരാഗലയങ്ങളിൽ മനസ്സലിഞ്ഞിരിന്നു കേൾക്കുമവർ . അതിന്റെ ഗ്രാമർ ഒന്നുമറിയാതെ തന്നെ. അതാണ് സംഗീതത്തിന്റെ ശക്തി . ബഹുഭൂരിപക്ഷം സാധാരണക്കാർ , വിദ്യാഭ്യാസം പോലുമില്ലാത്തവർ ചില പാട്ടുകളുടെ മാസ്മരികതയിൽ ലയിച്ചിരിക്കുന്നത് എത്രയോ അനുഭവങ്ങൾ ഉണ്ട് ... സംഗീതം പകർന്നു കൊടുക്കുന്ന  അജ്ഞാതമായ അറിവ് !  കാലപ്രവാഹത്തിൽ  അലിഞ്ഞുചേർന്ന പ്രണവത്തിന്റെ കൂട്ടൊഴുക്ക്.....


മലയാള ചലച്ചിത്ര പാട്ടെഴുത്ത് , സംഗീത ചരിത്രം വിരചിക്കുമ്പോൾ  വന്നുപോവുന്നവരെത്ര . തങ്ങളുടെ കർത്തവ്യം പൂർത്തിയാക്കി കടന്നുപോയവരെത്ര .  എന്നെന്നും ഈ രാഗവൈചിത്ര്യങ്ങൾ ഇവിടെ നിലനിൽക്കും ... വിചിത്രമായ ഈ ലോകത്തിന്  താളവും, ശ്രുതിയും നൽകിക്കൊണ്ട്...  


അല്പകാലം മാത്രം അല്ലെങ്കിൽ കുറച്ചു മാത്രം സംഭാവനകൾ നൽകി പിന്മാറുന്നവർ ഏറെയുണ്ട് ചലച്ചിത്ര സംഗീത ലോകത്ത് . എണ്ണത്തിലല്ല കാര്യം എന്ന് പിന്നീട് നമുക്ക് മനസ്സിലാവും. മേന്മയിലാണ് . അത് സത്യസന്ധമായി അവർ നിറവേറ്റിയിരിക്കും.  എണ്ണപെരുക്കത്തിന്റെ പട്ടിക നിരത്തുന്നവർക്കിടയിലും ഇവർ  അവരുടെ കൊച്ചു സമ്പാദ്യങ്ങളുമായി ഏറെ തിളങ്ങി നിൽക്കുകയും ചെയ്യും.... 

കർണ്ണാടകസംഗീത രംഗത്തെ പ്രഗത്ഭർ പലരും സിനിമയിലും തങ്ങളുടെ പ്രാഗൽഭ്യം നന്നായി തെളിയിച്ചിട്ടുണ്ട്. ലളിതസംഗീതത്തിന്റെ  വഴികളിലൂടെ അവർ അവരുടെ മനസ്സിനെ തുറന്നിടുമ്പോൾ അത് മികച്ച ഗാനങ്ങളായി പരിണമിക്കുന്നു. 


ശ്രീ പെരുമ്പാവൂർ രവീന്ദ്രനാഥ്‌ എന്ന ക്ലാസിക്കൽ സംഗീതജ്ഞൻ സിനിമയിൽ വരും മുൻപേ തന്നെ ഇവിടെ ഉണ്ടായിരുന്നു. തന്റെ സംഗീത സപര്യയുമായി ഒറ്റപ്പെട്ട ഒരു  ഗുരുനാഥൻ . ഏറെ ഭക്തി ഗാനങ്ങളുമായിവിടെ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ടായിരുന്നു.  പത്മരാജൻ എന്ന ഗന്ധർവ്വൻ കാട്ടിക്കൊടുത്ത വഴിയിലൂടെ അങ്ങിനെ സിനിമയിലേക്കും എത്തപ്പെട്ടു. അത് നമുക്കൊരു ഭാഗ്യവുമായി.. 


തൂവാനത്തുമ്പികളിലെ രണ്ടു ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു അന്ന്  1987 ൽ . സിനിമ ഏറെ വിജയിച്ചില്ലെങ്കിലും പാട്ട്  ഒരു വ്യത്യസ്ത അനുഭവമായി പ്രേക്ഷകർക്ക് അനുഭവപ്പെട്ടു.  വടക്കുന്നാഥന്റെ പശ്ചാത്തലത്തിൽ തുടങ്ങി നല്ലൊരു പ്രണയഗാനമായി പരിണമിച്ച  "ഒന്നാം രാഗം പാടി , ഒന്നിനെ മാത്രം തേടി" എന്ന വേണുഗോപാൽ, ചിത്ര  സുവർണ്ണഗാനം  ഗായകർക്ക് അവാർഡ് വരെ നേടിക്കൊടുത്തു.  രണ്ടാമത്തെ  " മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി " എന്നത്  ജയകൃഷ്ണൻ -ക്‌ളാര പ്രണയത്തിന്റെ അപാര കൂടിച്ചേരലുകൾ ആയിരുന്നു.  


വീണ്ടും തൊണ്ണൂറിൽ  പത്മരാജൻ ചിത്രമായ ഇന്നലെയിൽ ..  മലയാളത്തിലെ എന്നത്തേയും  സൂപ്പർ ഗാനത്തിന്റെ പിറവി നടന്ന സിനിമ.   കഴിഞ്ഞകാല ഓർമ്മകൾ നഷ്ടപ്പെട്ട ഒരുവളുടെ  വർത്തമാനകാല സ്വപ്നങ്ങളുടെ അടുക്കുകളിലൂടെ തന്മയത്തത്തോടെ ചിത്രീകരിച്ച ഒരു ഗാനം  .. " കണ്ണിൽ നിൻ മെയ്യിൽ , ഓർമ്മപ്പൂവിൽ " എന്ന ചിത്രയുടെ മധുരസ്വനം . പെരുമ്പാവൂർ ആദ്യ അവാർഡ് നേടിയ ഗാനം ആയിരുന്നു അത്.

ഓർമ്മകളെ താലോലിക്കുന്ന ശ്രോതാക്കളെ എവിടെയൊക്കെയോ എത്തിക്കുന്ന സംഗീതധാര ...  അതിലെ തന്നെ " നീ വിൺ പൂ പോൽ " എന്ന അടിപൊളി ടൈപ്പ് ഗാനവും  മികച്ചതായിരുന്നു. രണ്ടു ചിത്രങ്ങളും യഥാക്രമം ശ്രീകുമാരൻ തമ്പി ,കൈതപ്രം  എന്നിവരുടെ രചനകളാണ് ...


ശ്രദ്ധിക്കപ്പെടാത്ത മറ്റു  ചിത്രങ്ങൾ ഇടയ്ക്കു വന്നു പോയി. പിന്നീട് ആലഞ്ചേരി തമ്പ്രാക്കൾ എന്നതിലൂടെ ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ " കൊടിയുടുത്തും മുടി മാടി വിതുർത്തും " ..പുത്തഞ്ചേരിയുടെ തന്നെ രചനയിൽ അക്ഷരത്തിലെ " നവരസഭാവം സുമശര നേത്രം " എന്നതും ശ്രദ്ധിക്കപ്പെട്ടു.   വീണ്ടും ഒരു ബ്രേക്കിനായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. 


വാക്കുകളുടെ ലാളിത്യത്തിൽ നമ്മെ പിടിച്ചിരുത്തുന്ന ഒരു പാട്ടെഴുത്തുകാരനുണ്ട്. ഒരു തൂവൽസ്പർശം പോലെ വന്നുപോവുന്ന വാക്കുകൾ . ആ യൂസഫലി കേച്ചേരി സ്പർശം രവീന്ദ്രനാഥിന്റെ ഈണം കൂടി ചേർത്തു വെച്ചപ്പോൾ  വിഷാദം നിഴലിക്കുന്ന കുറച്ചു ഗാനങ്ങൾ വന്നു ചേർന്നു .  ചിത്രം ചിത്രശലഭം 


ഏതോ വർണ്ണ സ്വപ്നം പോലെ ...

ആരോഹണത്തിൽ ചിരിച്ചും....

പാടാത്ത പാട്ടിന്റെ കേൾക്കാത്ത നാദമാണ് നീ ..

പാടാതെ പോയോ നീയെന്റെ നെഞ്ചിൽ ...


ഈ ഗാനങ്ങൾ തനിച്ചിരുന്നു കേൾക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. യൂസഫലി- പെരുമ്പാവൂർ കൂട്ടുകെട്ടാണ് ഇദ്ദേഹത്തിന്റെ പാട്ടു ചരിത്രത്തിലെ സുവർണ്ണ ഏടുകൾ . 


അതിന്റെ തുടർച്ചയായി തന്നെ  സ്നേഹം എന്ന ചിത്രവും വന്നു. യൂസഫലിയുടെ ഏറ്റവും മികച്ച ഗാനങ്ങൾ പിറവിയെടുത്ത ചിത്രം. 

മറക്കാൻ കഴിഞ്ഞെങ്കിൽ മനക്കണ്ണടയ്ക്കാൻ കഴിഞ്ഞെങ്കിൽ...

പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു...

ഈ രണ്ടു ഗാനങ്ങളും അനുഭവിക്കാൻ ഭാഗ്യം ചെയ്തവർ നമ്മൾ.. പ്രതിഭയുടെ സുവർണ്ണത്തിളക്കം കണ്ട്  ഇനിയെന്ത് മാറ്റുരയ്ക്കാൻ എന്നും തോന്നും...   കൈതപ്പൂ മണമെന്തേ എന്ന തിരുവാതിരപ്പാട്ടും ഏറെ ഹൃദ്യം.   രാവ് നിലാപൂവ് എന്നതും ഒട്ടും മികവ് കുറയാത്തത് . 


അർദ്ധ ക്ലാസിക്കൽ രീതിയിൽ  ചിട്ടപ്പെടുത്തിയ  " ഹിമഗിരി നിരകൾ " എന്ന താണ്ഡവത്തിലെ ഗാനവും അദ്ദേഹത്തിന്റെ കഴിവിന്റെ മിന്നലാട്ടങ്ങൾ അനുഭവിപ്പിച്ചത്....


മതി. ഇത്രയും ഗാനങ്ങൾ മതി.... എന്തിനേറെ! 

വേണ്ടതൊക്കെ ഞങ്ങൾക്ക് നൽകിക്കഴിഞ്ഞു. ഏറെ തൃപ്തർ ഞങ്ങൾ ..  പെരുമ്പാവൂർ രവീന്ദ്രനാഥ്‌ എന്ന സംഗീതജ്ഞന് ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നുകൊണ്ട്....

No comments:

Post a Comment