Sunday, February 5, 2017

സെല്ലുലോയ്ഡിലെ തച്ചൻ

   



ദൃശ്യമാധ്യമത്തിലെ മികവുറ്റൊരു കലാസൃഷ്ടിയാണ്,കണ്ടുപിടുത്തമാണ് സിനിമ. ആയിരത്തിത്തൊള്ളായിരത്തി പതിമൂന്നിൽ ഇന്ത്യയിലെ ഇരുൾ നിറഞ്ഞ മുറിയിലേയ്ക്കു കടന്നുവന്ന കറുപ്പും വെളുപ്പും കലർന്ന വെളിച്ചം ഓടിക്കളിക്കുന്ന നിഴൽചിത്രങ്ങൾ. ഐതിഹ്യങ്ങളിലെ, ചരിത്രങ്ങളിലെ സംഭവങ്ങൾ കടന്ന് അന്നത്തെ കാലത്തെ മനുഷ്യചരിത്രത്തിലേയ്ക്കും സിനിമ മുഖം തിരിച്ചപ്പോൾ അത് തീർത്തും ജനകീയമായി. പിന്നെയും കാലങ്ങൾ കഴിഞ് ആയിരത്തി തൊള്ളായിരത്തിഇരുപത്തിയെട്ടിൽ വിഗതകുമാരനിലൂടെ മലയാളവും ആ നിഴൽ ചിത്രങ്ങൾ അനുഭവിച്ചു. ഒരു സിനിമാഭിനിവേശം നൽകിയ കൊടും ദുരിതങ്ങൾ അനുഭവിച്ചുകൊണ്ട് മണ്മറഞ്ഞു പോയ വിഖ്യാത ചലച്ചിത്രകാരൻ ജെ സി ഡാനിയേലിനെ ഓർമ്മിക്കാതെ മലയാള സിനിമയ്‌ക്കൊരു ചരിത്രമില്ല.വിഗതകുമാരനിലെ സംവിധായകനും, നടിയുമൊക്കെ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു വലിച്ചെറിയപ്പെട്ടു. റോസി എന്ന നായിക എവിടെയോ എത്തപ്പെട്ടു,ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ടുപോയിരുന്നു അവർ. സിനിമ നൽകിയ സർവ്വനാശം സംവിധായകന്റെ ജീവിതവും തുലച്ചുകളഞ്ഞു. സിനിമയെ അഗാധമായി സ്നേഹിക്കുന്ന മിക്കവരും അറിയാതെ പോയ ആ നിർഭാഗ്യജീവിതങ്ങളുടെ കഥ ശ്രീ കമൽ എന്ന സംവിധായകൻ “സെല്ലുലോയ്ഡ് ” എന്ന തന്റെ സിനിമയിലൂടെ വിശദമായി പ്രേക്ഷകന് വേണ്ടി ചിത്രീകരിക്കുകയുണ്ടായി. ഏകദേശം എൺപത്തഞ്ചു വർഷങ്ങൾ വേണ്ടിവന്നു ആ വിഖ്യാത കലാകാരന് ഒരു പുനർജ്ജന്മം കിട്ടാൻ. കമൽ എന്ന സംവിധായകന്റെ മാസ്റ്റർപീസ് തന്നെയാണ് “സെല്ലുലോയ്ഡ് ” എന്ന സിനിമ

ശ്രീ ഉണ്ണികൃഷ്ണൻ ആവള ശ്രീ കമൽ എന്ന കമാലുദീനുമായി സംസാരിച്ച് രൂപപ്പെടുത്തിയെടുത്ത ഒരു പുസ്തകം ആണ് “ആത്മാവിൻ പുസ്തകത്താളിൽ ” . നാൽപ്പത്തിനാലോളം സിനിമകൾ സംവിധാനം ചെയ്ത ശ്രീ കമൽ എന്ന കലാകാരന്റെ ജീവിതകഥ.

ഒരെഴുത്തുകാരനിൽ നിന്ന് എഴുത്തെങ്ങിനെ വേറിട്ട് നിൽക്കുന്നു, മിഴിവാർന്നു നിൽക്കുന്നു എന്നതിനും ഒരുദാഹരണമാണ് “ആത്മാവിൽ പുസ്തകത്താളിൽ “. ആദ്യം മുതൽ അവസാനം വരെ ഈ പുസ്തകം കമലിന്റെ വാക്കുകളായി മാത്രം അനുഭവിപ്പിക്കുന്ന രീതിയിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത്. അതായത് സ്വന്തം ജീവചരിത്രം കമൽ തന്നെ എഴുതിയ രീതിയിൽ. സ്വയം കഥ പറച്ചിൽ തന്നെ, ചിന്തകളും. ശ്രീ ഉണ്ണികൃഷ്ണൻ ആവള എന്ന എഴുത്തുകാരൻ നിറഞ്ഞു നിൽക്കുകയാണ് ഭാഷയിൽ എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ എഴുതുന്നതും. കമൽ എന്ന കലാകാരനോടുള്ള അദമ്യമായ സ്നേഹവും,ആരാധനയും കാരണം എഴുത്തുകാരൻ മറഞ്ഞു നിൽക്കുകയായിരുന്നു . കണ്ണിനാലും, കാതിനാലും ആവാഹിച്ചെടുത്ത കമലിന്റെ അനുഭവസമ്പത്ത് ഇത്തരത്തിൽ ഒരു പുസ്തകത്താളിൽ നിരത്തിയപ്പോൾ എഴുത്തിനെന്തൊരു തീവ്രത,ഭംഗി…!

സിനിമയെന്ന കലയുടെ രൂപപ്പെടലുകൾക്കു പിന്നിലെ നൂറുകണക്കിന് പേരുടെ സഹനവും,ത്യാഗവും എല്ലാം ഇതിൽ നമുക്ക് അനുഭവവേദ്യമാവും. സിനിമയെന്ന ഏക സ്വപ്നവുമായി മദ്രാസ്സിലേയ്ക്ക് വണ്ടി കയറിയ കമൽ എന്ന ചെറുപ്പക്കാരനെയും അവിടെ വരവേറ്റത് ദുരിതങ്ങൾ തന്നെയായിരുന്നു. നിസ്സാരമായ ഒരു സംഗതിയല്ല ഒരു സിനിമാപ്രവേശം എന്നതും, അതിനേറെ പേരുടെ കാലടിക്കീഴിൽ അമരേണ്ടി വരുമെന്നും അയാൾ മനസ്സിലാക്കുന്നു. ബഹദൂർ എന്ന മലയാളസിനിമാ ഹാസ്യസാമ്രാട്ടിന്റെ ബന്ധുവായിട്ടും അദ്ദേഹവും കമലിനെ .നിരുത്സാഹപ്പെടുത്തുകയായിരുന്നു. കാരണം മറ്റൊന്നുമായിരുന്നില്ല. നൂറുകണക്കിന് പേരുടെ അഭിനിവേശങ്ങൾ കുരുതികൊടുക്കപ്പെട്ട ഭൂമികയാണ് കോടമ്പാക്കം, മദ്രാസ് സിനിമാസാമ്രാജ്യം. അവിടെ കമലും എരിഞ്ഞടങ്ങിപ്പോവാൻ വിധിക്കപ്പെടരുതെന്നേ ശ്രീ ബഹദൂറും കരുതികാണുകയുള്ളു . എന്നാൽ തിരികെ പോവാതെ മറ്റൊരിടത്തു തങ്ങി തന്റെ തട്ടകം ഇതുതന്നെയെന്നു തീരുമാനിച്ചിറങ്ങിപ്പുറപ്പെടുകയായിരുന്നു കമൽ .

സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കും മുൻപ് തന്നെ സിനിമയിൽ വന്നു പോയ പലരുടെയും ദുരന്തജീവിതങ്ങൾ അദ്ദേഹത്തിന് കാണേണ്ടി വന്നു. അതിൽ വായനക്കാരനെ വളരെ വിഷമിപ്പിക്കുന്ന ഒരാളുടെ ജീവിതമുണ്ട്.
ജീവിതം എന്ന് മുഴുവൻ പറയുന്നതിനേക്കാൾ ജീവിതാവസാനം എന്ന് പറയാം. ജീവിതത്തിന്റെ അന്ത്യനാളുകളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, മരുന്നുപോലും വാങ്ങാൻ കഴിയാതെ , ദുരിതപർവം അനുഭവിച്ചു മൺമറഞ്ഞുപോയ അനുഗ്രഹീത കലാകാരൻ ശ്രീ മുതുകുളം രാഘവൻ പിള്ള . മുതുകുളത്തിന്റെ അവസാനനാളുകളിൽ കമൽ പരിചയപ്പെടേണ്ടി വരുന്നുണ്ട് .. കുറച്ചു ദിവസം കഴിഞ് ശ്രീ കൊച്ചിൻ ഹനീഫയാണ് പറഞ്ഞുകൊടുക്കുന്നത് സിനിമാസാമ്രാജ്യത്തിൽ ഒരു ചലനവും സൃഷ്ടിക്കാത്ത ആ മരണവാർത്ത.പലരും അറിയാതെ എരിഞ്ഞടങ്ങിയ ഒരു ജന്മം. നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങി നിന്നിരുന്ന മുതുകുളം എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുതുകുളം രാഘവൻ എന്ന കലാകാരന്റെ ദയനീയ അന്ത്യം .വായിച്ചറിഞ്ഞ വായനക്കാരനും ജീവിതപ്രഹേളികയെ ഓർത്ത് വിതുമ്പിപ്പോവും..
ഉർവ്വശിപ്പട്ടം നേടി ഇന്ത്യയിലെ അതുല്യനടിയായി ആദരിക്കപ്പെട്ട ശോഭ എന്ന നടിയുടെയും, അവരുടെ ‘അമ്മ പ്രേമയുടേയും ആത്മഹത്യകളും വായനക്കാരനെ വ്യഥകളുടെ തീരങ്ങളിലേക്കു വലിച്ചിഴക്കും. ഈ സംഭവങ്ങളൊക്കെ സിനിമയിലെ നിലനിൽപ്പിന്റെ അവസ്ഥകളായി കമൽ മനസ്സിലാക്കിയെടുക്കുകയായിരുന്നു.

അസ്സോസിയേറ്റ് ഡയറക്ടർ , കഥ, തിരക്കഥാകൃത്ത് എന്നീ വഴികളിലൂടെ ഒരു സ്വതന്ത്ര സംവിധായകനാവാൻ അദ്ദേഹത്തിന് ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നു. സംവിധായകനാവാൻ വഴിതുറന്നു വന്നിട്ട് അടഞ്ഞു പോയ ആദ്യ സിനിമയും, പരാജിതനായി നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്കും …പിന്നീട് ഭാര്യ പകർന്നു നൽകിയ ഉറപ്പിന്റെ ബലത്തിൽ ആത്മവിശ്വാസത്തിന്റെ തീരങ്ങളിലേയ്ക്ക് തിരിച്ചു കയറുകയായിരുന്നു കമൽ. ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.. സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമ ” മിഴിനീർപ്പൂവുകൾ ” സാമ്പത്തികമായി അത്ര വിജയം കൈവരിച്ച ചിത്രം അല്ലെങ്കിലും കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്നത് തന്നെയായിരുന്നു. വ്യത്യസ്തമായ ഒരു കഥ, ഒരു സംവിധായകന്റെ ആദ്യ ചിത്രം എന്ന് തോന്നാത്ത തരത്തിലുള്ള ഒരു ഒഴുക്ക് ആ ചിത്രത്തിൽ ഉടനീളം അനുഭവപ്പെട്ടിരുന്നു. പി എൻ മേനോൻ, ഭരതൻ, സേതുമാധവൻ തുടങ്ങിയ പ്രഗത്ഭരോടൊപ്പം പ്രവർത്തിച്ചതിന്റെ കാഴ്ച നല്ലൊരു ചലച്ചിത്രസംവിധായകന്റെ ഉദയം ആയിരുന്നു.

മിഴിനീർപ്പൂവുകൾ അടക്കം നാല്പത്തഞ്ചോളം ചിത്രങ്ങൾ. ഒന്നിനൊന്നു വ്യത്യസ്തം. സിനിമാ ചിത്രീകരണത്തിനിടയിലെ തിക്താനുഭവങ്ങൾ കാരണം ഒരു തമിഴ്സിനിമയും, ഒരു ഹിന്ദി സിനിമയും നിവൃത്തികേടുകൊണ്ടും, അതൃപ്തിയോടെയും പൂർത്തിയാക്കേണ്ടി വന്ന അനുഭവങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്.
സിനിമ ഒരു കൂട്ട്സംരംഭം ആണെങ്കിലും കമലിന്റെ അഭിപ്രായത്തിൽ അത് നിർമ്മാതാവിന്റെയും, കഥാകൃത്തിന്റെയും, സംവിധായകന്റെയും കല എന്നാണ് . താരങ്ങൾ പറഞ്ഞഭിനയിക്കുന്നവർ മാത്രം..ഇന്നത്തെ താരാധിപത്യം നിറഞ്ഞ കാലത്ത് ഈ വാക്കുകളിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തെയ്യാറായിട്ടില്ല. താരരാജാക്കന്മാർ കാരണം സിനിമ മലീമസമാകുന്നത് വർത്തമാന കാഴ്ച.

മലയാള സിനിമ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന കാലമാണിത്. സിനിമ കല എന്നതിലപ്പുറം കച്ചവടം മാത്രമായപ്പോൾ ഒരു ചരക്ക് വിപണിയിലെത്തിക്കുമ്പോഴുള്ള മത്സരങ്ങൾ ഉടലെടുത്തു. അതിന്റെ ഗുണം കുറഞ്ഞു തുടങ്ങി. പണ്ടൊക്കെ നിർമ്മാതാക്കൾ വരെ കലാകാരന്മാർ ആയിരുന്നു. ഇന്ന് കള്ളപ്പണം വെളുപ്പിക്കാൻ വരെ സിനിമയെടുക്കുന്നവർ ഉണ്ട്. ഇവിടെയൊക്കെ തകരുന്നത് സിനിമ എന്ന ഉദാത്ത സൃഷ്ടി തന്നെയാണ്. മറ്റൊരു പ്രശ്നവും ഇപ്പോൾ ഉടലെടുത്തിരിക്കുന്നു . നിർമ്മാതാക്കളും,തിയ്യേറ്റർ ഉടമകളും തമ്മിലുള്ള വീതം വെക്കലിന്റെ തർക്കം അതി രൂക്ഷമായിരിക്കുകയാണ്. തീയ്യറ്ററുകളിൽ നിന്നും സിനിമകൾ പിൻവലിക്കപ്പെടുന്ന അതി ഹീനമായ പ്രവർത്തികളും മലയാള സിനിമ അനുഭവിക്കുകയാണ്. സിനിമ ഉണ്ടെങ്കിലേ തീയേറ്ററിന് നിലനിൽപ്പുള്ളൂ. തീയേറ്റർ ഉണ്ടെങ്കിലേ സിനിമയ്ക്കും നിലനിൽപ്പുള്ളൂ. ഇതിനൊക്കെ അപ്പുറം കാണാൻ ജനങ്ങൾ തെയ്യാറായാലേ ഈ കലാരൂപവും കാലത്തെ അതിജീവിക്കുകയുള്ളു എന്നും ബന്ധപ്പെട്ടവർ മനസ്സിലാക്കുന്നത് നന്നാവും…
മലയാള സിനിമയുടെ സുവർണകാലഘട്ടം കഴിഞ്ഞു. ഈ ന്യൂ ജനറേഷൻ കാലത്ത്‌ ചിലപ്പോൾ നല്ല സിനിമകൾ വിരളമായി കാണാം എന്ന യാഥാർഥ്യം മറക്കുന്നില്ല. എങ്കിലും സർഗ്ഗധനർ ഒഴിഞ്ഞയിടമിന്നും ശൂന്യമാണ്. ഇവിടെയൊക്കെ തന്നെയാണ് കമലിനെ പോലുള്ളവരുടെ പ്രസക്തിയും. പെരുമഴക്കാലവും, ഗദ്ദാമയും, ഗസലും, സെല്ലുലോയിഡും പോലുള്ള കലാമേന്മയുള്ള സിനിമകൾ എടുത്ത ഇദ്ദേഹത്തിൽ നിന്നും കാലം ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.

ഈ പുസ്തകത്തിന്റെ അവസാനം ചില വാചകങ്ങൾ ഉണ്ട്…അതിങ്ങനെയാണ്..

–എങ്കിലും ഒന്നും അവസാനിക്കുന്നില്ല.ആവിഷ്കാരസ്വാതന്ത്ര്യം ഫാസിസ്റ്റു ശക്തികളുടെ വെല്ലുവിളി നേരിടുന്ന ഈ വർത്തമാനകാലത്ത് ഏതു കലാകാരനാണ് നിശ്ശബ്ദനാകാൻ കഴിയുക. കലാകാരന് അവയെ ചെറുക്കാൻ മറ്റു ആയുധങ്ങൾ ഇല്ല.ആവിഷ്കാരമാണ് അവന്റെ ആയുധം. അത് അക്ഷരമായാലും ,ദൃശ്യമായാലും,ചിലപ്പോൾ ഒരു നിലവിളി പോലും സമരമാണ്,സമരായുധമാണ്.ആ നിലവിളിയാകണം സിനിമ എന്ന് എന്റെ ബോധ്യം എന്നോട് പറയുന്നു.ഈ ബോധ്യത്തിൽ ഊന്നിയ സിനിമകളേ ഇനി എന്നിൽ നിന്നുണ്ടാകാൻ പാടുള്ളൂ.ആ ഉറച്ച നിലപാടിലാണ് ഞാനിപ്പോൾ അതിനു എനിക്ക് ഇനിയും ഒരുപാട് അലയേണ്ടതുണ്ട്.ഒരുപാടുദൂരം സഞ്ചരിക്കേണ്ടതുണ്ട്.ഇതുവരെ കാണാത്ത സ്വപ്‌നങ്ങൾ ഇനിയും കാണേണ്ടതുണ്ട്.–

രണ്ടു വർഷത്തിൽ അധികമായി കമലിന്റെ ഒരു സിനിമ ഇറങ്ങിയിട്ട്. ഈ നീണ്ട നിശബ്ദത മുകളിൽ പറഞ്ഞപോലെ മലയാള സിനിമയ്ക്ക് വേണ്ടി എന്തോ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നത് തന്നെയാണെന്നാണ് പ്രേക്ഷകരായ ഞങ്ങളുടെ വിശ്വാസം.

കലാകാരന് നേരെ ചവച്ചു തുപ്പുന്ന വർഗ്ഗീയ വിഷലിപ്തമായ ഓരോ വാക്കുകളും അവനു കിട്ടുന്ന അംഗീകാരങ്ങൾ ആണ്. അവനിലെ കലാകാരനെ ഭയമാണ് ഫാസിസ്റ്റ് ശക്തികൾക്ക്. അവന്റെ സൃഷ്ടിയെ.. അത്തരം കെട്ട കാലത്ത്‌ നിശ്ശബ്ദനാവാനൊരിക്കലുമാവില്ല ഈ അതുല്യകാലാകാരന്..


No comments:

Post a Comment