Tuesday, November 11, 2025
സ്വർണ്ണചെമ്പകം പൂത്തിറങ്ങിയ പാട്ടുകാലം ....
പുതുകാലത്ത് മലയാള സിനിമയിൽ ഗാനങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും എന്നെന്നും ഓർത്തു വയ്ക്കാവുന്ന ഒരു ഗാനരചയിതാവിന്റെ പേരുണ്ട്. ശ്രീ മങ്കൊമ്പ് ഗോപാലകൃഷ്ണൻ .കഴിഞ്ഞദിവസം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു :(
സമൃദ്ധിയുടെ ഒരു പാട്ടു പൂക്കാലം നമ്മൾക്ക് തന്നിട്ട് കടന്നുപോയ എഴുത്തുകാരൻ .പല വ്യത്യസ്ത സംവിധായകരോടൊപ്പവും പാട്ടുകൾ നിർമ്മിച്ചെങ്കിലും ഒരു സംവിധായകൻറെ പേര് അതിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അത് ഹരിഹരൻ എന്ന മലയാളത്തിൻറെ അതുല്യ കലാകാരനാണ്. ഹരിഹരന്റെ പല പഴയ ചിത്രങ്ങൾക്കുംമങ്കൊമ്പ് ഗോപാലകൃഷ്ണനാണ് പാട്ടുകൾ രചിച്ചിരിക്കുന്നത്.ഇടയ്ക്കിടെ യൂസഫലി ഒ എൻ വി എന്നിവർ വന്നു പോകുന്നുണ്ടെങ്കിലും പതിനഞ്ചോളം ചലച്ചിത്രങ്ങൾക്കെങ്കിലുംഅദ്ദേഹം അവസരം കൊടുത്തിട്ടുണ്ട് .പല പാട്ടുകളും മങ്കൊമ്പിന്റെ പാട്ടു ചരിത്രത്തിലെ മികച്ച ഏടുകളാണ്.ആദ്യകാലത്ത് മറ്റു ചില ചിത്രങ്ങളിൽ സഹകരിച്ചെങ്കിലും ഹരിഹരന്റെ അയലത്തെ സുന്ദരിഎന്ന ചിത്രത്തിലൂടെയാണ് മങ്കൊമ്പും പ്രസിദ്ധനായത് .അതിലെ ആറ് പാട്ടുകളും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.സംഗീതം ശങ്കർ ഗണേശായിരുന്നു.
"ലക്ഷാർച്ചന കണ്ടു
മടങ്ങുമ്പോളൊരു
ലജ്ജയിൽ മുങ്ങിയ
മുഖം കണ്ടു "
ഈ ഗാനത്തിന്റെ ജനപ്രീതി അപാരമായിരുന്നു .അതിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു .
ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വെച്ചു,
ഹേമ മാലിനി
ഹേമ മാലിനി,
നീലമേഘ കുട നിവർത്തി ,
സ്വർണ്ണ ചെമ്പകം പൂത്തിറങ്ങിയ ,
ത്രയംബകം വില്ലൊടിഞ്ഞു .
ഗാനങ്ങളുടെ ആ സഞ്ചാരം തുടങ്ങുകയായിരുന്നു.
പിന്നീട് ആ കൂട്ടുകെട്ടിന്റെ മഹത്വം കൊണ്ടായിരിക്കും പരിഹരൻ തന്നെ പല ചിത്രങ്ങൾക്കും അവസരം കൊടുത്തത് .പിന്നീട് ബാബുമോൻ എന്ന ചിത്രത്തിലെഗാനങ്ങളും അതീവ ഹൃദ്യമായിരിന്നു .
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ,
നാടൻ പാട്ടിൻറെ മടിശ്ശീല
കിലുങ്ങുമീ ,
പത്മതീർത്ഥ കരയിൽ ,
വള്ളുവനാട്ടിലെ പുള്ളുവത്തി...
സ്നേഹത്തിൻറെ മുഖങ്ങൾ എന്നതിലെ
അരയരയോ കിങ്ങിണിയരയോ ,
ഗംഗയിൽ തീർത്ഥമാടിയ ,
ശേഷം,
കുടുംബം നമുക്ക് ശ്രീകോവിൽ എന്ന ചിത്രത്തിലെ അമ്പിളിയുമൊത്തുള്ള യുഗ്മഗാനം "ഏറ്റുമാനൂർ അമ്പലത്തിൽ പരിസരത്ത് " എന്നത് ഉണർവ് തരുന്ന ഒരു ഗാനമായിരുന്നു.
ശ്രീമാൻ ശ്രീമതി എന്നതിലെകണ്ണീർ പൂവേ കമല പൂവേ,
പൂച്ച സന്യാസിയിലെ ഇവനൊരു സന്യാസി,
തെമ്മാടി വേലപ്പനിലെ ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി,
തോൽക്കാൻ എനിക്ക് മനസ്സില്ല എന്ന ചിത്രത്തിലെ ശുഭ മംഗളോദയം..
എന്നിവയിലൂടെ ആ സർഗ്ഗമാധുര്യം നമ്മളും നുകർന്നുകൊണ്ടിരുന്നു.
രവീന്ദ്രജയിൻ എന്ന ഹിന്ദി സംഗീതസംവിധായകനെ
മലയാളത്തിലേക്ക് എത്തിക്കുവാനുംഹിറ്റു ഗാനങ്ങൾ കൊടുക്കുവാനും ഹരിഹരൻ -മങ്കൊമ്പ് കൂട്ടുകെട്ടിന് കഴിഞ്ഞു.അതിലേറെ
ഇന്ത്യയിലെ പ്രസിദ്ധരായ രണ്ടു ഗായികമാരെ കൊണ്ട് മലയാളത്തിൽ പാടിപ്പിക്കാനും കഴിഞ്ഞു.ആശാ ബോസ്ലെ എന്ന ഗായികയ്ക്ക് സ്വയംവര ശുഭദിന മംഗളങ്ങൾ എന്ന ഗാനവും ഹേമലത എന്ന ഗായികക്ക് ആശ്രിത വത്സലനേ എന്ന ഗാനവും കൊടുക്കുവാൻ കഴിഞ്ഞു.ഇതൊരു സുവർണ്ണ ചരിത്രം തന്നെയാണ്.അതിലെ മറ്റു രണ്ടു ഗാനങ്ങൾ പാടിയത് യേശുദാസ് ആണ്.താലിപ്പൂ പീലിപ്പൂ ,കാളിദാസന്റെ കാവ്യ ഭാവനയെ ..
അങ്ങനെ ശക്തമായ തൻറെ നിലനിൽപ്പ് സുസ്ഥിരമാക്കുകയും ചെയ്തു.
പിന്നീട് യാഗാശ്വം എന്നതിലെ ഹിറ്റുകൾ പിറന്നു.
ഈ ജീവിതം ഒരു പാരാവാരം,
കൃഷ്ണപ്രിയദളം കബരിയിൽ തിരുകി ,തൃക്കാക്കരേ തീർത്ഥക്കരേ,
വെളിച്ചം വിളക്കണച്ചു ...
പിന്നീട് ഹരിഹരന്റെ ചിത്രങ്ങൾപലതും എം.ടി വാസുദേവൻ നായരുടെ രചനയിൽ പിറന്നവ ആയിരുന്നു .അതിൽ പലതും പിന്നീട് യൂസഫലിയും ഒഎൻവിയും ആയി എഴുതുകയുണ്ടായി.
ഹരിഹരൻ്റെ ചിത്രത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കപ്പെട്ടു എന്ന് സംശയിച്ചു.ഹരിഹരന്റെ ഏറ്റവും അവസാനം ഇറങ്ങിയ മയൂഖത്തിൽ മൂന്ന് പാട്ടുകൾ മങ്കൊമ്പ് ബാലകൃഷ്ണന്റേതായിരുന്നു .രണ്ടു പാട്ടുകൾ ഹരിഹരൻ തന്നെ രചിച്ചതായി കാണുന്നുണ്ട്.
ഈ പുഴയും കുളിർ കാറ്റും,ഭഗവതിക്കാവിൽ വച്ചോ,ധനുമാസപ്പുലരിയിൽ ...
മയൂഖം എന്ന ചിത്രത്തിലൂടെആ ഒരു കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു.
കുറെ ഹരിഹരൻ ചിത്രങ്ങൾക്ക് പാട്ടുകൾ എഴുതാൻ അവസരം ലഭിച്ചില്ലെങ്കിലും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്നും തിരക്കിലായിരുന്നു .മൊഴിമാറ്റ ചിത്രങ്ങൾക്ക് മലയാള ഭാഷ്യം കൊടുത്തും തെലുങ്ക് പാട്ടുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തും ഏറെ തിരക്കിലായിരുന്നു.ഇപ്പോഴിതാ ആ തിരക്കുകൾ എല്ലാം മാറ്റിവച്ച് അദ്ദേഹം മറ്റൊരു ലോകത്തേക്ക് പോയിരിക്കുന്നു.യാത്രാമൊഴികൾ നേർന്നുകൊണ്ട് മലയാളത്തിൻറെ പ്രിയപ്പെട്ട പാട്ടിഷ്ടക്കാർ 👃👃👃
Subscribe to:
Post Comments (Atom)
No comments:
Post a Comment